വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിന് തീപിടിച്ച് കണ്ണൂർ സ്വദേശിയായ സജീർ മരിച്ചു. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
സംഭവസമയത്ത് വാഹനത്തിലുണ്ടായിരുന്ന സജീറിന്റെ ഭാര്യയും മൂന്ന് മക്കളും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. മാനന്തവാടി സ്വദേശിയായ ഇ.സി. ബാപ്പുവിന്റെ വീടിന്റെ മതിലിലേക്ക് സജീർ ബോധപൂർവ്വം വാഹനം ഇടിച്ചുകയറ്റിയ ശേഷമാണ് തീ കൊളുത്തിയത്.
മരണത്തിന് മുൻപ് സജീർ റെക്കോർഡ് ചെയ്ത വീഡിയോ പുറത്തുവന്നിട്ടുണ്ട്. തന്റെ ആത്മഹത്യയ്ക്ക് കാരണം ഇ.സി. ബാപ്പുവും റഫീഖ് എന്നയാളുമാണെന്ന് വീഡിയോയിൽ സജീർ ആരോപിക്കുന്നു.
കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും സജീർ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















