കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുമ്പോഴും, സ്ഥാനമൊഴിയാൻ തയ്യാറല്ലെന്ന് യുകെ പ്രധാനമന്ത്രി കിയ സ്റ്റാമർ. സ്വന്തം പാർട്ടിയിൽ നിന്ന് പോലും വിമർശനം ഉയർന്നിട്ടും പതറാതെ മുന്നോട്ട് പോകാനാണ് സ്റ്റാമറിന്റെ തീരുമാനം.
ജെഫ്രി എപ‌്സ്റ്റീനുമായി ദീർഘകാലം അടുത്ത ബന്ധമുണ്ടായിരുന്ന ലേബർ പാർട്ടി നേതാവ് പീറ്റർ മൻഡൽസനെ 2024 ൽ യുഎസിലെ ബ്രിട്ടന്റെ അംബാസഡറാക്കിയത് വീണ്ടും സജീവമായതോടെയാണ് സ്റ്റാമറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങളും ഒപ്പം ലേബർ പാർട്ടിയിലെ ചില എംപിമാരും രംഗത്തെത്തിയത്. രാജിവയ്ക്കില്ലെന്ന് ലേബർ പാർട്ടി യോഗത്തിലാണ് കിയ സ്റ്റാമർ വ്യക്തമാക്കിയത്.
തനിക്ക് ലഭിച്ച ജനവിധിയിൽ നിന്ന് ഒരിക്കലും പിന്മാറില്ലെന്ന് സ്റ്റാമർ വ്യക്തമാക്കി. ‘ഈ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാൻ ലഭിച്ച ജനവിധിയിൽ നിന്ന് ഞാൻ ഒരിക്കലും പിന്മാറുകയില്ല. ആർക്കുവേണ്ടി പോരാടാനാണോ ഞാൻ ചുമതലപ്പെട്ടിരിക്കുന്നത് ആ ജനങ്ങളെയും ഞാൻ സ്നേഹിക്കുന്ന ഈ രാജ്യത്തെയും ഒരിക്കലും കൈവെടിയില്ല’ – സ്റ്റാമർ പറഞ്ഞു.
















