ട്രിവാന്‍ഡ്രം ക്ലബ്ബ് മുന്‍ സെക്രട്ടറി ഡി. സന്തോഷ് കുമാറിനെതിരേ 8 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍, മ്യൂസിയം പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്‌തെടുത്ത കേസ് അട്ടിമറിച്ചു. സന്തോഷ് കുമാറിനെതിരേ പരാതി നല്‍കിയ ‘ജേക്കബ് ക്യാറ്ററേഴ്സ്’ എന്ന ഇവന്റ് കമ്പനി ഓണര്‍ ജോര്‍ജ് കുര്യന്‍ ജേക്കബ്, കേസ് കോടതിയിലെത്തിയപ്പോഴാണ് മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ വെച്ച് കേസ് അട്ടിമറിക്കാനുള്ള നീക്കം നടന്നതായി മനസ്സിലാക്കിയത്. ഇതേ തുടര്‍ന്ന് ജോര്‍ജ് കുര്യന്‍ ജേക്കബ് മ്യൂസിയം പോലീസ് എസ്.എച്ച്.ഒയ്ക്ക് ഇതിനെതിരേ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അപേക്ഷയും നല്‍കുകയും ചെയ്തു.
സന്തോഷ്‌കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തേണ്ട കേസായിരുന്നുവെങ്കിലും, ജാമ്യം ലഭിക്കാനുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മ്യൂസിയം പോലീസ് കേസ് കോടതിയിലേക്ക് വിട്ടത്. ഇത് സന്തോഷ് കുമറിന് കൂടുതല്‍ ഗുണം ചെയ്യുന്നതാണെന്ന് ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ വക്കീല്‍ പ്രഛമ ദൃഷ്ട്യാ മനസ്സിലാക്കിയതോടെയാണ് കേസില്‍ അട്ടിമറി സംഭവിച്ചെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് മ്യൂസിയം എസ്.എച്ച്.ഒയ്ക്ക് ജോര്‍ജ് കുര്യന്‍ ജേക്കബ് പരാതി നല്‍കിയത്.

- പരാതിയില്‍ പറയുന്നത് ഇങ്ങനെ
സര്‍, ഞാന്‍ മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ ക്രൈം നമ്പര്‍ 1175/26 ലെ de-fatco complaint ആണ്. എന്റെ FI മൊഴി 15/08/2026 ല്‍ രേഖപ്പെടുത്തിയിട്ടുള്ളതാകുന്നു. എന്നാല്‍ ഞാന്‍ മുമ്പ് ബഹുമാനപ്പെട്ട മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ പരാതിയില്‍ പറഞ്ഞിരുന്ന കാര്യങ്ങള്‍ എന്റെ FI മൊഴിയില്‍ രേഖപ്പെടുത്തിയ സമയം പറഞ്ഞിട്ടുള്ളതാകുന്നു. അതില്‍ ടി പ്രതി എനിക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയും ഞാന്‍ നടത്തുന്ന കാറ്ററിംഗ് ഫുഡില്‍ വിം കലര്‍ത്തി മറ്രുള്ളവര്‍ക്ക് ജീവഹാനി സംഭവിപ്പിച്ച് എന്നെ ജയിലില്‍ ആക്കും എന്നും മറ്റും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും എന്നില്‍ നിന്നും 8 ലക്ഷംരൂപയും ഒരുലക്ഷം രൂപ വിലയുള്ള മൊബൈല്‍ഫോണും വാങ്ങിച്ചിട്ടുള്ളതുമാകുന്നു. എന്നെ ഭീണിപ്പെടുത്തി കള്ളക്കേസില്‍ ചേര്‍ത്ത് പ്രതിയാക്കുമെന്നും മര്‌റും പറഞ്ഞ് ഭയപ്പെടുത്തിയിട്ടുള്ളതുമാകുന്നു. പ്രതി എന്നില്‍ നിന്നും വാങ്ങിയ ഒരുലക്ഷം രൂപ വിലയുള്ള Samsung ഇനത്തില്‍പ്പെട്ട മൊബൈല്‍ഫോണ്‍, പ്രതി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ഓഫീസ് മുറിയില്‍ സൂക്,ിച്ചിട്ടുള്ളതും മര്രും എന്റെ FI മൊഴിയില്‍ രേഖപ്പെടുത്തിയ സിവില്‍ പോലീസ് ഓഫീസറോട് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടുള്ളതാകുന്നു. എന്നാല്‍, ആയത് അദ്ദേഹം FI മൊഴിയില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതുമാകുന്നു. ടി പ്രതി ബഹുമാനപ്പെട്ട തിരുവനന്തപുരം സെഷന്‍സ് കോടതി മുമ്പാകെ anticipatory bail (മുന്‍കൂര്‍ ജാമ്യം)ലെ അപേക്ഷ നല്‍കിയ വിവരം ഞാന്‍ അറിഞ്ഞതിനു ശേഷം മാത്രമാണ് എന്റെ FI മൊഴിയില്‍ ഞാന്‍ കൊടുത്ത വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല എന്ന വസ്തുത എനിക്ക് അറിയാന്‍ കഴിഞ്ഞത്. ആകയാല്‍ സമക്ഷത്തില്‍ നിന്നും ദയവുണ്ടായി കൂടുതലായി എന്റെ മൊഴി രേഖപ്പെടുത്തി ഞാന്‍ ബഹുമാനപ്പെട്ട മജിസ്‌ട്രേറ്റ് കോടതി 3ല്‍ ഫയല്‍ ചെയ്ത CMP 740/26 ല്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തി തുടര്‍ അന്വേഷണം നടത്തണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
ഒരിക്കല്‍ പോലീസ് സ്‌റ്റേഷനില്‍ മൊഴി കൊടുത്ത ആവലാതിക്കാരനായ ജോര്‍ജ് കുര്യന്‍ ജേക്കബ് പറഞ്ഞ കാര്യങ്ങള്‍, കോടതിയിലേക്ക് വിട്ടപ്പോള്‍ എങ്ങനെയാണ് അപ്രത്യക്ഷമായത്. ജോര്‍ജ് കുര്യന്‍ ജേക്കബ് മൊഴി നല്‍കിയപ്പോള്‍ സന്തോഷ് കുമാറിനെതിരേ ഇത്തരം കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല എന്നാണോ മ്യൂസിയം പോലീസ് സമര്‍ദ്ധിക്കുന്നത്. അതോ സന്തോഷ് കുമാറിനെ രക്ഷിക്കാനുള്ള വഴി തേടിയതാണോ. രണ്ടായാലും പോലീസിന് നാണക്കേടു തന്നെയാണ്. നിയമപരമായി ആവലാതിക്കാരന്‍ കൊടുത്ത മൊഴിയിലെ ഭാഗങ്ങള്‍ കോതില്‍ നല്‍കുമ്പോള്‍ ഇല്ലാതാകുന്നത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന കടുത്ത വീഴ്ചയാണെന്നാണ് ജോര്‍ജ് കുര്യന്‍ ജേക്കബിന്റെ ഇപ്പോള്‍ നല്‍കിയ പരാതിയിലൂടെ പുറത്തു വരുന്നത്.

മൊഴി രേഖപ്പെടുത്തിയ സി.പി.ഒയ്ക്ക് ഉണ്ടായ ക്ലറിക്കല്‍ മിസ്റ്റേക്ക് ആയി ഇതിനെ കാണാനാകുമോ. അതോ ബോധപൂര്‍വ്വം വിട്ടുകളഞ്ഞതോ. എന്തായാലും, തെറ്റുചെയ്തയാള്‍ മാതൃകാപരമായി ശിക്ഷയര്‍ഹിക്കുന്നു. ജോര്‍ജ് കുര്യന്‍ ജേക്കബിനോട് സാമ്പത്തികമായും, മാനസികമായും പീഢനം നടത്തിയ ഒരാള്‍ക്കെതിരേയുള്ള കേസാണിത്. സമൂഹത്തില്‍ ഉന്നത സ്ഥാനീയനായതു കൊണ്ട് നിയമം വളയാന്‍ പാടുണ്ടോ. തെറ്റാണ് സന്തോഷ് കുമാര്‍ ചെയ്തതെങ്കില്‍ അത് നീതീകരിക്കാന്‍ കഴിയില്ല. തെറ്റു ചെയ്യാത്ത ഒരാളെ ശിക്ഷിക്കാനും പാടില്ല. ഇവിടെ തെറ്റു ചെയ്യാത്ത, ജോര്‍ജ് കുര്യന്‍ ജേക്കബിനെയാണ് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച കൊണ്ട് സിക്ഷിച്ചിരിക്കുന്നത്. ഇല്ലെങ്കില്‍ ജോര്‍ജ് കുര്യന്‍ ജേക്കബിന് താന്‍ നല്‍കിയ കേസില്‍ രണ്ടാമതൊരു പരാതി നല്‍കേണ്ടി വരില്ലായിരുന്നു.
