Explainers

വിടാതെ പിന്തുടര്‍ന്ന വിവാദവും, പോലീസ് തലപ്പത്തെ സിംഹാസനവും: എം.ആര്‍. അജിത് കുമാറിന്റെ രക്ഷകന്‍ നല്‍കുന്ന സമ്മാനം; പോലീസിനുള്ളിലെ കള്ളനും പോലീസും കളിയുടെ അവസാനം ഇങ്ങനെ ?

കള്ളന്‍മാരെ ഓടിച്ചിട്ടു പിടിക്കുന്ന പോലീസില്‍ കള്ളന്‍മാരുണ്ടോ എന്നു ചോദിച്ചാല്‍, കട്ടും മോഷ്ടിച്ചും കള്ളനാകാത്ത എന്നാല്‍, കള്ളം പറഞ്ഞ് പിടിച്ചു നില്‍ക്കുന്ന കള്ളന്‍മാരുണ്ടെന്നു പറയേണ്ടി വരും. അത്തരം കള്ളന്‍മാരുടെ പറുദീസയാണ് പോലീസെന്നു പറഞ്ഞാല്‍ വിശ്വസിക്കാനും പാടാണ്. നല്ലവരായ പോലീസുകാര്‍ക്കു കൂടി പേരുദോഷവുമാണ്. ലോ ആന്റ് ഓര്‍ഡര്‍ നോക്കുന്ന പോലീസിന് നാട്ടില്‍ എന്തും ചെയ്യാനാകുമെന്ന് പറഞ്ഞിട്ടു പോയത് മുന്‍ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖയാണ്. അപ്പോള്‍ കള്ളനാവുകയും സത്യസന്ധനാവുകയും ചെയ്യേണ്ടത് എപ്പോഴെന്നു മാത്രം പോലീസുകാര്‍ക്ക് ചിന്തിച്ചാല്‍ മതിയല്ലോ. സമാനമായ സംഭവവികാസങ്ങളാണ് കേരളാ പോലീസില്‍ നടക്കുന്നത്. അതീവ രഹസ്യമായി നടന്ന സംഭവങ്ങളെല്ലാം പകല്‍വെളിച്ചത്തില്‍ വന്നതോടെ പോലീസിലെ തലപ്പത്തുള്ളവര്‍ക്ക് ആകെ നാണക്കേടായി.

രാഷ്ട്രീയവും രാഷ്ട്രീയക്കാരും എന്തുനേടാനും പോലീസിനെ ഉപയോഗിക്കുന്നുവെന്ന ചീത്തപ്പേരിന് കൂടുതല്‍ ദൃഢതവന്നിട്ടുണ്ട്. അത്തരമൊരു അപവാദത്തിനു വിധേയനായാഎണ് എഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ സര്‍ക്കാരിന്റെ നടപടിക്കു പാത്രമായത്. എന്നാല്‍, തന്നെ സംരക്ഷിക്കുന്ന ‘അങ്കിള്‍’ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കൈവിടില്ലെന്ന വിശ്വാസമുണ്ടായിരുന്നു. അത് പാലിക്കുകയും ചെയ്തു. ഇരിക്കുന്നെങ്കില്‍ ഡി.ജി.പി ആയി ഇരിക്കണമെന്നതാണ് യൂണിഫോമിടുന്ന ഏതൊരാളിന്റെയും ആഗ്രഹം. വെറുതേ ആഗ്രഹിച്ചാല്‍ പോര ഐ.പി.എസ്സു കൂടി വേണമെന്നു മാത്രം. അതാണ് എം.ആറ്#.അജിത് കുമാര്‍ ആഗ്രഹിച്ചത്. എന്നാല്‍, തൃശൂര്‍ പൂരം കലക്കിയും, ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമൊക്കെ പൊങ്ങി വന്നതോടെ ഡി.ജി.പി വഴി അടയുകയായിരുന്നു.

