ദുര്‍മന്ത്രവാദവും, ബ്ലാക്ക് മാജിക്കുമൊക്കെ കേരള സമൂഹം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. പത്തനംതിട്ട എലന്തൂറില്‍ നടന്ന നരബലിക്കഥ കേട്ട് മലയാളികള്‍ ഞെട്ടിയിരുന്നു. എന്നാല്‍, അതിനു മുമ്പു തന്നെ നരബലിയുടെ കഥകള്‍ വന്നിരുന്നു. പക്ഷെ, അത് പ്രണത്തിലും, അതിനു പിന്നാലെയുള്ള കൊലയിലും ശേഷം നരബലിയാണെന്ന പ്രതിയുടെ മൊഴിയിലുമാണ് കുരുങ്ങിക്കിടക്കുന്നത്. അഞ്ചുവര്‍ഷം മുമ്പ് കാസര്‍ഗോഡ് മഞ്ചേശ്വരത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാസര്‍ഗോഡ് മഞ്ചേശ്വരം കടല്‍ത്തീരത്ത് രണ്ടു ദിവസത്തോളം പഴക്കമുള്ള, പൂര്‍ണ്ണ നഗ്‌നയായ ഒരു സ്ത്രീയുടെ മൃതശരീരം കണ്ടെത്തുന്നിടത്താണ് ഈ സംഭവങ്ങളുടെ തുടക്കം.
മിയാപദവ് വിദ്യാവര്‍ദ്ധക സ്‌കൂളിലെ അധ്യാപികയായിരുന്ന രൂപശ്രീ ബി.കെ ആണ് കൊല്ലപ്പെട്ടത്. അവരെ കൊലപ്പെടുത്തി കടലില്‍ തള്ളിയത്, സഹപ്രവര്‍ത്തകനായ വെങ്കിട്ടരമണ കാരന്തറും ഇയാളുടെ സുഹൃത്ത് നിരഞ്ജനും ചേര്‍ന്നായിരുന്നു. മിയാപദവ് സ്‌കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു വെങ്കിട്ടരമണ കാരന്തര്‍. കാസര്‍ഗോഡാണ് താമസമെങ്കിലും കര്‍ണാടക സംസ്‌ക്കാരം പിന്തുടരുന്ന വെങ്കിട്ടരമണ ഒരു പൂജാരി കൂടിയായിരുന്നു. ക്ഷേത്രങ്ങളിലല്ല, മറിച്ച് വീടുകളില്‍ പോയി പൂജകള്‍ ചെയ്യുന്ന രീതിയായിരുന്നു ഇയാള്‍ക്കുണ്ടായിരുന്നത്. ആവശ്യക്കാരുടെ ഫലസിദ്ധിക്കനുസരിച്ചുള്ള പൂജകളാണ് ഇയാള്‍ ചെയ്യുന്നത്. ഇയാളുടെ കൈവശം ബ്ലാക്ക് മാജിക്കും, നരബലിയും വരെയുണ്ടെന്ന് അതുവരെ ആര്‍ക്കും അറിവില്ലായിരുന്നു.
അത്തരം കടുത്ത അന്ധവിശ്വാസിയായിരുന്നു ഇയാള്‍. ഈ കേസ് ഡയറിയില്‍ പറയുന്നത്, ഒരു സ്ത്രീയെ ബലി നല്‍കിയാല്‍ തനിക്ക് വലിയ സമ്പത്തും ഐശ്വര്യവും ലഭിക്കുമെന്ന് ഉറച്ച വിശ്വാസം ഇയാള്‍ക്ക് ഉണ്ടായിരുന്നു എന്നാണ്. ഏതാണ്ട് ആറു വര്‍ഷത്തോളം നീണ്ട സൗഹൃദമായിരുന്നു വെങ്കിട്ടരമണയും രൂപശ്രീയും തമ്മിലുണ്ടായിരുന്നത്. സൗഹൃദത്തിന്റെ ആഴം കൂടുകയും ചെയ്തിരുന്നു. പരസ്പരം എല്ലാം അറിയാനും മനസ്സിലാക്കാനും ഇരുവരും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, ഇരുവരും ഒരുമിച്ചു പുറത്തു പോകുന്നതും, വീടുകള്‍ സന്ദര്‍ശിക്കുന്നതും സ്ഥിരം സംഭവമായിരുന്നു. രൂപശ്രീയുടെ ഭര്‍ത്താവ് മഞ്ചേശ്വരം മേഖലയിലെ ഒരു പൊതുപ്രവര്‍ത്തകനാണ്. അതുകൊണ്ടു തന്നെ തിരക്കുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.
