പശ്ചിമേഷ്യയില്‍ യുദ്ധം നടന്നാല്‍ നമുക്കെന്താ എന്നായിരുന്നു ലോകമാകെ ആദ്യമൊക്കെ ചിന്തിച്ചത്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ നാളുകളില്‍ തോന്നിയ സംശം പിന്നീട് ചെറു രാജ്യങ്ങളിലേക്കും സായുധ സംഘടനകളിലേക്കും നീണ്ടപ്പോള്‍ ആശങ്ക ഉടലെടത്തു തുടങ്ങി. എന്നാല്‍, യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടണും കാനഡയും പരോക്ഷമായി പങ്കെടുത്തതോടെ ലോകത്തിന്റെ ആശങ്കകള്‍ ഭയത്തിന്റെ നിഴലിലേക്ക് മാറുകയായിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണവും, ആണവായുധ നിര്‍മ്മാണവും വളരെ വേഗത്തില്‍ത്തന്നെ അമേരിക്ക കുറ്റമായി ചിത്രീകരിച്ചത് യുദ്ധത്തിന്റെ വ്യാപ്തി കൂട്ടി. സായുധ സംഘടനകളെ സഹായിക്കുന്നത് ഇറാന്‍ എന്നതായിരുന്നു അമേരിക്കയും ഇസ്രയേലും കണ്ടെത്തിയ ന്യായം.
തുടര്‍ന്ന് ഇറാനില്‍ ഇസ്രയേല്‍ വക ഒളിപ്പോരും, ഇലക്ട്രോണിക്‌സ് ആക്രമണങ്ങളും നടന്നു. ഇറാന്റെ പരമോന്നത നേതാവിന്റെ കൊലപാതകം വരെ അത് നീണ്ടപ്പോള്‍ ഇറാന്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. അമേരിക്കയുടെ സര്‍വ്വതന്ത്ര പ്രധാനമായ നാവികപ്പടയും ബോംബറുകളും ഇറാന്റെ ഭൂഗര്‍ഭ ബംങ്കറുകളെയം മൈനകളെയും ഇല്ലാതാക്കാന്‍ നിരന്തരം പൊരുതി. ഇതോടെ ലോകം യുജ്ഝത്തിന്റെ കെടുതികള്‍ പതിയെപ്പതിയയെ അറിഞ്ഞു തുടങ്ങി. കാരണം, ഇറാന്റെ ഭൂപ്രദേശത്തു നിന്നുമാണ് ലോകത്താകമാനം എത്തുന്ന എണ്ണയുടെ അഞ്ചിലൊന്നും വരുന്നത്. അത് കൊണ്ടു വരുന്നതോ, ഹോര്‍മുസ് കടലിടുക്കു വഴിയും. ഇറാന്‍, തങ്ങളുടെ യുദ്ധ തന്ത്രത്തിന്റെ ഭാഗമായി ഈ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി നിയന്ത്രണത്തിലാക്കി. എണ്ണയുടെ വരവ് നിന്നതോടെ, ലോകം ഇറാന്റെ പേരും ഹോര്‍മുസ് കടലിടുക്കും നിരന്തരം പറയാന്‍ തുടങ്ങി.
നിശ്ചലമാകുന്ന വീട്ടടുക്കളയും, വാഹനങ്ങളും, ക്രമാതീതമായ വിലക്കയറ്റവും ഇറാന്റെ ഇടപെടല്‍ കൊണ്ടാണെന്ന് തിരിച്ചറിഞ്ഞു തുടങ്ങി. ഇറാന്‍ എന്ന രാജ്യം സുരക്ഷിതമാകേണ്ടത്, ലോകത്തിന് എത്രത്തോളം ആവശ്യമാണെന്ന തിരിച്ചറിവുണ്ടായി. അണേരിക്കയുടെ യുദ്ധം അനാവശ്യമാണെന്ന കാര്യത്തിലും ലോകമെത്തി. ഇസ്രയേലിനോട് നിശബ്ദമാകാന്‍ അമേരിക്കയും പറഞ്ഞു തുടങ്ങി. എന്നാല്‍, ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നപടിയിലേക്ക് അമേരിക്കയും ഇസ്രയേലും കടന്നതോടെയാണ് ഇറാന്‍ പ്രതികരിച്ചു തുടങ്ങിയത്. അത് നീണ്ടു. അമേരിക്കന്‍ അധിനിവേശ സൈനിക താവളങ്ങള്‍ തൊട്ട് കുവൈത്തിലേയും, ബഹ്‌റൈനിലേയും താവളങ്ങളെയും ലക്ഷ്യമിട്ടു. തകര്‍ക്കുന്തോറും പൊരുതുന്ന രാജ്യമായി ഇറാന്‍ മാറി. ആക്രമിക്കുന്നതിനനുസരിച്ച് എണ്ണയുടെ വരവ് ലോകത്ത് നിശ്ചലമായിക്കൊണ്ടിരുന്നു. ഇതോടെ അമേരിക്ക ലോകരാജ്യങ്ങള്‍ക്കു മുമ്പില്‍ ഒറ്റപ്പെടുമെന്ന സ്ഥിതിയുണ്ടായി.
