വിഭാഗീയത പൂര്‍ണ്ണായും തുടച്ചു നീക്കിയെന്ന് വീമ്പിളക്കുന്ന സി.പി.എമ്മിന്റെ ഉള്ളിലെ പൊള്ളത്തരം വീണ്ടും ചര്‍ച്ചയാവുകയാണ്. സി.പി.എം തിരുവനന്തപുരം മുന്‍ ജില്ലാസെക്രട്ടറിയും എഴുത്തുകാരനുമായ പിരപ്പന്‍കോട് മുരളിയുടെ വെളിപ്പെടുത്തലാണ് വി.എസിന്റെ ചിത കത്തിക്കനലായതിനൊപ്പം ചുട്ടുപൊള്ളുന്നത്. കനലായാലും വി.എസ് വിമതരെ പൊള്ളിക്കുമെന്നു തന്നെ വിശ്വസിച്ചേ മതിയാകൂ. വി.എസിന്റെ കണ്ണടയും വരെ പാര്‍ട്ടിക്കുള്ളില്‍ തനിക്കെതിരേ വാളെടുത്തവരെയും വെട്ടി നിരത്താന്‍ മുന്‍കൈയ്യെടുത്തവരെയും വെളിച്ചത്തു കൊണ്ടു വരരുതെന്ന് വാഗ്ദാനം പാലിച്ചതു പോലെയായിരുന്നു പിരപ്പന്‍കോട് മുരളിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍. ഇതുവരെ ഉണ്ടാകാതിരുന്ന തുറന്നു പറച്ചിലുകള്‍, വി.എസ് വലിയ ചുടുകാട്ടില്‍ എരിഞ്ഞമര്‍ന്ന ശേഷമാണ് ഉണ്ടായിരിക്കുന്നത്.
ഇത് വലിയൊരു സന്ദേശം കൂടിയാണ് വി.എസ് ബാക്കിവെക്കുന്നത്. കാരണം, താന്‍ ജീവിച്ചിരുന്ന ഘട്ടങ്ങളില്‍ ഒരിക്കല്‍പ്പോലും പാര്‍ട്ടിക്ക് വിരുദ്ധമായോ, പാര്‍ട്ടിക്കാര്‍ക്ക് എതിരെയോ ഒരു വാക്കുപോലും പറയാന്‍ തയ്യാറായിരുന്നില്ല എന്ന സന്ദേശം. പിന്‍ഗാമികള്‍ക്ക് ഇതൊരു വലിയ സന്ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍, തന്റെ മരണശേഷം എന്താണ് പാര്‍ട്ടിയിലും പാര്‍ട്ടിക്കുള്ളിലെ കമ്മിറ്റിയിലും സംഭവിച്ചതെന്ന് പറയുന്നതില്‍ തെറ്റില്ല. അത് പറയുക തന്നെ വേണമെന്ന് വി.എസ് ആഗ്രഹിച്ചിരുന്നു. അതിന് നിയോഗിക്കപ്പെട്ടത് പിരപ്പന്‍കോട് മുരളിയായിരുന്നു എന്നുമാത്രം. വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ എത്രപേരാണ് വി.എസിനെതിരേ പാര്‍ട്ടിക്കുള്ളില്‍ നടത്തിയ ഹീന പ്രവൃത്തികളെ പുറം ലോകത്ത് എത്തിക്കുന്നതെന്ന് കാത്തിരുന്നു കാണാം.
വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകം എഴുതുകയാണ് സി.പി.എമ്മിന്റെ തലമുതിര്‍ന്ന നേതാവ് പിരപ്പന്‍കോട് മുരളി. ഈ പുസ്തകത്തില്‍ പറയാന്‍ ഉദ്ദേശിച്ച ചില കാര്യങ്ങളാണ് പിരപ്പിന്‍കോട് മുരളി തുറന്നു പറഞ്ഞിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതും ഏറെ വിവാദമായതുമായ കാര്യമാണ് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന പ്രസംഗം. ഇത് ആരുടേതാണ് എന്നതില്‍ ഇന്നലെ വരെ വലിയ ദുരൂഹതയും, സംശയങ്ങളും നിലനിന്നിരുന്നു. എന്നാല്‍, ഇന്ന് പുലര്‍ച്ചയോടെ അതിന് വിരാമമിട്ടിരിക്കുകയാണ്. വിഎസ് അച്യുതാനന്ദനെ കാപ്യറ്റല്‍ പണിഷ്മെന്റിന് വിധേയനാക്കണമെന്ന് തിരുവനന്തപുരത്തു വെച്ചുനടന്ന സംസ്ഥാന സമ്മേളനത്തില്‍ പൊതു ചര്‍ച്ചയ്ക്കിടെ അഭിപ്രായം വന്നു.
