“നീ വന്നില്ലെങ്കിൽ വേണ്ട, നിന്റെ മകൾ കൂടെ കിടന്നാൽ മതി!” – മദ്യപാനിയായ ഭർത്താവിന്റെ ഈ ക്രൂരമായ വാക്കുകളും, പതിനാലുകാരിയായ മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്ന കാഴ്ചയുമാണ് ഒരമ്മയുടെ ഉള്ളിൽ അഗ്നി പടർത്തിയത്. സ്വന്തം മകളുടെ മാനത്തിന് വേണ്ടി പോരാടിയ ആ അമ്മയാണ് ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്ന ഉഷാറാണി.
മധുരയിൽ ജീവിതത്തിലുടനീളം ഭർത്താവിന്റെ പീഡനങ്ങളും ചൂഷണങ്ങളും സഹിച്ച്, നാല് മക്കൾക്ക് വേണ്ടി ജീവിച്ച ഉഷാറാണിയുടെ ധീരമായ നിലപാടാണ് ഈ സംഭവത്തിന് വഴി തെളിയിച്ചത്. ഒടുവിൽ, പ്രതിരോധത്തിന്റെ ഭാഗമായി ഭർത്താവിനെ തല്ലിക്കൊന്ന ഈ അമ്മയെ നിയമം ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
18-ാം വയസ്സിൽ വിവാഹിതയായ ഉഷാറാണിക്ക് മദ്യത്തിനടിമയായ ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത് ദുരിതപൂർണ്ണമായ ജീവിതമായിരുന്നു. മദ്യപാനം മൂലം ബിസിനസ് തകർന്നു, എന്നിട്ടും ഉഷയെയും നാല് മക്കളെയും അയാൾ നിരന്തരം സാമ്പത്തികമായും ശാരീരികമായും ഉപദ്രവിച്ചു. ഭർത്താവിന്റെ സഹോദരിയെ വിദ്യാഭ്യാസം ഇല്ലാത്ത ആളായതുകൊണ്ട് തന്റെ എം.ഫിൽ ബിരുദധാരിയായ അനുജന് വിവാഹം ചെയ്ത് നൽകാൻ ഉഷ വിസമ്മതിച്ചതോടെ പീഡനം അതിരുകടന്നു.
ഇതിനിടെ, മൂത്ത മകളായ 14 വയസ്സുകാരിയെ ഇറച്ചിക്കടയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് വിവാഹം കഴിപ്പിച്ചു നൽകാൻ ഭർത്താവ് തീരുമാനിച്ചത് ഉഷയെ ചൊടിപ്പിച്ചു. ശക്തമായി എതിർത്ത ഉഷയെ ക്രൂരമായി മർദ്ദിക്കുകയും മകളുടെ പഠനം നിർത്തലാക്കുകയും ചെയ്തു. എന്നാൽ സ്കൂൾ അധികൃതരുടെ സഹായത്തോടെ മകളെ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കാൻ ഉഷ തീരുമാനിച്ചു. ഇതിൽ കുപിതരായ ഭർത്താവും വീട്ടുകാരും ചേർന്ന് ഉഷയുടെ രണ്ട് കാലുകളും തല്ലിയൊടിക്കുന്ന സംഭവം വരെ ഉണ്ടായി.
ഇളയ മകനാണ് അമ്മ നേരിട്ട ക്രൂരത പോലീസിനോട് വെളിപ്പെടുത്തിയത്. തുടർന്ന് പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഇനിയൊരു ജീവിതം അയാൾക്കൊപ്പമില്ലെന്ന് തീരുമാനിച്ച ഉഷാറാണി വിവാഹമോചനത്തിന് അപേക്ഷ നൽകി മക്കളോടൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങി.
