പെണ്ണു കേസും ഗര്‍ഭഛിദ്ര കേസുമൊക്കെ പറഞ്ഞ് കോടതികള്‍ കയറിയിറങ്ങി നടക്കേണ്ട സ്ഥിതിയിലാകുമോ പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന്. ആരോപണങ്ങളും പരാതികളുമെല്ലാം വന്നതിനു പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്ത് കൈ കഴുകി നില്‍ക്കുകയാണ്. സസ്‌പെന്‍ഷന്‍ എന്നാല്‍, പുറത്താക്കല്‍ അല്ലെന്ന ബോധ്യത്തോടെയാണ്, കിട്ടുന്ന സമയത്തിനുള്‌ലില്‍ രാഹുലിന്റെ പേരില്‍ കേസെടുത്ത് ജയിലിലാക്കാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. അതിന്റെ സൂചനയാണ് മുഖ്യമന്ത്രി നല്‍കിയതും. അതായത്, എം.എല്‍.എ ആയതുകൊണ്ട് കേസില്‍ അറസ്റ്റു നടക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി വേണം.
മാത്രമല്ല, പരാതിയും പരാതിക്കാരും ശക്തമായ നിലപാടെടുക്കണം. കേസ് ശക്തമായിരിക്കണം. ഇതെല്ലാം മുന്‍കൂട്ടിക്കണ്ടാണ് സ്ത്രീ പീഡന വിഷമല്ലെന്നും, ഗര്‍ഭഛിദ്ര പ്രേരണയാണ് വലിയ കേസെന്നും മുഖ്യമന്ത്രി പ്രത്യേകം പറഞ്ഞത്. കോണ്‍ഗ്രസ് തത്ക്കാലത്തേക്ക് കൈവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാന്‍ ഇനി യു.ഡി.എഫില്‍ നിന്നും ഏതെങ്കിലും കക്ഷികള്‍ മുന്നോട്ടു വരുമോയെന്നാണ് അറിയേണ്ടത്. കോണ്‍ഗ്രസുകാര്‍ കൈവിട്ടാല്‍ പിന്നെ ഘടകകക്ഷികള്‍ക്ക് എന്തു കാര്യം എന്നതാണ് ഉയര്‍ന്നു വരുന്ന പ്രശ്‌നം. പെണ്ണുകേസില്‍പ്പെട്ട് നാറിയ മറ്റു കോണ്‍ഗ്രസ് എം.എള്‍.എമാര്‍ക്ക് വിധിക്കാത്ത ശിക്ഷ എങ്ങനെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനു മാത്രം നല്‍കിയതെന്ന ചോദ്യം ഉണ്ടെങ്കിലും ആരും ചോദിക്കാന്‍ മുതിരുന്നില്ല.
കാരണം, രേമശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പരസ്യമായി വിഷയത്തില്‍ നിലപാടെടുത്തതോടെയാണ് മറ്റു നേതാക്കളെല്ലാം മൗനത്തിലായത്. ഇതിനിടയിലാണ് ഇടതുപക്ഷവും സര്‍ക്കാരും രാഹുലിനെ കിട്ടിയ തക്കത്തിനു പൂട്ടാന്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. പാലക്കാട് സീറ്റില്‍ കണ്ണുണ്ടെന്നതാണ് ഇതിന്റെ രാഷ്ട്രീയക്കണ്ണ് എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. അതുകൊണ്ടു തന്നെ രാഹുല്‍ മാങ്കൂട്ടത്തെ ഒതുക്കി, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ചേക്കേറിയ സരിനെ പാലക്കാടഡ് വിജയിപ്പിച്ചെടുക്കാനുള്ള നീക്കവും ഇതിന്റെ പിന്നിലുണ്ടെന്നാണ് കണക്കാക്കുന്നത്. നിലവില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികാരോപണത്തില്‍ കേസ് എടുത്തതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.
മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ച ആളുകളെ നേരില്‍കണ്ട് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടും. ആര്‍ക്കെങ്കിലും നേരിട്ട് പരാതിയുണ്ടെങ്കില്‍ അതുകൂടി ശേഖരിച്ച് അന്വേഷണം മുന്നോട്ടു കൊണ്ടുപോകും. രാഹുലിനെതിരേ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനും സാധ്യതയുണ്ട്. നിലവില്‍ ജാമ്യമുള്ള വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്. എന്നാല്‍ അന്വേഷണം ഗൗരവത്തിലുള്ളതാകണമെന്നും കൃത്യമായ നടപടികള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വ്യക്തമായ മൊഴി എടുക്കല്‍ ഈ കേസിലുണ്ടാകും. തിരുവനന്തപുരത്തും എറണാകുളത്തും അടക്കം പൊലീസില്‍ ലഭിച്ച പരാതികളെക്കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. നിലവില്‍ ലഭ്യമായിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രാഥമിക അന്വേഷണം നടത്തുക.
