സംഘപരിവാര്‍ അനുകൂല യൂടൂബ് ചാനലുകളില്‍ തനിക്കെതിരെ അസംബന്ധ പ്രചാരണം നടത്തുന്നുവെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.കെ ശ്രീമതി. ഏതോ എം.എല്‍.എയുടെ ഭാര്യയെന്ന പേരില്‍ നിയമസഭയില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് വ്യാജപ്രചാരണം. ഡി.ജി.പിക്കും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും പി.കെ ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിതുമ്പിക്കരയുകയും ചെയ്തു. കുടുംബത്തിന് എതിരെ പോലും വ്യാജ പ്രചാരണം നടത്തുന്നു.
മനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും ശ്രീമതി പറഞ്ഞു. ജനം ടിവി, ഭാരത് ലൈവ്, കര്‍മ ന്യൂസ് തുടങ്ങിയ ചാനലുകളും കണ്ണൂരിലെ സായാഹ്ന ദിനപത്രവുമാണ് യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണം നടത്തുന്നത്. വളരെ മോശമായ രീതിയിലായിരുന്നു പ്രചാരണം. അന്‍പത് വര്‍ഷത്തിലേറെയായി പൊതുപ്രവര്‍ത്തനം നടത്തുന്നയാളാണ് താന്‍. എന്നിട്ടും ഒരുവാക്ക് പോലും തന്നോട് ഈ വിഷയത്തില്‍ ചോദിച്ചില്ല. സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുക എന്ന ദുരുദ്ദേശമാണ് ഈ ചാനലുകള്‍ക്കുണ്ടായിരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.
- പി.കെ ശ്രീമതിയുടെ വാക്കുകള്‍
‘വളരെയേറെ വിഷമത്തോടുകൂടിയാണ് ഞാന്‍ മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ഒരു മൂന്നു നാല് ദിവസമായിട്ട് മലയാളം അറിയാവുന്ന എല്ലാവരെയും വിശ്വസിപ്പിക്കാന്‍ വേണ്ടിയായിരിക്കണം എനിക്കെതിരെ വളരെ തെറ്റായ, അടിസ്ഥാനരഹിതമായ, അസംബന്ധമായ വാര്‍ത്തകള്‍ ജനം ടിവിയുടെ ഭാഗത്തുനിന്ന്, അതിനുശേഷം കര്‍മ, ഭാരത് ലൈവ്… ഇതെല്ലാം കഴിഞ്ഞതിനുശേഷം ഞങ്ങളുടെ കണ്ണൂര്‍ ജില്ലയിലുള്ള ഒരു സായാഹ്ന പത്രം ‘സുദിനം’ ഇത്രയുമാണ് എനിക്ക് അയച്ചു തന്നത്.
പലരും അയച്ചു തന്നിട്ടുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇത് അങ്ങനെ പോകുമെന്നാണ് ധരിച്ചത്. പക്ഷേ അത് തുടര്‍ച്ചയായിട്ട് യൂട്യൂബ് ചാനല്‍ എന്നുള്ള നിലയിലും ജനം ടിവി സാധാരണ നിങ്ങളുടെ കൂട്ടത്തിലുള്ള ഒരു ചാനലാണ്, അത് അവ ഇങ്ങനെ അടിക്കടി വന്ന് വീണ്ടും വീണ്ടും എന്റെ നാട്ടില്‍ നിന്ന് പ്രത്യേകിച്ചും ഇത് അടിയന്തരമായിട്ട് ഇതിനെ സംബന്ധിച്ച് പ്രതികരിച്ചില്ലെങ്കില്‍ അത് വലിയ വിഷമം ഞങ്ങള്‍ക്ക് ഒക്കെ തോന്നുന്നുണ്ട്. കുറെ യൂട്യൂബ് ചാനലുകള്‍ എനിക്കെതിരെ ഒരുപാട് വാര്‍ത്തകള്‍ വരാറുണ്ട്. പക്ഷേ ഞാന്‍ കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് തന്നെ ഇതിനെതിരെ കേസ് കൊടുക്കാന്‍ ആവശ്യമായിട്ടുള്ള ഇതിന്റെ വസ്തുതകളൊക്കെ ശേഖരിച്ചുകൊണ്ട്‌വീഡിയോ, അതുപോലെ ‘സുദിനം’ പത്രത്തിന്റെ കോപ്പി ഇതൊക്കെ ശേഖരിച്ചുകൊണ്ട് ഞാന്‍ കേസ് കൊടുക്കുന്നതിനു വേണ്ടി അഡ്വക്കേറ്റിനെ ഏല്‍പ്പിച്ചു.
