Editorial

മാറ്റുവിന്‍ ചട്ടങ്ങളേ ?: ‘പാര്‍ട്ടി’ മാറില്ല പക്ഷെ, നേതാക്കള്‍ക്കും കമ്മിറ്റിക്കും അടിമുടി മാറ്റം വരുമെന്ന് സി.പി.എം ?; എങ്ങനെ മാറ്റും ? എവിടെ തുടങ്ങും ?

വിപ്ലവഗാനങ്ങള്‍ വെറും സിനിമാഗാനങ്ങളുടെ നിലവാരത്തിലേക്കു മാറി. രക്തസാക്ഷികള്‍ വെറും കോമാളികളായി മാറി. രക്ത പതാകയുടെ നിറം പതിയെ മാറി. നേതാക്കളുടെ സ്വഭാവം-ശരീര ഭാഷ-സംസാര രീതി എല്ലാം മാറി. തൊഴിലാളി വര്‍ഗ പ്രത്യശാസ്ത്രം നിലനിര്‍ത്തി മുതലാളിത്ത ചങ്ങാത്ത സിദ്ധാന്ത വത്ക്കരണം ഉണ്ടായി. കട്ടന്‍ചായയും പരിപ്പുവടയും മാറി. കമ്മിറ്റികളിലെ സത്യസന്ധമായ അഭിപ്രായങ്ങള്‍ പാടെ മാറി. ഏകാധിപതികളുടെ നിലയിലേക്ക് ഊരിപ്പിടിച്ച കത്തിയും ഉയര്‍ത്തിപ്പിടിച്ച വടിവാളുകളും നോക്കിലും വാക്കിലും ഉണ്ടായി എന്ന മാറ്റം ഇടതു പാര്‍ട്ടികള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്നൊരു മാറ്റം ഉണ്ടാകാന്‍ ഇനി കാലങ്ങളെടുക്കും. കാരണം, പതിറ്റാണ്ടുകള്‍ താണ്ടിയാണ് കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇന്നീ കാണുന്ന നിലയിലേക്ക് മാറിയത്. അതുകൊണ്ടുതന്നെ ഇനിയൊരു തിരിച്ചു പോക്കിലേക്കുള്ള മാറ്റം കഠിനമാണ്.

നേതാക്കളുടെ മനോഭാവത്തില്‍ ഉണ്ടായ മാറ്റത്തിന് കാരണഭൂതരായ ഘടകങ്ങള്‍ നിരവധിയാണ്. അത് തൊഴിലാളി വര്‍ഗ പ്രത്യയ ശാസ്ത്രത്തില്‍ നിന്നും മുതലളി വര്‍ഗ സിദ്ധാന്ത വത്ക്കരണത്തിലേക്കുള്ളതാണ്. ആ മാറ്റം നേതാക്കളില്‍ പ്രകടമായി തുടങ്ങിയപ്പോള്‍ത്തന്നെ മാറ്റേണ്ടതായിരുന്നു. നാടിന്റെ വികസനത്തിനൊപ്പം നില്‍ക്കുന്ന ഭരണകൂടങ്ങളെ നയിക്കുമ്പോഴും കമ്യൂണിസ്റ്റുകാരന് മാറ്റം ഉണ്ടാകേണ്ടത് വികസനത്തിന്റെ പാതയില്‍ മാത്രമാണ്. മാനുഷികതയിലും തൊഴിലാളി സ്‌നേഹത്തിലുമല്ല. എന്നാല്‍, സമീപകാലത്തായി കമ്യൂണിസ്റ്റ് നേതാക്കളുടെ വേഷങ്ങള്‍ പോലും ബ്രാന്‍ഡഡ് കോസ്റ്റിയൂമിലേക്ക് നീങ്ങിയിരുന്നു എന്നത് വസ്തുതയാണ്. അത്തരം ബ്രാന്‍ഡിംഗം പാര്‍ട്ടിയുടെ നിലനില്‍പ്പിനും ആവശ്യമാണെന്ന് വരുത്തി തീര്‍ത്ത കാലമായിരുന്നു നടന്നത്. തെരഞ്ഞെടുപ്പില്‍ ഇവന്റ് മാനേജ്‌മെന്റ് മുദ്രാവാക്യങ്ങള്‍. പ്രത്യേകം തയ്യാറാക്കിയ പ്രസംഗങ്ങള്‍.