ആക്രമണം കൊണ്ട് ഹോര്‍മുസ് കടലിടുക്ക് തുറപ്പിക്കാമെന്ന നീക്കം അമേരിക്ക പാടെ ഉപേക്ഷിച്ചു. ബുദ്ധി കൊണ്ടും, തന്ത്രപരമായ ഉടമ്പടി കൊണ്ും മാത്രമേ നടക്കൂ എന്നായി. ഇതോടെ ഇറാനുമായി സന്ധി ചെയ്യാന്‍ അമേരിക്ക മുന്‍കൈ എടുത്തു. അങ്ങനെയാണ് അമേരിക്ക-ഇറാന്‍ വെടിനിര്‍ത്തല് ഉടമ്പടി വരുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുന്നത് ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ തന്ത്രപരമായ പരാജയങ്ങളിലൊന്നിനായിരിക്കും. അത്യാധുനിക സാങ്കേതികവിദ്യയും ലോകത്തിലെ ഏറ്റവും മികച്ച വ്യോമസേനയും ഉണ്ടായിട്ടും, ഇസ്രായേലിനും അവരുടെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയ്ക്കും ഇറാനുമുന്നില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനാകാതെ പിന്മാറേണ്ടി വന്നത് ഒരു അപ്രതീക്ഷിത തിരിച്ചടിയാണ്. ഈ തീരുമാനത്തിന് പിന്നില്‍ കേവലം രാഷ്ട്രീയ കാരണങ്ങള്‍ മാത്രമല്ല, ഇസ്രായേലിനും അമേരിക്കയ്ക്കും മറികടക്കാനാകാത്ത ഭൂമിശാസ്ത്രപരവും സാങ്കേതികവുമായ ഒട്ടേറെ വെല്ലുവിളികളുണ്ട്.
ഇസ്രായേലും ഇറാനും തമ്മിലുള്ള 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെയുള്ള വ്യോമദൂരം തന്നെയായിരുന്നു അമേരിക്കന്‍-ഇസ്രായേല്‍ സഖ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ വില്ലന്‍. ഇസ്രായേലിന്റെ അഭിമാനമായ F-35I അദിര്‍, F-15I റാം, F-16I സൂഫ എന്നീ അത്യാധുനിക പോര്‍വിമാനങ്ങള്‍ക്ക് ഇറാനിലെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ആവശ്യമായ വലിയ ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ വഹിച്ച് ഇത്രയും ദൂരം പറക്കാന്‍ കഴിയില്ലായിരുന്നു. ആയുധങ്ങളുടെ ഭാരം കൂടിയതോടെ വിമാനങ്ങളുടെ ഇന്ധനക്ഷമത കുത്തനെ ഇടിഞ്ഞു. റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ നിലനിര്‍ത്താന്‍ പുറത്ത് ഇന്ധന ടാങ്കുകള്‍ ഘടിപ്പിക്കാന്‍ കഴിയാത്തതും, ശത്രു റഡാറുകളെ വെട്ടിച്ച് വളഞ്ഞു സഞ്ചരിക്കേണ്ടി വന്നതും ഈ വിമാനങ്ങളുടെ കോംബാറ്റ് റേഡിയസ് വലിയ തോതില്‍ കുറച്ചു. ഇതോടെ ഇറാനിലെ ഉള്‍പ്രദേശങ്ങളില്‍ കാര്യക്ഷമമായ ആക്രമണം നടത്തുക എന്നത് ഇസ്രായേലിന് അസാധ്യമായി മാറി.
