ശസ്ത്രക്രീയ നടത്തിയ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവവും, നവജാത ശിശു മരിച്ച സംഭവവും ആരോഗ്യ വകുപ്പിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുമ്പോള്‍ ആരോഗ്യമന്ത്രി ചോദിക്കുന്നു എന്റെ ഭാഗത്ത് എന്താണ് തെറ്റെന്ന്. സിസ്റ്റത്തിന്റെ കുഴപ്പമാണ് കാരണമെന്ന് ഓരോ വിഷയത്തിലും മറുപടി പറയുന്ന മന്ത്രി ഈ വിഷയങ്ങളില്‍ സിസ്റ്റത്തെ കൂട്ടു പിടിക്കുന്നില്ല. എന്നാല്‍, മെഡിക്കല്‍ കോളജുകളിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം, സിസ്റ്റം തന്നെയെന്ന് ഡോക്ടര്‍മാര്‍ ഒന്നടങ്കം പറയുന്നു. മെഡിക്കല്‍ കോളേജുകളെ തകര്‍ച്ചയിലേക്ക് നയിക്കാതിരിക്കാന്‍ ഇപ്പോള്‍ കെജിഎംസിറ്റിഎ ചെയ്യുന്ന സമരം ഇത്തരം അനിഷ്ട സംഭവങ്ങളുടെ വെളിച്ചത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ക്കും നഴ്സിനുമെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചതായി അറിയുന്നു. ബന്ധപ്പെട്ട രോഗിയോടും കുടുംബത്തോടും ഞങ്ങളുടെ സഹാനുഭൂതി വീണ്ടും രേഖപ്പെടുത്തുന്നു. സംഭവത്തിന്റെ സത്യാവസ്ഥ പൂര്‍ണ്ണമായി പുറത്തുകൊണ്ടുവരാന്‍ സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നിട്ടും എന്തുകൊണ്ട് ഇത് ആവര്‍ത്തിച്ചു സംഭവിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍
• ദിവസേന വലിയ തോതില്‍ ശസ്ത്രക്രിയകള്‍ നടക്കുന്നു
• സര്‍ജന്‍മാരും OT സ്റ്റാഫും അമിത ജോലിഭാരത്തിലാണ്
• നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പര്യാപ്തമല്ല
• മാനവവിഭവശേഷി കുറവും അടിസ്ഥാനസൗകര്യ അപര്യാപ്തതയും തുറന്ന യാഥാര്‍ത്ഥ്യങ്ങളാണ്.
ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ജറി ചെയ്യാനോ സാധാരണ ചികിത്സകള്‍ പോലും ഗുണമേന്മയോടെ ചെയ്യാനോ വേണ്ടത്ര സ്റ്റാഫുകളോ സംവിധാനങ്ങളോ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ നിലവിലില്ല എന്നത് വസ്തുതയാണ്. ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ കൂടി വേണ്ടിയാണ് നിലവിലുള്ള സമരം കെജിഎംസിറ്റിഎ ആരംഭിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ വ്യക്തികളെ മാത്രം സസ്‌പെന്‍ഡ് ചെയ്യുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്നത് പോലുള്ള സമീപനമാണ്. സുതാര്യമായ ഒരു അന്വേഷണത്തിലൂടെ, കോവിഡ് കാലത്ത് നടന്ന ഈ സര്‍ജറിയില്‍ മെഡിക്കല്‍ കോളേജില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങള്‍ അന്ന് ഉണ്ടായിരുന്നോ എന്നും ആരുടെ ഭാഗത്തു നിന്നാണ് യഥാര്‍ത്ഥ വീഴ്ച ഉണ്ടായത് എന്നും അന്വേഷിക്കേണ്ടതാണ്.
