യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഗാസ സമാധാന സമിതി നിയമനങ്ങളിൽ അതൃപ്തി പരസ്യമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. നിയമനങ്ങൾ ഇസ്രയേലുമായി ആലോചിച്ചല്ല നടത്തിയതെന്നും രാജ്യത്തിന്റെ നയങ്ങൾക്ക് വിരുദ്ധമാണെന്നുണമാണ് ആരോപണം. ഇക്കാര്യത്തിലുള്ള ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കാൻ ഇസ്രയേൽ വിദേശകാര്യ മന്ത്രിയെ നെതന്യാഹു ചുമതലപ്പെടുത്തി.
സമാധാന സമിതിക്ക് കീഴിലുള്ള ഗാസ എക്സിക്യൂട്ടീവ് ബോർഡിന്റെ ഘടന സംബന്ധിച്ച പ്രഖ്യാപനം ഇസ്രയേലുമായി സംസാരിച്ചിട്ടല്ല. ഇത് ഞങ്ങളുടെ നയത്തിന് വിരുദ്ധവുമാണ്. ഈ വിഷയത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി ബന്ധപ്പെടാൻ പ്രധാനമന്ത്രി വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്- ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിലെ കുറിപ്പിൽ വ്യക്തമാക്കി.
ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ, ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാറെഡ് കുഷ്നർ, തുർക്കി വിദേശകാര്യ മന്ത്രി ഹക്കൻ ഫിദാൻ എന്നിവരടങ്ങുന്ന സമാധാന സമിതിയെ ആണ് ഇസ്രയേൽ എതിർത്തത്.
















