ചില ധീരന്‍മാരുടെ കഥകള്‍ തലമുറകള്‍ക്ക് പാഠമാകും. രാജ്യ സ്‌നേഹത്താല്‍ ചോര തിളയ്ക്കും. ധീരന്‍മാരുടെ ഓര്‍മ്മകള്‍ പോലും ധൈര്യം പകരുന്നതാകതും. അത്തരമൊരു സൈനികന്‍ ഇന്ത്യന്‍ പട്ടാളത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചരിത്രം സിനിമാക്കഥകളെ വെല്ലുന്നതുമായിരുന്നു. അദ്ദേഹത്തിന്റെ പേരാണ് ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാണി. ഇന്ത്യയിലെ ജമ്മു കശ്മീരിലെ കശ്മീര്‍ താഴ്വരയിലെ കുല്‍ഗാം ജില്ലയിലെ ചെക്കി അഷ്മുജി ഗ്രാമത്തിലെ വാണി വംശത്തിലെ ഒരു കാശ്മീരി മുസ്ലീം കുടുംബത്തിലെ അംഗമായിരുന്നു നസീര്‍. 1990കളുടെ തുടക്കം. വാണി കൊച്ചുകുട്ടിയായിരിക്കെ നൂറു രൂപ പ്രതിമാസ ശമ്പളത്തിന് അദ്ദേഹം കാശ്മീരി പരവതാനികള്‍ നെയ്തു. 1990കളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അത് അവരുടെ ജോലിയെ ബാധിച്ചു.
പിന്നീട് ഒരു ജോലി കണ്ടെത്തുന്നത് ഒരു പോരാട്ടമായി മാറി. ജോലി അന്വേഷിച്ചുള്ള യാത്രകളും കൂട്ടുകെട്ടുകളും അഹമ്മദ് വാണിയെ ചെന്നെത്തിച്ചത് ഭീകരവാദത്തിന്റെ വഴികളിലാണ്. ദൈവത്തിനു വേണ്ടിയുള്ള പോരാട്ടവും, മത വര്‍ഗീയ വാദത്തിനു വേണ്ടിയുള്ള ആയുധമെടുപ്പും, രാജ്യത്തെ ചോര്ക്കളമാക്കാനുള്ള പാഠങ്ങളും പതിയെ വാണിയിലേക്ക് കുത്തിനിറയ്ക്കപ്പെട്ടു. സംഘര്‍ഷ കലുഷിതമായ കാശ്മീരിന്റെ തണുത്ത മണ്ണില്‍ വാണിയും കൂട്ടരും തീവ്രവാദത്തിന്റെ മൂര്‍ത്ത ഭാവങ്ങളിലേക്കു മാറി. കൊള്ളിയും കൊലയും കൊണ്ട് സ്വാതന്ത്ര്യം സ്വപ്‌നം കണ്ടു. അങ്ങനെ കൗമാരത്തില്‍ വഴിതെറ്റി ഭീകരവാദത്തിന്റെ പാതയിലേക്ക് പോയ നസീര്‍, പക്ഷെ അവിടെ കണ്ടത് രക്തച്ചൊരിച്ചില്‍ മാത്രമാണ്.
തീവ്രവാദം കൊണ്ട് മരിച്ചു വീഴുന്നത് നിരപരാധികള്‍ മാത്രമാണെന്ന് നസീര്‍ തിരിച്ചറിയാന്‍ തുടങ്ങി. കാരണം, ആരെയാണോ നേരിടേണ്ടത്, അവരുടെ അടുത്തു പോലും എത്താന്‍ കഴിയാത്ത പോരാട്ടമാണ് തീവ്രവാദികള്‍ നടത്തുന്നത്. അവര്‍ എപ്പോഴും ലക്ഷ്യം വെയ്ക്കുന്നതോ, സാധാരണ മനുഷ്യരെ. ദൈനംദിന ജീവിതം തള്ളി നീക്കാന്‍ പാടുപെടുന്ന പാവം മനുഷ്യരെ കൊന്നുകൊണ്ടാണ് ഇന്ത്യയോട് വിലപേശുന്നത്. ഇതിനോട് നസീറിന് മാനസികമായി എതിര്‍പ്പുണ്ടായി. പുറത്തു പറയാന്‍ തോന്നിയില്ലെങ്കിലും, ഉള്ളില്‍ സംഘര്‍ഷം നിറഞ്ഞു. നന്‍മയും തിന്‍മയും തമ്മിലുള്ള പോരാട്ടമായിരുന്നു അവിടെ നടന്നത്. ഒടുവില്‍ നന്‍മ വിജയിച്ചു.