വിവാഹബന്ധം വേർപെടുത്തിയ ശേഷം ഉഷാറാണിയെ തേടി അടുത്ത പ്രശ്നങ്ങളുമെത്തി. ഭർത്താവ് പോലീസിൽ വ്യാജ പരാതി നൽകി ഉഷയെ മോശക്കാരിയായി ചിത്രീകരിച്ചു. എന്നാൽ, ഉഷയുടെ അവസ്ഥ മനസ്സിലാക്കിയ മധുര സർക്കാർ, അവർക്ക് സർക്കാർ ആശുപത്രിയിൽ കാഷ്യറായി ജോലി നൽകി. ജോലിയോടൊപ്പം ബിരുദത്തിന് ചേർന്ന ഉഷാറാണി കഠിനാധ്വാനത്തിലൂടെ തമിഴ്‌നാട് ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അഡ്മിൻ വിഭാഗം ചുമതലയിലേക്ക് എത്തുകയും ചെയ്തു.
ജീവിതം പതുക്കെ മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഭർത്താവ് വീണ്ടും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. വഴിവിട്ട ബന്ധങ്ങളിലൂടെ എയ്‌ഡ്‌സ് രോഗിയായി മാറിയ അയാൾ മാപ്പ് അപേക്ഷിച്ച് വീട്ടിലെത്തി. മക്കളുടെ നിർബന്ധപ്രകാരം ഉഷാറാണി അയാളെ വീട്ടിൽ താമസിപ്പിക്കാൻ സമ്മതിച്ചു. എന്നാൽ, അയാൾ പകവീട്ടാനാണ് എത്തിയതെന്ന് അവർ അറിഞ്ഞിരുന്നില്ല. രോഗം മൂർച്ഛിച്ചിട്ടും ഉഷയെ ഭരിക്കാനും ലൈംഗികമായി ഉപദ്രവിക്കാനും ശ്രമിച്ചതോടെ ഉഷ അയാളെ വീണ്ടും വീട്ടിൽ നിന്ന് പുറത്താക്കി.
എന്നാൽ പ്രതികാരദാഹിയായി തിരിച്ചെത്തിയ അയാൾ ഉഷയെ ലൈംഗികമായി ഉപദ്രവിക്കാൻ വീണ്ടും ശ്രമിച്ചു. വഴങ്ങാതെ വന്നപ്പോൾ, “നീ വന്നില്ലെങ്കിൽ വേണ്ട, നിന്റെ മോളാണെങ്കിലും മതി” എന്ന് അലറിക്കൊണ്ട് അയാൾ പതിനാലുകാരിയായ മകളെ കിടപ്പറയിലേക്ക് വലിച്ചിഴച്ച് വാതിലടച്ചു.
മകളുടെ നിലവിളി കേട്ട് ഒരു നിമിഷം പോലും വൈകാതെ ഉഷാറാണി കയ്യിൽ കിട്ടിയ മകന്റെ ക്രിക്കറ്റ് ബാറ്റുമായി വാതിൽ തല്ലിപ്പൊളിച്ച് അകത്തുകയറി ഭർത്താവിനെ അതിക്രൂരമായി തല്ലിക്കൊന്നു. ശേഷം ഉഷാറാണി പോലീസിൽ കീഴടങ്ങി. കൊലപാതകത്തിന്റെ സാഹചര്യം വിശദമായി പഠിച്ച കോടതി, കൊലപ്പെടുത്താനോ മാനഭംഗത്തിനിടയിലോ സ്വയരക്ഷയ്ക്ക് വേണ്ടി കൊല ചെയ്താൽ ലഭിക്കുന്ന നിയമപരമായ ആനുകൂല്യം ഉഷയ്ക്ക് നൽകി.
ഇതോടെ ഉഷാറാണിയെ കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. നിയമപരമായ പോരാട്ടത്തിനൊടുവിൽ നിരപരാധിയായി പുറത്തിറങ്ങിയ ഉഷാറാണി പിന്നീട് ബിരുദാനന്തര ബിരുദം നേടി ബാങ്കിൽ ജോലിക്ക് പ്രവേശിച്ചു.
മക്കളെ നല്ല നിലയിൽ വളർത്തിയ ആ അമ്മ ഇന്ന് സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുകയാണ്. സ്വന്തം മകളുടെ മാനം കാക്കാൻ വേണ്ടി ഭർത്താവിനെതിരെ പോരാടിയ ഉഷാറാണി എന്ന അമ്മയ്ക്ക് സോഷ്യൽ മീഡിയ ഒരു ബിഗ് സല്യൂട്ട് നൽകുകയാണ്
