ഇതുകൂടി കണക്കിലെടുത്താണ് രൂപശ്രീ തന്റെ കാര്യങ്ങള്‍ പറയാനും, സന്തോഷം പങ്കുവെയ്ക്കാനുമൊക്കെ ഒരു നല്ല സുഹൃത്തായി വെങ്കിട്ടരമണയെ കൂടെ കൂട്ടിയത്. രൂപ ശ്രീയുമായുള്ള പരിചയം മാനസികമായി ഏറെ അടുപ്പിച്ചിരുന്നു ഇരുവരെയം. രൂപശ്രീയുടെ ഫോണ്‍ പരിശോധിക്കാനും വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ നോക്കാനുമുള്ള സ്വാതന്ത്ര്യം വരെ വെങ്കിട്ടരമണയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ കാലക്രമേണ ഈ സൗഹൃദത്തില്‍ വിള്ളലുകള്‍ വീണു. രൂപശ്രീ മറ്റ് അധ്യാപകരുമായി സംസാരിക്കുന്നതോ സഹകരിക്കുന്നതോ വെങ്കിട്ടരമണയ്ക്ക് ഇഷ്ടമായിരുന്നില്ല. ഇതിന്റെ പേരില്‍ ഇയാള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ആരോടും സംസാരിക്കാന്‍ രൂപ ശ്രീയെ അനുവദിക്കാത്ത നിലയില്‍ ആ നിയന്ത്രണം വലുതായി. ഒടുവില്‍ രൂപ ശ്രീയ്ക്ക് വെങ്കിട്ടരമണ ശല്യമായി തീരാന്‍ തുടങ്ങി.
എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ ശല്യമാണെങ്കിലും ഇരുവരും ബന്ധം വിട്ടുപോകാന്‍ ആഗ്രഹിച്ചില്ല എന്നതാണ് വസ്തുത. അങ്ങനെ വെങ്കിട്ടരമണയുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ രൂപശ്രീ ഇക്കാര്യം സ്വന്തം മകനോട് സൂചിപ്പിച്ചു. മകന്‍ അമ്മയെ സംരക്ഷിക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തു. ഭര്‍ത്താവിനോടു പറയാതിരുന്നത്, മറ്റു പ്രശ്‌നങ്ങള്‍ ുണ്ടാകേണ്ടെന്നു വെച്ചാണ്. മകനാകുമ്പോള്‍ തന്നെ വിളിക്കാനും, കൊണ്ടു പോകാനുമൊക്കെ സ്‌കൂളിലേക്കു വരുമെന്ന വിശ്വാസത്തിലായിരുന്നു. മാത്രമല്ല, വെങ്കിട്ടരമണയോട് അമ്മയെ ശല്യം ചെയ്യരുതെന്ന് പറയുകയും ചെയ്തു. ഇതോടെ തന്നില്‍ നിന്നും അകലാന്‍ തുടങ്ങിയ രൂപശ്രീയെ ഇല്ലാതാക്കാനുള്ള ചിന്തയാണ് വെങ്കിട്ടരമണയില്‍ ഉണര്‍ന്നത്.
