മറ്റൊന്നും ചിന്തയിലില്ല. എങ്ങനെ കൊല്ലാം, എത്രപേരെ കൊല്ലാം, എപ്പോഴൊക്കെ കൊല്ലാം, കൊന്നതിനു ശേഷം പിന്നീടെന്ത്. ഇത്രയുമാണ് അഫാന്റെ ഉള്ളില്‍ അന്ന് ഉണ്ടായിരുന്നത്. ഉള്ളില്‍ തോന്നിയതെല്ലാം മണിക്കൂറുകള്‍ കൊണ്ട് നിര്‍വഹിച്ച്, സ്വയം ഇല്ലാതാകാന്‍ ശ്രമിച്ച് പരാജയപ്പെട്ടപ്പോഴാണ് ചെയ്തകുറ്റത്തിന് ശിക്ഷ വേണമെന്നു തോന്നിയതും, പോലീസില്‍ കീഴടങ്ങാന്‍ സ്‌റ്റേഷനിലേക്കു പോയതും. പിന്നീട് നടന്നതെല്ലാം ഒരു ക്രൈം ത്രില്ലര്‍ സിനിമയുടെ ക്ലൈമാസ് പോലെ ഞെട്ടലോടെയാണ് കേരളം കേട്ടത്. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ സൂത്രധാരനായ അഫാന്റെ മനോനിലയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് താമസം മാറ്റിയത്.
പിന്നെ, അമ്മൂമ്മയുടെ കൊലപാതകം മുതല്‍ ഇങ്ങോട്ടുള്ള നാലു കൊലപാതകങ്ങളുടെയും മൊഴിയും മൊഴിയുടെ അടിസ്ഥാനത്തിലുള്ള തെളിവെടുപ്പിനും പോലീസ് സജ്ജമായത്. മൊഴിയും തെഴിലുകളും, കഥയുമെല്ലാം കൃത്യമാണോ എന്നതു മാത്രമേ അറിയാനുള്ളൂ. തുടര്‍ന്ന് ഫെബ്രുവരി 24ന് താന്‍പ്ലാന്‍ചെയ്ത് നടപ്പാക്കിയ കൂട്ടക്കൊലയുടെ കഥകള്‍ ഉറങ്ങുന്ന സ്ഥലങ്ങളിലേക്ക്, തലപൊട്ടിയൊഴുകിയ ചോരക്കറ പിടിച്ച ഇടങ്ങളിലേക്ക് അഫാന്‍ വീണ്ടും എത്തി. ചെയ്തതെല്ലാം പുണ്യപ്രവൃത്തി പോലെ മനസ്സില്‍ കോറിയിട്ട മുഖഭാവവുമായാണ് അഫാന്റെ വരവ്. അന്ന് ഒറ്റയ്ക്ക് വന്ന വഴികളിലെല്ലാം ഇന്ന് കൂടെ പോലീസുണ്ട് എന്ന വ്യത്യാസം മാത്രം. അന്ന് ചെകുത്താന്‍ കയറിയ ശരീരവും മനസ്സുമായി പേ പിടിച്ച മനുഷ്യനെപ്പോലെ തലതല്ലിപ്പൊലിക്കാന്‍ വെമ്പിയാണ് ആ വഴികളിലൂടെ പാഞ്ഞത്.
പതിനൊന്നു ദിവസം കഴിഞ്ഞിരിക്കുന്നു. ഒന്നില്‍ തുടങ്ങി, ഓരോ മനുഷ്യരെയും കൊന്നുതീര്‍ക്കുമ്പോള്‍ അഫാന്‍ കരുതിയത്, ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളില്‍ നിന്നുമുള്ള രക്ഷപ്പെടലാണെന്നാണ്. പക്ഷെ, അഫാന്‍ സ്വയം മരിക്കാന്‍ ശ്രമിച്ചിടത്ത് എല്ലാം പരാജയപ്പെട്ടു. വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്ത പോലീസിനോട് കടക്കഥ പറഞ്ഞ് അഫാന്‍. മുത്തശ്ശി സല്‍മാബീവി കൊലചെയ്യപ്പെട്ട പാങ്ങോട്ടുള്ള വീട്ടിലും തുടര്‍ന്ന് സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ വെഞ്ഞാറമൂട്ടിലെ വീട്ടിലുമാണ് അഫാനെ പോലീസ് സുരക്ഷയില്‍ എത്തിച്ചത്.