തെറ്റു ചെയ്ത സന്തോഷ്‌കുമാറിന് എല്ലാ സഹായങ്ങളും ചെയ്യുകയും ചെയ്താണ് കോടതിയിലേക്ക് വിട്ടതും. ജോര്‍ജ് കുര്യന്‍ ജേക്കബ് ഇപ്പോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ മൊഴി കൃത്യമായി രേഖപ്പെടുത്തി എഫ്.ഐ.ആര്‍. കോടതിയില്‍ സമര്‍പ്പിക്കേണ്ട ചുമതല പോലീസിനുണ്ട്. അത് ചെയ്യുകയാണ് വേണ്ടതെന്നാണ് ജോര്‍ജ് കുര്യന്‍ ജേക്കബ് പറയുന്നത്. ന്യായവും നീതിയും ലഭിക്കേണ്ട മനുഷ്യര്‍ക്ക് അത് നിഷേധിക്കരുത്.
സന്തോഷ് കുമാറിനെതിരേയുള്ള കേസിനാസ്പദമായ സംഭവം ഇങ്ങനെ
ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ ദൈനംദിന ഇടപാടുകളും, മറ്റ് കാര്യങ്ങളും നോക്കുന്നത് തെരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ്. ഹാള്‍ ബുക്കിംഗ് മുതല്‍ എല്ലാ കാര്യങ്ങളിലും സെക്രട്ടറി നേരിട്ട് ഇടപെടും. 2025-26 കാലഘട്ടത്തിലെ സുബ്രഹ്മണ്യന്‍ ഹാളില്‍ നടക്കുന്ന ഇവന്റുകള്‍ ചെയ്യുന്നതിന് ക്ലബ്ബുമായി കരാറിലേര്‍പ്പെട്ടത് ജേക്കബ് ക്യാറ്ററേഴ്സ് ആണ്. ജി.എസ്.ടി അടക്കം 37 ലക്ഷം രൂപയ്ക്കാണ് ഒരു വര്‍ഷത്തേക്ക് ജോര്‍ജ് കുര്യന്‍ ജേക്കബ് ടെന്‍ഡര്‍ സ്വന്തമാക്കിയത്. സുബ്രഹ്മണ്യന്‍ ഹാള്‍ ബുക്ക് ചെയ്യുന്ന ക്ലൈന്‍സിന്റെ വിവരങ്ങള്‍ ക്യാറ്ററിംഗ് കമ്പനിക്ക് കൈമാറുക, ക്യാറ്ററിംഗ് കമ്പനിക്ക് പ്രോപ്പര്‍ട്ടീസ് കൊണ്ടു വരാനും, കൊണ്ടു പോകാനും വാഹന പാര്‍ക്കിംഗ്, ഹാള്‍ കൃത്യ സമയത്ത് തുറന്നു നല്‍കല്‍ തുടങ്ങിയവ മാത്രമാണ് ക്ലബ്ബിന്റെ ഉത്തരവാദിത്വം.
ക്ലൈന്‍സും ക്യാറ്ററിംഗ് കമ്പനിയുമായാണ് മറ്റ് ഇടപാടുകളെല്ലാം നടത്തുന്നത്. ഒരു വര്‍ഷം കുറഞ്ഞത് 100 പരിപാടികളെങ്കിലും ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും കിട്ടുന്നുമുണ്ട്. എന്നാല്‍, ക്ലൈന്റിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് കഴിയാതെ വരാറുണ്ട്. ഇതിനു കാരണം, ക്ലബ്ബ് സെക്രട്ടറിയുടെ അനാവശ്യ ഇടപെടലും, നിരുത്തരവാദപരമായ സമീപനവുമാണെന്ന് ക്യാറ്ററിംഗ് കമ്പനി ഉടമ ജോര്‍ജ് കുര്യന്‍ ജേക്കബ് പറയുന്നു. മിക്ക ഇവന്റുകളിലും ഡെക്കറേഷന്‍ പ്രോപ്പര്‍ട്ടികള്‍ കൊണ്ടു വരുമ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാനോ, കൃത്യ സമയത്ത്, ഹാള്‍ തുറന്നു നല്‍കുകയോ ചെയ്യില്ല. ഓരോ ഇവന്റുകള്‍ക്കും ക്ലൈന്‍സിന്റെ വിവരങ്ങള്‍ കൈമാറുമ്പോള്‍ അതിനു തക്കതായ പ്രതിഫലം ചോദിച്ചു വാങ്ങുന്ന രീതിയും ഉണ്ടായി. അങ്ങനെ തന്റെ കൈയ്യില്‍ നിന്നും 9 ലക്ഷം രൂപയോളം പല സമയങ്ങളിലായി സെക്രട്ടറി വാങ്ങിയെന്നും ജോര്‍ജ് കുര്യന്‍ പറയുന്നു.
