മനുഷ്യസഹജമായ വികാരങ്ങളിൽ ഏറ്റവും അപകടകാരിയാണ് അസൂയ. മറ്റൊരാളുടെ വളർച്ചയിലോ പ്രശസ്തിയിലോ സന്തോഷിക്കുന്നതിന് പകരം, ഉള്ളിൽ വിദ്വേഷം നെയ്തുകൂട്ടുന്ന മാനസികാവസ്ഥ പലപ്പോഴും വലിയ ദുരന്തങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു സാധാരണ കുടുംബകലഹത്തിനപ്പുറം, അന്ധമായ അസൂയ എങ്ങനെ ഒരു കൊലപാതകിയെ സൃഷ്ടിക്കുന്നു എന്നതിന്റെ നടുക്കുന്ന ഉദാഹരണമാണ് നേപ്പാളിലെ അഞ്ജന ലാമയുടെ ജീവിതം.
തന്റെ കഠിനാധ്വാനം കൊണ്ട് പ്രശസ്തിയുടെ കൊടുമുടി കയറിയ ഒരു പെൺകുട്ടിയെ, സ്വന്തം കുടുംബത്തിലെ ഒരംഗം തന്നെ ഇല്ലാതാക്കിയ ഈ സംഭവം കേവലം ഒരു ക്രൈം സ്റ്റോറിയല്ല; മറിച്ച് മനുഷ്യനിലെ ക്രൂരമായ മനോവൈകല്യത്തിന്റെ സാക്ഷ്യപത്രമാണ്. 2019-ൽ നേപ്പാളിനെ നടുക്കിയ ആ ചോരക്കറ പുരണ്ട കഥ
1995 ഓഗസ്റ്റ് 26-ന് നേപ്പാളിലെ ഹെറ്റൗഡ എന്ന നഗരത്തിലാണ് അഞ്ജന ലാമ എന്ന പെൺകുട്ടി ജനിച്ചത്. നാല് മക്കളിൽ മൂത്തവളായ അഞ്ജന, തന്റെ സൗമ്യമായ പെരുമാറ്റം കൊണ്ടും സൗന്ദര്യം കൊണ്ടും എല്ലാവരുടെയും പ്രിയപ്പെട്ടവളായിരുന്നു. അങ്ങനെ പഠിച്ചു വളർന്ന അഞ്ജന ഉപരിപഠനത്തിനായി കാഠ്മണ്ഡുവിലേക്ക് യാത്രയായി. അവിടെ വെച്ചാണ് അവൾ പ്രജ്വലിനെ പരിചയപ്പെടുന്നത്. ആ പരിചയം ക്രമേണ പ്രണയമായി വളർന്നു. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം അവർ വിവാഹിതരാകാൻ തീരുമാനിച്ചു. എന്നാൽ വ്യത്യസ്ത ജാതിക്കാരായതിനാൽ ഇരു കുടുംബങ്ങളിൽ നിന്നും കടുത്ത എതിർപ്പാണ് ഉണ്ടായത്. അവസാനം, പ്രജ്വലിന്റെ മൂത്ത സഹോദരൻ ഉജ്ജ്വലിന്റെ സഹായത്തോടെ അവർ രജിസ്റ്റർ വിവാഹം ചെയ്തു.
തുടക്കത്തിൽ എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും, പ്രജ്വലിന്റെ വീട്ടുകാർ അഞ്ജനയെ സ്വീകരിച്ചു. ഉജ്ജ്വലും ഭാര്യയും മകനും ഇവർക്കൊപ്പം ആ വീട്ടിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. പതുക്കെ അഞ്ജന പ്രജ്വലിന്റെ മാതാപിതാക്കളുടെ മനസ്സ് കീഴടക്കി. സ്വന്തം സഹോദരനെ കൂടി ലളിത്പൂരിലേക്ക് വരുത്തി പഠിപ്പിക്കാൻ തുടങ്ങിയതോടെ അഞ്ജനയുടെ ജീവിതം കൂടുതൽ സുരക്ഷിതമായി. നേപ്പാൾ സംഗീത മേഖലയിൽ അറിയപ്പെടുന്ന സൗണ്ട് എഞ്ചിനീയറായ ഉജ്ജ്വലുമായി അഞ്ജനയുടെ സഹോദരൻ നല്ല സൗഹൃദത്തിലാവുകയും ചെയ്തു.
പകൽ സമയങ്ങളിൽ വീട്ടിലിരുന്ന് മടുത്ത അഞ്ജന, ഒരു ബ്യൂട്ടി പാർലർ തുടങ്ങാൻ തീരുമാനിച്ചു. ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ അവൾ അത് വിജയകരമായി നടത്തിക്കൊണ്ടുപോയി. ഇതിനിടയിലാണ് അഞ്ജന ടിക് ടോക് വീഡിയോകൾ ചെയ്യാൻ തുടങ്ങിയത്. അവളുടെ സൗന്ദര്യവും ആകർഷകമായ വ്യക്തിത്വവും അവളെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലെ താരമാക്കി മാറ്റി. നിരവധി മോഡലിംഗ് ഓഫറുകൾ അവളെ തേടിയെത്തി. ടിക് ടോക് താരമെന്ന നിലയിലുള്ള അഞ്ജനയുടെ വളർച്ച അവൾക്ക് സാമ്പത്തിക ഭദ്രതയും പ്രശസ്തിയും നൽകി. ഈ വിജയങ്ങൾക്കിടയിലാണ് മെച്ചപ്പെട്ട ജീവിതത്തിനായി കാനഡയിലേക്ക് കുടിയേറാൻ അവളും പ്രജ്വലും തീരുമാനിക്കുകയും ചെയ്തു.
