Explainers

വ്യാജ ബോംബുകള്‍ പൊട്ടുന്ന ഇന്ത്യയുടെ ആകാശം: വ്യോമയാന മേഖല മുള്‍മുനയില്‍: വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാല്‍ സംഭവിക്കുന്നതെന്ത് ?; ഇതുവരെ നഷ്ടം എത്ര ?

ഇന്ത്യയുടെ നീലാകാശത്ത് വ്യാജബോംബുകള്‍ പൊട്ടിച്ചിതറാന്‍ തുടങ്ങിയിട്ട് നാലുകള്‍ കുറച്ചായി. ഇതില്‍ ഒന്നുപോലുും ഇതുവരെ പൊട്ടിയിട്ടില്ല. ഭാഗ്യം. പൊട്ടാതിരിക്കട്ടെ. എല്ലാ ബോംബുകളും വ്യാജമായി തന്നെ തുടരട്ടെ. പക്ഷെ, പൊട്ടാത്ത വ്യാജബോംബുകള്‍ നിരന്തരം ഇടുന്നവര്‍ ആരാണ്. എന്താണ് അവരുടെ ഉദ്ദേശം. ഇതെല്ലാം ദുരൂഹമാണ്. എന്നാല്‍, ഓരോ വ്യാജ ബോംബു ഭീഷണി വരുമ്പോഴും ഭയപ്പാടോടെ കഴിയുന്ന ജനങ്ങള്‍, ഇന്ത്യയുടെ വ്യോമയാന പാതകള്‍. വിമാന സര്‍വ്വീസ് കമ്പനികള്‍ അങ്ങനെ തുടങ്ങി നിരവധി പേരുണ്ട്. ഖലിസ്ഥാന വാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂര്‍ സ്ഥിരമായി വ്യാജ ബോംബ് ഭീഷണി ഇന്ത്യ്‌ക്കെതിരേ നടത്തുന്നുണ്ട്.

അയാളുടെ ബോംബ് ഭീഷണിക്ക് കാരണവുമുണ്ട്. ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച് തലയക്ക് വിലയിട്ടിരിക്കുന്ന തീവ്രവാദിയാണ്. അതുകൊണ്ടു തന്നെ കാനഡയിലും വിദേശ രാജ്യങ്ങളിലുമിരുന്ന് ഇന്ത്യയെ നശിപ്പിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും തേടും. ഇപ്പോള്‍ ഇന്ത്യന്‍ ആകാശത്ത് ബോംബിുമെന്ന് പ്രഖ്യാപിച്ചതില്‍ ഖലിസ്ഥാന്‍ വാദികളുമുണ്ട്. ആ വ്യാജ ബോംബ് സന്ദേശം പോലീസ് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, അതല്ലാതെ വന്നിട്ടുള്ള ഭീഷണികളാണ് തലവേദനയാകുന്നത്. ഓരോ ദിവസവും ഭീഷണികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നേരം പോക്കിനു വേണ്ടി ഇന്ത്യന്‍ ആകാശത്ത് വ്യാജ ബോംബു ഭീഷണി നടത്തുന്നതാണോ, അതോ തീവ്രവാദികളുടെ ഏതെങ്കിലും തരത്തിലുള്ള ഭീഷണിയാണോ എന്നൊന്നും സ്ഥിരീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍.

എന്നാല്‍, ഇന്ത്യന്‍ വ്യോമ പാതയിലൂടെ പോകുന്ന വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയിലെ അന്വേഷണത്തിന് അന്താരാഷ്ട്ര ഏജന്‍സികളുടെ സഹായം ഇന്ത്യ തേടിയിരിക്കുകയാണ്. വിദേശത്ത് നിന്നും ഫോണ്‍ കോളുകള്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം നടത്തുന്നത്. കോഴിക്കോട് ദമാം ഉള്‍പ്പെടെ അന്‍പത് വിമാനങ്ങള്‍ക്കാണ് ഇന്നലെ ബോംബ് ഭീഷണി ലഭിച്ചത്. കഴിഞ്ഞ മാസം 14 മുതല്‍ ആരംഭിച്ചതാണ് ഈ ബോംബ് ഭീഷണിയുടെ പെരുമഴക്കാലം. ഇതുവരെ 350നടുത്ത് വിമാനങ്ങള്‍ക്കാണ് രാജ്യത്ത് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ ഇതുവരെ 2 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നടക്കം ഭീഷണി സന്ദേശങ്ങള്‍ എത്തുമ്പോഴും ഉറവിടം കണ്ടെത്താനോ പ്രതികളിലേക്ക് എത്താനോ കഴിയുന്നില്ല എന്നതാണ് വിഷമസന്ധി.

