Explainers

സാത്താന്‍ സേവയിലൂടെ ആത്മാവിനെ കാണാന്‍ നാല് കൊലപാതം: പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ വിചാരണ നവംബറില്‍ തുടങ്ങും /Four murders to meet soul through Satan Seva: Accused Kedal Jinson Raja’s trial will begin in November

വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു

അച്ഛനും അമ്മയും സഹോദരിയും അടക്കം നാലുപേരെ മഴുകൊണ്ട് വെട്ടിക്കൊന്ന കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയുടെ വിചാരണ നവംബറില്‍ തുടങ്ങും. സാക്ഷി വിസ്താരം കേട്ട് മനസ്സിലാക്കി വിചാരണ നേരിടാന്‍ പ്രാപ്തനാണെന്ന കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേഡലിന്റെ മാനസിക അവസ്ഥാ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് കോടതി ഉത്തരവ്. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയെ വിചാരണ ചെയ്യുന്നത്.

നവംബര്‍ 13 മുതല്‍ ഡിസംബര്‍ 10 വരെ ഔദ്യോഗിക, സ്വതന്ത്ര സാക്ഷികളടക്കം 92 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവ്. പരാതിക്കാരനടക്കം സാക്ഷിപ്പട്ടികയിലെ ആദ്യ മൂന്നു സാക്ഷികള്‍ നവംബര്‍ 13ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. മാനസിക ചികിത്സസ്‌ക്ക് മെന്റല്‍ അസൈലത്തില്‍ (mental asylam) കഴിഞ്ഞിരുന്ന പ്രതിയെ നവംബര്‍ 13ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കണം. 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി 2018 ലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

പഠനം പൂര്‍ത്തിയാക്കാത്തതിന് വീട്ടുകാര്‍ അവഗണിച്ചതില്‍ വച്ചുള്ള വിരോധത്താലും ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍ സേവയിലൂടെ ആഭിചാര ക്രിയ ചെയ്തും ക്ലിഫ് ഹൗസിന് സമീപം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ടില്‍ സ്വന്തം അച്ഛനും അമ്മയും സഹോദരിയും അടക്കം നാലു പേരെ ഓണ്‍ലൈനില്‍ വാങ്ങിയ മഴു കൊണ്ട് കൊലപ്പെടുത്തി വീടിനു തീയിട്ട കേസിലാണ് വിചാരണ ആരംഭിക്കുന്നത്.

വിചാരണ നേരിടാന്‍ മാനസികവും ശാരീരികവുമായ ആരോഗ്യം അനുവദിക്കുന്നില്ലെന്നും തന്നെ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ട് കേഡല്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി 2023 സെപ്റ്റംബര്‍ 8ന് കോടതി തള്ളിക്കൊണ്ടാണ് തുടരന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. കേഡലിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേഷണം നടത്താനും സപ്ലിമെന്ററി റിപ്പോര്‍ട്ട് കാലതാമസം കൂടാതെ ഹാജരാക്കാനും കോടതി ഉത്തരവിട്ടിരുന്നു. കേഡല്‍ വിചാരണ നേരിടാന്‍ മാനസിക ശാരീരിക ആരോഗ്യ വാനല്ലെന്ന് (പ്രാപ്തനല്ലെന്ന്) മെന്റല്‍ ഹെല്‍ത്ത് സെന്റര്‍ സൂപ്രണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ചാണ് കേഡല്‍ കുറ്റവിമുക്തനാക്കല്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

അതേസമയം, കൊല്ലപ്പെട്ട കേഡലിന്റെ മാതാവ് ഡോ. ജീന്‍ പദ്മയുടെ പേര്‍ക്ക് അവിവാഹിതനായ സഹോദരന്‍ ജോസ് സുന്ദരം എഴുതിവച്ച ധന നിശ്ചയാധാരം സഹോദരി കൊല്ലപ്പെട്ടതിനാല്‍ ആധാരം അസ്ഥിരപ്പെടുത്തി തന്റെ പേര്‍ക്കാക്കി പുനസ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് സഹോദരന്‍ ജോസ് സമര്‍പ്പിച്ച സിവില്‍ കേസില്‍ കേഡലിനെ എക്സ് പാര്‍ട്ടിയാക്കി തിരുവനന്തപുരം മുന്‍സിഫ് കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

സഹോദരന്‍ അവിവാഹിതനായതിനാല്‍ തലസ്ഥാന നഗരിയില്‍ തന്റെ പേര്‍ക്കുള്ള ഏഴ് സെന്റ് പുരയിടവും വീടും തന്നെ സ്‌നേഹിച്ചും ശുശ്രൂഷിച്ചും കഴിയുന്ന സഹോദരിക്ക് തന്നോടുള്ള ആശ്രിതവത്സല്യം പ്രതിഫലമാക്കിയും ഭാവി നന്മക്ക് വേണ്ടിയും ധന നിശ്ചയാധാരം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്ററാക്കി നല്‍കിയിരുന്നു. അന്നു തന്നെ തനിക്ക് പ്രതിമാസം പതിനയ്യായിരം രൂപ വീതം ജീവനാംശച്ചെലവ് സഹോദരി തരണമെന്ന ഒരു കരാറും ഉണ്ടാക്കി.