അന്നുമുതല്‍ എങ്ങനെ രൂപശ്രീയെ വരുതിയില്‍ കൊണ്ടു വരണമെന്നും, അതിലൂടെ ഇല്ലാതാക്കണമെന്നും ചിന്തിക്കാന്‍ തുടങ്ങി. കൊലപ്പെടുത്താന്‍ തന്നെ തീരുമാനിക്കുന്നത്, രൂപശ്രീയെ തനിക്ക് ഇനി കിട്ടില്ല എന്നുറപ്പായപ്പോഴാണ്. തന്നില്‍ നിന്നും വളരെ അകന്നു പോയതു കൊണ്ടും വൈരാഗ്യം വര്‍ദ്ധിച്ചു. അങ്ങനെയാണ് വെങ്കിട്ടരമണ രൂപശ്രീയെ കൊല്ലാന്‍ തീരുമാനിക്കുന്നത്. രൂപശ്രീയെ വകവരുത്താന്‍ വെങ്കിട്ടരമണയും തന്റെ കാര്‍ ഡ്രൈവറും സുഹൃത്തുമായ നിരഞ്ജനും ചേര്‍ന്ന് പദ്ധതി തയ്യാറാക്കി. ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി നരബലി എന്ന അന്ധവിശ്വാസം മുന്‍നിര്‍ത്തി, സ്വന്തം വീട്ടില്‍ വെച്ച് തന്നെ കൊലപാതകം നടത്താനാണ് വെങ്കിട്ടരമണ തീരുമാനിച്ചത്. ഇതിനായി വീടിന്റെ പരിസരം പുറത്തു നിന്നുള്ളവര്‍ കാണാത്ത രീതിയില്‍ പടുതകള്‍ (Green mat) ഉപയോഗിച്ച് മറച്ചു.
2020 ജനുവരി 16-ാം തീയതി ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് അവധിയെടുത്ത് രൂപശ്രീ തന്റെ സ്‌കൂട്ടറില്‍ പുറത്തേക്ക് പോയി. അതിനു മുന്‍പേ തന്നെ വെങ്കിട്ടരമണയും സ്‌കൂളില്‍ നിന്നും ഇറങ്ങിയിരുന്നു. നിശ്ചിത സ്ഥലത്ത് വെച്ച് സ്‌കൂട്ടര്‍ ഉപേക്ഷിച്ച ശേഷം രൂപശ്രീ, നിരഞ്ജന്‍ ഓടിച്ചിരുന്ന വെങ്കിട്ടരമണയുടെ കാറില്‍ കയറി. ഉച്ചയ്ക്ക് രണ്ടരയോടെ ഇവര്‍ വെങ്കിട്ടരമണയുടെ വീട്ടിലെത്തി. നിരഞ്ജന്‍ പുറത്ത് കാവല്‍ നില്‍ക്കുകയും വെങ്കിട്ടരമണയും രൂപശ്രീയും വീടിനുള്ളിലേക്ക് പോവുകയും ചെയ്തു. വലിയ ഡ്രമ്മില്‍ വെള്ളം നിറച്ചുവെച്ച് അതില്‍ മുക്കിക്കൊല്ലാനായിരുന്നു വെങ്കിട്ടരമണ പ്ലാന്‍ ചെയ്തു വെച്ചിരുന്നത്. ആദ്യ ശ്രമവും അതിനു വേണ്ടി ആയിരുന്നു. അതിനായി ഇയാള്‍ കൈയുറകള്‍ (Gloves) ധരിച്ചിരുന്നു.
ഡ്രമ്മിനടുത്തേക്ക് എത്തിയ രൂപശ്രീയെ ഇയാള്‍ തള്ളിയിട്ട് വെള്ളത്തില്‍ മുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആ ശ്രമം രൂപശ്രീ പരാജപ്പെടുത്തി. തന്റെ കഴുത്തില്‍ പിടിച്ച് വെള്ളത്തിലേക്കു തള്ളിയിടാന്‍ ശ്രമിച്ച വെങ്കിട്ടരമണയെ രൂപശ്രീ തള്ളിയിട്ടു. വെങ്കിട്ട രമണയേക്കാള്‍ ആരോഗ്യം രൂപശ്രീയ്ക്ക് ഉണ്ടായിരുന്നു. വീണ്ടും കടന്നു പിടിക്കാന്‍ ശ്രമിച്ച വെങ്കിട്ടരമണയുടെ പിടിയില്‍ നിന്നും കുതറിമാറി പുറത്തേക്ക് ഓടി. ഉടന്‍ തന്നെ വെങ്കിട്ടരമണ നിരഞ്ജനെ വിളിക്കുകയും, നിരഞ്ജന്‍ വന്ന് രൂപശ്രീയെ പിടിച്ചു വീണ്ടും വീടിനുള്ളിലേക്ക് കൊണ്ടു വരികയും ചെയ്തു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് രൂപശ്രീയെ ബലാത്ക്കാരമായി പീഡിപ്പിച്ചു. ശേഷം, വലിച്ചിഴച്ച് അടുക്കളയിലുണ്ടായിരുന്ന നീല നിറത്തിലുള്ള വലിയ ഡ്രമ്മിലെ വെള്ളത്തില്‍ തല പിടിച്ചുമുക്കി കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം മൃതദേഹം കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു. രൂപശ്രീ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിതീര്‍ക്കാന്‍ മൃതദേഹം നേത്രാവതി പുഴയില്‍ തള്ളാനായിരുന്നു ഇവരുടെ പദ്ധതി. മുക്കിക്കൊല്ലാന്‍ ഡ്രമ്മില്‍ നിറച്ചിരുന്നത് നേത്രാവതി പുഴയിലെ വെള്ളമായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ ശ്വാസകോശത്തിലെ വെള്ളം നേത്രാവതി പുഴയിലേതാണെന്ന് തെളിയിക്കാനായിരുന്നു ഈ മുന്‍കരുതല്‍. ഇതിനിടെ വെങ്കിട്ടരമണയുടെ ഭാര്യ തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെട്ട് വിളിച്ചു. ഡിക്കിയില്‍ മൃതദേഹവുമായി പോയി ഇവര്‍ ഭാര്യയെ കൂട്ടി വീട്ടിലാക്കി. രൂപശ്രീയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. വെങ്കിട്ടരമണയെ വിളിച്ചപ്പോള്‍ താന്‍ തലപ്പാടി ഭാഗത്തുണ്ടെന്നും ഉടന്‍ വരാമെന്നും പറഞ്ഞ് ഇയാള്‍ പോലീസിനെയും വീട്ടുകാരെയും കബളിപ്പിച്ചു.
നേത്രാവതി പുഴയില്‍ മൃതദേഹം തള്ളാന്‍ എത്തിയപ്പോള്‍ അവിടെ ആളുകളെ കണ്ടതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. തുടര്‍ന്ന് രാത്രിയോടെ മഞ്ചേശ്വരം കടപ്പുറത്തെത്തി. പുലിമുട്ട് ഭാഗത്തുള്ള വിജനമായ സ്ഥലത്ത് വെച്ച് മൃതദേഹം കടലിലേക്ക് വലിച്ചെറിഞ്ഞു. അതിനുശേഷമാണ് വെങ്കിട്ടരമണ പോലീസ് സ്റ്റേഷനിലെത്തിയത്. അടുത്ത ദിവസം (ജനുവരി 17) രൂപശ്രീയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. 18-ാം തീയതി രാവിലെ മഞ്ചേശ്വരം തീരത്തുനിന്നും പത്ത് കിലോമീറ്റര്‍ അകലെ മൃതദേഹം കരയ്ക്കടിഞ്ഞു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. തലമുടി പൂര്‍ണ്ണമായും മുറിച്ചു മാറ്റിയ നിലയിലും, വസ്ത്രങ്ങള്‍ ഒന്നുമില്ലാത്ത അവസ്ഥയിലുമായിരുന്നു മൃതദേഹം.
വിരലിലുണ്ടായിരുന്ന വിവാഹമോതിരവും കൈവളയുമാണ് മൃതദേഹം രൂപശ്രീയുടേതാണെന്ന് തിരിച്ചറിയാന്‍ സഹായിച്ചത്. തുടര്‍ന്ന് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. അന്ധവിശ്വാസത്തിന്റെ പേരില്‍, വീടിനും തനിക്കും അഭിവൃദ്ധിയുണ്ടാകാന്‍ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് വെങ്കിട്ടരമണ മൊഴി നല്‍കി. മൃതദേഹം നഗ്‌നമാക്കിയതിനും മുടി മുറിച്ചതിനും പിന്നിലെ കൃത്യമായ കാരണങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയില്ല. കേസില്‍ പ്രതികള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. വിചാരണ വൈകുന്നതില്‍ പ്രതിഷേധിച്ച് രൂപശ്രീയുടെ കുടുംബം 2023ല്‍ സമരരംഗത്തിറങ്ങിയിരുന്നു.
CONTENT HIGH LIGHTS; Two-day-old body of a completely naked woman: Was it a human sacrifice in Manjeshwaram?; An unsolved murder?
















