തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിൽ വളപ്പിലെ 257 ഏക്കർ ഭൂമി തന്ത്രപ്രധാനമായ മൂന്ന് ദേശീയ പ്രാധാന്യമുള്ള പദ്ധതികൾക്കായി കൈമാറാൻ കേരള സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി. ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ്, നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റി, സശസ്ത്ര സീമ ബൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് എന്നിവ സ്ഥാപിക്കുന്നതിനാണ് ജയിൽ ഭൂമി വിട്ടുനൽകുക. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ (DRDO) ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിന് (BATL) മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി 180 ഏക്കർ ഭൂമിയാണ് കൈമാറാൻ അനുമതി ലഭിച്ചത്. അത്യാധുനിക മിസൈലുകളുടെയും തന്ത്രപ്രധാനമായ ഹാർഡ്‌വെയറുകളുടെയും നിർമാണത്തിനായുള്ള യൂണിറ്റ് സ്ഥാപിക്കുന്നതിന് ഭൂമി അനുവദിക്കണമെന്ന് ഡി.ആർ.ഡി.ഓ കേരള സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് ട്രിവാൻഡ്രം ലിമിറ്റഡിനെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ കൊണ്ടുവരുന്നതും കേന്ദ്ര സർക്കാരിന്റെ പരിഗണനയിലുണ്ട്.
നെട്ടുകാൽത്തേരി ജയിൽ വളപ്പിൽനിന്ന് 32 ഏക്കർ ഭൂമി വീതം മറ്റ് രണ്ട് സുപ്രധാന സ്ഥാപനങ്ങൾക്കും കൈമാറാനും സുപ്രീം കോടതി അനുമതി നൽകി. നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിനാണ് ഒരു 32 ഏക്കർ ഭൂമി നൽകുക. ഇത് സംസ്ഥാനത്തിന് നിർണായകമാണ്. കൂടാതെ, സശസ്ത്ര സീമ ബൽ (എസ്.എസ്.ബി.) ബറ്റാലിയന്റെ ഹെഡ് ക്വാർട്ടേഴ്‌സ് സ്ഥാപിക്കുന്നതിനായി അടുത്ത 32 ഏക്കറും കൈമാറും. കേരളത്തിൽ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് ആരംഭിക്കണമെന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു.
എസ്.എസ്.ബി.യുടെ ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്‌സ് നിലവിൽ വരുന്നതോടെ കേരളത്തിൽ കേന്ദ്ര സേനയുടെ സ്ഥിരം സാന്നിധ്യമുണ്ടാകും. ഇത് രാജ്യസുരക്ഷ ശക്തമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ. മൊത്തം 457 ഏക്കർ ഭൂമിയാണ് നെട്ടുകാൽത്തേരി തുറന്ന ജയിലിന് നിലവിലുള്ളത്. ഇതിൽ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയാണ് ബാക്കിയുള്ള 257 ഏക്കർ ഭൂമി മൂന്ന് വികസന പദ്ധതികൾക്കായി കൈമാറുന്നത്.
തുറന്ന ജയിൽ സ്ഥിതിചെയ്യുന്ന സ്ഥലം മറ്റ് ആവശ്യങ്ങൾക്ക് കൈമാറണമെങ്കിൽ സുപ്രീം കോടതിയുടെ അനുമതി ആവശ്യമായതിനാലാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ ആണ് കോടതിയിൽ ഹാജരായത്. സുപ്രീം കോടതി ഉത്തരവ് ലഭിച്ചതോടെ ഈ മൂന്ന് പദ്ധതികൾക്കുമായുള്ള ഭൂമി കൈമാറ്റം ഉടൻ നടക്കും.
