ഹിന്ദു നിയമപ്രകാരം മാതൃ – പിതൃ ഹത്യ ചെയ്യുന്നവര്‍ക്ക് സ്വത്തുക്കളില്‍ പിന്തുടര്‍ച്ച അവകാശം ലഭിക്കില്ല. അതിനാല്‍ കൂടിയാണ് കേഡലിനെ പ്രതിയാക്കി ജോസ് കേസ് ഫയല്‍ ചെയ്തത്. ധനാഢ്യരും എസ്റ്റേറ്റ് ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കോടികള്‍ വില മതിക്കുന്ന ഭൂസ്വത്തുക്കള്‍ ഉള്ള ഡോക്ടര്‍ ദമ്പതികളുടെ സ്വത്തു വകകള്‍ മുഴുവനും കേഡലിന്റെ പിതാവ് ഡോ. രാജ തങ്കത്തിന്റെ സഹോദങ്ങളും കുടുംബവുമാണ് ഇപ്പോള്‍ കൈവശം വച്ചനുഭവിച്ചു വരുന്നത്.

കേസിന് ആസ്പദമായ സംഭവം

2017 ഏപ്രില്‍ 5 ബുധനാഴ്ചയ്ക്കും 8 ശനിയാഴ്ചക്കും ഇടയ്ക്കുള്ള ദിവങ്ങളിലായി പിതാവ് തിരുവനന്തപുരം ഗവ. ജനറല്‍ ആശുപത്രി ഡോ. രാജ തങ്കം , മാതാവ് ഡോ. ജീന്‍ പദ്മ , മകള്‍ ഡോ. കരോലിന്‍, ഡോ. ജീന്‍പദ്മയുടെ ബന്ധു ലളിത എന്നിവരെ മൃഗീയമായും പൈശാചികമായും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ വീട്ടിലെ ഒന്നാം നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നു പേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.

മുറിക്കുള്ളില്‍ നിന്ന് 3 പേരുടെ അസ്ഥികൂടങ്ങളാണ് കണ്ടെത്തിയത്. ലളിതയുടെ മൃതദേഹത്തിലും പൊള്ളലേറ്റിരുന്നു. ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കേഡല്‍ വിദേശ രാജ്യത്ത് എം.ബി.ബി.എസ് പഠനത്തിനായി പോയ സമയത്ത് വിദേശത്ത് വച്ച് ചെകുത്താന്‍ സേവ പഠിച്ചതായും ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ടു പോകുന്നത് പരീക്ഷിച്ചു നോക്കാനായി വ്യക്തമായ പദ്ധതിയോടെ കൊലപാതകം നടത്തിയെന്നാണ് പോലീസ് കേസ്. കൂടാതെ താന്‍ പഠനം പൂര്‍ത്തിയാക്കാത്തതിന് മാതാപിതാക്കള്‍ നിരന്തരം വഴക്കു പറയുന്നതിലും സഹോദരി എം.ബി.ബി.എസ് പാസ്സായതിനെച്ചൊല്ലി തന്നെ കളിയാക്കുകയും ശകാരിക്കുകയും ചെയ്തതില്‍ വച്ചുള്ള വൈരാഗ്യവും വിരോധ കാരണമായി പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൃത്യത്തിനുപയോഗിച്ച മഴു ഓണ്‍ലൈനായി വാങ്ങുകയായിരുന്നു. മഴു ഉപയോഗിച്ചുള്ള അരുംകൊലക്ക് മുമ്പ് വിഷാംശമുള്ള കീടനാശിനി വാങ്ങിച്ച് ഭക്ഷണത്തില്‍ കലര്‍ത്തി കുടുബാംഗങ്ങള്‍ക്ക് കേഡല്‍ നല്‍കിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച അവര്‍ ഛര്‍ദ്ദിച്ചതിനാല്‍ കേഡലിന്റെ കെണി ആരുമറിയാതെ പോയി. പഴകിയ ഹോട്ടല്‍ ഭക്ഷണത്തില്‍ നിന്നുള്ള ഫുഡ് പോയിസണ്‍ ആയിരിക്കാമെന്നു മാതാപിതാക്കളും കരുതി.

എസ്.എല്‍ തീയറ്റര്‍ – ചെട്ടിക്കുളങ്ങര ക്ഷേത്രം – വഞ്ചിയൂര്‍ റോഡില്‍ ഉപ്പിടാംമൂട് പാലത്തിതിന് സമീപമുള്ള കൃഷിമിത്ര കടയില്‍ നിന്നാണ് കീടനാശിനി വാങ്ങിയത്. കേഡലിനെ കൃഷിമിത്ര കടയില്‍ തെളിവെടുപ്പിന് പോലീസ് കൊണ്ടുപോകുകയും കടയുടമ കേഡലിനെ തിരിച്ചറിയുകയും ചെയ്തു. കൃത്യ വീട്ടില്‍ നിന്ന് തുണി , ഇരുമ്പുകമ്പി , പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചുണ്ടാക്കിയ ഒരു മനുഷ്യ രൂപവും പകുതി കത്തിയ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കേഡല്‍ ഉള്‍പ്പെടെ വീട്ടിലുണ്ടായിരുന്ന എല്ലാവരും തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വം ഡമ്മി കത്തിച്ചതായും പോലീസ് റിപ്പോര്‍ട്ടുണ്ട്.