ആ വഴിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ തുറന്നു നല്‍കിയിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും എഡിജിപി എം.ആര്‍.അജിത്കുമാറിനു ഡിജിപിയാകാന്‍ തടസ്സമില്ലെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെ വിടാതെ പിന്തുടര്‍ന്ന വിവാദങ്ങളൊന്നും ഒന്നുമല്ലാതാവുകയായിരുന്നു. നേരത്തെ ഐപിഎസ് സ്‌ക്രീനിങ് കമ്മിറ്റി അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിന് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സുരേഷ് രാജ് പുരോഹിതിന്റെ മടങ്ങി വരവ് ചര്‍ച്ചയായി. ഇതൊന്നും കാര്യമാക്കാതെ അജിത് കുമാറിന്റെ പ്രെമോഷന്‍ അംഗീകരാം നല്‍കുകയാണ് പിണറായി സര്‍ക്കാര്‍. സുരേഷ് രാജ് പുരോഹിത് മടങ്ങി വരില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ആഭ്യന്തര സെക്രട്ടറിയും വിജിലന്‍സ് ഡയറക്ടറുമടങ്ങുന്നതാണ് സ്‌ക്രീനിങ് കമ്മിറ്റി.

വരുന്ന ജൂലായിലുണ്ടാകുന്ന ഒഴിവില്‍ അജിത്കുമാര്‍ ഡി.ജി.പി റാങ്കിലെത്താന്‍ സാഹചര്യമൊരുങ്ങുന്ന തരത്തിലാണ് മന്ത്രിസഭയും സ്‌കീനിങ് കമ്മറ്റി തീരുമാനം അംഗീകരിക്കുന്നത്. ഇതിനെ സുരേഷ് രാജ് പുരോഹിത് ഇഫക്ട് അട്ടിമറിക്കുമോ എന്ന ആശങ്ക അജിത് കുമാറിന്റെ ആസ്രിതര്‍ക്കുണ്ട്. വിജിലന്‍സ് കേസില്‍ അജിത് കുമാറില്‍നിന്നും വിജിലന്‍സ് വിശദമായി മൊഴിയെടുത്തിരുന്നു. വിജിലന്‍സ് അന്വേഷണം നടക്കുന്നതു കൊണ്ടുമാത്രം സ്ഥാനക്കയറ്റം തടയാനാകില്ലെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നിലപാട് എടുത്തതോടെയാണ് ഡി.ജി.പി വഴി അജിത്കുമാറിനു മുമ്പില്‍ തുറന്നത്.
കോടതിയില്‍ ചാര്‍ജ്ഷീറ്റ് ഫയല്‍ ചെയ്ത് വിചാരണയ്ക്കു കാത്തിരിക്കുകയാണെങ്കിലോ അച്ചടക്കനടപടിക്കായി മെമ്മോ കൊടുത്തിട്ടുണ്ടെങ്കിലോ സസ്പെന്‍ഷനില്‍ നില്‍ക്കുകയാണെങ്കിലോ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ ചട്ടമുള്ളൂവെന്നുമാണ് വിശദീകരണം. ഇതതു തന്നെയാണ് മുഖ്യമന്ത്രിയും പറഞ്ഞിരുന്നത്.

വിജിലന്‍സ് അന്വേഷണം നടത്തി കേസെടുത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ സ്ഥാനക്കയറ്റത്തില്‍ നിന്നു മാറ്റിനിര്‍ത്താന്‍ വ്യവസ്ഥയുള്ളൂവെന്നു വിജിലന്‍സ് ഡയറക്ടറും സ്‌ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു. ഈ സാഹചര്യത്തിലായിരുന്നു സ്ഥാനക്കയറ്റത്തിന് ശുപാര്‍ശ വന്നത്. ഇത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു. ഡിജിപി റാങ്കിന് അര്‍ഹനായ അജിത് കുമാറിന് സ്വാഭാവികമായി പോലീസ് മേധാവിയാകാനും സാധിക്കും. ദര്‍വേശ് സാഹിബ് സ്ഥാനമൊഴിയുമ്പോള്‍ പോലീസ് മേധാവിയാകാനുള്ള സാധ്യതയില്‍ കേരളം നല്‍കുന്ന പത്ത് പേരുടെ പട്ടികയില്‍ അജിത് കുമാര്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. അജിത് കുമാര്‍ പോലീസ് മേധാവിയാകണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിസഭയുടെ ഡിജിപി പ്രെമോഷന്‍ നല്‍കാനുള്ള തീരുമാനം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതയലയിലെ പ്രധാനിയായ എസ്.പി.ജി. ഐ.ജി.യായി കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എ.ഡി.ജി.പി. സുരേഷ് രാജ് പുരോഹിത് സംസ്ഥാനത്തേക്കു മടങ്ങുന്നത് അജിത് കുമാറിന്റെ 2025ലെ ഡിജിപി ഗ്രേഡ് മോഹത്തിന് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍.