വി.എസ് അച്യുതാനന്ദന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് പാര്‍ട്ടി സമ്മേളനത്തില്‍ പ്രസംഗിച്ച ചെറുപ്പക്കാരന് പെട്ടെന്ന് ഉന്നത പദവികളില്‍ എത്താന്‍ കഴിഞ്ഞെന്ന് അന്നത്തെ സമ്മേളനത്തില്‍ പ്രതിനിധിയായിരുന്ന മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി തുറന്നു പറയുന്നു. ചെറുപ്പക്കാരന്റെ പേര് പറഞ്ഞില്ലെങ്കിലും, അഭ്യൂഹങ്ങളില്‍ നിറയുന്ന എം.സ്വരാജിനു നേരെയുള്ള വിരല്‍ ചൂണ്ടലായിരുന്നു അത്. പലരും മാധ്യമങ്ങളുടെ കെട്ടുകഥയാണ് എന്ന് പറഞ്ഞ വാര്‍ത്തയ്ക്കാണ് പിരപ്പിന്‍കോട് മുരളി സ്ഥിരീകരണം നല്‍കിയത്. പാര്‍ട്ടിയില്‍ വിഭാഗീയത ഇല്ലെന്നു പറയുന്ന നേതാക്കളെല്ലാം ഒരു വിഭാഗത്തിന്റെ ഭാഗമായതോടെയാണ് വിഭാഗീയത ഇല്ലെന്നു ഉറപ്പുച്ചു പറയാന്‍ തുടങ്ങിയത്. മാത്രമല്ല, മറു വിഭാഗമായ വി.എസ് പൂര്‍ണ്ണ സമയ പാര്‍ട്ടി പ്രവര്‍ത്തനം വിട്ട്, വിശ്രമത്തിലേക്ക് കടക്കുകയും ചെയ്തു.
എന്നാല്‍, പാര്‍ട്ടിയിലെ നല്ലതും ചീത്തയും എന്ന രണ്ടു വിഭാഗങ്ങളില്‍ നല്ല പക്ഷത്തായിരുന്നു വി.എസ് വിഭാഗമെന്ന് ഇന്ന് ഇടതു രാഷ്ട്രീയവും, കേരളത്തിലെ ഇടതുപക്ഷ വികസന കാഴ്ചപ്പാടും, സാമ്പത്തിക രാഷ്ട്രീയവും നോക്കിയാല്‍ മനസ്സിലാകും. അപ്പോള്‍ അന്നത്തെ നല്ല പക്ഷത്തിനൊപ്പം നിന്നയാളാണ് പിരപ്പന്‍കോട് മുരളി. എന്നും വിഎസിനൊപ്പം ഉറച്ചു നിന്ന നേതാവ്. കുറച്ചു കാലമായി സിപിഎമ്മുമായി അകലത്തിലാണ് പിരപ്പിന്‍കോട് മുരളി. വി.എസിനെ മാരാരിക്കുളത്ത് തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നും അദ്ദേഹം തുറന്നു പറയുന്നു. 2011ല്‍ വി.എസ് മുഖ്യമന്ത്രിയായി തുടരാതിരിക്കാന്‍ സുരക്ഷിതമായ പല സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികളെ ബോധപൂര്‍വം തോല്‍പ്പിച്ചു.