എന്നാൽ, അഞ്ജനയുടെ ഈ വളർച്ച ഉജ്ജ്വലിന്റെ കുടുംബത്തിൽ അസൂയയുടെ കനലുകൾ ഊതിവീർപ്പിച്ചു. സംഗീത മേഖലയിൽ തിരിച്ചടികൾ നേരിട്ട ഉജ്ജ്വലിന് തന്റെ സ്വാധീനം നഷ്ടപ്പെടുന്നതായി തോന്നി. അഞ്ജനയുടെ മോഡലിംഗ് ജീവിതത്തെയും വസ്ത്രധാരണത്തെയും കുറിച്ച് ഉജ്ജ്വലിന്റെ ഭാര്യ നുണക്കഥകൾ പ്രചരിപ്പിക്കാനും തുടങി. കൂടാതെ അഞ്ജനയും കുടുംബവും കാനഡയിലേക്ക് പോകാൻ ഒരുങ്ങുന്നത് ഉജ്ജ്വലിനെ കൂടുതൽ പ്രകോപിപ്പിച്ചു. തന്റെ സഹോദരനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന അഞ്ജനയെ ഇല്ലാതാക്കാൻ അയാൾ രഹസ്യമായി പദ്ധതിയിട്ടു.
2019 മെയ് 9-ന് ഉച്ചയ്ക്ക്, വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കി ഉജ്ജ്വൽ അഞ്ജനയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറി. ഒരു വലിയ കത്തിയുമായി എത്തിയ അയാൾ, മൊബൈലിൽ വീഡിയോ കണ്ടുകൊണ്ടിരുന്ന അഞ്ജനയെ അതിക്രൂരമായി ആക്രമിച്ചു. നിമിഷനേരങ്ങൾക്കുള്ളിൽ അവളുടെ ശരീരം പല കഷ്ണങ്ങളായി അയാൾ വെട്ടിമുറിച്ചു. വൈകുന്നേരം അഞ്ജനയുടെ മാതാപിതാക്കളെ ഫോണിൽ വിളിച്ച് അവൾക്ക് ഒരപകടം പറ്റിയെന്ന് പറഞ്ഞ് ഉജ്ജ്വലിന്റെ അമ്മ അവരെ വരുത്തിച്ചു. ലളിത്പൂരിലെത്തിയ അഞ്ജനയുടെ അച്ഛൻ കണ്ടത് ചോര തളംകെട്ടിനിൽക്കുന്ന മുറിയിൽ ചിതറിക്കിടക്കുന്ന മകളുടെ ശരീരഭാഗങ്ങളാണ്.
ഉടൻ തന്നെ പോലീസ് ഉജ്ജ്വലിനെ അറസ്റ്റ് ചെയ്തു. താനാണ് കൊലപാതകം ചെയ്തതെന്ന് അയാൾ സമ്മതിച്ചു. കോടതിയിൽ കേസ് എത്തിയപ്പോൾ ഉജ്ജ്വലിനെ മാനസികരോഗിയായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടന്നെങ്കിലും, പ്രജ്വൽ തന്റെ സഹോദരനെതിരെ മൊഴി നൽകി. ഉജ്ജ്വലിന് യാതൊരു മാനസിക പ്രശ്നവുമില്ലെന്നും ബോധപൂർവമാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നും അയാൾ കോടതിയിൽ പറഞ്ഞു. ഒടുവിൽ, അഞ്ജന ലാമയെ കൊലപ്പെടുത്തിയ കുറ്റത്തിന് ഉജ്ജ്വലിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. തെളിവുകളുടെ അഭാവത്തിൽ ഉജ്ജ്വലിന്റെ ഭാര്യയ്ക്കെതിരെ നടപടികളൊന്നും ഉണ്ടായില്ല. ഒരു യുവതിയുടെ സ്വപ്നങ്ങളും ജീവിതവും അസൂയയുടെയും വിദ്വേഷത്തിന്റെയും പേരിൽ എങ്ങനെ അവസാനിക്കുമെന്നതിന്റെ തെളിവായിരുന്നു ഈ സംഭവം. അസോയയും കുശുബും സ്വന്തം കുടുംബത്തിൽ നിന്ന് തന്നെയാണ് ഏറ്റവും ലഭിക്കുന്നതെന്നും ഈ കഥ നമ്മെ ഓർമിപ്പിക്കുന്നു.
