ഈ സാഹചര്യത്തിലാണ് ഐബി അടക്കം ഏജന്‍സികള്‍ വിദേശ ഏജന്‍സികളുടെ സഹായം തേടിയത്. ആശങ്ക പരത്താനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നാണ് ഏജന്‍സികളുടെ നിഗമനം. വിദേശരാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങളെ അന്താരാഷ്ട്ര ഏജന്‍സികളുമായി സഹകരിച്ച് കണ്ടെത്താനാകുമെന്നും വിശ്വസിക്കുന്നുണ്ട്. യുകെ, ജര്‍മ്മനി രാജ്യങ്ങളുടെ ഐപി വിലാസത്തിലാണ് പല ഭീഷണികളും എത്തിയത്. ഇവയുടെ ഉറവിടം തേടി എക്‌സ് അടക്കം സാമൂഹിക മാധ്യമങ്ങള്‍ക്ക് പൊലീസ് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ വിമാനസര്‍വീസിനെ തകിടംമറിക്കുന്ന വ്യാജബോംബ് ഭീഷണിയില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

പൊതുജീവിതത്തെ ഗുരുതരമായ ബാധിക്കുന്ന ഇത്തരം ക്രിമിനല്‍ പ്രവൃത്തികളില്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജസന്ദേശങ്ങള്‍ പോസ്റ്റ് ചെയ്താല്‍ ഉടന്‍ നീക്കം ചെയ്യാനും തുടര്‍നടപടിക്കും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ തയാറാകണമെന്നും കേന്ദ്രം നിര്‍ദേശം നല്‍കി. ഇത്തരം വ്യാജസന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിപ്പിക്കുന്നത് തുടര്‍ന്നാല്‍ ഐടി ആക്ട് പ്രകാരം മൂന്നാംകക്ഷിയുടെ സന്ദേശമെന്ന നിലയില്‍ ലഭിക്കുന്ന ഇളവുകള്‍ പ്ലാറ്റ്ഫോമുകള്‍ക്ക് ലഭിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്ലാറ്റ്‌ഫോമിലെ ഏതെങ്കിലും ഉപയോക്താവ് ചെയ്തതായി തോന്നുന്ന ചില കുറ്റകൃത്യങ്ങള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യാന്‍ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023 പ്രകാരം ബന്ധപ്പെട്ട ഇടനിലക്കാര്‍ക്ക് ബാധ്യതയുണ്ടെന്നും ഐടി മന്ത്രാലായം വ്യക്തമാക്കുന്നു.

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, വിസ്താര വിമാനങ്ങള്‍ക്കാണ് ദിവസങ്ങളായി ഭീഷണി തുടരുന്നത്. ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് എന്നിവയുടെ ഏഴുവീതം വിമാനങ്ങള്‍ക്കും എയര്‍ ഇന്ത്യയുടെ ആറ് വിമാനങ്ങള്‍ക്കും നേരെയാണ് ഭീഷണിയുണ്ടായത്. സമൂഹമാധ്യമം വഴിയാണ് ഇതിലെ കൂടുതല്‍ ബോംബ് ഭീഷണിയും നടന്നത്. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട സന്ദേശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കണമെന്ന് സമൂഹമാധ്യമങ്ങളായ മെറ്റയോടും എക്‌സിനോടും കേന്ദ്രം ആവശ്യപ്പെട്ട ശേഷവും വ്യാജഭീഷണികള്‍ തുടരുകയാണ്.

വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന പശ്ചാത്തലത്തില്‍ എക്സ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. പതിനൊന്ന് എക്സ് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ശേഖരിച്ചത്. വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ വിമാന കമ്പനികള്‍ക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, ബോംബ് ഭീഷണി സന്ദേശം തടയാന്‍ എക്‌സ് പ്ലാറ്റ്‌ഫോം എ.ഐ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യുന്നതാണ് സംവിധാനം.

വ്യാജ കോളുകളുടെ ഒരു പരമ്പര ഉള്‍പ്പെടുന്ന ഈ സംഭവങ്ങള്‍ വ്യോമയാന മേഖലയില്‍ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഈ ഭീഷണികള്‍ തെറ്റായി കണക്കാക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവ വന്‍തോതിലുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കുകയും അടിയന്തര സുരക്ഷാ നടപടിക്രമങ്ങള്‍ ആരംഭിക്കുകയും വിമാന പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്തു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണമെന്ന് വ്യവസായ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍, ഈ തട്ടിപ്പുകളുടെ ഉത്ഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടരുകയാണ്.

എക്സിലെ അജ്ഞാത പോസ്റ്റുകളില്‍ നിന്ന് ഉത്ഭവിച്ച ഈ ഭീഷണികളുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ അഭിപ്രായത്തില്‍, മൂന്ന് പ്രത്യേക അക്കൗണ്ടുകള്‍-@adamlanza111, @psychotichuman, @schizobomer777-എന്നിവയാണ് ഈ ഭീഷണിയുടെ പ്രധാന ഉറവിടങ്ങളായി തിരിച്ചറിഞ്ഞിരിക്കുന്നത്. സന്ദേശങ്ങള്‍.

ഈ അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപയോക്തൃ ഐഡികള്‍ കണ്ടെത്താന്‍ നിയമപാലകര്‍ ശ്രമിച്ചെങ്കിലും, VPN-കളും ഡാര്‍ക്ക് വെബും ഉപയോഗിച്ചത് അന്വേഷണത്തിന് തടസ്സമായി. ”എക്സ് വഴി ബെംഗളൂരുവിലേക്ക് പോകുന്ന ആകാശ എയര്‍ വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെത്തുടര്‍ന്ന് ഒക്ടോബര്‍ 16 ന് ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തു,” എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയ്ക്ക് കോടികളുടെ നഷ്ടമാണ് ബോംബ് ഭീഷണി മൂലമുണ്ടായത്. നിരവധി ആഭ്യന്തര-രാജ്യാന്തര യാത്രക്കാരെ ഗുരുതരമായി ഈ വ്യാജഭീഷണി ബാധിച്ചിട്ടുണ്ട്.

ഒരു വിമാനത്തിന് ബോംബ് ഭീഷണി ഉണ്ടായാല്‍ സംഭവിക്കുന്നതെന്ത് ?

മിഡ്-എയര്‍ ഫ്‌ളൈറ്റിന് ബോംബ് ഭീഷണി ഉണ്ടായാല്‍, അലേര്‍ട്ട് മുഴക്കുകയും വിമാനത്താവളത്തില്‍ ബോംബ് ത്രെട്ട് അസസ്മെന്റ് കമ്മിറ്റി (ബി.ടി.എ.സി) യോഗം ചേരുകയും ചെയ്യും. ഭീഷണിയുടെ നിയമസാധുത വിലയിരുത്തിയ ശേഷം ബിടിഎസിയാണ് അടുത്ത നടപടി തീരുമാനിക്കുന്നത്. ഭീഷണി ‘നിര്‍ദ്ദിഷ്ട’ നിയമാനുസൃതമാണെന്ന് കണക്കാക്കുകയാണെങ്കില്‍, എയര്‍ ട്രാഫിക് കണ്‍ട്രോളുമായി (എ.ടി.സി) ബന്ധപ്പെട്ട ശേഷം അടുത്ത നീക്കം നടത്താന്‍ പൈലറ്റുമാരോട് ആവശ്യപ്പെടും. ഫ്‌ലൈറ്റിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കി, പുറപ്പെടുന്ന വിമാനത്താവളത്തിലേക്ക് മടങ്ങാനോ തീരുമാനിച്ച ലക്ഷ്യസ്ഥാനത്തേക്ക് പോകാനോ അല്ലെങ്കില്‍ അടുത്തുള്ള വിമാനത്താവളത്തിലേക്ക് ഫ്‌ലൈറ്റ് വഴിതിരിച്ചുവിടാനോ പൈലറ്റുമാരോട് നിര്‍ദ്ദേശിക്കുന്നു.