രോഗിക്ക് ഇതുകൂടാതെ വേറെയും സര്‍ജറികള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ചും അന്വേഷിക്കേണ്ടതാണ്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് എടുത്ത സസ്‌പെന്‍ഷന്‍ നടപടി ഒരു knee-jerk reaction ആയി തോന്നുന്നതാണ്. മുഖം രക്ഷിക്കുവാന്‍ വേണ്ടി ഇത്തരത്തിലുള്ള, ധൃതി പിടിച്ച സമഗ്രാന്വേഷണം നടത്താതെയുള്ള നടപടികള്‍ പ്രശ്‌നത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനും ഭാവിയില്‍ ഇങ്ങനെയുള്ള നിര്‍ഭാഗ്യ സംഭവങ്ങള്‍ ഒഴിക്കുന്നതിനും സഹായകരമാകില്ല. വ്യക്തിപരമായ കുറ്റപ്പെടുത്തലിലൂടെ പ്രശ്‌നപരിഹാരം സാധ്യമല്ല. സര്‍ജറി ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയോടെ കൈയുടെ ഓരോ ചലനങ്ങളും നിയന്ത്രിക്കേണ്ടതുണ്ട്. രക്തസ്രാവം കൂടുതല്‍ ഉണ്ടാവുമ്പോള്‍ അപ്പപ്പോള്‍ അത് ക്ലാമ്പ് ചെയ്യേണ്ടതുണ്ട്. അനസ്‌തേഷ്യ സമയം ഒരുപാട് നീണ്ടു പോകാതെ സര്‍ജറി പൂര്‍ത്തീകരിക്കുകയും വേണം.
ഈ കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ ചെയ്യുമ്പോള്‍ ഡോക്ടറിന് ഉപയോഗിച്ച ഉപകരണങ്ങളുടെ എണ്ണം കൃത്യമായി ഓര്‍ത്തുവയ്ക്കാന്‍ പ്രയാസമാകും. അതുകൊണ്ടാണ് ശസ്ത്രക്രിയക്കായി ഡോക്ടറെ സഹായിക്കുന്ന സ്‌ക്രബ് നേഴ്‌സിനെ കൂടാതെ ഉപകരണങ്ങളുടെ കണക്ക് കൃത്യമായി ബോര്‍ഡില്‍ എഴുതി വയ്ക്കാന്‍ ഫ്‌ളോര്‍ നേഴ്‌സ് കൂടി ആവശ്യമുണ്ട് എന്ന് മാനദണ്ഡങ്ങളില്‍ പറയുന്നത്. രക്തസ്രാവം നിയന്ത്രിക്കാന്‍ രക്തക്കുഴലുകള്‍ അപ്പപ്പോള്‍ വയറിനുള്ളില്‍ വെച്ചുതന്നെ ക്ലാമ്പ് ചെയ്യാന്‍ ഒരുപാട് artery forcepsകളും Mosquito forcepsകളും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്ന മിക്ക മോസ്‌കിറ്റോ ഫോര്‍സെപ്‌സുകളും കുടല്‍ മാലകള്‍ക്കിടയിലൂടെ കാണാന്‍ പറ്റാത്ത പരുവത്തില്‍ താഴേക്ക് പോകാറുണ്ട്. ഇവയൊക്കെ സര്‍ജറിക്ക് ശേഷം കുടല്‍മാലകള്‍ക്കിടയില്‍ നിന്ന് കണ്ടുപിടിച്ച് എടുത്ത് മാറ്റുകയാണ് ചെയ്യുന്നത്.
ഇതിനായി ഒരുപാട് സമയം ചെലവഴിച്ചാല്‍ അനസ്‌തേഷ്യ സമയം നീണ്ടുപോവുകയും ചെയ്യും. അത് ചില രോഗികള്‍ക്ക് ഹാനികരമാവും. ഉപയോഗിച്ച എണ്ണം മുഴുവന്‍ തിരിച്ചെടുത്തു എന്നുറപ്പിച്ചാല്‍ അകത്ത് ഉപകരണങ്ങള്‍ ഒന്നും കുടുങ്ങിയിട്ടില്ല എന്ന് തീര്‍ച്ചപ്പെടുത്താന്‍ ആവും. ഈ സംഭവത്തില്‍ കത്രികയുടെ രൂപത്തില്‍ ഉള്ളതും പക്ഷേ മൂര്‍ച്ചയില്ലാത്തതുമായ രക്തസ്രാവ നിയന്ത്രണത്തിനായി മേല്‍പ്പറഞ്ഞ രീതിയില്‍ ഉപയോഗിക്കുന്ന forceps കളില്‍ ഒന്നാണ് വയറിനുള്ളില്‍ കുടുങ്ങിയത്. ഇവിടെയാണ് കൃത്യമായി എണ്ണം എടുക്കേണ്ട ഫ്‌ളോര്‍ നേഴ്‌സ് ഉണ്ടാവേണ്ടതിന്റെ പ്രസക്തി. ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതിനാല്‍ കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ സര്‍ജറിക്കായി ഒരു സ്‌ക്രബ് നേഴ്‌സ് മാത്രമേ ഉണ്ടാവാറുള്ളൂ.