പക്ഷേ ഇന്ന് വീണ്ടും, ഇന്നലെയും ഇന്നുമായിട്ട് വീണ്ടും നിരവധി പേര്‍ ഭാരത് ലൈവ്, ജനം, കര്‍മ്മ ഇവരുടെയൊക്കെ വീഡിയോ അയച്ചുതന്നു. അതില്‍ പറയുന്നത് ഏതോ ഒരു പി.ആര്‍ കൃഷ്ണന്‍ എന്ന് പറയുന്ന എംഎല്‍എ ഉണ്ടത്രേ. ആ വ്യക്തിയുടെ ഭാര്യയായിട്ട് ഞാന്‍ അഭിനയിച്ച് നിയമസഭയില്‍ എംഎല്‍എ എന്നുള്ള നിലയില്‍ കിട്ടേണ്ടുന്ന ഫാമിലി പെന്‍ഷന്‍ ഞാന്‍ വാങ്ങുന്നു, ഇതാണ് വാര്‍ത്ത. ആ വാര്‍ത്ത അവതരണം ഒക്കെ നിങ്ങളൊന്ന് കേള്‍ക്കണം. പെണ്‍കുട്ടികളാണ് അവതരിപ്പിക്കുന്നത്. കേട്ടാല്‍ വിശ്വസിച്ചു പോകുന്ന വിധത്തിലാണ്. വളരെ വള്‍ഗര്‍ ആയിട്ടാണ് അവതരിപ്പിക്കുന്നത്. വളരെ വള്‍ഗര്‍ ആയിട്ടാണ്! ഇത്രയും തെറ്റായിട്ടുള്ള, അടിസ്ഥാനരഹിതമായ ഒരു വാര്‍ത്ത എന്നെപ്പോലെ 50 കൊല്ലമായിട്ട് ഈ സമൂഹത്തില്‍ ഞാന്‍ ഉണ്ട്, എന്നിട്ട് ആ പെണ്‍കുട്ടികള്‍ ഒരു വാക്ക് എന്നോട് ചോദിച്ചുവോ?
ഇല്ല! ആരെങ്കിലും ഇങ്ങനെ ഉണ്ടോ ഇല്ലയോ എന്ന് ചോദിക്കാതെ വസ്തുതകള്‍ അടിസ്ഥാനരഹിതമായിട്ട് സമൂഹത്തില്‍ ഒരു പൊതുപ്രവര്‍ത്തകയെ നാറ്റിക്കുക, അപമാനമുണ്ടാക്കുക എന്നുള്ള ദുരുദ്ദേശത്തിലൂടെ അല്ലേ ഇത്? എനിക്കെതിരായ രാഷ്ട്രീയ ശത്രുക്കള്‍ ആരെങ്കിലും ഇതിന് പിന്നില്‍ ഉണ്ടോ? കാരണം ഒരുപാട് തവണ പല ഘട്ടങ്ങളിലായിട്ട് ഇത്തരത്തിലുള്ള തെറ്റായിട്ടുള്ള വാര്‍ത്തകള്‍ എനിക്കെതിരെ വന്നിട്ടുണ്ട്.