സ്വന്തം ജനതയുടെയും നാടിന്റെയും ശത്രുക്കള്‍ ആരാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. തന്റെ വഴി ഇതല്ലെന്ന് മനസ്സിലാക്കി അക്രമത്തിന്റെ പാത വെടിഞ്ഞു. തീവ്രവാദികളോടൊപ്പമുള്‌ല ചങ്ങാത്തവും, ആയുധ പരിശീലനങ്ങളും, ആളെകൊല്ലലും നിര്‍ത്തി. അദ്ദേഹം ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ഒരു പ്രതിവിപ്ലവകാരിയായി മാറി’. തുടര്‍ന്ന് അദ്ദേഹം കീഴടങ്ങുകയും ചെയ്തു. 1994ല്‍ അവസാനത്തോടെ ജാവേദ് അഹമ്മദ് ഷാ നയിച്ച സര്‍ക്കാര്‍ അനുകൂല മിലിഷ്യ ഗ്രൂപ്പായ ഇഖ്വാനില്‍ ചേരുകയും ചെയ്തു. [ 9 ] [ 10 ] വാനിയുടെ സഹോദരന്‍ മുഷ്താഖിന്റെ അഭിപ്രായത്തില്‍, വാനി ഇഖ്വാനില്‍ ചേര്‍ന്നത് ‘മറ്റൊന്നുമല്ല, ദൈവത്തിന്റെ സ്വതന്ത്ര ഇച്ഛാശക്തി കൊണ്ടാണ്’. അക്കാലത്തെ മൂന്ന് മിലിഷ്യ ഗ്രൂപ്പുകള്‍ ലയിച്ച് തീവ്രവാദത്തിനെതിരെ പോരാടാന്‍ ഇഖ്വാന്‍ രൂപീകരിച്ചു.
2002ല്‍ മുഫ്തി മുഹമ്മദ് സയീദിന്റെ കീഴിലുള്ള ജമ്മുകശ്മീര്‍ സംസ്ഥാന സര്‍ക്കാര്‍ ഇഖ്വാനെ പിരിച്ചുവിട്ടു. ഇത് അംഗങ്ങളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. അപ്പോഴേക്കും വാണിക്ക് ഒരു ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു. 2004ല്‍ ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയുടെ ടെറിട്ടോറിയല്‍ ആര്‍മി ബറ്റാലിയനായ 162 ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നസീര്‍ ചേര്‍ന്നു. പിന്നീട് കണ്ടത് രാജ്യത്തിന് വേണ്ടി പോരാടുന്ന ഒരു സിംഹത്തെയാണ്. ടെറിട്ടോറിയല്‍ ആര്‍മിയുടെ 162-ാം ബറ്റാലിയനിലെ ഏറ്റവും മികച്ച സൈനികനായി അദ്ദേഹം മാറി. കൊടും ഭീകരരെ വകവരുത്താനുള്ള നിരവധി ഓപ്പറേഷനുകളില്‍ അദ്ദേഹം മുന്‍നിരയില്‍ നിന്നു. കശ്മീര്‍ താഴ്വരയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരായ 17 പ്രധാന ഓപ്പറേഷനുകളില്‍ പങ്കെടുക്കുകയും 30 ലധികം പാകിസ്ഥാന്‍ തീവ്രവാദികളെ കൊല്ലുകയും ചെയ്തു.