ഇതുവരെ പറന്നുയരാത്ത വിമാനത്തിനാണ് ഭീഷണി ലഭിച്ചതെങ്കില്‍, ബി.ടി.എസിയുമായി കൂടിയാലോചിച്ച ശേഷം വിമാനം സമഗ്രമായ സുരക്ഷാ പരിശോധനകള്‍ക്കായി ഒറ്റപ്പെട്ട ഒരു ഉള്‍ക്കടലിലേക്ക് മാറ്റും. ഇതിനകം തന്നെ ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ നിന്ന് പുറത്തുകടന്ന ഒരു അന്താരാഷ്ട്ര വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാല്‍, ഇന്ത്യന്‍ ഏജന്‍സികള്‍ അന്താരാഷ്ട്ര എ.ടി.സിയുമായും സുരക്ഷാ ഏജന്‍സികളുമായും ഏകോപിപ്പിച്ച് അടുത്ത നടപടി തീരുമാനിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍, വിമാനം അടുത്തുള്ള വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് പതിവ്. അതേസമയം, തുടര്‍ച്ചയായ ബോംബ് ഭീഷണികളുടെ ഈ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരും MoCA യും സജീവമായി പ്രവര്‍ത്തിക്കുന്നു.

വിമാനങ്ങള്‍ക്കു മാത്രമല്ല, ആഡംബര ഹോട്ടലുകള്‍ക്കുമുണ്ട് ഭീഷണി ?

വിമാന സര്‍വീസുളെ താളംതെറ്റിക്കുക മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ ആഡംബര ഹോട്ടലുകളെയും പൊട്ടിക്കുമെന്ന വ്യാജ ബോംബു ഭീഷണിയുണ്ട്. യുപിയിലെ ലഖ്‌നൗ, ഗുജറാത്തിലെ രാജ്കോട്ട് എന്നിവിടങ്ങളിലെ 10 വീതം ഹോട്ടലുകള്‍ക്കും ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ മൂന്ന് ഹോട്ടലിനും ഭീഷണി ലഭിച്ചു. ആഴ്ചകളായി തുടരുന്ന ബോംബ് ഭീഷണികള്‍ തടയുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിലും കേന്ദ്രസര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതോടെ പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഹോട്ടലിന്റെ താഴത്തെ നിലയില്‍ കറുത്ത ബാഗില്‍ ബോംബുണ്ട്. 55,000 ഡോളര്‍(4,624,288 രൂപ) തന്നില്ലെങ്കില്‍ അവ പൊട്ടിക്കും. രക്തം എല്ലായിടത്തും വ്യാപിക്കുമെന്ന് ലഖ്‌നൗവില്‍ ലഭിച്ച സന്ദേശങ്ങളില്‍ പറയുന്നു.