ദീര്‍ഘദൂര ആക്രമണങ്ങള്‍ക്ക് മിഡ്-എയര്‍ റീഫ്യൂലിങ് അത്യാവശ്യമാണെന്നിരിക്കെ, ഇസ്രായേലിന്റെ പക്കലുണ്ടായിരുന്ന പഴയ ബോയിങ് 707 ടാങ്കറുകള്‍ വലിയൊരു ബാധ്യതയായി മാറി. വലിയ ശബ്ദമുണ്ടാക്കുന്നതും റഡാറുകളില്‍ പെട്ടെന്ന് തെളിയുന്നതുമായ അന്‍പത് വര്‍ഷത്തോളം പഴക്കമുള്ള ഈ വിമാനങ്ങള്‍, ഇറാന്റെ അത്യാധുനിക വ്യോമപ്രതിരോധ സിസ്റ്റങ്ങള്‍ക്ക് മുന്നില്‍ എളുപ്പത്തില്‍ ഇരയാകാന്‍ സാധ്യതയുള്ളവയായിരുന്നു. ശത്രുരാജ്യത്തിന്റെ വ്യോമാതിര്‍ത്തിക്ക് സമീപം വെച്ച് യുദ്ധവിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കുക എന്നത് ഇസ്രായേലി പൈലറ്റുമാര്‍ക്ക് ഏറെക്കുറെ ആത്മഹത്യാപരമായിരുന്നു.
2026 മെയ് മാസത്തില്‍ അമേരിക്കയില്‍ നിന്നും അത്യാധുനിക ബോയിങ് KC-46 ‘ഗിഡിയോണ്‍’ ടാങ്കര്‍ വിമാനങ്ങള്‍ ഇസ്രായേലിന് ലഭിച്ചു തുടങ്ങിയെങ്കിലും, അത് യുദ്ധത്തിന്റെ ഗതി മാറ്റാന്‍ പര്യാപ്തമായിരുന്നില്ല. പുതിയ ടാങ്കറുകള്‍ക്ക് ഇലക്ട്രോമാഗ്‌നെറ്റിക് ആക്രമണങ്ങളെ പ്രതിരോധിക്കാനും ഒരേസമയം പല വിമാനങ്ങള്‍ക്ക് ഇന്ധനം നല്‍കാനും ശേഷിയുണ്ടായിരുന്നു. എന്നാല്‍, ഈ ചുരുക്കം ചില വിമാനങ്ങളെ ഇറാന്റെ സുസജ്ജമായ മിസൈല്‍ പ്രതിരോധ നിരയ്ക്ക് മുന്നില്‍ പരീക്ഷണത്തിന് വിട്ടുകൊടുക്കാന്‍ ഇസ്രായേല്‍ തയ്യാറായില്ല. മാത്രമല്ല, വ്യോമതാവളങ്ങളിലെ ഹാംഗറുകളില്‍ വെച്ചുതന്നെ ഈ വിലപിടിപ്പുള്ള വിമാനങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയും ഇസ്രായേലിനെ പ്രതിരോധത്തിലാക്കി. ദീര്‍ഘദൂര മിഷനുകള്‍ക്ക് ആവശ്യമായ കൃത്യമായ സാറ്റ്‌ലൈറ്റ് റഡാര്‍ വിവരങ്ങള്‍ക്കും സിഗ്‌നല്‍ ഇന്റലിജന്‍സിനും ഇസ്രായേലിന് പൂര്‍ണമായും അമേരിക്കയെ ആശ്രയിക്കേണ്ടി വന്നു.
ഇറാനില്‍ ഒരു സമ്പൂര്‍ണ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ നിരുപാധികമായ പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍, പശ്ചിമേഷ്യയില്‍ മറ്റൊരു വലിയ യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ അമേരിക്കന്‍ ഭരണകൂടം തയ്യാറായില്ല. ആക്രമണത്തിനിടെ പൈലറ്റുമാര്‍ ശത്രുരാജ്യത്ത് കുടുങ്ങിയാല്‍ അവരെ രക്ഷപ്പെടുത്താനുള്ള കമാന്‍ഡോ ഓപ്പറേഷനുകള്‍ പോലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. സാങ്കേതികവിദ്യ എത്രയുണ്ടെങ്കിലും, അടിസ്ഥാനപരമായ ഭൂമിശാസ്ത്ര പരിമിതികളും ലോജിസ്റ്റിക്കല്‍ വെല്ലുവിളികളും കാരണം ഇറാനെ സൈനികമായി പരാജയപ്പെടുത്തുക എന്നത് തങ്ങള്‍ക്ക് വലിയ നഷ്ടങ്ങള്‍ വരുത്തിവെയ്ക്കുമെന്ന് അമേരിക്കയും ഇസ്രായേലും തിരിച്ചറിഞ്ഞു.
