എറണാകുളം നോര്‍ത്തില്‍ സ്ഥിതിചെയ്യുന്ന ലിസി ആശുപത്രി വളരെ പ്രശസ്തമാണ്. ഹൃദയമാറ്റ ശസ്ത്രക്രീയകള്‍ വിജയകരമായി നടത്തിയിട്ടുള്ള ആശുപത്രിയുടെ വിശ്വാസ്യതയും പ്രശസ്തമാണ്. അതുകൊണ്ടു തന്നെ ആ ആശുപത്രിയുമായി ബന്ധപ്പെട്ട് ഉയരുന്ന ഏത് വിഷയവും കേരള സമൂഹത്തില്‍ വലിയ വാര്‍ത്താ പ്രാധാന്യമുണ്ടാകും. ഇപ്പോള്‍ ലിസ് ഹോസ്പിറ്റലുമായി ചേര്‍ന്നു കേള്‍ക്കുന്നത് 2.60 കോടിയുടെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കേസാണ്. ഹോസ്പിറ്റലിന്റെ ഭാവി വികസനത്തിന്റെ പേരില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ച് എറണാകുളം അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പിന് പരാതി കിട്ടിയിരിക്കുകയാണ്. ആശുപത്രിയുടെയും ലിസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നിയന്ത്രണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ നിയമാനുസൃത നടപടികള്‍ പാലിച്ചില്ലെന്നും ഭൂമിയുടെ ഉടമസ്ഥര്‍ക്ക് നല്‍കേണ്ട തുക സംബന്ധിച്ചും ഇടപാടിന്റെ സാമ്പത്തിക സുതാര്യതയെക്കുറിച്ചും ഗുരുതര സംശയങ്ങളുണ്ടെന്നു പരാതിയില്‍ ആരോപിക്കുന്നു.
നന്ദകുമാര്‍, വിനയകുമാര്‍, വിനോദ്കുമാര്‍, ഗീതാഞ്ജലി എന്നിങ്ങനെ നാല് ഭൂവുടമകളില്‍ നിന്നായി 196.23 ആര്‍ നാലേക്കര്‍ 85 സ്ഥലം വാങ്ങിയാണ് ലിസി ആശുപത്രിയേയും ആശുപത്രി നടത്തിപ്പുകാരായ എറണാകുളം അങ്കമാലി രൂപതയേയും വഞ്ചിച്ചിരിക്കുന്നത്. മുളന്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസിനു കീഴില്‍ ആമ്പല്ലൂര്‍ വില്ലേജിലാണ് ഈ സ്ഥലം. ലിസി ആശുപത്രിക്ക് മെഡിക്കല്‍ കോളെജ് നിര്‍മ്മിക്കാനെന്ന പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പിന് കിട്ടിയിരിക്കുന്ന പരാതിയില്‍ പറയുന്നതനുസരിച്ച് നാല് ഇടപാടുകളിലായി നാല് ഭൂവുടമകളുടെ പേരില്‍ നിന്നും ലീലാമ്മ അഗസ്റ്റിന്‍, ആല്‍ബി എന്‍ പി, സാബു സെബാസ്റ്റിന്‍ എന്നീ മൂന്നു പേരുകളിലേക്കാണ് ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ഥലം വാങ്ങാന്‍ ലിസി ആശുപത്രിയുടെ പണമാണ് ഉപയോഗിച്ചതെങ്കിലും ഈ സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ലിസി ആശുപത്രിയുടെ പേരിലല്ല. മാത്രമല്ല കെട്ടിടം നിര്‍മിക്കാനോ വികസനം നടത്താനോ നിയമപരമായി അനുവാദമില്ലാത്ത നിലമാണ് വന്‍ തുകയ്ക്ക് മറിച്ചത്. മുളന്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത രേഖകളില്‍ ഭൂമിയുടെ 98 ശതമാനവും നിലം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. നന്ദകുമാറിന്റെ പേരിലുള്ള 50.19 ആര്‍ ലീലാമ്മ അഗസ്റ്റിനും, വിനയകുമാറിന്റെ 14.16 ആറും ഗീതാഞ്ജലിയുടെ 59.34 ആര്‍ ആല്‍ബി എന്‍ പിയുടെ പേരിലും വിനോദ്കുമാറിന്റെ 72.54 ആര്‍ സാബു സെബാസ്റ്റിന്റെ പേരിലുമാണ് രജിസ്ട്രേഷന്‍ നടന്നിരിക്കുന്നതെന്നാണ് രേഖകളിലുള്ളത്.
