വ്യക്തിജീവിതം ബലികൊടുത്ത് സ്ഥാപനത്തിനായി രാപകൽ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാരുടെ ദുരിതം വീണ്ടും ചർച്ചയാകുന്നു. ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിച്ചിട്ടും അവധി നിഷേധിക്കുകയും, പകരം ആശുപത്രി മുറിയിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്ത മാനേജരുടെ നടപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ രോക്ഷമുയർത്തുന്നത്. തൊഴിലിടങ്ങളിലെ മനുഷ്യത്വരഹിതമായ സമീപനങ്ങളും, അതിരുകടന്ന ജോലി സമ്മർദ്ദവും എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ്.
തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് യുവാവ് രണ്ട് ദിവസത്തെ അവധിക്ക് മാനേജരോട് അപേക്ഷിച്ചത്. എന്നാൽ, പ്രതീക്ഷിച്ച സഹാനുഭൂതിക്ക് പകരം ‘അവധി നീട്ടിവെയ്ക്കാനോ’ അല്ലെങ്കിൽ ‘ആശുപത്രിയിൽ ഇരുന്ന് ജോലി ചെയ്യാനോ’ ആയിരുന്നു മാനേജരുടെ മറുപടി. “നിങ്ങൾക്ക് എന്തായാലും അവിടെയൊന്നും ചെയ്യാനുണ്ടാകില്ലല്ലോ” എന്ന് മാനേജർ തന്നോട് ചോദിച്ചതായും യുവാവ് കുറിപ്പിൽ പറയുന്നു. തന്റെ മാതാപിതാക്കൾക്ക് കാര്യങ്ങൾ മാനേജ് ചെയ്യാൻ കഴിയില്ലേ എന്നും മാനേജർ ചോദിച്ചുവത്രെ. മാനേജരുമായി നടന്ന സംഭാഷണത്തിന്റെ വാട്‌സാപ്പ് സ്ക്രീൻഷോട്ടും യുവാവ് പോസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രസവം പോലുള്ള നിർണായക സമയത്തും ലാപ്‌ടോപ്പിൽ ജോലി ചെയ്യാൻ കഴിയില്ലെന്ന് വിശദീകരിക്കേണ്ട ഗതികേടിലാണ് താൻ എത്തിയതെന്ന് യുവാവ് വേദനയോടെ കുറിച്ചു. “ആ സംഭാഷണത്തിനിടയിൽ ഞാൻ തികച്ചും നിസ്സഹായനായിപ്പോയി. ഭാര്യയ്ക്കും കുഞ്ഞിനും പൂർണ്ണ ശ്രദ്ധ നൽകേണ്ട സമയത്ത്, ഞാൻ വിശദീകരിക്കേണ്ടി വന്നു.”
തന്റെ ജോലി ഉപേക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും യുവാവ് പറയുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ കൂടിക്കൂടി വരുന്ന ഈ സമയത്ത് കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചാൽ പിരിച്ചുവിടപ്പെടുമോ എന്ന് ഭയക്കുന്നുവെന്നും യുവാവ് കൂട്ടിച്ചേർത്തു. പ്രസവം പോലെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ടാകുമ്പോൾ പോലും ജീവനക്കാർക്ക് വ്യക്തിജീവിതം ഉണ്ടാകരുതെന്ന് ഇന്ത്യൻ മാനേജർമാർ ഇപ്പോഴും എന്തിനാണ് ചിന്തിക്കുന്നതെന്നും യുവാവ് ചോദിക്കുന്നു.
ഈ സംഭവം ജീവനക്കാർ അനുഭവിക്കുന്ന കടുത്ത തൊഴിൽ സമ്മർദ്ദത്തിന്റെ നേർചിത്രമാണ്. വ്യക്തിപരമായ പ്രതിസന്ധി ഘട്ടങ്ങളിൽ പോലും അവകാശപ്പെട്ട അവധി നിഷേധിക്കപ്പെടുകയും, ജീവനക്കാരുടെ വീട്ടു കാര്യങ്ങളിൽ പോലും ഇടപെടുകയും ചെയ്യുന്നത് കടുത്ത മാനസിക ചൂഷണമാണ്. തൊഴിലുടമകളും ജീവനക്കാരും തമ്മിൽ ഒരു ആരോഗ്യകരമായ അതിർവരമ്പ് സ്ഥാപിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു.
ഈ പോസ്റ്റിന് താഴെ നിരവധിപേരാണ് യുവാവിന് പിന്തുണയുമായി രംഗത്തെത്തിയത്. “ജോലി എപ്പോഴും അവിടെത്തന്നെയുണ്ടാകും. മാനേജർ പറയുന്നത് അവഗണിച്ച് ഭാര്യയുടെയും കുഞ്ഞിന്റെയും കൂടെ നിൽക്കൂ,” എന്നാണ് ഒരു വെക്തി കുറിച്ചത്. “നിങ്ങൾ ചില അതിർവരമ്പുകൾ വെക്കണം. നിങ്ങളുടെ വീട്ടിലെ കാര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നിർദ്ദേശിക്കാൻ അവർക്കെന്താണ് അധികാരം? നിങ്ങൾ അടിമപ്പണിയാണോ ചെയ്യുന്നത്?” എന്നായിരുന്നു മറ്റൊരാളുടെ രോക്ഷാകുലമായ പ്രതികരണം.
















