കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം നിലമ്പൂരില്‍ പെട്ടിയും കിടക്കയുമായി ലാന്‍ഡ് ചെയ്തിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇതിനിടയില്‍ പെട്ടി പരിശോധന മുതല്‍ വ്യാജ പ്രാചരണങ്ങള്‍ വരെ മണ്ഡലത്തില്‍ തകൃതിയായി നടന്നു. സ്ഥാനര്‍ത്ഥികള്‍ക്കൊപ്പവും അല്ലാതെയുമെല്ലാം മണ്ഡലം ഇളക്കി മറിച്ചുള്ള പ്രചാരണമായിരുന്നു മുന്നണികള്‍ നടത്തിയത്. എം സ്വരാജ് സ്വന്തം നാട്ടില്‍ ജനവിധി തേടുമ്പോള്‍, ആ മണ്ഡലത്തിന്റെ കുത്തക കൈവശം വെച്ചിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിന് ബാപ്പയുടെ കുത്തകാവകാശം ജനങ്ങള്‍ നല്‍കുമോ. അതോ രണ്ടു തവണയും ഇടതിന്റെ സ്വതന്ത്രനായി നിലമ്പൂരിനെ ചേര്‍ത്തു നിര്‍ത്തിയ പി.വി. അന്‍വറിന്റെ ഇടതു സ്വാതന്ത്രനില്‍ നിന്നുള്ള സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ജനപിന്തുണ എത്രയെന്നും അറിയാനാകണം.
ഇതിനിടയില്‍ ബ.ജെ.പിക്ക് പ്രതീക്ഷയില്ലെങ്കിലും വോട്ട് ഷെയര്‍ വര്‍ദ്ധിപ്പിക്കാമല്ലോ എന്നൊരു ചിന്ത മാത്രമേയുള്ളൂ. നാളെ വൈകിട്ട് അഞ്ചു മണിയോടെ പ്രചാരണങ്ങളുടെയെല്ലാം പരസ്യപ്പെടുത്തല്‍ നിലയ്ക്കും. കൊട്ടിക്കലാശത്തോടെ പ്രവര്‍ത്തകരുടെ എല്ലാം ജോലി കഴിയും. പിന്നെ നിശബ്ദ പ്രചാരണമാണ്. വോട്ടര്‍ പട്ടികയിലെ വോട്ടുറപ്പിക്കല്‍, കണക്കു കൂട്ടല്‍, കിട രോഗികളെയും, അസുഖക്കാരെയും വാഹനങ്ങളില്‍ എത്തിച്ച് വോട്ടു ചെയ്യിക്കാനുള്ള ഇടപെടലുകള്‍, വീടുകള്‍ കയറിയുള്ള നിശ്ബദ വോട്ടു ചോദിക്കല്‍ എന്നിവയാണ്. നിലമ്പൂരാണ് കേരളമെന്നു കരുതുന്ന അന്‍വറിന് വിജയ പ്രതീക്ഷ 75 ശതമാനം ഉണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ലോക വിവരവും ജനാധിപത്യത്തിനെ ശക്തിപ്പെടുത്തണമെന്നും ഉള്ള ചിന്തയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന സ്വരാജിനെ തള്ളിക്കളയാതെയാണ് നിലമ്പൂര്‍ നില്‍ക്കുന്നതെന്ന ആത്മവിശ്വാസം ഇടതു പാളയത്തിനുണ്ട്.
പെട്ടിയും വട്ടിയും പരിശോധിച്ചതു വഴി പാലക്കാട് സീറ്റിനെ പാതിവഴിയില്‍ കളഞ്ഞതു പോലെ നിലമ്പൂരും ഒരു തിരിവെയ്ക്കല്‍ നടന്നിട്ടുണ്ട്. സ്വരാജിന് അഥ് ഗുണമോ ദോഷമോ എന്ന് കണ്ടു തന്നെ അറിയണം. ഷൗക്കത്തിന് ഇപ്പോഴും വിശ്വാസമാണ് വിജയിക്കുമെന്ന്. കാരണം, സി.പി.എമ്മിന് സ്വന്തം ചി ഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ജയിക്കിന്‍ സാധ്യതയില്ല എന്നു തോന്നിയതു കൊണ്ടാണല്ലോ, അന്‍വറിനെ സ്വതന്ത്രനാക്കിയത്. ആ അന്‍വര്‍ പിണങ്ങിപ്പിരിഞ്ഞപ്പോഴാണല്ലോ മറ്രാരെയും സ്വതന്ത്രനായിപ്പോലും കിട്ടാതെ വന്നപ്പോള്‍, നാട്ടുകാരന്‍ എന്ന ലേബലില്‍ സ്വരാജിന്റെ ചുമലില്‍ നിലമ്പൂര്‍ എടുത്തു വെച്ചത്. സ്വരാജ് മത്സരിക്കുന്നില്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞിടത്താണ് പാര്‍ട്ടി ഭാരം കയറ്റിവെച്ചത്.
ഒരു കാര്യം ഉറപ്പാണ്, നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തുമ്പോള്‍ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ശുഭ പ്രതീക്ഷയാണുള്ളത്. അതുകൊണ്ടു തന്നെ പരസ്യ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വോട്ടുറപ്പിക്കാന്‍ അവസാനവട്ട പ്രചരണങ്ങളിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. നാളെ വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുക. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണത്തിലാണ് മുന്നണികള്‍ അവസാന മണിക്കൂറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവസാന ലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്.
യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ പിഡിപി ബന്ധവും സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം. ക്രൈസ്തവ വോട്ടുകള്‍ കൂടി ലക്ഷ്യമിട്ട് ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപത്തിന് തൊട്ടുപിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് തങ്ങള്‍ ഒരുപടി മുന്നില്‍ എന്നാണ് അവകാശപ്പെടുന്നത്. നിലമ്പൂര്‍ മുന്‍ എംഎല്‍എയും മന്ത്രിയുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്ത് മണ്ഡലം പിടിക്കുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. സ്വരാജ് വന്നതോടെ എല്‍ഡിഎഫില്‍ ആവേശം ഉയര്‍ത്തിയെന്നാണ് എല്‍ഡിഎഫിന്റെ പക്ഷം. സ്വരാജിന് വിജയ സാധ്യതയെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്.
മുഖ്യമന്ത്രിയടക്കം എത്തി നടത്തിയ പ്രചാരണം വിജയ സാധ്യത വര്‍ദ്ധിപ്പിച്ചതായും അവര്‍ കരുതുന്നു. മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ പി വി അന്‍വര്‍ സോഷ്യല്‍ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് യൂസഫ് പഠാനെയും പ്രചാരണത്തിനിറക്കി. നിലവിലുള്ള ബിജെപി അനൂകൂല വോട്ടുകള്‍ക്ക് ഒപ്പം ക്രൈസ്തവ വോട്ടുകള്‍കൂടി ലക്ഷ്യംവെച്ചായിരുന്നു ബിജെപി നേതാവ് മോഹന്‍ ജോര്‍ജിന്റെ പ്രചാരണം. മലയോര മേഖലയായ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമായും ഉയര്‍ന്നുവന്നത് വന്യജീവി പ്രശ്‌നം തന്നെയായിരുന്നു.
ശക്തമായ മതരാഷ്ട്രവാദം ഉയര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ അത് എല്‍ഡിഎഫ് ഏറ്റെടുത്തു. ഇതിനിടെ തന്നെയാണ് പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതും യുഡിഎഫ് അത് ഏറ്റെടുത്തതും. ഇതോടെ രാഷ്ട്രീയപ്പോര് മുറുകി. മണ്ഡലത്തിലെത്തിയ മുതിര്‍ന്ന നേതാക്കളെല്ലാം പരസ്പരം വിഷയം ഉയര്‍ത്തി പോര് മുറുക്കി. ക്ഷേമ പെന്‍ഷനെതിരെയായ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്താവന വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ കൈക്കൂലിയാണ് ക്ഷേമപെന്‍ഷന്‍ എന്നായിരുന്നു കെസിയുടെ പ്രസ്താവന. ഇതിനെതിരെ സിപിഐഎം നേതാക്കള്‍ ആഞ്ഞടിച്ചു. തന്റെ പ്രസ്താവന വളച്ചൊടിച്ചു എന്നായിരുന്നു ഇതിനോട് കെ സി പ്രതികരിച്ചത്.
വഴിക്കടവിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അനന്ദുവിന്റെ മരണം യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയപ്പോള്‍ കേസില്‍ പിടിയിലായ വഴിക്കടവ് സ്വദേശിയുടെ കോണ്‍ഗ്രസ് ബന്ധം ഉയര്‍ത്തിയാണ് സിപിഎം ഇതിനെ പ്രതിരോധിച്ചത്. ഒടുവില്‍ മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ടത് പെട്ടി വിവാദമായിരുന്നു. കോണ്‍ഗ്രസ് എംപി ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചതായിരുന്നു ചര്‍ച്ചയ്ക്ക് വഴിവെച്ചത്. വിഷയം ഉയര്‍ത്തി യുഡിഎഫും തിരിച്ചടിച്ച് എല്‍ഡിഎഫും പ്രചാരണത്തില്‍ നിറഞ്ഞു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ് യുവജനങ്ങളെ കൈയിലെടുക്കുമെന്നാണ് എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ കരുതുന്നത്. മണ്ഡലത്തില്‍ സുപരിചിതനായ ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയുമര്‍പ്പിച്ചിരിക്കയാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍. രണ്ടു വട്ടം എം.എല്‍.എ ആയ പി.വി അന്‍വര്‍ മുന്നണി പിന്തുണയില്ലെങ്കിലും കരുത്തു കാണിക്കുമെന്ന് അദ്ദേഹത്തിന്റെ അനുയായികളും കരുതുന്നു.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. പി.വി. അന്‍വറും അവസാന ലാപ്പില്‍ കരുത്ത് കാട്ടാനുള്ള ഒരുക്കത്തിലാണ്. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും എല്‍.ഡി.എഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും ഇന്നലെ നടന്നിരുന്നു. മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഞായറാഴ്ച മൂന്നിടത്ത് നടന്ന എല്‍.ഡി.എഫ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തു. അതിനിടെ, യൂസഫ് പത്താനുമൊത്തുള്ള പി.വി. അന്‍വറിന്റെ റോഡ് ഷോ ശക്തി പ്രകടനം ആയി മാറി. വഴിക്കടവ് വരെ നടന്ന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പിണറായി വിജയനും സി.പി.എമ്മുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച് നിലവിലെ എം.എല്‍.എ പി.വി. അന്‍വര്‍ സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
content high lights; Will Shoukath reach Swaraj’s level?: How many votes will Anvar and Mohan George get; Only hours left for the advertising campaign to reach the Kottikalasat; Who will Nilambur support after the silence?