2017ല്‍ കേരള സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ഭൂമിയുടെ ന്യായവില ആര്‍ ഒന്നിന് 6,300 രൂപ മാത്രമാണ്. എന്നാല്‍ വന്‍ സാമ്പത്തിക ഇടപാടാണ് ഭൂമിയുമായി ബന്ധപ്പെട്ട് നടത്തിയിരിക്കുന്നത്. ഭൂമിയുടെ സ്വഭാവവും ഉപയോഗയോഗ്യതയും സംബന്ധിച്ചും പരാതിക്കാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഇടപാടിലെ ഏറ്റവും ഗുരുതരമായ ആരോപണം 2.60 കോടി രൂപയുടെ പണമിടപാടിനെ പറ്റിയാണ്. ഭൂവുടമകളുമായി നിയമപരമായി ഉണ്ടാക്കേണ്ട വസ്തുവില്‍പ്പന കരാറുകള്‍ ഒപ്പിടാതെ, കേവലം ഒരു രസീതിന്റെ അടിസ്ഥാനത്തില്‍ 2015 ജൂലൈ 9ന് രണ്ടരക്കോടി രൂപയും പിന്നീട് 10 ലക്ഷം രൂപയും ഉള്‍പ്പെടെ ആകെ 2.60 കോടി രൂപയും നല്‍കിയതായി രേഖകളില്‍ കാണുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ഇതിന്റെ പകര്‍പ്പും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഇത്രയും വലിയ തുക ഏത് ഇടപാടിന്റെ അടിസ്ഥാനത്തിലാണ് കൈമാറിയതെന്നാണ്. ഭൂവുടമകളുമായി നിയമാനുസൃത വില്‍പ്പനക്കരാര്‍ ഉണ്ടായിരുന്നോ. പണം നല്‍കുന്നതിന് പിന്നിലെ യഥാര്‍ഥ ഇടപാട് എന്തായിരുന്നു. വാങ്ങിയ ഭൂമി ബാങ്കില്‍ പണയത്തിലായിരുന്നു എന്നത് മറ്റൊരു പ്രശ്‌നമായി നില്‍ക്കുന്നു. ഭൂമിയുടെ ആധാരങ്ങള്‍ പരിശോധിക്കുമ്പോള്‍ അവ എറണാകുളം ദിവാന്‍സ് റോഡിലെ എറണാകുളം അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഹെഡ് ഓഫീസില്‍ പണയപ്പെടുത്തിയിരുന്നതായാണ് മനസ്സിലാകുന്നത്.
പണയാധാരങ്ങള്‍ പ്രകാരം എടുത്ത വായ്പയില്‍ എത്ര തുക തിരിച്ചടച്ചിരുന്നു, എത്ര തുകയാണ് ബാക്കിയുണ്ടായിരുന്നത്, ആ ബാക്കി തുക ആരാണ് അടച്ചുതീര്‍ത്തത് തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം നടത്തണണെന്നാണ് പരാതിക്കാര്‍ ആവശ്യപ്പെടുന്നത്. ബന്ധപ്പെട്ട ഭൂമി കൈമാറ്റത്തിന് മുമ്പ് നിയമപരമായ അനുമതികള്‍ നേടിയിരുന്നോയെന്നും അവര്‍ ചോദ്യം ഉന്നയിക്കുന്നു. വായ്പാബാധ്യത നിലനില്‍ക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനുമുമ്പ് ആവശ്യമായ നിയമനടപടികളും അനുമതികളും പാലിച്ചിരുന്നോ എന്നത് അന്വേഷണത്തില്‍ നിര്‍ണായകമായി പരിശോധിക്കേണ്ട മറ്റൊരു വിഷയമാണ്.
ഇടപാടുമായി ബന്ധപ്പെട്ട ഗുരുതര ആരോപണം ലിസി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നുള്ള പണത്തിന്റെ ഉപയോഗത്തെക്കുറിച്ചാണ്. ട്രസ്റ്റിന്റെ അക്കൗണ്ടില്‍നിന്ന് 2.60 കോടി രൂപ ഫാ. തോമസ് വൈക്കത്തുപറമ്പന്റെ നേതൃത്വത്തില്‍ പുറത്തേക്ക് മാറ്റിയതായി രേഖകള്‍ സൂചിപ്പിക്കുന്നുവെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ഈ ഇടപാടില്‍ ഉള്‍പ്പെട്ട ഭൂവുടമകള്‍ ഡമ്മി ഇടപാടുകാര്‍ മാത്രമായിരുന്നുവെന്നും യഥാര്‍ഥ ഇടപാടുകാര്‍ എറണാകുളം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ആരോപണമുണ്ട്. ഭൂമിയുടെ പണയ ബാധ്യത മറികടക്കുന്നതിന് ട്രസ്റ്റിന്റെ പണം ഉപയോഗിച്ചുവെന്നും സഭയുടെ പൊതുസ്വത്ത് ദുരുപയോഗം ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഇതോടെ കേസിന്റെ ഗൗരവം ഭൂമി ഇടപാടില്‍ മാത്രം ഒതുങ്ങുന്നില്ല. ട്രസ്റ്റിന്റെ പണം ഏത് ആവശ്യത്തിനാണ് പിന്‍വലിച്ചത്, ആരുടെ നിര്‍ദ്ദേശപ്രകാരമാണ് പണം കൈമാറിയത്, ആ പണം ഒടുവില്‍ ആരുടെ കൈകളിലെത്തി എന്ന ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്തണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.
















