Explainers

അമേരിക്കന്‍ കുതന്ത്രമോ ?: ഇറാന്റെ മേല്‍ ഇസ്രയേല്‍ ബോംബു വര്‍ഷിക്കാന്‍ കാരണം ഇതോ ?; ഇറാന്റെ ആണവായുധങ്ങള്‍ ഭയക്കുന്ന അമേരിക്കയും ഇസ്രയേലും; തിരിച്ചടി ഇനിയും ഭീകരമാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ് ?

പശ്ചിമേഷ്യ അക്ഷരാര്‍ത്ഥത്തില്‍ കത്തുമ്പോള്‍ അമേരിക്കയുടെ പങ്ക് വ്യക്തമാവുകയാണ്. ലോക പോലീസിന്റെ ഉള്ളിലിരിപ്പ് ഇസ്ലാം രാഷ്ട്രങ്ങളെ ഇല്ലാതാക്കുകയെന്നതു തന്നെയാണ്. ഇതിന് ഇസ്രയേലിനെ കരുവാക്കുന്നു എന്നുമാത്രം. അമേരിക്കയ്ക്കു വേണ്ടിയാണ് ഇസ്രയേന്‍ ഇറാനോട് പോരടിക്കുന്നത്. ഇറാന്റെ ആണവായുധങ്ങള്‍ തന്നെയാണ് അമേരിക്കയുടെ ഉറക്കം കെടുത്തുന്നത്. അതുകൊണ്ടാണ് ഇസ്രയേല്‍ യുദ്ധ വിമാനങ്ങളും മിസൈലുകളും ഇറാന്റെ ആണവായുധ പരീക്ഷണ ശാലകളിലേക്ക് ഉന്നംവെച്ചതും. ആണവായുധ ശാസ്ത്രജ്ഞരെയും ലക്ഷ്യവെച്ചുള്ള ആക്രമണത്തിന് പ്രതികാരം തീര്‍ത്ത് ഇറാന്‍ ഭാഗികമായി യുദ്ധത്തിലിറങ്ങിക്കഴിഞ്ഞു.

ഇനി നടക്കാന്‍ പോകുന്നത് എന്താണെന്നു പോലും ലോക രാജ്യങ്ങള്‍ക്ക് അറിവില്ലാത്ത കാര്യങ്ങളായിരിക്കും. അമേരിക്ക ഇസ്രയേലിനു പിന്നില്‍ ശക്തമായി നില്‍ക്കുമ്പോള്‍ ഇറാനെ പിന്തുണയ്ക്കാന്‍ റഷ്യ എത്തുമെന്നത് ഉറപ്പായിക്കഴിഞ്ഞു. അതേസമയം, ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ ഇറാന്‍ ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഡൊണാള്‍ഡ് ട്രംപിനെ ഇറാന്‍ തങ്ങളുടെ പ്രധാന ശത്രുവായി കാണുന്നുവെന്നും അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും നെതന്യാഹു ആരോപിച്ചിരിക്കുകയാണ്.

ഇന്നലെ ഫോക്സ് ന്യൂസിനോടാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. നെതന്യാഹു പറഞ്ഞത് ഇങ്ങനെയാണ് ‘ അവര്‍ക്ക് ട്രംപിനെ കൊല്ലണം. അദ്ദേഹം ഒന്നാം നമ്പര്‍ ശത്രുവാണ്. അദ്ദേഹം ഒരു നിര്‍ണ്ണായക നേതാവാണ്. മറ്റുള്ളവര്‍ ചെയ്തതു പോലെ ദുര്‍ബലമായ രീതിയില്‍ അവരുമായി വിലപേശാന്‍ അദ്ദേഹം ഒരിക്കലും തുനിഞ്ഞിട്ടില്ല’. ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് പിന്മാറിയതും ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ വധിച്ചതുമടക്കമുള്ള നടപടികളെ ഉദ്ധരിച്ച്, ഇറാന്റെ ആണവ ലക്ഷ്യങ്ങള്‍ക്കെതിരായ ട്രംപിന്റെ ഉറച്ച നിലപാടിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ട്രംപിന്റെ സഖ്യകക്ഷിയായി സ്വയം വിശേഷിപ്പിച്ച നെതന്യാഹു, ഇസ്രായേലിന് ആസന്നമായ ഒരു ആണവ ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പും നല്‍കി.