സുരേഷ് രാജ് പുരോഹിത് ഫെബ്രുവരിയില്‍ കേന്ദ്ര ഡൈപ്യൂട്ടേഷന്‍ പൂര്‍ത്തിയായി സംസ്ഥാനത്തെത്തിയാല്‍ പോലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹേബ് വിരമിക്കുമ്പോള്‍ ഡി.ജി.പി. റാങ്ക് സ്വാഭാവികമായി പുരോഹിതിന് കിട്ടും. ഈ സമയം പോലീസ് മേധാവിയായി മാറാന്‍ അജിത് കുമാറിന് കഴിഞ്ഞാല്‍ സുരേഷ് രാജ് പുരോഹിതിന് ആ പദവി കിട്ടുകയുമില്ല. അങ്ങനെ വന്നാല്‍ അജിത് കുമാര്‍ ഡിജിപി റാങ്കില്‍ പോലീസ് മേധാവിയാകും. ഈ മാസം അവസാനത്തോടെ ഡി.ജി.പി. സഞ്ജീബ്കുമാര്‍ പട്ജോഷി വിരമിക്കുന്നുണ്ട്. എന്നാല്‍, പ്രത്യേക അനുമതിയോടെ നിഥിന്‍ അഗര്‍വാളിന് ഡി.ജി.പി. തസ്തിക നല്‍കിയിട്ടുള്ളതിനാല്‍ ഡി.ജി.പി. സ്ഥാനക്കയറ്റവും ഉണ്ടാകില്ല. ബി എസ് എഫ് തലവനായിരുന്ന നിഥിന്‍ അഗര്‍വാളിനെ കേരളത്തിലേക്ക് കേന്ദ്രം മടക്കുകയായിരുന്നു. ഇതോടെയാണ് കേരളാ പോലീസിലെ ഐപിഎസിലെ സീനിയോറിട്ടിയില്‍ അടിമുടി പ്രശ്‌നങ്ങളുണ്ടാകുന്നത്. ഇതെല്ലാം അജിത് കുമാറിന് അതിവേഗ ഡിജിപി പദം അകലെയാക്കി.

