Explainers

‘ബാലവേല’യും തുടരും ‘ബാലവേല വിരുദ്ധ ദിനങ്ങളും’ തുടരും ?: ഒരു കുട്ടിക്കും ബാല്യം നഷ്ടപ്പെടരുത്; വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശം; നല്‍കാം കുട്ടികള്‍ക്ക് നല്ലൊരു ഭാവി!

എത്രയെത്ര നിയമങ്ങളാണ് രാജ്യത്തുള്ളത്. ഇതിനു പുറമേ ഭരണഘടന നല്‍കുന്ന ഉറപ്പുകളും. എന്നിട്ടും ഇപ്പോഴും നിയമങ്ങള്‍ പാലിക്കപ്പെടാതെയോ, ഉറപ്പുകള്‍ നടപ്പാക്കാതെയോ പോകുന്നുണ്ട് എന്നത് നഗ്ന സത്യമാണ്. അതിലൊന്നാണ് ബാലവേലയും. പഠിക്കാനുള്ള പ്രായത്തില്‍ ജീവിത ചുറ്റുപാടുകളുടെ സമ്മര്‍ദ്ദത്തില്‍ ജോലിക്കിറങ്ങേണ്ടി വരുന്ന ബാല്യങ്ങളെ ഇന്നും രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ കാണാം. തെരുവോരങ്ങളില്‍ ബലൂണ്‍ വില്‍ക്കുന്നവരായും ചായപീടികയില്‍ പാത്രം കഴുകുന്നവരായുമൊക്കെ നമുക്ക് നിത്യവും കാണാനാകുന്നവരാണ്. എന്തിനേറെ ഭിക്ഷാടനത്തിനു പോലും ബാല്യങ്ങളെ ഉപയോഗിക്കുന്നവരുണ്ടെന്നതല്ലേ സത്യം.

രാജ്യത്ത് എങ്ങനെയാണ് ഇത്രയും ബാല്യങ്ങള്‍ ജോലിക്കായി ഇറങ്ങേണ്ട സാധ്യത ഉണ്ടാകുന്നത്. ഭരണാധികാരികളുടെ പിടിപ്പുകേടില്‍ നിന്നുമാണോ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുന്നതെന്നു പോലും സംശയേക്കേണ്ടതുണ്ട്. ശൈശവത്തെ നിഷേധിക്കുന്ന തരത്തിലും സാധാരണ വിദ്യാഭ്യാസം നിഷേധിക്കുന്ന തരത്തിലും കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹ്യവും ധാര്‍മ്മികവുമായ വളര്‍ച്ചയ്ക്ക് ദോഷകരവും അപകടകരവുമായ വിധത്തിലും അവരെ ഏതെങ്കിലും തരത്തിലുള്ള ജോലികളിലേര്‍പ്പെടുത്തുന്നതിനെയാണ് ബാലവേല എന്നുപറയുന്നത്. ബാലവേല ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്.

ബാലവേല അനവധി രാജ്യാന്തര സംഘടനകളാലും വിവിധ രാജ്യങ്ങളിലെ നിയമ സംവിധാനങ്ങളാലും ചൂഷണ രീതിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും നിരോധിക്കപ്പെട്ടതുമാണ്. ലോകമെമ്പാടുമുള്ള നിയമനിര്‍മ്മാണത്തിലൂടെ അത്തരം ചൂഷണം നിരോധിച്ചിരിക്കുന്നു. ഈ നിയമങ്ങള്‍ കുട്ടികളുടെ എല്ലാ ജോലികളെയും ബാലവേലയായി കണക്കാക്കുന്നില്ല. ബാല കലാകാരന്മാരുടെ ജോലി, കുടുംബ ചുമതലകള്‍, മേല്‍നോട്ട പരിശീലനം, ആമിഷ് കുട്ടികള്‍ പരിശീലിക്കുന്ന ചില തരത്തിലുള്ള ബാലവേല എന്നിവ ബാലവേലയായി കണക്കാക്കാത്തവയില്‍ ഉള്‍പ്പെടുന്നു.

