Explainers

നീറി പുകയുന്നു ക്യാപിറ്റല്‍ പണിഷ്‌മെന്റ് ?: പിരപ്പന്‍ കോട് മുരളിക്കു പിന്നാലെ സുരേഷ് കുറുപ്പും പറയുന്നു ?; ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ഒരു കുട്ടിയുടെ അധിക്ഷേപം കൊണ്ടെന്ന് വെളിപ്പെടുത്തല്‍

‘ഓരോ തുള്ളി ചോരയില്‍ നിന്നും ഒരായിരം പേര്‍ ഉയരുന്നു..എന്ന മുദ്രാവാക്യം പോലെയാണ് ഇപ്പോള്‍ സി.പി.എമ്മിലെ ഉള്‍പാര്‍ട്ടീ സംവിധാനത്തില്‍ നടക്കുന്നത്. വി.എസിനെ വിഭാഗീയതയുടെ ആചാര്യനെന്ന് വിശേഷിപ്പിച്ച ഔദ്യോഗിക പക്ഷത്തിന് വി.എസിന്റെ പ്രേതത്തിന്റെ ശല്യമാണ് ഇപ്പോഴത്തെ പ്രശ്‌നം. മരിച്ചാലും പോകാത്ത വി.എസ് അന്ന രണ്ടക്ഷരം ഓരോ ഔദ്യോഗികപക്ഷ നേതാക്കളെയും വീര്‍പ്പു മുട്ടിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയെ കൊണ്ട് പച്ചക്കള്ളം പൊതു ഇടത്തില്‍വെച്ച് മാധ്യമങ്ങളോട് പറയിക്കേണ്ടി വരുന്ന ഗതികേടാണ് ഉണ്ടിയിരിക്കുന്നത്. നോക്കൂ, വി.എസ് അച്യുതാനന്ദനെ ഇല്ലാതാക്കാന്‍ ശ്രമിച്ച ഘട്ടങ്ങളിലെല്ലാം ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് കണ്ടത്.

തിരുവനന്തപുരത്തുവെച്ചു നടന്ന സംസ്ഥാന സമ്മേളനത്തില്‍ വി.എസിനെ കാപ്പിറ്റല്‍ പണിഷ്മെന്റിന് വിധേയമാക്കണമെന്ന് ഒരു യുവനേതാവ് പറഞ്ഞകാര്യം വെളിപ്പെടുത്തിയത് മുന്‍ സി.പി.എം നേതാവ് പിരപ്പന്‍കോടി മുരളിയാണ്. ഇതിനെ പാര്‍ട്ടി തള്ളിക്കളയുകയും ചെയ്തു. എന്നാല്‍, എം സ്വരാജിന്റെ പേരാണ് വിഷയത്തില്‍ സജീവമായി ചര്‍ച്ചയാകുന്നത്. പേരു പറയാതെ പരിപ്പന്‍കോട് മുരളി പറഞ്ഞ കാര്യത്തില്‍ പേരു പറഞ്ഞ് സംസ്ഥാന സെക്രട്ടറി കുരുക്കു മുറുക്കിയിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു കൊച്ചു പെണ്‍കുട്ടിയും വിഎസിന് അധിക്ഷേപിച്ചു എന്ന് വെളിപ്പെടുത്തുകയാണ് മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ്.

ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. അദ്ദേഹമാണ് പിരപ്പന്‍കോട് മുരളിക്ക് പിന്നാലെ വിഎസിന് അധിക്ഷേപിക്കാന്‍ നടന്ന കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഉയര്‍ന്ന ആക്ഷേപങ്ങളില്‍ ഒന്നായിരുന്നു വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന ആവശ്യം സംസ്ഥാന സമ്മേളനത്തില്‍ ഉയര്‍ന്നിരുന്നുവെന്നത്. മുരളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സുരേഷ് കുറുപ്പും വിവാദത്തിന് ശക്തി പകരുകയാണ്.

മുരളി ഉയര്‍ത്തിയ അതേ ആരോപണമാണ് പാര്‍ട്ടിയുടെ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പും ആവര്‍ത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം സമ്മേളനത്തില്‍ ഉയര്‍ന്ന കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം മൂന്നുവര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ആലപ്പുഴ സമ്മേളനത്തിലും ആവര്‍ത്തിച്ചുവെന്നാണ് സുരേഷ് കുറുപ്പ് പറയുന്നത്. കാപിറ്റല്‍ പണിഷ്‌മെന്റ് ആരോപണങ്ങള്‍ എം. സ്വരാജിനു നേര്‍ക്കാണ് പ്രധാനമായും ഉയര്‍ന്നു കേട്ടിരുന്നതെങ്കില്‍, സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിന്റെ ഞായറാഴ്ച്ച പതിപ്പില്‍ എഴുതിയ വിഎസ് അനുസ്മരണത്തില്‍ പുതിയൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ഒരു പെണ്‍കുട്ടിയാണ് വിഎസിനെതിരേ കാപിറ്റല്‍ പണിഷ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് കുറുപ്പ് പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ

‘ഒറ്റപ്പെട്ടപ്പോഴും അദ്ദേഹം പോരാട്ടം തുടര്‍ന്നു കൊണ്ടേയിരുന്നു. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നായിരുന്നു വിഎസ് നയം എപ്പോഴും. അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു കൊച്ചു പെണ്‍കുട്ടി വിഎസിന് കാപിറ്റല്‍ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാന്‍ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ, അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല’.

