കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കൂട്ട കോവിഡ് ബാധ. മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിലെ 30 ഡോക്ടർമാർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ജീവനക്കാരിൽ 30 ശതമാനം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകളും മാറ്റി.
അടിയന്തര പ്രാധാന്യമർഹിക്കുന്ന ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുക. കിടത്തി ചികിത്സയുടെ കാര്യത്തിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രോഗിക്ക് ഒപ്പം ഒരു കൂട്ടിരിപ്പുകാരനെ വാർഡിൽ അനുവദിക്കും. ഡോക്ടറുടെ രേഖാമൂലമുള്ള നിർദേശം ഉണ്ടെങ്കിലേ വാർഡിൽ രോഗിക്കൊപ്പം രണ്ട് കൂട്ടിരിപ്പുകാരെ അനുവദിക്കൂ. വാർഡുകളിൽ സന്ദർശകർക്ക് പൂർണ വിലക്കുണ്ട്.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതരെ കിടത്തി ചികിത്സിക്കുന്നതിനു വാർഡുകൾ സജ്ജമാണെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. അത്യാഹിത വിഭാഗത്തിനു മുകളിലെ രണ്ട് നിലകളിൽ പൂർണമായും കോവിഡ് ബാധിതരെ കിടത്തും. ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവർക്കു മാത്രമേ കിടത്തി ചികിത്സ നൽകൂ. മെഡിക്കൽ കോളജിലെ എംബിബിഎസ് ക്ലാസുകൾ ഒരാഴ്ചത്തേക്ക് പൂർണമായും ഓൺലൈനാക്കി.

