കുറ്റബോധമോ ഭാവഭേദമോ ഇല്ലാതെ എല്ലാം അഫാന്‍ വിശദീകരിച്ചു. അഫാന്‍ പറഞ്ഞ 70 ലക്ഷത്തിന്റെ കടം അന്വേഷണ സംഘവും സ്ഥിരീകരിച്ചിട്ടുണ്ട്. ജീവിതത്തില്‍ ഇനി മുന്നോട്ടുപോകാന്‍ കഴിയാത്തവിധം കടം വന്നതിനാലാണ് എല്ലാവരേയും കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. അമ്മ ഷെമി, അവരുടെ സഹോദരിയുടെ കയ്യില്‍നിന്ന് 30 പവന്‍ സ്വര്‍ണം വാങ്ങി പണയം വെച്ചിരുന്നു. അവരുടെ വീടിന്റെ ആധാരവും വാങ്ങി പണയം വെച്ചു. അമ്മയുടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇതെല്ലാം തിരികെ നല്‍കണം. അതിന് ഒരു മാര്‍ഗവുമില്ല. ഇതിനുപുറമെ, പിതാവിന്റെ സഹോദരന്റെ കയ്യില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങുകയും ചെയ്തിരുന്നു. ഇതിന്റെ കൂടെ ദിവസവും പലിശ നല്‍കേണ്ടുന്ന ബ്ലേഡ് പലിശക്കാരില്‍ നിന്നാണ് കൂടുതല്‍ പണവും വാങ്ങിയതെന്നും അഫാന്‍ മൊഴി നല്‍കി.
രണ്ടു പേര്‍ കൂടി അഫാന്റെ കൊലപാതക പട്ടികയിലുണ്ടായിരുന്നു. ഇത് അമ്മയുടെ സഹോദരിയും മകളുമാണെന്നും നേരത്തെ അഫാന്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. രണ്ടര ലക്ഷത്തിന്റെ ബൈക്കും പിന്നീട് കാറും വാങ്ങിയതോടെയാണ് കടം നല്‍കിയവര്‍ വീട്ടില്‍ വന്ന് പണം തിരികെ ചോദിക്കാന്‍ തുടങ്ങിയത്. പെണ്‍ സുഹൃത്ത് ഫര്‍സാനയില്‍ നിന്നു വാങ്ങിയ മാല ഫര്‍സാനയും തിരികെ ചോദിച്ചിരുന്നു. പിതാവ് അറിയാതെയാണ് ഫര്‍സാന അഫാന് മാല നല്‍കിയത്. പിതാവ് കണ്ടുപിടിക്കുമെന്ന് പറഞ്ഞാണ് ഫര്‍സാന സമ്മര്‍ദം ചെലുത്തിയത്. സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങള്‍ പോലീസിന് അഫാന്റെയും ഷെമിയുടെയും മൊബൈലില്‍ നിന്ന് ലഭിച്ചു. അങ്ങനെയാണ് കടത്തിന് സ്ഥിരീകരണം ഉണ്ടായത്. ഷെമി ചിട്ടി നടത്തിയും സാമ്പത്തിക ബാധ്യതയുണ്ടാക്കിയെന്നാണ് അഫാന്റെ മൊഴി.