വിജിലന്‍സ് ഡയറക്ടറായിരുന്ന ടി.കെ. വിനോദ് കുമാര്‍ വിരമിച്ച ഒഴിവില്‍ യോഗേഷ് ഗുപ്തയ്ക്ക് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നല്‍കിയിരുന്നു. അതു കഴിഞ്ഞാണ് ബി.എസ്.എഫില്‍നിന്ന് നിഥിന്‍അഗര്‍വാള്‍ സംസ്ഥാനത്തേക്ക് എത്തിയത്. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അദ്ദേഹത്തിനും പ്രത്യേക അനുമതിയോടെ ആറുമാസത്തേക്ക് ഡി.ജി.പി. സ്ഥാനം നല്‍കി. അടുത്ത ഏപ്രില്‍ മൂന്നിന് ഡി.ജി.പി. കെ. പത്മകുമാര്‍ വിരമിക്കുന്നതോടെ എഡിജിപിമാരില്‍ സീനിയറായ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി. മനോജ് എബ്രഹാം ഡി.ജി.പി.യാകും. ഇതോടെ സംസ്ഥാനത്തെ ഡി.ജി.പി.മാരുടെ എണ്ണം കേന്ദ്രം അനുവദിച്ച നാലാകും. അതു കഴിഞ്ഞ് വിരമിക്കുന്നത് പോലീസ് മേധാവിയായ ഷെയ്ഖ് ദര്‍വേശ് സാഹിബാണ്. ഈ ഒഴിവില്‍ സുരേഷ് രാജ് പുരോഹിതോ അജിത് കുമാറോ എന്നതാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല നോക്കുന്ന സുരേഷ് രാജ് പുരോഹിത് നരേന്ദ്ര മോദിയുടെ അതിവിശ്വസ്തനാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്താനാണ് അജിത് കുമാര്‍. ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ പുതിയ പോലീസ് മേധാവിയെ കണ്ടെത്തണം. ഇതിനായി പത്തംഗ പാനല്‍ കേന്ദ്രത്തിലെ യുപിഎസ് സിയ്ക്ക് കേരളം കൈമാറും. ഈ പട്ടികയില്‍ നിഥിന്‍ അഗര്‍വാളും സുരേഷ് രാജ് പുരോഹിതും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും അജിത് കുമാറും എല്ലാം ഉള്‍പ്പെടും. ഈ പത്തു പേരുടെ പട്ടികയില്‍ നിന്നും യുപിഎസ് സി മൂന്ന് പേരുടെ ചുരക്കപ്പട്ടികയുണ്ടാക്കും. അതില്‍ നിന്നൊരാള്‍ക്ക് പോലീസ് മേധാവിയാകന്‍ കഴിയും. മുകളില്‍ പറഞ്ഞ പേരുകാരെല്ലാം അതിസമര്‍ത്ഥരാണ്. അതുകൊണ്ട് തന്നെ ഈ ആളുകളില്‍ നിന്നും മൂന്നു പേരെ കേന്ദ്രം എങ്ങനെ തിരഞ്ഞെടുക്കുമെന്നതാണ് നിര്‍ണ്ണായകം. സീനിയോറിട്ടി നോക്കിയാല്‍ നിഥിന്‍ അഗര്‍വാളും യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും ആകും ആ പട്ടികയിലുണ്ടാവുക. അതിലൊരാളെ കേരളത്തിന് തിരഞ്ഞെടുക്കേണ്ടി വരും.

എന്നാല്‍ അപ്രതീക്ഷിതമായി സുരേഷ് രാജ് പുരോഹിതും എം ആര്‍ അജിത് കുമാറും പട്ടികയില്‍ ഇടം നേടുമോ എന്നത് നിര്‍ണ്ണായകമാണ്. അതിനിടെ പോലീസ് മേധാവിയാകാന്‍ നിഥിന്‍ അഗര്‍വാള്‍ ശ്രമിക്കില്ലെന്നും സൂചനകളുണ്ട്. ബി എസ് എഫിനെ നയിച്ച നിഥിന്‍ അഗര്‍വാളിന് കേരളാ പോലീസിലെ താക്കോല്‍ സ്ഥാനത്തോടെ താല്‍പ്പര്യക്കുറവുണ്ടെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ നിഥിന്‍ അഗര്‍വാള്‍ മാറി നിന്നാല്‍ സീനിയോറിട്ടിയില്‍ യോഗേഷ് ഗുപ്തയും മനോജ് എബ്രഹാമും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തും. സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്തിയാല്‍ മൂന്നാം സീനിയറായി ഈ ഐപിഎസുകാരന്‍ മാറും. എന്നാല്‍ സുരേഷ് രാജ് പുരോഹിത് ഡല്‍ഹിയില്‍ തുടരുകയും നിഥിന്‍ അഗര്‍വാള്‍ പദവിയോട് താല്‍പ്പര്യക്കുറവ് കാട്ടുകയും ചെയ്താല്‍ സീനിയോറിട്ടി ലിസറ്റിലെ മൂന്നാമനായി അജിത് കുമാര്‍ മാറും. അല്ലാത്ത പക്ഷം സീനിയോറിട്ട് മറികടന്ന് യു പി എസ് സി അജിത് കുമാറിന് അനുകൂലമാകും വിധം മൂന്നംഗ ചുരുക്കപ്പെട്ടിക തയ്യാറാക്കണം.