‘തീവ്രത’ ഞാന്‍ ഉപയോഗിച്ച ഒരു വാക്കല്ല. ഞാന്‍ ആ സംഭവവുമായി ബന്ധപ്പെട്ടുകൊണ്ട് ഉപയോഗിച്ച വാക്കല്ല. എന്നിട്ട് എന്തോരം മോശമായിട്ടാണ്, എത്ര തവണയാണ്, ഏതെല്ലാം പേജിലാണ് എനിക്കെതിരായിട്ട് ഇത്ര വൃത്തികെട്ട വിധത്തില്‍ എഴുതിയത്. എന്നെപ്പോലുള്ള ഇത്രയും പ്രായമുള്ള ഒരു സ്ത്രീക്കെതിരെ ഈ കേരളത്തില്‍ കമന്റ് ഇട്ട് കമന്റ് ഇട്ട്… പിന്നെ ഞാന്‍ വിചാരിച്ചു ഇതിനൊക്കെ എത്രയാണ് പ്രതികരിക്കുക. ഒരു തവണയല്ല, രണ്ടു തവണ ഞാന്‍ കേസ് കൊടുത്തു. കേസ് കൊടുത്തു. ഒരു തവണ ബിജെപിയുടെ നേതാവ് ഗോപാലകൃഷ്ണന്‍ പരസ്യമായിട്ട് മാപ്പ് പറഞ്ഞു. ‘അത് തെറ്റിപ്പോയി, ഞാന്‍ പിന്നീട് അന്വേഷിച്ചപ്പോള്‍ അങ്ങനെ ഇല്ല, അത് തെറ്റായിരുന്നു എന്ന് മനസ്സിലായി എന്ന് പറഞ്ഞു’.
അന്തരിച്ചുപോയ, ബഹുമാന്യനായ എന്റെ സഹപ്രവര്‍ത്തകനായിരുന്നു നിയമസഭയില്‍, പി.ടി തോമസ്. എറണാകുളം പ്രസ് ക്ലബ്ബില്‍ വെച്ച് ഒരു പത്രസമ്മേളനം നടത്തി പറഞ്ഞു, കോവിഡ് കാലത്ത് എന്റെ മകനെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും ആ ഓക്‌സിജന്‍ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കാന്‍ വേണ്ടി പൂഴ്ത്തി വെച്ചിരിക്കുകയാണെന്നും അങ്ങനെ നിരവധി കുഞ്ഞുങ്ങള്‍ മരിക്കുകയാണെന്നും എല്ലാമുള്ള വാര്‍ത്ത. വെറുതെ പറഞ്ഞതല്ല, പത്രസമ്മേളനത്തില്‍… അതിന്റെയൊക്കെ കോപ്പി നിങ്ങള്‍ കണ്ടിട്ടുണ്ടാകും.
പക്ഷേ ഞാന്‍ അത് പയ്യന്നൂരില്‍ ഒരു കേസ് കൊടുത്തു. കേസ് കൊടുത്ത് തളിപ്പറമ്പിലുള്ള നമ്മുടെ പ്രഗല്‍ഭനായിട്ടുള്ള ഒരു അഡ്വക്കേറ്റ് മുഖേന കേസ് കൊടുത്തു. കേസ് എടുക്കാന്‍ വേണ്ടി പോകുന്നതിന് രണ്ടു ദിവസം മുന്‍പാണ് അഡ്വക്കേറ്റ് പറഞ്ഞത്, അദ്ദേഹം വളരെ സീരിയസ് ആയിട്ടുള്ള നിലയില്‍ അസുഖമായിട്ടാണ്, ഇപ്പോള്‍ ചികിത്സയിലാണ്, രോഗമാണ് എന്നൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ്, ഇപ്പോള്‍ തല്‍ക്കാലം ആ കേസ് എടുക്കണ്ട. അതിങ്ങനെ കോടതിയില്‍ എടുക്കാന്‍ വേണ്ടി പോകുന്ന സന്ദര്‍ഭത്തിലായിരുന്നു. അത് എടുക്കണ്ട, അവിടെ നില്‍ക്കട്ടെ എന്ന് പറഞ്ഞു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ പിന്നെ അദ്ദേഹം ഈ ലോകത്തോട് വിടപറയുകയും ചെയ്തു.