എന്നാല്‍ അഫാന്റെ പിതാവ് ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഇതിനിടെ, അഫാന്റെ പിതാവ് കുറച്ചു പണം നാട്ടിലേക്ക് അയച്ചുവെന്നാണ് മൊഴി നല്‍കിയത്. എന്നാല്‍ ബാങ്ക് രേഖകളില്‍ ഇതു കാണുന്നില്ലെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. ഇതെല്ലാം ദുരൂഹമായി മാറുന്നുണ്ട്. അഫാനെ കൃത്യം നടന്ന സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്ത് പോലീസ് കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കും. തെളിവെടുപ്പിനിടെ മാതാവ് ഷെമിയുടെ കഴുത്തില്‍ ഷാള്‍ കുരുക്കി ചുവരില്‍ തലയടിച്ച രീതി അഫാന്‍ പൊലീസിന് കാട്ടിക്കൊടുക്കുകയും ചെയ്തു. കൊടുംക്രൂരത അരങ്ങേറിയ സ്വന്തം വീട്ടിലും അക്ഷോഭ്യനായാണ് അഫാന്‍ പോലീസിനൊപ്പം കയറിയത്. സല്‍മാബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പാങ്ങോട് പോലീസെടുത്ത കേസിലായിരുന്നു ആദ്യ തെളിവെടുപ്പ് നടന്നത്.
വെള്ളിയാഴ്ച നാലുമണിയോടെ പാങ്ങോട്ടുള്ള വീട്ടില്‍ എത്തിച്ചു. സല്‍മാബീവി തലയ്ക്കടിയേറ്റ് വീണുകിടന്നിരുന്ന സ്ഥലം പ്രതിയെ കാണിച്ചു. തുടര്‍ന്ന് വീടിനുള്ളിലെത്തിച്ചും തെളിവെടുത്തു. ഇതിനുശേഷമാണ് സഹോദരന്‍ അഫ്‌സാനെയും സുഹൃത്ത് ഫര്‍സാനയെയും തലയ്ക്കടിച്ചു കൊല്ലുകയും മാതാവ് ഷെമിയെ ആക്രമിക്കുകയും ചെയ്ത വെഞ്ഞാറമൂട് പേരുമലയിലെ വീട്ടിലെത്തിയത്. കൂട്ടക്കൊല നടന്ന ഫെബ്രുവരി 24നു ശേഷം ആദ്യമായാണ് അഫാനെ ഈ സ്ഥലങ്ങളിലെത്തിക്കുന്നത്. അനുജന്‍ അടിയേറ്റ് മരിച്ചുകിടന്ന വരാന്തയിലും താഴത്തെനിലയിലെ എല്ലാ മുറികളിലും പോലീസ് അഫാനുമായി കയറി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഫര്‍സാനയെ ക്രൂരമായി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മുകള്‍നിലയില്‍ എത്തിച്ചപ്പോഴും ഭാവമാറ്റമൊന്നും ഉണ്ടായില്ല.
കൊലപാതകങ്ങളെല്ലാം പുണ്യ പ്രവൃത്തി ചെയ്തതു പോലെയാണ് അഫാന് തോന്നുന്നതെന്ന ശരീര ഭാഷ ഇപ്പോഴുമുണ്ടെന്ന് പറയാതെ വയ്യ. റമദാന്‍ മാസത്തില്‍ തനിക്ക് വൈകിട്ട് കഴിക്കാന്‍ പൊറോട്ടയും ചിക്കനും വേണമെന്ന് സെല്ലില്‍ കിട്ടനുകൊണ്ട് പറയുമ്പോള്‍ അഫാന് കൂടെപ്പിറപ്പുകളെയും സ്വന്തം കാമുകിയെയും കൊന്നതിന്റെ യാതൊരു മനോവിഷമവും ഇല്ലെന്നതാണ് കാണിക്കുന്നത്. മാത്രമല്ല, തന്റെ മാതാവ് ജീവനോടെയുണ്ടെന്ന് അഫാന് അറിയാം. കാരണം, അഫാന് കിടക്കാന്‍ പോലീസുകാര്‍ നല്‍കിയ ന്യൂസ് പേപ്പറില്‍ വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ വാര്‍ത്തയുമുണ്ടായിരുന്നു. കിടക്കാന്‍ നല്‍കിയ പത്രം മുഴുവന്‍ കുത്തിയിരുന്ന് വായിച്ചു തീര്‍ത്ത അഫാന്‍ പോലീസിനോട് പറഞ്ഞത്, തനിക്ക് തറയില്‍ കിടന്ന് ശീലമില്ലെന്നാണ്.