2016ല്‍ ആദ്യഘട്ടത്തിലെങ്കിലും (ആറുമാസമെങ്കിലും) വി.എസിനെ മുഖ്യമന്ത്രിയാക്കണമെന്ന് വാദിച്ചതിന്റെ പേരിലാണ് പിന്നീട് തനിക്ക് പാര്‍ട്ടി ഘടകങ്ങളില്‍ ഇടംകിട്ടാതെ പോയത്. വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല എന്ന് ഇപ്പോള്‍ ഉറപ്പായിക്കഴിഞ്ഞു. അന്ന് പാര്‍ട്ടി നേതാക്കള്‍ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല. കോടിയേരിയാവട്ടെ അത് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞതാണെന്ന് വരുത്താന്‍ ശ്രമിച്ചു. ക്യാപിറ്റല്‍ പണിഷ്മെന്റിനെ കുറിച്ച് പറഞ്ഞ യുവാവ് നല്ല വായനക്കാരനാണെന്നും സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് സെക്രട്ടറിയേറ്റിലുമെത്തിയെന്നും മുരളി തുറന്നടിക്കുന്നു.
എന്നാല്‍ പേര് പറഞ്ഞതുമില്ല. എം സ്വരാജിനെയാണ് ഈ ആരോപണ മുനയില്‍ മാധ്യമങ്ങള്‍ അന്ന് നിര്‍ത്തിയത്. എന്നാല്‍ അത് സ്വരാജ് നിഷേധിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പേര് പറയാതെയുള്ള പിരപ്പിന്‍കോട് മുരളിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നത്. സിപിഎം സംസ്ഥാന സമിതി അംഗമായിരുന്ന പിരപ്പിന്‍കോട് മുരളി തിരുവന്തപുരത്തെ മുന്‍ ജില്ലാ സെക്രട്ടറി കൂടിയാണ്. മാരാരിക്കുളത്ത് വി.എസിനെ ചതിച്ച് തോല്‍പ്പിച്ചതാണ്. ജയിച്ച പി.ജെ. ഫ്രാന്‍സിസ് തന്നോട് പലതും വെളിപ്പെടുത്തിയിട്ടുണ്ട്. വി.എസിനെതിരെ പ്രവര്‍ത്തിച്ച കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ നടപടിയില്‍ നിന്നും രക്ഷപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. നിങ്ങളുടെ നേതാക്കള്‍ സഹായിച്ചത് കൊണ്ടാണ് ഞാന്‍ ജയിച്ചതെന്ന് ഫ്രാന്‍സിസ് തന്നോട് പറഞ്ഞിട്ടുണ്ട്. രണ്ട് സിപിഎം കേന്ദ്ര കമ്മിറ്റിയംഗങ്ങളും ഒരു സംസ്ഥാന കമ്മിറ്റിയംഗവും വി.എസിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.
ജയിക്കേണ്ട സീറ്റുകള്‍ പലതും ബോധപൂര്‍വം തോല്‍പ്പിച്ച് 2011ലെ തുടര്‍ഭരണം സംസ്ഥാന നേതൃത്വം നഷ്ടപ്പെടുത്തിയെന്നും പിരപ്പന്‍കോട് മുരളി ആരോപിക്കുന്നു. ‘വി.എസ്.കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം’ എന്ന പുസ്തകം പുറത്ത് വരുന്നതോടെ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്ത നിരവധി വിവാദങ്ങള്‍ക്ക് മറുപടിയാവും. അതേസമയം, സി.പി.എമ്മിലെ ആഭ്യന്തര സംഘര്‍ഷങ്ങളുടെയും വെട്ടിനിരത്തലിന്റെയും വെളിപ്പെടുത്തലുമായാണ് പിരപ്പന്‍കോട് മുരളിയുടെ ആത്മകഥ പുറത്തിറങ്ങിയത്. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനു പിന്നിലെ കഥകളും, ‘മലപ്പുറത്ത് കാണാം’ എന്ന പിണറായി വിജയന്റെ വെല്ലുവിളിയും, മലപ്പുറം സമ്മേളനത്തിലെ പാര്‍ട്ടിപിടിത്തവുമെല്ലാം ‘എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍’ എന്ന ആത്മകഥയില്‍ വിവരിച്ചിരുന്നു. 2006ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു.
