ഇറാനുമായുള്ള ആണവ ചർച്ചകളുടെ ആദ്യഘട്ടം ഒമാനിൽ പൂർത്തിയായതിന് തൊട്ടുപിന്നാലെ, ഇറാനുമേൽ എണ്ണ ഉപരോധം ഏർപ്പെടുത്തി യുഎസ്. യുഎസ് സർക്കാരിന്റെ സമ്മർദ്ദങ്ങൾക്കിടയിലും ഇറാൻ ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ എണ്ണ, പെട്രോകെമിക്കൽ കയറ്റുമതി കുറയ്ക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു.
ഇറാനിയൻ എണ്ണ കൊണ്ടുപോകുന്ന 14 കപ്പലുകളുമായുള്ള ഇടപാടുകൾ തടയുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. തുർക്കി, ഇന്ത്യ, യുഎഇ എന്നീ രാജ്യങ്ങളുടെ പതാകയുള്ള കപ്പലുകൾ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, 15 സ്ഥാപനങ്ങൾക്കും രണ്ടു വ്യക്തികൾക്കുമെതിരെയും ഉപരോധം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്.
യുറേനിയം സമ്പുഷ്ടീകരണം അവസാനിപ്പിക്കണമെന്ന അമേരിക്കൻ ആവശ്യം ഇറാൻ നിരാകരിച്ചതായാണ് റിപ്പോർട്ടുകൾ. മിസൈൽ വിഷയം ചർച്ചയായില്ലെന്നും വിവരങ്ങളുണ്ട്.
ആണവചർച്ചകൾക്ക് നല്ല തുടക്കമായെന്നും ചർച്ചകൾ തുടരുന്നതിനെപ്പറ്റി ധാരണയായെന്നും എങ്ങനെ മുന്നോട്ടു പോകണമെന്നതിനെപ്പറ്റിയുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി.
നയതന്ത്രപരവും സാങ്കേതികവുമായ ചർച്ചകൾ പുനരാരംഭിക്കുന്നതിന് ഉചിതമായ സാഹചര്യങ്ങൾ ഒരുക്കുന്നതിലാണ് ചർച്ചകൾ കേന്ദ്രീകരിച്ചതെന്ന് ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഒമാൻ പ്രതികരിച്ചു.
