ഇതേ തുടര്‍ന്ന് പോലീസ് പായയും ഷീറ്റും വാങ്ങി നല്‍കുകയായിരുന്നു. താന്‍ ചെയ്ത കൊലപാതകത്തില്‍ കുറ്റബോധം അല്‍പ്പം പോലും ഇല്ലാതെയുള്ള പെരുമാറ്റമാണ് അഫാനില്‍ നിന്നും പോലീസിനു ലഭിച്ചത്. തെളിവെടുക്കാന്‍ പോയ വഴികളിലൂടെ വീണ്ടും പോയപ്പോള്‍ അഫാന്റെ ശരീരഭാഷയ്‌ക്കോ, പെരുമാറ്റത്തിലോ, മനസ്സിലോ യാതൊരു ഭാവഭേദവും പോലീസിനു കാണാനായില്ല. എന്തൊക്കെ ചെയ്തുവെന്നും, എങ്ങനെ കൊന്നുവെന്നും, പിന്നീടെന്തു ചെയ്തുവെന്നുമൊക്കെ കൃത്യമായും വ്യക്തമായും അഫാന്‍ പറഞ്ഞു കൊടുക്കുകയും ചെയ്തു.
കൊല ചെയ്യാന്‍ ആദ്യം ഇരുമ്പുകമ്പി വാങ്ങാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, ഇത് കൊണ്ടുനടക്കാന്‍ പ്രയാസമാണെന്നു മനസ്സിലായി. എളുപ്പത്തിനാണ് ചുറ്റിക വാങ്ങിയത്. അഫാന്‍ പൊലീസിനോടു പറഞ്ഞു. കൊലപ്പെടുത്തുന്ന രീതിയും മറ്റും ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടില്ല. മൊബൈല്‍ പരിശോധനയില്‍ പോലീസിന് ഇത് മനസ്സിലായി. കടം കൊണ്ട് ഇനി ജീവിക്കാന്‍ കഴിയില്ലെന്ന അവസ്ഥ വന്നതാണ് കൊലപ്പെടുത്താന്‍ ഇപ്പോള്‍ തന്നെ തീരുമാനിച്ചത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി അഫാനെ ജയിലിലേക്ക് മടക്കിയയച്ച ശേഷം വീണ്ടും പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. അഫാന്റെ മാനസികനില വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഡി.എം.ഒയ്ക്ക് ഉടന്‍ കത്തുനല്‍കും.
ഡോക്ടര്‍മാരുടെ സംഘത്തെ രൂപീകരിച്ചാല്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ച് അഫാനെ വീണ്ടും പുറത്തിറക്കാനാണ് പൊലീസീന്റെ തീരുമാനം. നിലവില്‍ അഫാന്‍ പറയുന്ന കടവും അതുമായി ബന്ധപ്പെട്ട ജീവിത ചുറ്റുപാടുകളും ഇത്രയും കൊല നടത്താന്‍ ഒരാളെ പ്രേരിപ്പിക്കുമോ എന്നതാണ് പോലീസിന്റെ ചിന്ത. അതുകൊണ്ടാണ് അഫാന്റെ മാവസികനില വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്തായാലും, രക്തം മണക്കുന്ന വഴികളിലൂടെ അഫാനെയും കൊണ്ട് പോല പോലീസിന് ഒരുകാര്യം ബോധ്യമാവുകയാണ്, കൊലയാളികള്‍ സ്വന്തം വീടുകളില്‍ തന്നെയുണ്ട് എന്ന്. ഇതാണ് കഴിഞ്ഞദിവസം എ.ഡി.ജി.പി മനോജ് എബ്രഹാമുും പറഞ്ഞത്. പുറത്തു നടക്കുന്നതിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ വീടിനുള്ളില്‍ നടക്കുന്നുവെന്ന്.
അഫാനും വീടിനുള്ളിലെ കൊലയാളിയാണ്. സ്വന്തം അനുജനെയും, മുത്തശ്ശിയെയും കാമുകിയെയും ബന്ധുക്കളെയും കൊല്ലാന്‍ മനസ്സു പാകപ്പെടുത്തിയ വീടിനുള്ളിലെ കൊലയാളി.
CONTENT HIGH LIGHTS; Back on the path of murder: Afan returns to the path of killing his close friends and siblings: alone then, with the police today; he did it with the attitude of a holy deed