എത്രയൊക്കെ അഴിച്ചു പണിതാലും ജാതി എന്നത് മുഴച്ചു നില്‍ക്കുക തന്നെ ചെയ്യും. അത് ഈ രാജ്യത്തിന്റെ ശാപം തന്നെയാണ്. ചവിട്ടിമെതിക്കപ്പെട്ടവര്‍ ഇന്നും ചവിട്ടടിയില്‍ കിടക്കണമെന്ന വാശിപോലെയാണ് ജനാധിപത്യം പുലര്‍ന്നിട്ടും, കമ്യൂണിസ്റ്റ് മന്ത്രിസഭ മാറിമാറി ഭരിച്ചിട്ടും കേരളം ഏറ്റുവാങ്ങുന്നത്. അതിന്റെ ഏറ്റവും പ്രത്യക്ഷവും വലുതുമാണ് കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി എം.കെ റാമിനെ രക്ഷിക്കാനായി പോലീസ് നടത്തിയ ജാതി നാടകം. അരങ്ങില്‍ തകര്‍ത്താടിയ ഈ നാടകത്തിനെയാണ് ഹൈക്കോടതി വാക്കുകൊണ്ട് ചുട്ടയടി നല്‍കിയത്. ഈ കേസില്‍ കോടതിയുടെ വാക്കുകള്‍ക്കല്ലാതെ മറ്റൊരു നടപടിക്കും ആശ്വാസം നല്‍കാനായിട്ടില്ല. കോടതി അത്രയെങ്കിലും കാരുണ്യം ആ ജാതി അധിക്ഷേപം കേട്ട് ജീവിതം അവസാനിപ്പിച്ച നിതിനു വേണ്ടി പറഞ്ഞിരിക്കുന്നു. കടുത്ത ഭാഷയിലാണ് ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരിക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത വിധം പ്രതിയെ സഹായിക്കുകയായിരുന്നു പോലീസ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ പോലീസ് നടത്തിയ അറസ്റ്റ് നാടകം ജാമ്യം കിട്ടാന്‍ പഴുതായി. ഇതിനെയാണ് കോടതി വിമര്‍ശിച്ചത്.
- കോടതി പറഞ്ഞത്
ഭരണകൂടത്തിന്റെ സമ്പൂര്‍ണ്ണ പരാജയമാണ് ഡോ. എം.കെ റാമിന്റെ കാര്യത്തില്‍ സംഭവിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. പ്രതിയുടെ ഭക്ഷണവും പണവും പൊലീസ് ഉദ്യോഗസ്ഥര്‍ വാങ്ങി. പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ഡി.വൈ.എസ്.പി ഒരുക്കി. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി. കേരളത്തില്‍ എന്താണ് സംഭവിക്കുന്നത്. 15,000 രൂപ ലോണെടുത്തയാള്‍ ആത്മഹത്യ ചെയ്തുവെന്നാണ് പറയുന്നത്. 15 കോടി വായ്പ്പെടുത്തവര്‍ ആത്മഹത്യ ചെയ്യുന്നില്ല. പൊലീസിന്റെ കഥയില്‍ നിന്നു തന്നെ മനസ്സിലായി അവര്‍ ആരുടെ കൂടെയാണെന്ന്. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഒരു ചൊല്ലുണ്ട്. പാവപ്പെട്ടവരെ ഉപദ്രവിച്ചിട്ട് സ്വാധീനമുള്ളവരെ രക്ഷിക്കാനാണോ പൊലീസ്.
പ്രതിയുടെ കൂടെ നടന്ന് ഫുഡ് അടിച്ച്, അയാള്‍ കീഴടങ്ങാന്‍ വരുമ്പോള്‍ അറസ്റ്റ് നാടകം നടത്തി, നടപടിക്രമങ്ങള്‍ പാലിക്കാതെ പുറത്തിറങ്ങാന്‍ പഴുതിടുകയാണു ചെയ്തത്. പൊലീസിന്റെ ഭരണസംവിധാനം പൂര്‍ണമായും കുത്തഴിഞ്ഞു കിടക്കുകയാണ്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി, ഇല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. അറസ്റ്റിനുള്ള കാരണം അറിയിക്കണം എന്ന് ഉദ്യോഗസ്ഥന് അറിയില്ലേ?.