കെജിഎംസിറ്റിഎ വര്‍ഷങ്ങളായി സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങളും സമരങ്ങളും നടത്തുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്. സര്‍ജറി ചെയ്തു കഴിയുമ്പോള്‍ ഉപയോഗിച്ച ഉപകരണങ്ങളുടെ എണ്ണത്തില്‍ കുറവ് വരികയും വയറിനുള്ളില്‍ നിന്ന് അത് കണ്ടുപിടിക്കാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ തീയറ്ററിനുള്ളില്‍ വച്ച് തന്നെ എക്‌സ് റേ എടുക്കാനുള്ള സൗകര്യം പോലും പല മെഡിക്കല്‍ കോളേജുകളിലും ഇല്ല. ഇങ്ങനെയുള്ള അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സര്‍ജറി ചെയ്തവരെ ശിക്ഷിക്കുക മാത്രം ചെയ്യുന്നതുകൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ തുടര്‍ക്കഥയാവുന്നത്. രോഗിയുടെ ജീവനെക്കുറിച്ചുള്ള ചിന്ത മൂലം അതീവ സമ്മര്‍ദ്ദത്തോടെയാണ് ചില സര്‍ജറികള്‍ ഡോക്ടര്‍മാര്‍ ചെയ്യുന്നത് എന്ന വസ്തുതയും പരിഗണിക്കേണ്ടതാണ്. അടിസ്ഥാന സൗകര്യങ്ങളുടെയും സ്റ്റാഫുകളുടെയും കുറവുണ്ടെങ്കിലത്തെ കാര്യം പറയുകയും വേണ്ട.
ഈ സംഭവത്തില്‍ കെജിഎംസിറ്റിഎയുടെ നിലപാട്
1. സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടക്കണം.
2. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ശിക്ഷാത്മക നടപടികള്‍ ഒഴിവാക്കണം.
3. സംഭവത്തെ അടിസ്ഥാനമാക്കി ശസ്ത്രക്രിയാ സുരക്ഷാ സംവിധാനങ്ങള്‍ സംസ്ഥാനതലത്തില്‍ ശക്തിപ്പെടുത്തണം.
4. മാനവവിഭവശേഷിയും ഇന്‍ഫ്രാസ്ട്രക്ചറും അടിയന്തരമായി വര്‍ധിപ്പിക്കണം.
KGMCTA വളരെ മുന്‍പ് തന്നെ ശസ്ത്രക്രിയാ സുരക്ഷാ പ്രോട്ടോക്കോള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെന്നും, അത് അവഗണിക്കാതെ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ് എന്നും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതും, അതേസമയം ആരോഗ്യ പ്രവര്‍ത്തകരോട് ന്യായമുള്ള പരിഗണന നല്‍കുന്നതും ഒരുപോലെ പ്രധാനമാണ്. സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താതെ, ഉടന്‍ ശിക്ഷാത്മക നടപടി സ്വീകരിക്കുന്നത് ആരോഗ്യ സംവിധാനത്തില്‍ ഭീതിയും അനിശ്ചിതത്വവും സൃഷ്ടിക്കും. അതിനാല്‍ സമഗ്ര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ തീരുമാനം എടുക്കാവൂ എന്നതാണ് കെജിഎംറ്റിഎയുടെ നിലപാട്.
ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഓരോ പിഴവും നാളെയ്ക്കുള്ള മുന്നറിയിപ്പാണ്. ഇത്തരത്തിലുള്ള ഒരുപിഴവ് ഏത് നിമിഷവും സംഭവിക്കാവുന്നതാണ്. പല മെഡിക്കല്‍ കോളേജുകളും വെന്റിലേറ്ററില്‍ കഴിയുന്ന ഒരു രോഗിയുടെ അവസ്ഥയിലേക്ക് നീങ്ങാന്‍ ഇടയുള്ള സാഹചര്യം ഉണ്ടെന്ന് പറയാം. ആവശ്യത്തിന് ഡോക്ടര്‍മാരില്ല, അനുബന്ധ ജീവനക്കാരില്ല, അടിസ്ഥാന സൗകര്യങ്ങളില്‍ കുറവുണ്ട്. ഈ പരിമിതികളില്‍ നിന്നുകൊണ്ടാണ് പാവപ്പെട്ട രോഗികള്‍ക്ക് സേവനം നല്‍കുന്നത്. എന്നിട്ടും ഈ സാഹചര്യങ്ങളുടെ മൂലകാരണം പരിഹരിക്കാതെ, വ്യക്തിഗതമായി ഡോക്ടര്‍മാരെ കുറ്റപ്പെടുത്തുന്ന നടപടികളാണ് കൂടുതലായി കാണുന്നത്.
