ദേശസാൽകൃത ബാങ്കിന്റെ ലോക്കറിൽനിന്ന് കോടികൾ വിലമതിക്കുന്ന സ്വർണം മോഷ്ടിച്ച അസിസ്റ്റന്റ് മാനേജർ പിടിയിൽ. ഉപഭോക്താക്കൾ പണയം വെച്ച സ്വർണം കൈക്കലാക്കി ഓൺലൈൻ ഗെയിമുകൾക്കായി ധൂർത്തടിച്ച 34-കാരനായ കിരൺ കുമാറാണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. ബ്രാഞ്ച് മാനേജർ ബാങ്കിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്. മോഷ്ടിച്ച സ്വർണം ഓൺലൈൻ ഗെയിമുകൾക്കായിട്ടാണ് ഉദ്യോഗസ്ഥൻ ചെലവിട്ടത്.
സ്വർണ പണയം നൽകുമ്പോൾ ബാങ്ക് ഇടപാടുകാരിൽനിന്നും ഈടായി വാങ്ങി സൂക്ഷിച്ച സ്വർണമാണ് മോഷണം പോയത്. ജനുവരി ആദ്യ ആഴ്ച പണയം വച്ച ആഭരണങ്ങൾ തിരിച്ചെടുക്കാനായി ഒരു ഉപഭോക്താവ് എത്തിയപ്പോഴാണ് ലോക്കറിൽ സ്വർണം കാണാനില്ലെന്ന കാര്യം ബാങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
തുടർന്ന് ലോക്കറുകളിൽ വിശദമായി പരിശോധന നടത്തിയപ്പോഴാണ് 21 പൊതികളിലുള്ള സ്വർണം ഭാഗികമായും മൂന്നു പൊതികളിലേതു പൂർണമായും നഷ്ടമായതായി കണ്ടെത്തിയത്. 4 കോടി രൂപ വിലമതിക്കുന്ന 2,783 ഗ്രാം സ്വർണം ഉദ്യോഗസ്ഥൻ അപഹരിച്ചതായി കണ്ടെത്തി. ബാങ്ക് അധികൃതർ നൽകിയ പരാതിയെ തുടർന്ന് കിരൺ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി സ്വർണം മറ്റു സ്ഥാപനങ്ങളിൽ പണയം വച്ചുവെന്നും പണം ഓൺലൈൻ ഗെയിമുകൾക്കായി ചെലവിട്ടെന്നും പറഞ്ഞു. ഇയാൾ പണയം വച്ച 1.2 കിലോഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
