അറസ്റ്റിനുള്ള കാരണം കാണിച്ചില്ലെങ്കില്‍ അറസ്റ്റ് നിയമ വിരുദ്ധമെന്ന് ഉദ്യോഗസ്ഥന് അറിയാം. എന്നിട്ടും അങ്ങനെ ചെയ്തുവെന്നും ജസ്റ്റിസ് ബദറുദ്ദീന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടു. അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പ്രതിയുടെ അഭിഭാഷകനും തമ്മിലുള്ള ബന്ധം പരിശോധിക്കണം. ഡോ. എം.കെ റാമിനെ ഹാജരാക്കിയപ്പോള്‍ എന്തൊക്കെ രേഖകള്‍ പൊലീസ് നല്‍കിയെന്ന് കോടതി ചോദിച്ചു. രേഖകള്‍ ഹൈക്കോടതിയിലെത്തിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് നിര്‍ദ്ദേശം നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണോ അറസ്റ്റ് എന്ന് ഹൈക്കോടതി പരിശോധിക്കും.
101 ദിവസമാണ് കേസിലെ പ്രതിയായ റാം ഒളിവില്‍ കഴിഞ്ഞത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കന്യാകുമാരി മുതല്‍ ഹിമാചല്‍ പ്രദേശ് വരെ ഒളിത്താവളങ്ങള്‍ മാറി. ഒടുവില്‍ ബെംഗളൂരുവിലുള്ള മകളുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തി. ഇവിടെ വെച്ച് ലഭിച്ച പുതിയ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടകില്‍ വെച്ച് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്. ഒളിവു ജീവിതവും പ്രച്ഛന്നവേഷവുമെല്ലാം റാമിന്റെ മാത്രം ബുദ്ധിയില്‍ വിരിഞ്ഞതല്ലെന്നുറപ്പ്. പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് റാമിനെ പിടികൂടിയില്ലെങ്കിലും ചെന്നിത്തലയുടെ ആഭ്യന്തര വകുപ്പ് ഉത്തരം പറയേണ്ട ഗുരുതര ചോദ്യങ്ങളുയരുന്നുണ്ട്. ആന്ധ്രയിലെ ചിറ്റൂരിലുള്ള തന്റെ രാഷ്ട്രീയ സ്വാധീനങ്ങളും പോലീസിനുള്ളിലെ വിവരച്ചോര്‍ച്ചയും മുതലെടുത്താണ് റാം പ്രതിരോധം തീര്‍ത്തത്. ക്ലീന്‍ ഷേവ് ചെയ്ത ചിത്രങ്ങളുമായി പോലീസ് അന്വേഷിച്ചിറങ്ങിയപ്പോള്‍ താടിയും മീശയും വളര്‍ത്തി വേഷം മാറി നടന്നു.
ഒടുവില്‍ പിടിക്കപ്പെട്ടപ്പോള്‍ സാങ്കേതിക തടസ്സങ്ങളും നിയമപരമായ വീഴ്ചകളും ചൂണ്ടിക്കാട്ടി പ്രതി കോടതിയില്‍ നിന്നും ഇറങ്ങിപ്പോയതോടെ പ്രതിക്കൂട്ടിലാകുന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും കേരള പോലീസുമാണ്. ഉയര്‍ന്ന സ്വാധീനമുള്ള പ്രതികള്‍ക്കു മുന്നില്‍ പോലീസ് യഥാര്‍ത്ഥത്തില്‍ പതറുകയാണോ എന്ന ചോദ്യമാണ് ഉയരുന്നത്. ഏപ്രില്‍ 10ന് ദളിത് വിദ്യാര്‍ത്ഥിയായ നിതിന്‍ രാജ് ആത്മഹത്യ ചെയ്തപ്പോള്‍ തന്നെ അധ്യാപകരില്‍ നിന്നുള്ള കടുത്ത ജാതി അധിക്ഷേപമാണ് കാരണമെന്ന് കുടുംബം വ്യക്തമായി പരാതി നല്‍കിയിരുന്നു. എന്നാല്‍, തുടക്കത്തില്‍ കേസ് ലോണ്‍ ആപ്പ് തട്ടിപ്പിലേക്ക് വഴിതിരിച്ചുവിടാനാണ് പ്രാദേശിക പോലീസ് ശ്രമിച്ചത്. ഇത് ഒന്നാം പ്രതിയായ ഡോ. എം.കെ. റാമിന് ഒളിവില്‍ പോകാന്‍ ആവശ്യത്തിന് സമയം നല്‍കി. തലശ്ശേരി അഡിഷണല്‍ സെഷന്‍സ് കോടതിയും ജൂണ്‍ 19ന് ഹൈക്കോടതിയും റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് ആന്ധ്രയിലെ ചിറ്റൂരിലേക്ക് തിരിഞ്ഞത്.