ഈ വലിയ തിരിച്ചറിവാണ് ഒടുവില്‍ യുഎസ്-ഇറാന്‍ വെടിനിര്‍ത്തലിലേക്ക് വഴിതുറന്നത്. ഇത് കേവലമൊരു സമാധാന കരാര്‍ എന്നതിലുപരി, അമേരിക്കന്‍-ഇസ്രായേല്‍ സഖ്യത്തിന്റെ സൈനികവും തന്ത്രപരവുമായ ഒരു പരാജയമായാണ് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഭൂമിശാസ്ത്രപരമായ ദൂരവും അതിനെ നേരിടാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും എങ്ങനെയാണ് അത്യാധുനിക വ്യോമസേനയെപ്പോലും നിഷ്പ്രഭമാക്കുന്നത് എന്നതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉദാഹരണമായി ഈ സംഭവം മാറിയിരിക്കുകയാണ്.
ഹോര്‍മൂസ് കടലിടുക്കിന്റെ ഭാവി
ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് തുറക്കുന്നതിനെക്കുറിച്ച് ഡോണള്‍ഡ് ട്രംപ് വലിയ പ്രഖ്യാപനമാണ് നടത്തിയത്. ഹോര്‍മൂസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഇല്ലാതെ തുറന്നുനല്‍കാന്‍ ഞാന്‍ പൂര്‍ണ അധികാരം നല്‍കുന്നു. അതോടൊപ്പം അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാനും ഉത്തരവിടുന്നു. ‘ലോകത്തിലെ കപ്പലുകളേ, നിങ്ങളുടെ എന്‍ജിനുകള്‍ സ്റ്റാര്‍ട്ട് ചെയ്യൂ. എണ്ണ ഒഴുകട്ടെ!’ – എന്നാണ് ഡോണള്‍ഡ് ട്രംപ് പറഞ്ഞത്.
എന്നാല്‍ ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ട്രംപ് തന്നെ ഇതില്‍ ഒരു നിബന്ധന വച്ചു. വെള്ളിയാഴ്ച നടക്കുന്ന ഔദ്യോഗിക ഒപ്പുവയ്ക്കലിന് ശേഷം മാത്രമേ കടലിടുക്ക് പൂര്‍ണമായി തുറക്കൂ എന്നും, ആദ്യഘട്ടത്തില്‍ ഇത് മൈനുകള്‍ നീക്കം ചെയ്യുന്നതിനായി മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്‍ മാധ്യമമായ ‘മെഹര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച്, അടുത്ത 30 ദിവസത്തിനുള്ളില്‍ ഇറാന്റെ സ്വന്തം മേല്‍നോട്ടത്തിലും ക്രമീകരണത്തിലും മാത്രമേ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കപ്പെടുകയുള്ളൂ. എന്നാല്‍ ഒമാന്‍ പോലുള്ള രാജ്യങ്ങളുമായി ചേര്‍ന്ന് ഇറാന്‍ കപ്പലുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കില്ലെന്ന കര്‍ശന നിലപാടിലാണ് യുഎസും ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി എന്നിവരടങ്ങുന്ന ഇ4 സഖ്യവും.
ഇറാന്റെ ആണവ പദ്ധതി
യുഎസ് ഇറാനുമായി യുദ്ധത്തിലേര്‍പ്പെടാന്‍ പറഞ്ഞ പ്രധാന കാരണം ഇറാന്റെ ആണവപദ്ധതികളായിരുന്നു. എന്നാല്‍ പുതിയ സമാധാനക്കരാറിലും ഈ വിഷയത്തിന് ശാശ്വതമായ പരിഹാരമായിട്ടില്ല. ‘ഇറാന്‍ ഒരിക്കലും ആണവായുധം നിര്‍മിക്കില്ല’ എന്ന് ട്രംപ് ആവര്‍ത്തിക്കുമ്പോഴും ആണവ ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. 60 ദിവസത്തെ ഒരു താല്‍ക്കാലിക ധാരണാപത്രമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ കാലയളവില്‍ ആണവ കരാറിലെത്താന്‍ ഇറാന് സാധിച്ചില്ലെങ്കില്‍ വീണ്ടും സൈനിക ആക്രമണം നേരിടേണ്ടി വരുമെന്ന് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു.