അതോടെ, കേരളത്തിലെ ഭൂരിപക്ഷം കേന്ദ്രകമ്മിറ്റി അംഗങ്ങളും വി.എസിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കേന്ദ്രകമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് പൊളിറ്റ് ബ്യൂറോ വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ഇളകി. പാര്‍ട്ടിക്ക് തിരുത്തേണ്ടിവന്നുവെന്നും പുസ്തകത്തില്‍ പറയുന്നു. 2001ല്‍ പ്രതിപക്ഷനേതാവായ വി.എസ്. സമരഭൂമിയിലും കോടതിയിലും കയറി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. ഈ കര്‍ക്കശനിലപാടുകളില്‍ പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം ഒറ്റപ്പെട്ടു. 2005ല്‍ ജില്ലാസമ്മേളനങ്ങളില്‍ ഭൂരിപക്ഷം ജില്ലകളിലും നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ പ്രതിനിധികളുടെ നിയന്ത്രണംവിട്ട വിമര്‍ശനങ്ങള്‍ക്ക് ‘നമുക്ക് മലപ്പുറത്തുവെച്ച് കാണാം’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ മറുപടിയെന്നും പുസ്തകത്തില്‍ പറയുന്നു.
മലപ്പുറം സമ്മേളനത്തില്‍ നടന്ന നാടകങ്ങളും പുസ്തകത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ വി.എസിനുപിന്നില്‍ ഉറച്ചുനിന്ന പ്രമുഖരായ മൂന്ന് യുവനേതാക്കളടക്കം 14 പേര്‍ വി.എസിന്റെ വിമര്‍ശകരായി. തൃശ്ശൂര്‍ സമ്മേളനത്തില്‍ നേതൃത്വത്തിന് താത്പര്യമില്ലാത്തവരെയെല്ലാം ഒഴിവാക്കിയെന്ന് ആത്മകഥയില്‍ പറഞ്ഞിരുന്നു. ഒഴിവാക്കപ്പെട്ട 16 പേരില്‍ ആദ്യത്തെ പേര് തന്റേതായിരുന്നുവെന്ന് പിരപ്പന്‍കോട് എഴുതുന്നു. ഒഴിവാക്കുന്നതിന് 80 വയസ്സ് പ്രായപരിധിയാണ് പറഞ്ഞത്. തനിക്ക് 74 വയസ്സേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ് കോടിയേരിയോട് സംസാരിക്കുന്നതിനിടെ അധ്യക്ഷനായിരുന്ന പിണറായി ഇരിക്കാന്‍ പറഞ്ഞു. ‘നിങ്ങളെ പിന്താങ്ങുന്നില്ല. അതങ്ങ് തുറന്നുപറഞ്ഞാല്‍ പോരേ’യെന്ന് തിരിച്ചുചോദിച്ചു. അങ്ങനെ, വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് വാദിച്ചവരും വൈലോപ്പിള്ളിയെക്കൊണ്ട് വാഴക്കുല എഴുതിച്ചവരുമെല്ലാമായ പതിനാറ് പുതുമുഖങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ വന്നുവെന്നും ആത്മഥയില്‍ പറയുന്നുണ്ട്.
പിരപ്പന്‍കോട് മുരളിയ്‌ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് നേരത്തെ തന്നെ സിപിഎം ആലോചിച്ചിരുന്നതാണ്. സിപിഎം സംസ്ഥാന കമ്മറ്റി അംഗവും മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത അനുയായിയുമായ കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കെതിരെ അതിഗുരുതര ആരോപണം നേരത്തെ പിരപ്പന്‍കോട് മുരളി ഉയര്‍ത്തിയിരുന്നു. കടുത്ത വി.എസ് അനുകൂലി കൂടിയായ പിരപ്പന്‍കോട് മുരളിയുടെ ആത്മകഥയാണ് അന്ന് വിവാദത്തിന് തിരികൊളുത്തിയത്. വികസനം തടസപ്പെടുത്താനും തന്നെ തോല്‍പ്പിക്കാനും കോലിയക്കോട് കൃഷ്ണന്‍ നായര്‍ ശ്രമിച്ചതിന്റെ പാര്‍ട്ടി രേഖകള്‍ തെളിവുകളായി ഉണ്ടെന്നും നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും പിരപ്പന്‍കോട് മുരളി പറഞ്ഞിരുന്നു. താന്‍ എംഎല്‍എയായിരുന്ന കാലത്ത് വികസനം തടസപ്പെടുത്താന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍ ശ്രമിച്ചെന്ന് പിരപ്പന്‍കോട് മുരളി തുറന്നടിച്ചു. ആത്മകഥയിലെ ചില വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കോലിയക്കോട് കൃഷ്ണന്‍ നായര്‍ പിരപ്പന്‍കോട് മുരളിക്കെതിരെയും രംഗത്തെത്തി. പിരപ്പന്‍കോടിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് കോലിയക്കോട് കൃഷ്ണന്‍ നായര്‍ പ്രതികരിക്കുകയും ചെയ്തു.