മാരിയറ്റ്, സറാക്ക, പിക്കാഡിലി, കംഫര്‍ട്ട് വിസ്ത, ഫോര്‍ച്യൂണ്‍, ലെമണ്‍ ട്രീ, ക്ലാര്‍ക്‌സ് അവധ്, കാസ, ദയാല്‍ ഗേറ്റ്വേ, സില്‍വെറ്റ് തുടങ്ങിയ ഹോട്ടലുകള്‍ക്കാണ് ഭീഷണി. ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തനായില്ല. രാജ്കോട്ടിലെ പത്തുഹോട്ടലുകള്‍ക്ക് ശനിയാഴ്ച അര്‍ധരാത്രിയാണ് സന്ദേശമെത്തിയത്. കാന്‍ ദിന്‍ എന്ന പ്രൊഫൈലില്‍ നിന്ന് ഹോട്ടല്‍ സയാജി, സെന്റോസ, സീസണ്‍സ്, ഭാഭ തുടങ്ങിയ ഹോട്ടലുകള്‍ക്ക് സന്ദേശം ലഭിച്ചു. ഹോട്ടലില്‍ ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഭീഷണി. രണ്ടുദിവസം മുമ്പാണ് തിരുപ്പതിയിലെ മൂന്നുഹോട്ടലുകള്‍ക്ക് സന്ദേശം ലഭിച്ചത്. കഴിഞ്ഞ മാസം ബംഗളൂരുവിലെ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലിനും ഭീഷണി ലഭിച്ചിരുന്നു.

ഇന്നലെ മാത്രം അമ്പതിലേറെ വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. 173 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്ന് അയോധ്യയിലേയ്ക്ക് പുറപ്പെട്ട അകാസ എയറിന്റെ വിമാനത്തിന് യാത്രമധ്യേ ഭീഷണി എത്തിയത് യാത്രക്കാരെ പരിഭ്രാന്തരാക്കി. അയോധ്യയില്‍ ഇറക്കിയശേഷം നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. എയര്‍ ഇന്ത്യ,വിസ്താര, സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികള്‍ക്കെല്ലാം ഞായാറാഴ്ചയും ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് കമ്പനികള്‍ക്ക് ഉണ്ടായത്. അതേസമയം, വ്യാജവിവരങ്ങള്‍ പ്രചരിക്കുംമുമ്പ് സമൂഹമാധ്യമങ്ങള്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യമാധ്യമങ്ങളോട് നിര്‍ദേശിച്ചിരുന്നു. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേര്‍ പിടിയിലായിട്ടുണ്ട്. ഡല്‍ഹി സ്വദേശി ശുഭം ഉപാധ്യായയും(25) ഛത്തീസ്ഗഡുകാരനായ 17 വയസുകാരനുമാണ് പിടിയിലായത്.

വ്യാജ ബോബംഭീഷണിയില്‍ വിമാനക്കമ്പനികളുടെ നഷ്ടം ?

വിമാന സര്‍വീസുകള്‍ക്ക് നേരെയുണ്ടാകുന്ന വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഇതുവരെ ഏകദേശം 600 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി അനൗദ്യോക റിപ്പോര്‍ട്ട്. 1200 കോടിക്കു മുകളില്‍ നഷ്ടം. ഏകദേശം 35 ഓളം വിമാന സര്‍വീസുകള്‍ ഇതുവ രെ തടസ്സപ്പെട്ടിട്ടുണ്ട്. കുറച്ചു ദിവസം മുമ്പ് 170 വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടപ്പോള്‍ നഷ്ടം ഏകദേശം 600 കോടി രൂപയോളം രൂപയാണെന്ന് മുന്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. അപ്പോള്‍ നിലവില്‍ 350 സര്‍വ്വീസുകള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നഷ്ടത്തിന്റെ തോത് 1200 കോടിക്കു മുകളില്‍ എത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വ്യാജ ബോംബ് ഭീഷണി വ്യാപകമായതോടെ നിരവധി അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിതിരിച്ചുവിടാന്‍ നിര്‍ബന്ധിതരായി. ആഭ്യന്തര വിമാന സര്‍വീസ് തടസ്സപ്പെടുന്നതോടെ ഏകദേശം 1.5 കോടി രൂപയും, അന്താരാഷ്ട്ര സര്‍വീസിന് തടസ്സപ്പെടുന്നതു വഴി അഞ്ച് മുതല്‍ ആറുകോടിരൂപ വരെയും ചെലവ് വരും. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തടസ്സപ്പെടുമ്പോള്‍ 3.5 കോടി രൂപയോളം നഷ്ടമാകും.

CONTENT HIGHLIGHTS;India’s skies riddled with fake bombs: Aviation sector on edge: What happens when a plane receives a bomb threat?; What is the loss so far?

Latest News