എങ്കില്‍ മാത്രമേ 2025ല്‍ പോലീസ് മേധാവിയായി ഡിജിപി പദത്തിലേക്ക് എത്താന്‍ അജിത് കുമാറിന് കഴിയൂ. സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്തിയില്ലെങ്കില്‍ പോലീസ് മേധാവായിയായില്ലെങ്കിലും അജിത് കുമാറിന് 2025ല്‍ ഡിജിപിയാകാം. ഇതുകൊണ്ടെല്ലാമാണ് സുരേഷ് രാജ് പുരോഹിതിന്റെ കേന്ദ്ര ഡെപ്യൂട്ടേഷനിലെ തീരുമാനം അജിത് കുമാറിന് നിര്‍ണ്ണായകമാകുന്നത്. നിഥിന്‍ അഗര്‍വാള്‍ 2026 ഏഴാം മാസാണ് വിരമിക്കുന്നത്. അതുകൊണ്ട് തന്നെ ഷെയ്ഖ് ദര്‍വേശ് സാഹിബ് വിരമിക്കുമ്പോള്‍ നിഥിന്‍ അഗര്‍വാളിന് പിന്നേയും ഒരു കൊല്ലത്തോളം സര്‍വ്വീസുണ്ട്. അതിനാല്‍ പോലീസ് മേധാവിയായി പരിഗണിക്കപ്പെടാനുള്ള യോഗ്യതയും ഉണ്ടെന്നതാണ് വസ്തുത. കഴിഞ്ഞ രണ്ടു തവണയും സീനിയോറിട്ടി അട്ടിമറിച്ചാണ് പോലീസ് മേധാവിയെ പിണറായി സര്‍ക്കാര്‍ നിശ്ചയിച്ചത്.

2027ലാണ് സുരേഷ് രാജ് പുരോഹിത് വിരമിക്കുക. യോഗേഷ് ഗുപ്ത 2030ലും മനോജ് എബ്രഹാമിന് 2031വരെ സര്‍വ്വീസുണ്ട്. 2028 ജനുവരി വരെയാണ് എം.ആര്‍. അജിത്കുമാറിന്റെ സേവന കാലാവധി. അതുകൊണ്ട് തന്നെ കേരളാ പോലീസിലേക്ക് സുരേഷ് രാജ് പുരോഹിത് മടങ്ങിയെത്തിയാല്‍ അജിത് കുമാറിന് ഡിജിപി പദവി കിട്ടാന്‍ നിഥിന്‍ അഗര്‍വാളിന്റെ വിരമിക്കല്‍ വരെ കാത്തിരിക്കണം. 2025ല്‍ നിഥിന്‍ അഗര്‍വാള്‍ പോലീസ് മേധാവിയായാല്‍ രണ്ടു കൊല്ലം ആ പദവിയില്‍ തുടരാം. അങ്ങനെ വന്നാല്‍ ഡിജിപി റാങ്കിലെ ഒഴിവിന് അജിത് കുമാര്‍ 2027വരെ കാത്തിരിക്കേണ്ട സാഹചര്യവും വരും.

പോലീസിലെ ഐ.പി.എസ് സിംഹങ്ങള്‍ കാത്തിരിക്കുന്ന സിംഹാസനം ഒടുവില്‍ ആര്‍ക്കായിരിക്കുമെന്ന് കാത്തിരുന്നു കാണുക തന്നെ വേണം. അതുവരെ പോലീസിനുള്‌ലിലെ കള്ളനും പോലീസും കളികള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.

CONTENT HIGHLIGHTS; Controversy and the throne of police chief: MR. Ajith Kumar’s savior’s gift; The thief within the police and the police at the end of the game like this?

Latest News