മലപ്പുറം സമ്മേളനത്തിന് പിന്നാലെ വിഎസ് പാര്‍ട്ടിയില്‍ കൂടുതല്‍ ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും വിഎസിനെ ഉപേക്ഷിച്ചുവെന്നും സുരേഷ് കുറുപ്പ് ലേഖനത്തില്‍ പറയുന്നുണ്ട്. ഇതിനകം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. മലപ്പുറം സമ്മേളനത്തില്‍ സുര്‍ജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും വിഎസിന്റെ പിന്തുണയുള്ള പാനല്‍ മത്സരിച്ചു. പരാജയം ഏറ്റുവാങ്ങി. പിന്നീടുള്ള വിഎസിന്റെ ഒറ്റപ്പെടല്‍ ദുസഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വിഎസിന് പ്രശ്‌നമല്ല. തന്റെ നിലപാടുകളില്‍ നിന്നും അണുവിട പിന്നോട്ടില്ല. തലയുയര്‍ത്തി, മുണ്ടിന്റെ കോന്തല ഉയര്‍ത്തിപ്പിടിച്ച് പുന്നപ്ര-വയലാര്‍ സമരകാലത്ത് എന്നപോലെ, അദ്ദേഹം മുന്നോട്ടു പോയി’.

2012 ല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ വിഎസിനെ കാപിറ്റല്‍ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന തരത്തില്‍ ആവശ്യമുണ്ടായി എന്നാണ് സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും എംഎല്‍എയുമായിരുന്ന മുരളി ആരോപിച്ചത്. അങ്ങനെയൊരു ആക്ഷേപം ഉണ്ടായിട്ടില്ലെങ്കില്‍, ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാക്ക് പരാമര്‍ശിച്ച് പൊതുയോഗത്തില്‍ വിഎസ് എന്തുകൊണ്ട് മറുപടി പറഞ്ഞു എന്നാണ് തന്റെ ആരോപണത്തിന് അടിസ്ഥാനമായി മുരളി പറയുന്നത്. മുരളിയെ പോലെ കുറുപ്പും പാര്‍ട്ടിയുമായി ഇപ്പോള്‍ സജീവ ബന്ധത്തിലല്ലെങ്കിലും, ക്യാപിറ്റല്‍ പണിഷ്‌മെന്റ് വിവാദം ആളിക്കത്തിക്കാന്‍ അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ കാരണമാകും.

പിരപ്പന്‍കോട് മുരളിയുടെ വാക്കുകള്‍ ഇങ്ങനെ

സമ്മേളനം നടക്കുമ്പോള്‍, നന്നായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരന്‍ പാര്‍ട്ടിക്കകത്ത് വിഭാഗീയതയുണ്ടാക്കുന്ന വി.എസിന് ‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ കൊടുക്കുകയാണ് വേണ്ടതെന്ന് പ്രസംഗിച്ചു. പാര്‍ട്ടിയുടെ സ്ഥാപകനായ വിഎസിനേക്കുറിച്ച് ഇങ്ങനെയൊരു പരാമര്‍ശം വരുമ്പോള്‍ ഡയസില്‍ നിന്ന് അതിനെ ചെറുക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷേ, ഡയസില്‍ ഉണ്ടായിരുന്ന പാര്‍ട്ടി നേതാക്കള്‍ എല്ലാവരും അത് ആസ്വദിക്കുകയായിരുന്നു. ഞാന്‍ അന്ന് ഡെലിഗേറ്റായിരുന്നു.

‘ക്യാപിറ്റല്‍ പണിഷ്‌മെന്റ്’ പരാമര്‍ശത്തേക്കുറിച്ച് സമ്മേളനകാലത്ത് പുറത്തുവന്ന വാര്‍ത്തകള്‍ എം. സ്വരാജ് നിഷേധിച്ചിരുന്നെങ്കിലും വി.എസിന്റെ അന്നത്തെ മറുപടി വാര്‍ത്തകളെ സജീവമാക്കിയിരുന്നു. ‘തൂക്കുകയറിനെയും വെല്ലുവിളിച്ചുകൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോള്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് വിലപ്പോകില്ല എന്നുകൂടി ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുകയായിരുന്നു’ എന്നായിരുന്നു അന്ന് വി.എസ്. പ്രതികരിച്ചത്.

Latest News