ഒരു ഡോക്ടറും മനപൂര്‍വ്വം ഒരു രോഗിക്ക് ഹാനി ചെയ്യില്ല. എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുകയും, അവ തിരുത്താനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സംവിധാനത്തെ ശക്തിപ്പെടുത്താതെ വ്യക്തികളെ ലക്ഷ്യമിടുന്നത് പ്രശ്‌നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരമാകില്ല. രോഗികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംവിധാനം തന്നെ ശരിയാക്കണം. ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള സംഭവത്തിന്റെ മൂല കാരണം ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതാണ്. നിലവിലുള്ള സീനിയര്‍ ഡോക്ടര്‍മാര്‍ പലരും നേരത്തെ സ്വയം വിരമിക്കല്‍ (VRS) വാങ്ങി പോകുന്ന പ്രവണത കൂടി വരുന്നു. ഡോക്ടര്‍മാരുടെ ആവശ്യങ്ങളോടുള്ള ഗവണ്‍മെന്റിന്റെ നിഷേധാത്മക സമീപനമാണ് പ്രധാന കാരണം.
ഇത് വിദഗ്ധ ഡേക്ടര്‍മാരുടെ കുറവ് അധികരിപ്പിക്കുന്നു. ശമ്പള പരിഷ്‌കരണ കുടിശ്ശിക പോലും നിഷേധിക്കുന്ന ഗവണ്‍മെന്റിന്റെ ധര്‍ഷ്ട്യം നിറഞ്ഞ സമീപനം ഡോക്ടര്‍മാരുടെ മനോവീര്യം കെടുത്തുന്നു. ഇതിനു പുറമേ വൈരാഗ്യത്തോടെ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള വ്യഗ്രതയും കൃത്യമായ അന്വേഷണം നടത്താതെയുള്ള ശിക്ഷണ നടപടികളും അത്യന്തം മനസ്സ് മടുപ്പിക്കുന്നു. രോഗികളുടെ എണ്ണത്തിനനുസരിച്ചുള്ള ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും കുറവ് നികത്തുവാനുള്ള കെജിഎംസിറ്റിഎ-യുടെ വര്‍ഷങ്ങളായുള്ള ആവശ്യം ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചത്.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളുടെ നിലനില്‍പിനും പുരോഗതിക്കും വേണ്ടിയുള്ള സംഘടനയുടെ സമരം തുടരുകയാണ്. മെഡിക്കല്‍ കോളേജുകളില്‍ ഒപി ബഹിഷ്‌കരണം അധ്യാപന ബഹിഷ്‌കരണം എന്നിവയും അടിയന്തരമല്ലാത്ത ശസ്ത്രക്രിയാ ബഹിഷ്‌കരണവും തുടരുകയാണ്. റിലേ നിരാഹാര സത്യാഗ്രഹം ഇരുപത്തിആറാം ദിവസവും തുടരുന്നു. ഗവണ്‍മെന്റ് പ്രഖ്യാപിച്ച അടിച്ചമര്‍ത്തല്‍ നടപടികള്‍ സമരത്തിനെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ല. രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടില്‍ സംഘടന നിര്‍വ്യാജം ഖേദിക്കുന്നു. കേരളത്തിലെ മെഡിക്കല്‍ കോളേജുകളെ നിലവാരമുള്ള ചികിത്സാ കേന്ദ്രങ്ങളായി മാറ്റേണ്ടത് എല്ലാവരുടെയും ആവശ്യമായതിനാല്‍ താല്‍ക്കാലികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ക്ഷമിച്ച് സമരത്തോട് സഹകരിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കാം എന്ന വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചതാണ് ഇപ്പോഴത്തെ സമരത്തിന്റെ കാരണം. ഗവണ്‍മെന്റ് നിഷേധാത്മക സമീപനം ഉപേക്ഷിച്ച് അടിയന്തിരമായ ആവശ്യങ്ങള്‍ പരിഹരിക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ ക്രിയാത്മകമായ ഇടപെടല്‍ ഇപ്പോള്‍ അത്യന്താപേക്ഷിതമാണ്.
