സംസ്ഥാന സമ്മേളനത്തില്‍ വച്ച് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കോലിയക്കോട് കൃഷ്ണന്‍നായരെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ക്ഷണിതാവാക്കി. അതേസമയം, മുന്‍ ജില്ലാ സെക്രട്ടറിയും മുന്‍ സംസ്ഥാനകമ്മിറ്റി അംഗവുമായ പിരപ്പന്‍കോട് മുരളിയെ പാര്‍ട്ടി ഉള്‍പ്പെടുത്തിയത് വഞ്ചിയൂര്‍ ഏരിയ കമ്മിറ്റിയിലാണ്. അഞ്ചു വട്ടം എംഎല്‍എ ആയിരുന്ന കോലിയക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. രണ്ടു തവണ എംഎല്‍എ ആയിട്ടുള്ള പിരപ്പന്‍കോട് വിഎസിന്റെ ഉറ്റ അനുയായിയും. കവിയും നാടകകൃത്തുമായ പിരപ്പന്‍കോടിനെ 2018 ലെ തൃശൂര്‍ സമ്മേളനത്തില്‍ വച്ചാണ് സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. പ്രായക്കൂടുതല്‍ കാരണമായി ചൂണ്ടിക്കാട്ടിയപ്പോള്‍ തന്നെക്കാള്‍ പ്രായമുള്ള കോലിയക്കോടിനെ എന്തുകൊണ്ട് സംസ്ഥാന കമ്മിറ്റിയില്‍ നിലനിര്‍ത്തുന്നുവെന്ന് പിരപ്പന്‍കോട് ചോദിച്ചിരുന്നു. അന്നു മുതല്‍ പിരപ്പന്‍കോട് പാര്‍ട്ടി വേദികളില്‍ നിന്നു പിന്‍വാങ്ങിയിരുന്നു.
കുതികാല്‍ വെട്ടികളും കമ്യൂണിസ്റ്റുകാരും എന്റെ സ്ഥാനാര്‍ത്ഥിത്വവും; എന്ന അധ്യായത്തിലാണ് 1996ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തിരുവനന്തപുരത്തെ സിപിഎമ്മിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തുറന്നുപറയുന്നത്. പാര്‍ട്ടി ഔദ്യോഗിക സംവിധാനം തനിക്കെതിരെ നന്നായി പ്രവര്‍ത്തിച്ചു. വോട്ടെടുപ്പ് ദിവസം ബൂത്ത് സന്ദര്‍ശന ചുമതലയുണ്ടായിരുന്ന വെഞ്ഞാറമൂട് ഏരിയാ സെക്രട്ടറി ആലിയാട് മാധവന്‍പിള്ളയെ കോലിയക്കോട് കൃഷ്ണന്‍നായര്‍ നിര്‍ബന്ധിച്ച് ആശുപത്രിയില്‍ അഡ്മിറ്റാക്കിയെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ഇതെല്ലാം നേതൃത്വത്തേയും ഞെട്ടിച്ചു. 1996 ലെ വാമനപുരം നിയമസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ സിപിഎമ്മിലെ മുതിര്‍ന്ന നേതാക്കളായ കോലിയക്കോട് കൃഷ്ണന്‍ നായരും പിരപ്പന്‍കോട് മുരളിയും ഏറ്റുമുട്ടുമ്പോള്‍ പിരപ്പന്‍കോടിന്റെ ആരോപണങ്ങള്‍ പാര്‍ട്ടി രേഖകള്‍ ശരിവയ്ക്കുന്നു. പച്ചക്കള്ളമെന്ന് കോലിയക്കോട് തള്ളിക്കളഞ്ഞ ആക്ഷേപങ്ങള്‍ പക്ഷേ, 26 വര്‍ഷങ്ങള്‍ മുന്‍പുള്ള സിപിഎം രേഖകളില്‍ ഇടം പിടിച്ചതാണ്.
CONTENT HIGH LIGHTS; Who is that young man who said ‘V.S should be given capital punishment’?: Will there be a new split in the CPM in Pirappancode Murali’s revelation?; He also reveals that he was defeated by cheating in Mararikulam