എന്ത് അടിസ്ഥാനത്തിലാണ് എന്റെ മകന് ഒരു പ്ലാന്റ് പോയിട്ട് എന്തെങ്കിലും ഒരു വസ്തുതയുടെ കണികപോലുമില്ലാത്ത കാര്യങ്ങള്‍ പറയുന്നത്? ഇങ്ങനെ ഒരു എംഎല്‍എ… അങ്ങനെ ഉണ്ടോ എന്ന് എനിക്കറിയില്ല. ഞാന്‍ ചോദിച്ചു, പാലക്കാട് ആരെങ്കിലും അങ്ങനെ എം.എല്‍.എ ഉണ്ടോ, ഇല്ല. തൃശൂര്‍ ഉണ്ടോ, ഇല്ല എന്ന് പറഞ്ഞു. പിന്നെ ആരാണ് ഈ കൃഷ്ണന്‍ എന്ന് പറയുന്ന ആള്‍, എനിക്കറിയില്ല.അങ്ങനെ ഒരു എംഎല്‍എയുടെ ഭാര്യയായിട്ട് ഞാന്‍ ഫാമിലി പെന്‍ഷന്‍ വാങ്ങുക എന്നൊക്കെ പറയുമ്പോള്‍, പ്രചരിപ്പിക്കുമ്പോള്‍… ഞാന്‍ 17-ാം വയസ്സില്‍ സ്‌കൂള്‍ മുതല്‍ക്ക്, പ്രത്യേകിച്ച് അധ്യാപക രംഗത്ത്, അതിനുശേഷം 10 അന്‍പത് കൊല്ലമായിട്ട് നിങ്ങള്‍ക്കൊക്കെ അറിയാം എന്നെ. എന്നെക്കുറിച്ചാണ് ഇങ്ങനെ! പിന്നെ പണത്തിനു വേണ്ടി എന്തും ചെയ്യുന്നു… എന്തൊക്കെയാ അതില്‍ പറയുന്നത്! നിങ്ങളൊക്കെ ചെറുപ്പക്കാരാണല്ലോ, നിങ്ങള്‍ക്കെല്ലാം അമ്മമാരുണ്ട്, ഉണ്ടല്ലോ?
എന്തൊക്കെയാണ് അതില്‍ പറയുന്നത്, എത്ര എത്ര വൃത്തികെട്ട രീതിയിലാണ് ഈ പ്രചരണം നടക്കുന്നത്! അത് ഏതായാലും ഇത്രയും കൊള്ളരുതാത്ത, ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും ലോകത്തില്‍ എമ്പാടുമുള്ള മലയാളികള്‍ കാണത്തക്ക വിധത്തില്‍ ഈ യൂട്യൂബ് ചാനലുകള്‍ ഉപയോഗിച്ച് എന്നെപ്പോലെ ഒരു വ്യക്തിയെ ഈ രൂപത്തില്‍ അധിക്ഷേപിക്കുമ്പോള്‍ നിങ്ങള്‍ ആരും ചോദിച്ചിട്ടുമില്ല എന്നോട്. ആരും ചോദിച്ചില്ല ഇതുവരെ, എന്താണ് വസ്തുത എന്ന്. ഏതെങ്കിലും ഒരു പത്രക്കാരന്‍ അല്ലെങ്കില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്നോട് ചോദിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഈ കഴിഞ്ഞ രണ്ടു മൂന്നു ദിവസം ആരും ചോദിച്ചില്ല. പിന്നെ എനിക്ക് പറയാതിരിക്കാന്‍ പറ്റുന്നില്ല, അതുകൊണ്ടാണ് ഞാന്‍ ഇന്ന് നിങ്ങളുടെ മുന്‍പാകെ വന്നത്.’
