ആദ്യഘട്ട നടപടി പ്രകാരം ഇറാന്റെ മരവിപ്പിച്ച 1200 കോടി ഡോളറിന്റെ ആസ്തികള്‍ ഉടനടി വിട്ടുനല്‍കും. സൈനിക ഉപരോധം നീക്കും. ഹോര്‍മൂസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്ത് കപ്പലുകള്‍ക്കായി തുറന്നുകൊടുക്കും എന്നിവയാണ്. തുടര്‍ന്ന് അടുത്ത 60 ദിവസങ്ങള്‍ക്കുള്ളില്‍ 2400 കോടി ഡോളറിന്റെ ഫണ്ട് റിലീസ് ചെയ്യും. എണ്ണ വില്‍ക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കും. ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഉറപ്പ് നല്‍കണം. യുറേനിയം സംപുഷ്ടീകരണം നിര്‍ത്തണം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
സംപുഷ്ടീകരിച്ച യുറേനിയം പൂര്‍ണമായി നശിപ്പിക്കുകയോ യുഎസിന് കൈമാറുകയോ വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇറാന്‍ സംപുഷ്ടീകരിച്ച യുറേനിയം വിട്ടുനല്‍കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്‍ നിലവില്‍ ബോംബ് നിര്‍മാണത്തിന് ആവശ്യമായത്ര ശുദ്ധിയുള്ള 400 കിലോഗ്രാമിലധികം യുറേനിയം കൈവശം വച്ചിട്ടുണ്ടെന്നാണ് വിവരം. ഇത് ഭൂഗര്‍ഭ ആണവ നിലയങ്ങളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. ഈ യുറേനിയം ശേഖരം രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ വീര്യം കുറച്ച് നശിപ്പിക്കുക എന്നതായിരിക്കും വരാനിരിക്കുന്ന ചര്‍ച്ചകളിലെ ഏറ്റവും കഠിനമായ ദൗത്യമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസിലെ ആഭ്യന്തര രാഷ്ട്രീയത്തിലും ട്രംപിന് മേല്‍ വലിയ സമ്മര്‍ദമുണ്ട്. മുന്‍പ് ബരാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവക്കരാര്‍ ട്രംപ് റദ്ദാക്കിയിരുന്നു. അതിനേക്കാള്‍ മികച്ചതും കര്‍ശനവുമായ ഒരു കരാര്‍ ഇറാന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ട്രംപിന് സാധിക്കുമോ എന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം ഉള്‍പ്പെടെയുള്ളവര്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
പാക്കിസ്ഥാന്റെ മധ്യസ്ഥതയും ട്രംപിന്റെ പ്രഖ്യാപനവും
ദീര്‍ഘനാളായി ഇരുപക്ഷവുമായി ചര്‍ച്ചകള്‍ നടത്തിവന്ന പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫാണ് നിര്‍ണായകമായ ഈ സമാധാന വഴിത്തിരിവ് ലോകത്തെ അറിയിച്ചത്. ജൂണ്‍ 19ന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കരാര്‍ ഔദ്യോഗികമായി ഒപ്പുവയ്ക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി കരാര്‍ പൂര്‍ത്തിയായതായി സ്ഥിരീകരിച്ചു. ഇറാനെതിരെയുള്ള യുഎസ് നാവിക ഉപരോധം ഉടനടി പിന്‍വലിക്കാന്‍ ഉത്തരവിട്ടതായും ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര എണ്ണക്കപ്പലുകളുടെ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
‘ഈ മഹത്തായ കരാര്‍ മേഖലയിലാകെ സമാധാനവും സുരക്ഷയും കൊണ്ടുവരും. മുന്‍പ് പല പ്രസിഡന്റുമാരും ഇറാനുമായി സമാധാനമുണ്ടാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടിടത്താണ് നമ്മള്‍ ഇത് സാധ്യമാക്കിയത്,’ ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഈ കരാറോടെ ഇറാനില്‍ നിന്നുള്ള ആണവ ഭീഷണി ഇല്ലാതാകുമെന്നും മധ്യപൂര്‍വേഷ്യയില്‍ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും പ്രതികരിച്ചു.