ഇറാന്റെ ആണവ പദ്ധതിക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചതിനും ആണവ കരാര്‍ റദ്ദാക്കിയതിനും ട്രംപിനെ നെതന്യാഹു പ്രശംസിച്ചു. തന്റെ വീടിന്റെ കിടപ്പുമുറിയിലെ ജനാലയില്‍ മിസൈല്‍ പതിച്ചപ്പോള്‍ സ്വന്തം ജീവന്‍ തന്നെ ലക്ഷ്യം വച്ചായിരുന്നുവെന്നും ഇസ്രായേല്‍ നേതാവ് വെളിപ്പെടുത്തി. ഇറാനെ നേരിടുന്നതില്‍ ട്രംപിന്റ ‘ജൂനിയര്‍ പങ്കാളി’ എന്ന് സ്വയം വിശേഷിപ്പിച്ച നെതന്യാഹു, ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ടെഹ്റാന്റെ ശ്രമങ്ങളെ ഇരു നേതാക്കളും ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും വ്യക്തമാക്കി. ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുന്നതില്‍ ട്രംപിന്റെ ശക്തമായ നിലപാടാണ് അദ്ദേഹത്തെ പ്രധാന ലക്ഷ്യമാക്കാന്‍ കാരണമെന്നും നെതന്യാഹു പറയുന്നു.

അതേ സമയം ഇറാനില്‍ ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി ബങ്കറിലേക്ക് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് അയത്തൊള്ള അലി ഖമീനിയും മകന്‍ മൊജ്തബ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളും ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതെന്ന് ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു. വടക്കുകിഴക്കന്‍ ടെഹ്‌റാനിലെ ബങ്കറിലേക്കാണ് അയത്തൊള്ള അലി ഖമീനിയും കുടുംബവും മാറിയതെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. ഞായറാഴ്ച ഇറാനിലെ മഷ്ഹാദ് നഗരം ലക്ഷ്യമിട്ടും ഇസ്രയേല്‍ കനത്ത ആക്രമണം നടത്തിയിരുന്നു.

ഇസ്രയേല്‍ ഇറാനെതിരേ ഓപ്പറേഷന്‍ ആരംഭിച്ച ആദ്യദിവസം തന്നെ അയത്തൊള്ള അലി ഖമീനിയെ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. എന്നാല്‍, ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള തീരുമാനമെടുക്കുന്നത് വരെ അദ്ദേഹത്തിന് അവസരം നല്‍കിയതാണെന്നും നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഇറാന്‍ ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ IRGC ഇന്റലിജന്‍സ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് കസെമിയും ഡപ്യൂട്ടി ജനറല്‍ ഹസ്സന്‍ മൊഹാകിഖും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതിനിടെ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാനെ ആക്രമിക്കുന്നതില്‍ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന് ട്രംപ് ട്രൂത്ത് പോസ്റ്റില്‍ വ്യക്തമാക്കി.’ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ ഞങ്ങളെ ആക്രമിച്ചാല്‍, യുഎസ് സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തലത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’എങ്കിലും, ഇറാനും ഇസ്രായേലും തമ്മില്‍ ഒരു കരാര്‍ എളുപ്പത്തില്‍ ഉണ്ടാക്കാനും ഈ രക്തരൂക്ഷിതമായ സംഘര്‍ഷം അവസാനിപ്പിക്കാനും നമുക്ക് കഴിയും.’ ട്രംപ് പറഞ്ഞു. അതേസമയം, ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

CONTENT HIGH LIGHTS; American ploy?: Is this the reason Israel dropped bombs on Iran?; America and Israel fear Iran’s nuclear weapons; Iran warns that the retaliation will be even more severe?

Latest News