ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ലാൻഡിങ് ഗിയർ തകർന്ന് അപകടം. ഹൈദരാബാദിൽനിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർക്ക് ആർക്കും അപായമില്ല.
ഇന്ന് രാവിലെ 11.55-ഓടെയായിരുന്നു സംഭവം. ഫുക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ മുൻവശത്തെ ലാൻഡിങ് ഗിയർ തകരുകയും മുൻചക്രം പൊട്ടിയതിനെതുടർന്ന് വിമാനം റൺവേയിലൂടെ നിരങ്ങിനീങ്ങി നിൽക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വിമാനത്തിൽ 133 യാത്രക്കാരാണ് ഉണ്ടായിരുന്നത്. റൺവേയിൽ വിമാനത്തിന്റെ തകർന്ന മുൻചക്രം ചിതറികിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തെത്തുടർന്ന് അടിയന്തര രക്ഷാസംഘവും വിമാനത്താവള അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിക്കുകയും എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു.
അപകടത്തെത്തുടർന്ന് ഫുക്കറ്റ് വിമാനത്താവളത്തിലെ റൺവേ പ്രാദേശിക സമയം വൈകുന്നേരം ആറുമണിവരെ അടച്ചിടാൻ അധികൃതർ ഉത്തരവിട്ടു. കൂടാതെ സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി വിശദീകരണം നൽകുകയും ചെയ്തു. പ്രതിസന്ധി ഘട്ടത്തിൽ സഹകരിച്ച യാത്രക്കാർക്കും ഫുക്കറ്റ് വിമാനത്താവള അധികൃതർക്കും കമ്പനി നന്ദി അറിയിക്കുകയും ചെയ്തു.
