മാനറിസങ്ങള്‍, ആധിപത്യ മനോഭാവത്തോടെയുള്ള ഭാഷാളൈലികള്‍. അങ്ങനെ തുടങ്ങി എല്ലാ തലത്തിലും കമ്യൂണിസ്റ്റുകള്‍ മാറി. മാറ്റം ഇങ്ങനെയാണ് ഉണ്ടാകേണ്ടതെന്ന് മേമ്പൊടിയും അണികള്‍ കേട്ടു. അണികള്‍ മാത്രമല്ല, മെന്ുര്‍ഷിപ്പില്‍ ഇല്ലാത്ത, ചെങ്കൊടിയെ വിശ്വസിച്ച നിരവധി പ്രവര്‍ത്തകര്‍ ഇതെല്ലാം കേട്ട് സ്തംബ്ദരായി. എന്നാല്‍, അപ്പോഴും നേതാക്കള്‍ പാര്‍ട്ടിയെ കൊണ്ടു പോകുന്ന വഴിയാണ് യഥാര്‍ഥ മാറ്റത്തിന്റെ വഴിയെന്ന് നുണപറഞ്ഞ് ധരിപ്പിച്ചു. ആ നുണകള്‍ വീണ്ടും വീണ്ടും പറഞ്ഞ് സത്യമാക്കി. പാര്‍ട്ടി അണികളെയും പ്രവര്‍ത്തകരെയും അടിമകളാക്കി. നേതൃത്വം പറയുന്നതു മാത്രമാണ് ശരിയെന്നും, നേതാക്കള്‍ ദൈവങ്ങളെ പോലെയാണെന്നും ധരിപ്പിച്ചു. നേതാക്കളെ വാക്കുകള്‍ കൊണ്ടുപോലും വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുക മാത്രമാണ് ഏക പോംവഴിയെന്ന് പഠിപ്പിച്ചു.

അഴര്‍ക്കു മേല്‍ മറ്റൊന്നിനും സ്ഥാനമില്ലെന്ന് കല്‍പ്പിച്ചു. അവര്‍ പറയുന്നതും, അവരുടെ ദൈഷ്യവും, അവരുടെ കുടുംബവും, അവരുടെ പ്രസംഗവുമെല്ലാം വാഴ്ത്തപ്പെടേണ്ടവയാണെന്ന് പിന്നെയും പിന്നെയും പറഞ്ഞു. അവിടെയെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ നിഷ്‌ക്രിയരായി മാറി. പാര്‍ട്ടിയുടെ വിശ്വാസ്യതയും ഐക്യവും തകര്‍ന്നുകൊണ്ടിരുന്നു. ഓരോരുത്തരായി മുങ്ങുന്ന കപ്പലില്‍ നിന്നും ചാടി രക്ഷപ്പെട്ടു. മാനസികമായി അകന്നവര്‍, മുതലാളിത്ത സ്വഭാവച്ചുവയുള്ള നേതാക്കളുടെ ഹിസംയില്‍ പൊതിരിക്കാന്‍ നിശബ്ദമായി നിന്നു. ചിലര്‍ പരസ്യമായി പ്രതികരിച്ചു. ചിലര്‍ രഹസ്യമായി പഴി പറഞ്ഞു. ചിലര്‍ പാര്‍ട്ടി ഘടകങ്ങളില്‍ തുറന്നു പറഞ്ഞ് ഉള്‍പാര്‍ട്ടീ ജനാധിപത്യമെന്ന കാരാഗ്രഹത്തിലെ ശത്രുവായി. ഇപ്പോഴും തെറ്റിനെ ശരിയെന്നും, ശറിയെ തെറ്റെന്നും പറഞ്ഞു ഫലിപ്പിക്കുകയാണ്. ഒടുവില്‍ സംഭവിച്ച ദേശാഭിമാനി തെറ്റുപോലും.

എന്താണ് ശരിയെന്നും, എങ്ങനെയാണ് അത് തെറ്റായതെന്നുമൊക്കെ ജനങ്ങള്‍ക്കറിയാം. എന്നാല്‍, അത് തെറ്റായിരുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നതു വരെ അത് ശരിയാണെന്ന് പറയുകയാണ്. ഇവിടെ പാര്‍ട്ടിയും നേതാക്കളും ഭയക്കുന്നത്, ശരികളെയാണെന്ന് വ്യക്തമാവുകയാണ്. ചെയ്തു പോയ തെറ്റുകളെയാണ്, അതും സമ്മതിക്കേണ്ടി വന്നുപോയ തെറ്റുകളെയാണ് തിരുത്തി മുന്നോട്ടു പോകാനുള്ള ശ്രമം പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്നത്. അതാണ് അഴിച്ചു പണിയെന്നും, മാറ്റമെന്നുമൊക്കെ പറയുന്നത്. വാഴ്ത്തുപാട്ടുകളുടെ കാലത്തില്‍ നിന്നും ഇനിയൊരു തിരിച്ചു പോക്കുണ്ടാകില്ലെന്നു തന്നെയാണ് പറയാനുള്ളത്. കാരണം, പാര്‍ട്ടി രൂപീകരണ കാലത്തുള്ള തൊഴിലാളികളോ കര്‍ഷകരോ ഇന്ന് പാര്‍ട്ടിയുടെ അണികളാണെന്ന് പറയാന്‍ വയ്യ. കാരണം, അത്തരം മനുഷ്യരുടെ ആവശ്യങ്ങളും, തൊഴില്‍ സംരക്ഷണവും, വേതന കാര്യങ്ങളും ഇന്നത്തെ കാലത്ത് പ്രസക്തമല്ല.