ധീരതയ്ക്കുള്ള സേനാ മെഡല്‍ രണ്ട് തവണ അദ്ദേഹത്തെ തേടിയെത്തി. 2007ല്‍ ധീരതയ്ക്ക് സേനാ മെഡല്‍ ലഭിച്ചു. 2018ല്‍ രണ്ടാമതും ഒരു തീവ്രവാദിയെ നേരിട്ടുള്ള പോരാട്ടത്തില്‍ കൊലപ്പെടുത്തിയതിന് അവാര്‍ഡ് ലഭിച്ചു. 2018 നവംബര്‍ 25ല്‍ നടന്ന ഭീകരാക്രമണവും അതേ തുടര്‍ന്ന് നടത്തിയ ഓപ്പറേഷനും ഇന്നും മറക്കാനാവില്ല. ഷോപ്പിയാനയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആറ് ഭീകരര്‍ക്കെതിരെ അദ്ദേഹം നെഞ്ചുവിരിച്ചു നിന്നു. കണ്ണില്‍ക്കണ്ട തീവ്രവാദികളെയെല്ലാം നിര്‍ദാക്ഷണ്യം വെടിവെച്ചിട്ടു. തീവ്രവാദികളുടെ നിരന്തര വെടിവെയ്പ്പില്‍ സഹപ്രവര്‍ത്തകരെ സുരക്ഷിതരാക്കി. രണ്ട് ഭീകരരെ വകവരുത്തി. തുടര്‍ന്ന് മുന്നോട്ടു പോകാനായില്ല. ഇതിനിടയില്‍ ശരീരത്തില്‍ തുളച്ചു കയറിയ വെടിയുണ്ടകളെ കാര്യമാക്കാതെയായിരുന്നു മുന്നേറ്റം.
ഒടുവില്‍ ആ ധീര സൈനികന്‍ തോക്കിന്‍ കാഞ്ചിയില്‍ നിന്നും പതിയെ വിരലെടുത്തു. മുട്ടുകുത്തി നിലത്തിരുന്നു. കണ്ണുകള്‍ പതിയെ അടച്ചു. അപ്പോഴും അദ്ദേഹം വിളിച്ചു പറഞ്ഞത് ‘ജയ് ഹിന്ദ് ഭാരത് മാതാകീ ജയ്’ എന്നാണ്. ഒരു ഭീകരവാദിയില്‍ നിന്ന് ജീവിതം തുടങ്ങുകയും ഒടുവില്‍ ഭാരതത്തിന്റെ മരണാനന്തര പരമോന്നത ബഹുമതിയായ അശോകചക്ര ജേതാവിലേക്ക് എത്തുകയും ചെയ്ത നസീര്‍ അഹമ്മദ് വാണി ഇന്നും ജ്വലിക്കുന്ന ഓര്‍മ്മയായി നില്‍ക്കുന്നു. ഒരു വലിയ പ്രായശ്ചിത്തത്തിന്റേയും ദേശസ്‌നേഹത്തിന്റേയും കഥയാണ് നസീര്‍ അഹമ്മദ് വാണിയുടേത്. വാണിയുടെ മൃതദേഹം ഇന്ത്യന്‍ പതാകയില്‍ പൊതിഞ്ഞ് ചാക് അഷ്മുജിയിലെ കുടുംബത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ വഴിനീളെ തങ്ങളുടെ ധീര ജവാനെ എതിരേല്‍ക്കാന്‍ നഗരവാസികളുണ്ടായിരുന്നു.
ശവസംസ്‌ക്കാരത്തില്‍ നൂറുകണക്കിന് ആല്‍ക്കാര്‍ പങ്കെടുത്തു. വാനിയുടെ മൃതദേഹം ശവകുടീരത്തിലേക്ക് താഴ്ത്തുമ്പോള്‍ ഇന്ത്യന്‍ സൈന്യം ആദര സൂചകമായി 21 റൗണ്ട് വെടിയൊച്ചകളുടെ സല്യൂട്ടും നല്‍കി. ഒരു കാലത്ത് ഇന്ത്യയ്‌ക്കെതിരെ തോക്കെടുത്തു പോരാടാന്‍ ഇറങ്ങിയ കൈകള്‍, ഒടുവില്‍ അതേ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ജീവന്‍ നല്‍കി മാതൃകയായ കഥയാണ് നസീര്‍ അഹമ്മദ് വാണിയുടേത്. ഓരോ തീവ്രവാദികളും ഇത് കേള്‍ക്കണം. ഇത് വായിക്കണം.
CONTENT HIGH LIGHTS; He came as a terrorist, joined the Indian Army: He eventually became a nightmare for terrorists; Who is Lance Naik Nazir Ahmed Wani?
















