യുദ്ധം നടക്കുന്നത് റഷ്യയും-ഉക്രെയിനും തമ്മില്‍. പക്ഷെ, മരിച്ചത് ഇന്ത്യാക്കാര്‍. ഉക്രെയിനിന്റെ കപ്പലിനെ റഷ്യ ആക്രമിച്ചതിനു പിന്നാലെയാണ് നാല് ഇന്ത്യാക്കാരുടെ മരണം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ മലയാളിയും. യുദ്ധം ഏതായാലും ആരൊക്കെ തമ്മിലായാലും അത് എതിര്‍ക്കപ്പെടേണ്ടതാണ്. കാരണം, മരിക്കുന്നത് മനുഷ്യരാണ്. മനുഷ്യരെയെല്ലാം കൊന്നൊടുക്കുന്ന യുദ്ധങ്ങളില്‍ നേടുന്നത് എന്താണ്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള അത്യാധുനിക യുദ്ധങ്ങള്‍ മറ്റു രാജ്യങ്ങളുടെ സമാധാനം കൂടി തകര്‍ക്കുന്നതാണ്. റഷ്യയെന്ന വന്‍ ശക്തിക്കെതിരേയാണ് ഉക്രെയിന്റെ പ്രതിരോധം. അത് എത്രനാള്‍ നീണ്ടു നില്‍ക്കുമെന്ന് ഉറപ്പില്ല. എന്നിട്ടും, യുദ്ധം അവസാനിപ്പിക്കാനുള്ള യാതൊരു നീക്കുപോക്കും ഉണ്ടാകുന്നില്ല. വര്‍ഷങ്ങളായി തുടരുന്ന യുദ്ധത്തില്‍ നിരവധി ജീവനുകളാണ് നഷ്ടപ്പെട്ടത്.
ഇപ്പോഴിതാ, ഇന്ത്യാക്കാരുടെ ജീവനും അപഹരിച്ചിരിക്കുന്നു. ഇതു മാത്രമല്ല, റഷ്യയിലേക്കു പോയ ഇന്ത്യാക്കാരെ നിര്‍ബന്ധിതമായ യുദ്ധമുഖത്തേക്ക് തോക്കും മിസൈലുകളും നല്‍കി പറഞ്ഞു വിട്ടതിനെ തുടര്‍ന്നും മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതായത്, എവിടെ യുദ്ധമുണ്ടായാലും ഇന്ത്യാക്കാര്‍ അവിടെ ഉണ്ടാകും. മരണങ്ങളും. ഇതുണ്ടാകാന്‍ പാടുള്ളതല്ല. കാരണം, സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്‌ക്കോ, സംരക്ഷണത്തിനോ അല്ല, അവര്‍ മരിക്കുന്നത്. യുദ്ധത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കെടുത്തിട്ടുമല്ല. അതുകൊണ്ടു തന്നെ ഇന്ത്യ കടുത്ത ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. തമ്മില്‍ യുദ്ധം ചെയ്യുമ്പോള്‍ ആ രാജ്യത്തിലെ പൗരന്‍മാര്‍ക്കോ, ഭരണകൂടത്തിനോ എതിരേ മാത്രമായിരിക്കണം യുദ്ധം ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ഇതൊരു ലോകമഹായുദ്ധത്തിലേക്ക് വഴി തുറക്കും.
