കടുത്ത വരൾച്ചയെത്തുടർന്ന് ജലസേചന വകുപ്പിന്റെ കല്ലട പരപ്പാർ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നു. വൃഷ്ടിപ്രദേശങ്ങളിൽ വേനൽമഴ ലഭിക്കാത്തതും പോഷകനദികൾ വറ്റിവരണ്ടതുമാണ് അണക്കെട്ടിനെ തളർത്തുന്നത്. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ നിലവിൽ 98.46 മീറ്റർ വെള്ളം മാത്രമാണുള്ളത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം രണ്ട് മീറ്ററിലധികം ജലനിരപ്പാണ് താഴ്ന്നത്.
അണക്കെട്ടിലെ ജലനിരപ്പ് 95 മീറ്ററിന് താഴെയെത്തിയാൽ കല്ലട ജലസേചന പദ്ധതിയുടെ (KIP) കനാൽ വഴിയുള്ള ജലവിതരണവും പവർ ഹൗസിലെ വൈദ്യുതോൽപാദനവും പൂർണ്ണമായും നിലയ്ക്കുന്ന സാഹചര്യമുണ്ടാകും. നിലവിൽ സംഭരണശേഷിയുടെ 34 ശതമാനം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. പവർ ഹൗസിലെ വൈദ്യുതോൽപാദനത്തിന് ശേഷം ഒറ്റക്കൽ തടയണയിൽ നിന്ന് ഇടതു-വലതുകര കനാലുകളിലൂടെ ജലസേചനത്തിനായി പൂർണ്ണതോതിൽ വെള്ളം തുറന്നുവിടുന്നുണ്ട്. സെക്കൻഡിൽ 12.47 എം ക്യൂബ് വെള്ളമാണ് ഇത്തരത്തിൽ ഒഴുക്കുന്നത്.
കെ.എസ്.ഇ.ബിയുടെ കല്ലട പവർ ഹൗസിൽ നിലവിൽ ഒരു ജനറേറ്റർ മാത്രമാണ് പീക്ക് സമയങ്ങളിൽ പ്രവർത്തിപ്പിക്കുന്നത്. രണ്ടാമത്തെ ജനറേറ്റർ അറ്റകുറ്റപ്പണിക്കായി നിർത്തിവെച്ചിരിക്കുകയാണ്. കനാലുകളിലൂടെ രണ്ടര മീറ്റർ ഉയരത്തിൽ വെള്ളം ഒഴുക്കി വിടുന്നതും അണക്കെട്ടിലെ ജലനിരപ്പ് വേഗത്തിൽ താഴാൻ കാരണമാകുന്നുണ്ട്. മഴ ലഭിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും.
