എന്നാല്‍, സഹോദരന്റെ രാഷ്ട്രീയ സ്വാധീനം കാരണം അവിടെ ഒളിസങ്കേതത്തില്‍ എത്തുവാന്‍ പോലീസിന് സാധിച്ചില്ല. പോലീസ് നീക്കങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ റാമിന് കഴിഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ കന്യാകുമാരി മുതല്‍ ഹിമാചല്‍ പ്രദേശ് വരെ ഒളിത്താവളങ്ങള്‍ മാറിയ റാം, ഒടുവില്‍ ബെംഗളൂരുവിലുള്ള മകളുടെ അപ്പാര്‍ട്ട്മെന്റില്‍ എത്തി. ഇവിടെ വെച്ച് ലഭിച്ച പുതിയ സിം കാര്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടകില്‍ വെച്ച് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്. എന്നാല്‍, ആഴ്ചകള്‍ നീണ്ട ഓട്ടത്തിനൊടുവില്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലീസിന് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. അറസ്റ്റ് നടപടിക്രമങ്ങളില്‍ വരുത്തിയ കടുത്ത വീഴ്ചകള്‍ കാരണം തലശ്ശേരി സെഷന്‍സ് കോടതി അറസ്റ്റ് റദ്ദാക്കി പ്രതിയെ വിട്ടയക്കാന്‍ ഉത്തരവിട്ടു. സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രാഥമിക നടപടികള്‍ പോലും പാലിക്കാതെയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് പ്രതിഭാഗം വാദിച്ചു.
തുടര്‍ന്ന് കോടതി വിട്ടയച്ച പ്രതിയെ, കോടതി വളപ്പില്‍ വെച്ച് വീണ്ടും ബലപ്രയോഗത്തിലൂടെ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് നോട്ടീസ് നല്‍കി വിട്ടയക്കേണ്ടി വന്നു. ഇത് പോലീസിന്റെ പ്രൊഫഷണലിസം ഇല്ലായ്മയെയാണ് തുറന്നുകാട്ടുന്നത്. നേരത്തെ സുപ്രീം കോടതി വരെ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ തൊടാന്‍ പോലീസ് മടിച്ചപ്പോള്‍ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചിരുന്നത്. ‘നിയമം നടപ്പാക്കാന്‍ മടിക്കുന്ന തരത്തില്‍ കൈ വിറയ്ക്കുന്ന പോലീസിന് എങ്ങനെയാണ് ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാനാവുക?’ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീന്‍ ചോദിച്ചിരുന്നു.
എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥരെപ്പോലും കോടതിക്ക് പരസ്യമായി വിമര്‍ശിക്കേണ്ടി വന്നു. എന്നിട്ടും, ഒടുവില്‍ പ്രതി കോടതിയില്‍ നിന്ന് സാങ്കേതിക തടസ്സങ്ങള്‍ ചൂണ്ടിക്കാട്ടി ഊരിപ്പോന്നത് ആഭ്യന്തര വകുപ്പിന്റെ കൈവിറയല്‍ തന്നെയാണ് കാണിക്കുന്നത്.
പ്രതിയായ ഡോ. എം.കെ. റാമിന്റെ സഹോദരന്‍ പ്രാദേശിക രാഷ്ട്രീയ നേതാവാണ്. ഇയാളുടെ രാഷ്ട്രീയ സ്വാധീനവും കൃത്യമായ വിവരങ്ങള്‍ കൈമാറാന്‍ പോലീസിനുള്ളില്‍ തന്നെയുണ്ടായിരുന്ന നെറ്റ്വര്‍ക്കും റാം പൂര്‍ണ്ണമായും മുതലെടുത്തു. വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ ഇയാള്‍ക്ക് സാധിച്ചത് പോലീസിലെ കറുത്ത ആടുകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇത്തരം വമ്പന്‍ സ്രാവുകള്‍ നിയമത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെടുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കീഴുദ്യോഗസ്ഥര്‍ വരുത്തുന്ന ഇത്തരം ഗുരുതരമായ നിയമവീഴ്ചകള്‍ അന്വേഷണത്തിന്റെ സുതാര്യതയെ ബാധിക്കുന്നു. കേസ് അന്വേഷിക്കാന്‍ ഐ.ജി അജിതാ ബേഗത്തിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും, മുന്‍പുണ്ടായ വീഴ്ചകള്‍ തിരുത്താന്‍ പോലീസിന് സാധിക്കുമോ എന്നത് കണ്ടറിയണം.
തന്റെ മകന്റേത് ആത്മഹത്യയല്ല, കൊലപാതകമാണെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ ആരോപിക്കുമ്പോള്‍, ആ കുറ്റാരോപണങ്ങളെ കൃത്യമായി അന്വേഷിക്കാന്‍ പോലീസിന് സാധിക്കണം. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ രമേശ് ചെന്നിത്തല ഇത്തരം കേസുകളില്‍ നേരിട്ട് ഇടപെടുകയും, പോലീസിന്റെ വീഴ്ചകള്‍ക്ക് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തെങ്കില്‍ മാത്രമേ പോലീസിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ സാധിക്കൂ.
