ആക്രമണത്തില്‍ നാല് ഇന്ത്യക്കാരുടെ മരണം വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആക്രമണത്തെ ഇന്ത്യ അപലപിച്ചു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മന്ത്രാലയം പറഞ്ഞു. കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയനാണ് കൊല്ലപ്പെട്ടത്. ഉക്രെയ്നിലെ ചരക്കുകപ്പലിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തില്‍ 10 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഉക്രെയ്ന്‍ നഗരമായ ഒഡേസക്ക് സമീപത്ത് വച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഗിനിയ-ബിസാവു പതാകയുള്ള ഗോള്‍ഡന്‍ ലിയോ കപ്പലാണ് ആക്രമിക്കപ്പെട്ടത്. സിറിയന്‍- ഇന്ത്യന്‍ നാവികരാണ് കപ്പലിലുണ്ടായിരുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന എട്ട് ജീവനക്കാരെ രക്ഷിച്ചതായി ഉക്രെയ്ന്‍ സീപോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. റഷ്യന്‍ ആക്രമണത്തിന് പിന്നാലെ മോസ്‌കോ ലക്ഷ്യമാക്കി നൂറുകണക്കിന് ഡ്രോണുകളാണ് ഉക്രെയ്ന്‍ വിക്ഷേപിച്ചത്. റഷ്യന്‍ ആക്രമണങ്ങളെ തുടര്‍ന്ന് ഒഡേസ മേഖലയില്‍ ജൂലൈ മാസത്തില്‍ മാത്രം ഇതുവരെ 28 പേര്‍ കൊല്ലപ്പെട്ടതായി റീജിയണല്‍ ഗവര്‍ണര്‍ ഒലെഹ് കിപ്പര്‍ വ്യക്തമാക്കി.
ജൂലൈ തുടക്കം മുതല്‍ ഒഡേസയില്‍ ദിവസേന ഷെല്ലാക്രമണം നടക്കുന്നുണ്ടെന്നും ചില ദിവസങ്ങളില്‍ 13 മുതല്‍ 15 വരെ എയര്‍ റെയ്ഡ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ആവശ്യമായ പേട്രിയറ്റ് ഇന്റര്‍സെപ്റ്റര്‍ യുദ്ധോപകരണങ്ങളുടെ ദൗര്‍ലഭ്യം യുക്രെയ്ന്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യ ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഒഡേസയുടെ തീരത്തു വെച്ചാണ് ചരക്കു കപ്പലിനു നേരെ റഷ്യ ആക്രമണം നടത്തിയത്. 5 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17പേരാണ് കപ്പലിലുണ്ടായിരുന്നത്. റഷ്യന്‍ ക്രൂസ് മിസൈല്‍ ആക്രമണമാണ് ഉണ്ടായതെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഒഡേസ മേഖലയില്‍ തുടര്‍ച്ചയായ റഷ്യന്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നുണ്ട്. ജൂലൈയില്‍ മാത്രം റഷ്യന്‍ ആക്രമണങ്ങളില്‍ 28 പേര്‍ മരിച്ചതായി ഗവര്‍ണര്‍ ഒലെ കിപ്പര്‍ പറഞ്ഞു. കരിങ്കടലില്‍ ചരക്കുകപ്പലുകള്‍ക്ക് നേരെയുള്ള റഷ്യന്‍ ആക്രമണങ്ങളും വര്‍ധിച്ചിട്ടുണ്ട്. യുക്രെയ്‌ന്റെ കാര്‍ഷിക കയറ്റുമതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ഈ പാത വഴിയാണ് നടക്കുന്നത്. റഷ്യയ്ക്കുനേരെ യുക്രെയ്‌നും ആക്രമണം ശക്തമാക്കി. ജൂലൈ മാസത്തില്‍ മാത്രം 183 റഷ്യന്‍ കപ്പലുകള്‍ ആക്രമിച്ചതായി ഉക്രെയ്‌ന്റെ ഡ്രോണ്‍ സൈനിക കമാന്‍ഡര്‍ റോബര്‍ട്ട് ബ്രോവ്ഡി പറഞ്ഞു. മോസ്‌കോ മേഖലയിലുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ഉക്രെയ്ന്‍ ആക്രമണം തുടരുകയാണ്. 400 ഓളം ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യന്‍ അധികൃതര്‍ പറഞ്ഞു. പത്ത് പേര്‍ക്ക് പരുക്കേറ്റു.
