ജോലിയും കൂലിയും വ്യവസായങ്ങളും ആധുനിക മുതലാളിത്ത ലോകത്തിന്റെ രീതിയിലേക്കു മാറിക്കഴിഞ്ഞു. അതനുസരിച്ചുള്ള മാറ്റമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുണ്ടായതെന്നു പറയാം. എന്നാല്‍, എന്താണോ മാറിയത്, ആ മാറിയതിനെ പഴയ രീതിയില്‍ മാറ്റിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പാര്‍ട്ടി ചിന്തിക്കുന്നുണ്ടെങ്കില്‍, ആദ്യം ചെയ്യേണ്ടത് ചെയ്തു കൊണ്ടിരിക്കുന്ന തെറ്റിനെ അംഗീകരിക്കാനും തിരുത്താനും തുറന്നു പറയാനും പഠിക്കുക എന്നതാണ്. കമ്യൂണിസ്റ്റ് നേതാവെന്നാല്‍, ഇപ്പോള്‍ ജനങ്ങള്‍ കാണുന്നത് വാ തുറന്നാല്‍ കള്ളം പറയാന്‍ മടിയില്ലാത്തയാള്‍ എന്നാണ്. അതിന് മാറ്റം വരണം. കെ. വരും കേട്ടോ എന്നുപറഞ്ഞവരും, അതിനു വേണ്ടി കൂറ്റനാട് അപ്പം ചുട്ടവരുമെല്ലാം പറഞ്ഞതും പ്രവര്‍ത്തിച്ചതും കള്ളമാണെന്നു തെളിയുകയാണ്. കേരളത്തിന്റെ വികസനത്തിനുള്ള പ്രോജക്ടായിരുന്നുവെങ്കില്‍ അതിനെ ഇല്ലാതാക്കുന്നതിനെതിരേ ശക്തമായ ഇടപെടല്‍ ഉണ്ടാകേണ്ടതായിരുന്നു.

എന്നാല്‍, കെ.റെയില്‍ എന്നത്, ഭരണ പക്ഷത്തു നിന്നും പ്രതിപക്ഷത്തേക്കു നീങ്ങുമ്പോള്‍ ഇല്ലാതാക്കുന്ന പൊള്ളയായ വെറു വാക്കാണെന്ന് തെളിഞ്ഞു കഴിഞ്ഞു. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത എത്രയെത്ര സംഭവങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടില്‍ നടന്നത്. അതിനെല്ലാം ജനം മറുപടി നല്‍കിയിട്ടു പോലും മനസ്സുകൊണ്ട് അതംഗീകരിക്കാന്‍ കഴിയാത്തവരായി തംരതാണു പോയ നേതാക്കളാണ് ഇന്ന് മാറ്റം കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ വളര്‍ന്നുവരുന്ന യുവ തലമുറയെ കള്ളം പറയാനാണ് പഠിപ്പിച്ചിരിക്കുന്നതെന്ന് പറയാതെ വയ്യ. അവരെയാണ് വീണ്ടും പാര്‍ട്ടിയുടെ അധികാര സ്ഥാനങ്ങളിലിരുത്തി കള്ളം പറയാന്‍ നിയോഗിക്കുന്നത്. അതിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ അടിമുടി പരിഷ്‌ക്കരണത്തിനും തിരുത്തല്‍ നടപടികള്‍ക്കും സി.പി.എം ഒരുങ്ങുന്നത്.

എവിടെ നിന്നു തുടങ്ങും. എങ്ങനെ തുടങ്ങും എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്. വിശാല സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടേറിയറ്റിലും നേതൃതലത്തിലും മാറ്റങ്ങളുണ്ടായേക്കും. തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ അടിയന്തരമായി പരിഷ്‌ക്കരണങ്ങള്‍ നടപ്പാക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ കോഴിക്കോട് വെച്ചാണ് വിശാല സംസ്ഥാന കമ്മിറ്റി യോഗം ചേരുന്നത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്ക് പുറമേ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, വര്‍ഗ്ഗ-ബഹുജന സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവരും ഈ യോഗത്തില്‍ പങ്കെടുക്കും. മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളടങ്ങിയ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.

 

Latest News