എന്നിട്ടും, തങ്ങളുടെ കമ്പനിയിലെ ജീവനക്കാര്‍ക്ക് മര്യാദയ്ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സെക്രട്ടറി ബോധപൂര്‍വ്വം ഒരുക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. 2026-27 വര്‍ഷവും ഇതേ ക്യാറ്ററിംഗ് കമ്പനിക്ക് തന്നെ ടെന്‍ഡര്‍ നല്‍കാമെന്ന് പറഞ്ഞാണ് സന്തോഷ് കുമാര്‍ പണം വാങ്ങിയിരുന്നുവെന്നും ആക്ഷേപമുണ്ട്. എന്നാല്‍, 2026-27 കാലത്തേക്ക് ജേക്കബ് ക്യാറ്ററേഴ്സ് ക്വാട്ട് ചെയ്ത തുകയേക്കാള്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്ത മറ്റൊരു കമ്പനിക്ക് ടെന്‍ഡര്‍ നല്‍കിയ ശേഷമാണ് സന്തോഷ് കുമാര്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇത് ജോര്‍ജ് കുര്യന്‍ ജേക്കബിനോടുള്ള വിരോധം തീര്‍ക്കാന്‍ വേണ്ടിയായിരുന്നു. ക്ലബ്ബിന്റെ ഹാളില്‍ നടക്കുന്ന പരിപാടികള്‍ ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങള്‍ നല്‍കുന്നതിന്റെ പേരിലാണ് മൊബൈലും, പണവും വാങ്ങിയത് എന്നാണ് ജോര്‍ജ് കുര്യന്‍ പറയുന്നത്.
തിരുവനന്തപുരത്തെ പ്രശസ്തിയുള്ള ഹാളാണ് സുബ്രഹ്മണ്യന്‍ ഹാള്‍. ആ ഹാളിലെ പരിപാടികള്‍ ചെയ്യുന്നത് കമ്പനിയുടെ വിശ്വാസ്യതയ്ക്കും പ്രചാരത്തിനും വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് കണ്ടാണ് ക്ലബ്ബ് സെക്രട്ടറിയെ പിണക്കാതിരുന്നത്. സെക്രട്ടറി ചോദിക്കുമ്പോഴൊക്കെയും കൊടുക്കാന്‍ കഴിയുന്ന പണം കൊടുത്തിട്ടുണ്ട്. എന്നാല്‍, തന്നെയും കമ്പനിയെയും ചതിക്കുകയായിരുന്നു സന്തോഷ് ലക്ഷ്യമിട്ടത്. അതേസമയം, സന്തോഷിനെതിരേ പരാതിപ്പെടുമ്പോഴും ട്രീവാന്‍ഡ്രം ക്ലബ്ബിനെ താഴ്ത്തിക്കെട്ടാനോ, അവിടുത്തെ മെമ്പര്‍മാരെ മോശം പറയാനോ ജോര്‍ജ് കുര്യന്‍ ജേക്കബ് തയ്യാറല്ല.
എന്നാല്‍, തന്നെ കബളിപ്പിച്ച് സന്തോഷ് സ്വന്തമാക്കി പണവും മൊബൈലും തിരിച്ചു കിട്ടണമെന്നാണ് ജോര്‍ജ് കുര്യന്റെ ആവശ്യം.ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ സെക്രട്ടറി എന്ന പദവിയിലിരുന്നു കൊണ്ട് ലക്ഷങ്ങള്‍ പറഞ്ഞു പറ്റിച്ചു വാങ്ങാന്‍ തോന്നിയ കുരുട്ടുബുദ്ധി കൊണ്ട് സന്തോഷ് കളഞ്ഞു കുളിച്ചത് ആ ക്ലബ്ബിന്റെ സത്പേരാണെന്ന് മറന്നു പോകരുത്. ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടാത്തതാണ് സത്പേര്. അതാണ് സന്തോഷെന്ന ട്രിവാന്‍ഡ്രം ക്ലബ്ബിന്റെ മുന്‍ സെക്രട്ടറിയിലൂടെ നഷ്ടമായിരിക്കുന്നത്.

