കുട്ടികളെ ശാരീരികവും മാനസികവും സാമൂഹികവുമായി വേദനിപ്പിക്കുന്ന തൊഴിലുകളെയാണ് ബാലവേലയായി നിര്‍വ്വചിച്ചിരിക്കുന്നത്. ലോകമെമ്പാടും കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കുന്ന പ്രവണത ഏറിവരികയാണെന്നാണ് യുണിസെഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ കണക്ക്. ഹ്യൂമന്റൈറ്റ്സ് ന്യൂസ് വേള്‍ഡിന്റെ അടുത്തിടെ എടുത്ത കണക്കുപ്രകാരം ലോകത്താകമാനം 25 കോടിയിലധികം കുട്ടികള്‍ രാപ്പകലില്ലാതെ പണിയെടുക്കുന്നുണ്ട്. 2001-ലെ സെന്‍സസ് കണക്കുപ്രകാരം ഇന്ത്യയിലാകമാനം ബാലവേലയില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം 1.2 കോടിയാണ്. 17 ഉം 18 ഉം മണി ക്കൂറുകള്‍ വരെ പണിയെടുക്കുന്ന കുട്ടികളുണ്ടെന്നാണ് കണക്ക്.

ഇന്ത്യയില്‍ ബാലവേല ചെയ്യുന്നവര്‍ 10 നും 14നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളില്‍ 14 ശതമാനത്തില്‍ അധികമാണ്. അയല്‍രാജ്യങ്ങളിലെ കണക്ക് ഇങ്ങനെയാണ്. ബംഗ്ളാദേശ് (30.2), ചൈന (11.6) പാകി സ്ഥാന്‍ (17.7). ആഭരണ തൊഴില്‍ ശാലകള്‍, തുന്നല്‍ കേന്ദ്രങ്ങള്‍, കാര്‍പെറ്റ് നിര്‍മാണശാലകള്‍ എന്നിവയിലൊക്കെയുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും കുട്ടികളാണ്. ശിവകാശിയിലെ തീപ്പെട്ടി, പടക്കനി ര്‍മ്മാണ കമ്പനികളിലും സൂററ്റിലെ വജ്രക്കല്ല് പൊ ളിഷിങ്ങ് മേഖലയിലും ഫിറോസാബാദിലെ ഗ്ലാസ്സ് ഫാക്ടറിയിലും ചെന്നു നോക്കിയാല്‍ ബാലവേലക്കാരുടെ വലിയൊരു കൂട്ടത്തെ കാണാം. സാക്ഷരരുടെ നാട് എന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലുമുണ്ട് ബാലവേലക്കാര്‍.

2012ല്‍ കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍ കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിച്ചതോടെ ബാലവേല കൂടി വരികയാണ്. ഒഡീസ, ബംഗാള്‍, ബീ ണഹാര്‍, യു.പി. തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഹോട്ടല്‍ജോലി, റോഡ്പണി, വീട് നിര്‍മ്മാണം, ഇഷ്ടിക ജോലി എന്നിവയ്ക്കായി ഇടനിലക്കാര്‍ കുട്ടികളെ കൊണ്ടുവരുന്നു. മുതിര്‍ന്നവര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ കുറഞ്ഞകൂലി കുട്ടികള്‍ക്ക് നല്‍കിയാല്‍ മതിയെന്ന താണ് തൊഴിലിടങ്ങളിലേക്ക് കുട്ടികളെ എത്തിക്കുവാനുള്ള പ്രധാന കാരണം. ഒരു നേരത്തെ ആഹാരത്തിനും കുറെ നാണയത്തുട്ടുകള്‍ക്കുമായി എരിഞ്ഞടങ്ങുന്ന ഈ ബാല്യങ്ങളെ ബാലവേലയില്‍ നിന്നും വിമുക്തരാക്കേണ്ട ഉത്തരവാദിത്വം നമുക്കുമില്ലേ എന്ന് ഈ ദിനത്തില്‍ നമുക്ക് ചിന്തിക്കാം.