ഡോക്ടറും ഭാര്യയും മകളും കേഡലിനോടൊപ്പം പുറത്ത് പോയിട്ട് ബുധനാഴ്ച ഉച്ചക്ക് തിരികെ വന്ന് മുകളിലത്തെ നിലയിലേക്ക് കയറിപ്പോകുന്നത് കണ്ടതായി വീട്ടു ജോലിക്കാരി രഞ്ജിതം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഉച്ച ഭക്ഷണം താന്‍ മേശയില്‍ വിളമ്പി വച്ചെങ്കിലും ആരും കഴിച്ചില്ല. മുകളിലത്തെ നിലയിലേക്ക് പോയവരില്‍ പിതാവ് രാജ തങ്കം അല്‍പം കഴിഞ്ഞ് താഴേക്ക് വന്നു. മേശപ്പുറത്ത് നിന്ന് കുറച്ചു ഭക്ഷണം എടുത്ത് മുകളിലേക്ക് കൊണ്ടുപോയി. മകള്‍ക്കാണ് ഭക്ഷണം കൊണ്ടു പോകുന്നതെന്ന് പറഞ്ഞു. പിന്നീട് ഇവര്‍ മൂന്നുപേരും താഴേക്ക് വന്നിട്ടില്ല. ജോലിക്കാര്‍ക്ക് മുകളിലത്തെ നിലയില്‍ പ്രവേശനമില്ല.

ബുധനാഴ്ച വൈകുന്നേരം കേഡല്‍ താഴേക്ക് വന്ന് പെട്ടന്ന് മുകളിലേക്ക് പോയി. അച്ഛനും അമ്മയും സഹോദരിയും കോവളത്ത് പോയതായി കേഡല്‍ സന്ധ്യക്ക് പറഞ്ഞതായാണ് രഞ്ജിതത്തിന്റെ മൊഴി. ഈ സമയം ബന്ധു ലളിത താഴത്തെ നിലയിലുണ്ടായിരുന്നു. രണ്ടു ദിവസം വീട്ടുകാരെ കാണാതായതോടെ കേഡലിനോട് വീണ്ടും രഞ്ജിതം ചോദിച്ചപ്പോള്‍ ഊട്ടിയിലും കന്യാകുമാരിയിലുമൊക്കെയാണെന്നാണ് കേഡല്‍ പറഞ്ഞത്.

വെള്ളിയാഴ്ച വൈകിട്ടോടെ ലളിതയെയും കാണാതാവുകയായിരുന്നു. വീട്ടിലിരുന്ന് വീഡിയോ ഗെയിമുകളുണ്ടാക്കുകയായിരുന്നു കേഡലിന്റെ പ്രധാന വിനോദമെന്ന് അമ്മാവന്‍ ജോസ് പോലീസിന് മൊഴി നല്‍കിയിരുന്നു. അവ വിദേശ കമ്പനികള്‍ക്ക് വില്‍ക്കുകയായിരുന്നു ലക്ഷ്യം. ഗെയിമുകളുടെ പണിപ്പുരയില്‍ ഇയാള്‍ ദിവസങ്ങളോളം കമ്പ്യൂട്ടറിന് മുന്നിലിരിക്കുക പതിവാണ്. തന്റെ ലക്ഷ്യം ഉടന്‍ കൈവരിക്കുമെന്നും അതിലൂടെ ലക്ഷങ്ങളുടെ സമ്പാദ്യം വന്നു ചേരുമെന്നും ഇയാള്‍ ജോസിനെ അറിയിച്ചു. ശനിയാഴ്ച രാവിലെ ജോസിനെ കാണാന്‍ കേഡല്‍ എത്തി.

പതിനായിരം രൂപ തന്നതിന് ശേഷമാണ് കേഡല്‍ മടങ്ങിയതെന്നും ജോസിന്റെ മൊഴിയിലുണ്ട്. കൃത്യം ചെയ്ത ശേഷം കേഡല്‍ ട്രെയിന്‍ മാര്‍ഗ്ഗം ചെന്നൈക്ക് പോയി. എന്നാല്‍ പത്ര ദ്യശ്യ മാധ്യമങ്ങളില്‍ തന്റെ ചിത്രം സഹിതം വാര്‍ത്ത വന്നതോടെ പിറ്റേന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി പോലീസിന് പിടികൊടുക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 302 (കൊലപാതകം) , 436 ( വീടിന് തീ വെക്കല്‍) , 201(തെളിവ് നശിപ്പിക്കല്‍) എന്നീ ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.

 

CONTENT HIGHLIGHTS; Four murders to meet soul through Satan Seva: Accused Kedal Jinson Raja’s trial will begin in November

Latest News