രാഹുലിന്റെ മൊഴിയടക്കം ഇതുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തും. സ്ത്രീകളെ പിന്തുടര്‍ന്ന് നിരന്തരം ശല്യം ചെയ്തന്ന വകുപ്പ് ചുമത്തിയാണ് ക്രൈം ബ്രാഞ്ച് നിലവില്‍ കേസ് എടുത്തിട്ടുള്ളത്. സ്വമേധയാ എടുത്തിട്ടുള്ള കേസില്‍ പരാതിക്കാര്‍ ആരെങ്കിലും നേരിട്ട് എത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച് സംഘമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇന്നലത്തെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് രാഹുലിനെതിരെ കേസ് എടുത്തത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസേജുകളയച്ചും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ബി എന്‍ എസ് 78(2), 351 കേരള പോലീസ് ആക്ട് 120 (0) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ ഡി.ജി.പിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ചതില്‍ നിന്നും അവ കോഗ്നൈസിബിള്‍ ഒഫന്‍സില്‍ ഉള്‍പ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി.ജി.പി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി. ബിനുകുമാറിനാണ് അന്വേഷണ ചുമതല. പുറത്തുവന്ന ശബ്ദരേഖകളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍, പരാതികളില്‍ പറയുന്ന സ്ത്രീകളുടെ മൊഴിയെടുക്കും. ഇതുവരെ രാഹുലിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചിട്ടുള്ളത്. ഗര്‍ഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍സംഭാഷണവും പുറത്തുവന്നു.
ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയിട്ടുമുണ്ട്. ഈ യുവതിയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ ബന്ധപ്പെടും. പ്രിയങ്കാഗാന്ധിക്കും നിരവധി വനിതാ പ്രവര്‍ത്തകര്‍ പരാതികളയച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡനം വെളിപ്പെടുത്തിയവര്‍ പരാതിയുമായി നിയമത്തിനുമുന്നില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമെന്ന് സിപിഎം ആരോപിക്കുന്നുണ്ട്. പരാതി കൊടുക്കാന്‍ തയ്യാറാകുന്ന അതിജീവിതകള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ച് സംരക്ഷണം ഉറപ്പിച്ച സാഹചര്യത്തിലാണിത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ കൂട്ടുകാരികളെയും ബന്ധുക്കളെയും കണ്ട് നേരിലും സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് ഭീഷണി.
മുന്‍പ് പരാതി കൊടുത്തവരുടെ അവസ്ഥ നിങ്ങള്‍ക്കുമുണ്ടാകുമെന്നും മാങ്കൂട്ടത്തിലിനെ രക്ഷപ്പെടുത്താന്‍ അറിയാമെന്നും അതീജിവിതകള്‍ക്കെതിരായ ചാറ്റുകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണി മുഴക്കുന്നുമുണ്ടെന്ന് സിപിഎം പറയുന്നു. നടി കൂടിയായ കോണ്‍ഗ്രസ് അനുഭാവി റിനി ആന്‍ ജോര്‍ജ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍, ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക എന്നിവരാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി പരാതി ഉന്നയിച്ചത്. ഇതില്‍ അവന്തികയ്‌ക്കെതിരെ രാഹുല്‍തന്നെ രംഗത്തുവന്നു. എന്നാല്‍, പീഡന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് അവന്തിക ആവര്‍ത്തിച്ചു. ഇവരുടെ എല്ലാം മൊഴി എടുക്കും. താന്‍ ഒരു ഗൂഢാലോചനാ സിദ്ധാന്തത്തിന്റെയും ഭാഗമല്ലെന്നും അത്തരം ആരോപണം ഉന്നയിച്ച് ഭീഷണി വേണ്ടെന്നും റിനി സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഹണി ഭാസ്‌കരന്‍ നേരത്തെതന്നെ ഇത്തരം ഭീഷണികളെ തുറന്നുകാണിച്ചിരുന്നു. പേര് പുറത്തുവരാത്ത യുവതിയുടെ ശബ്ദസന്ദേശത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതും വധഭീഷണി മുഴക്കുന്നതും. ഇതൊരു മാധ്യമ പ്രവര്‍ത്തകയുടേതാണെന്നാണ് പോലീസ് നിഗമനം. ഇവരേയും കണ്ട് ക്രൈംബ്രാഞ്ച് മൊഴി എടുക്കും.
CONTENT HIGH LIGHTS; Abortion case or rape case?: What is the case filed against Rahul Mangkootatil?; Will the ruling party and the government work together to close it?
