1989ല്‍ ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയാണ് ലോക ബാലവേല വിരുദ്ധ ദിനം പ്രഖ്യാപിച്ചത്. അന്തര്‍ദേശീയ തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയും അതിന്റെ ഘടക സംഘടനയായ ഇന്‍ര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും (ILO) ബാലവേലയ്ക്കെതിരെ ശക്തമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. 1992-ല്‍ തൊഴില്‍ സംഘടന നടപ്പിലാക്കിയ ബാലവേല ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര പരിപാടി (International Programme on the Elimination of Child Labour) 100 ലധികം രാഷ്ട്രങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നു. 2002 ജൂണ്‍ 12 മുതലാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ നേതൃത്വത്തില്‍ ലോക ബാലവേല വിരുദ്ധദിനമായി ആചരിച്ചു തുടങ്ങിയത്. ബാലവേല ഇല്ലായ്മ ചെയ്യുന്നതിനാ വശ്യമായ ബോധവവല്‍ക്കരണങ്ങളും പ്രവര്‍ത്തനങ്ങളും വിവിധ ഏജന്‍സികളുടെയും സര്‍ക്കാറുകളുടെയും നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്നു.

  • നിയമങ്ങള്‍ നിലവിലുണ്ട്

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 (എ) കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പുവരുത്തുന്നു. ആര്‍ട്ടിക്കിള്‍ 24 കുട്ടികളെകൊണ്ട് വേല ചെയ്യിപ്പിക്കുന്നത് കര്‍ശനമായി വിലക്കുന്നു. 1986 ലെ Child labour & Prohibition Act (ബാലവേല നിരോധന നിയമം) അനുസരിച്ച് 14 വയസ് തികയാത്ത കുട്ടികളെക്കൊണ്ട് പണിയെടുപ്പിക്കാന്‍ പാടില്ല. 1987-ല്‍ ബാലവേലയ്ക്ക് എതിരായി ദേശീയ നയം ആവിഷ്‌കരിച്ചു. 1996 ഡിസംബര്‍ 10-ന് സുപ്രീം കോടതി ബാലവേല ഇല്ലാതാ ക്കുന്നതിനായി ഒരു വിധി പ്രഖ്യാപിക്കുകയും ചെയ്തു. 1997 ലെ അടിമ നിരോധന നിയമം, 2000

ലെ ജുവനൈല്‍ ജസ്റ്റീസ് (പരിചരണവും സംരക്ഷണവും) ആക്ട് എന്നീ നിയമങ്ങള്‍ ബാലവേലയ്ക്കെതിരെ നിലവിലുണ്ട്. 2006 ഒക്ടോബര്‍ 10 മുതല്‍ ബാലവേല നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഹോട്ടലുകള്‍, വിനോദകേന്ദ്രങ്ങള്‍, പടക്കനിര്‍മ്മാണ കമ്പനികള്‍, ഗ്ലാസ് ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ പണിയെടുക്കുന്ന കുട്ടികളെ കാണാനിടയായാല്‍ അക്കാര്യം നമുക്ക് സര്‍ക്കാരിനെ അറിയിക്കാം. അതുമല്ലെങ്കില്‍ ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പരായ 1098-ല്‍ വിളിച്ച് അറിയിക്കുകയോ തൊഴില്‍ വകുപ്പിലെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ (ഗ്രേഡ് 2) വിളിച്ച് വിവരം അറിയിക്കുകയോ ചെയ്യാം.

CONTENT HIGH LIGHTS; Will ‘child labor’ continue? Will ‘anti-child labor days’ continue?: No child should lose their childhood; Education is the right of every child; Let’s give children a better future!

Latest News