കണ്ണൂർ: തലശേരിയിൽ കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദ് നൽകിയ ജാമ്യാപേക്ഷയാണ് തലശേരി സിജെഎം കോടതി തള്ളിയത്.
നവംബർ മൂന്നിന് രാത്രി എട്ടു മണിയോടെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിനു സമീപം മണവാട്ടി ജംഗ്ഷനിലാണ് സംഭവം. ശിഹ്ഷാദ് കാർ നിർത്തിയതിനു ശേഷം ടെക്‌സ്‌റ്റൈൽ ഷോപ്പിലേക്ക് സമയത്താണ് ഗണേഷ് ഒരു കൗതുകത്തിന് അവിടെയത്തിക്കുകയും കാറിൽ ചാരി നിൽക്കുകയും ചെയ്തത്. ഇതുകണ്ട് ദേഷ്യം വന്ന ശിഹ്ഷാദ് ഓടിയെത്തി കുട്ടിയെ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റു വീണ കുട്ടി നിലവിളിക്കുകയും ചെയ്തു. ഇതിന്റെ സിസി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. ചവിട്ടേറ്റ ഗണേഷിന്റെ നടുവിന് സാരമായി പരിക്കേറ്റു.
സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചത്. സംഭവം നടന്നതിന് പിറ്റേദിവസം രാവിലെയാണ് പ്രതിയെ വാഹനമടക്കം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.