അതേസമയം, യുഎസ് കോണ്‍ഗ്രസിലെ പ്രമുഖ റിപ്പബ്ലിക്കന്‍ സെനറ്ററും ഇറാന്‍ വിരുദ്ധ നിലപാടുകാരനുമായ ലിന്‍ഡ്‌സെ ഗ്രഹാം കരാറിനെതിരെ സംശയം പ്രകടിപ്പിച്ചു. കരാറിന്റെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കേണ്ടതുണ്ടെന്നും ഇറാന്റെ വ്യാഖ്യാനങ്ങള്‍ യുഎസ് സംഘത്തിന്റെ അവകാശവാദങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, വരാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ ഈ കരാറിന്റെ ആഘാതങ്ങളും ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെക്കുറിച്ചും ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചു.
വര്‍ഷങ്ങളായി അമേരിക്ക ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ച സാമ്പത്തിക ഉപരോധങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇറാന്‍ തങ്ങളുടെ നയതന്ത്ര പോരാട്ടത്തില്‍ നിര്‍ണായക നേട്ടത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. ഇറാന്റെ മരവിപ്പിച്ച 12 ബില്യണ്‍ ഡോളറിന്റെ ആസ്തികള്‍ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ ശക്തമായ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഇറാന്‍ കാണിച്ച ദൃഢതയുടെ ഫലമായി, ആസ്തികള്‍ വിട്ടുകിട്ടുന്നതിനുള്ള വ്യവസ്ഥകള്‍ വ്യക്തമാക്കുന്ന ഔദ്യോഗിക രേഖകള്‍ ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ ഇതിനകം പുറത്തുവിട്ടിട്ടുണ്ട്.
ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായിത്തന്നെ അമേരിക്ക ഇറാന്റെ മരവിപ്പിച്ച ആസ്തികളില്‍ നിന്ന് 12 ബില്യണ്‍ ഡോളര്‍ നിരുപാധികമായി വിട്ടുകൊടുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന 14 പോയിന്റ് ധാരണാപത്രം ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ മെഹര്‍ പുറത്തുവിട്ടു. പാശ്ചാത്യ രാജ്യങ്ങളുടെ ഭീഷണികള്‍ക്ക് മുന്നില്‍ ഇറാന്‍ ഒട്ടും തലകുനിക്കില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ധാരണാപത്രത്തിലെ കടുത്ത വ്യവസ്ഥകള്‍. അന്താരാഷ്ട്ര വേദികളില്‍ ഇറാന്റെ നയതന്ത്ര ശക്തി വര്‍ദ്ധിച്ചുവരുന്നതായി ഇത് കാണിക്കുന്നു.
ധാരണാപത്രം ഒപ്പുവെച്ചതിന് ശേഷം ആരംഭിക്കുന്ന 60 ദിവസത്തെ സുപ്രധാന ചര്‍ച്ചാ കാലയളവിനുള്ളില്‍, ഇറാന്റെ തടഞ്ഞുവെച്ചിരിക്കുന്ന ആസ്തികളില്‍ നിന്ന് ആകെ 24 ബില്യണ്‍ ഡോളര്‍ വിട്ടയക്കണമെന്ന് ഈ ചരിത്രപരമായ രേഖ വ്യക്തമാക്കുന്നു. പാശ്ചാത്യ ശക്തികള്‍ സാമ്പത്തികമായി ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കുമ്പോഴും സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട്, ഈ തുകയുടെ പകുതിയായ 12 ബില്യണ്‍ ഡോളര്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് തന്നെ ഇറാന് ലഭ്യമാക്കണമെന്ന ശക്തമായ നിലപാടാണ് മെഹര്‍ റിപ്പോര്‍ട്ട് ചെയ്ത രേഖ മുന്നോട്ട് വെക്കുന്നത്.
ചോര്‍ന്ന ധാരണാപത്രത്തിലെ 14-ാം പോയിന്റ് ഇറാന്റെ പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ്. ഇറാന്റെ തടഞ്ഞുവെച്ച ഫണ്ടിന്റെ പകുതിയും പുറത്തുവിടാതെയും, എണ്ണ വ്യാപാരത്തിന്മേലുള്ള നിയമവിരുദ്ധ ഉപരോധങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താതെയും അന്തിമ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് ഇറാന്‍ വ്യക്തമാക്കുന്നു. കൂടാതെ, മേഖലയിലെ കപ്പല്‍ ഗതാഗതത്തെ ബാധിക്കുന്ന നാവിക ഉപരോധങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചാല്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് കടക്കൂ എന്ന ഇറാന്റെ നിലപാട് അമേരിക്കയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
















