Explainers

അതീവ സുന്ദരിയും അസാമാന്യ കഴിവുമാണ് അവര്‍ക്ക് ?: രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്ക് ചരിത്രത്തില്‍ ആദ്യമായി വനിതാ പ്രസിഡന്റ്; സിംബാബ്‌വേയുടെ സ്വര്‍ണ്ണ മത്സ്യം; ആരാണ് കിര്‍സ്റ്റി കവെന്‍ട്രി ?

ഇന്‍ര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) ആദ്യ വനിതാ പ്രസിഡന്റായി കിര്‍സ്റ്റി കവെന്‍ട്രി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തിരുത്തിക്കുറിച്ചത് ചരിത്രമാണ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവിയാകുന്ന ആദ്യ വനിതയും ആദ്യ ആഫ്രിക്കന്‍ വ്യക്തിയുമായി കിര്‍സ്റ്റി കോവെന്‍ട്രി മാറി. ഇതോടെ സംഘടനയുടെ 130 വര്‍ഷത്തെ ചരിത്രത്തിന് വിരാമമിടുക കൂടിയാണ്. ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും 41കാരിയായ കിര്‍സ്റ്റി കവെന്‍ട്രി തന്നെ. നിലവില്‍ സിംബാബ്വേയുടെ കായിക മന്ത്രിയാണ്. ഒളിമ്പിക് മത്സരങ്ങളില്‍ ഇതിനകം തന്നെ ഒരു ഉന്നത വ്യക്തിത്വമായ സിംബാബ്‌വേ നീന്തല്‍ താരം കൂടിയായ

അവര്‍ മുന്‍ പ്രസിഡന്റ് തോമസ് ബാച്ചിനെ പിന്തള്ളിയാണ് ലോക കായികരംഗത്ത് ഉന്നത സ്ഥാനം നേടിയത്. ലോക ഗെയിംസിനായി ഒരു പുതിയ യുഗത്തിന് തുടക്കമിടുകയാണ് ചെയ്തിരിക്കുന്നത്. കവെന്‍ട്രിക്ക് ആഖെ രേഖപ്പെടുത്തിയ 97 വോട്ടുകളില്‍ 49 വോട്ടുകള്‍ ലഭിച്ചാണ് ഭൂരിപക്ഷം നേടിയത്. രണ്ടാം സ്ഥാനം ജുവാന്‍ അന്റോണിയോ സമരാഞ്ച് ജൂനിയറിനായിരുന്നു. സ്‌പെയിന്‍കാരന്‍ 28 വോട്ടുകള്‍ നേടി. വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മുന്‍നിരയില്‍ നിന്നിരുന്നവരില്‍ ഒരാളായി കണക്കാക്കപ്പെട്ട ബ്രിട്ടന്റെ സെബാസ്റ്റ്യന്‍ കോ, എട്ട് വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തുമായി.

ബാക്കിയുള്ള വോട്ടുകള്‍ ഫ്രഞ്ച്കാരനായ ഡേവിഡ് ലാപ്പാര്‍ട്ടിയന്റ്, ജോര്‍ദാനിലെ രാജകുമാരന്‍ ഫൈസല്‍ അല്‍ ഹുസൈന്‍, സ്വീഡിഷ് വംശജനായ ജോഹാന്‍ എലിയാഷ്, ജപ്പാന്റെ മോറിനാരി വടനാബെ എന്നിവര്‍ക്കാണ് ലഭിച്ചത്. 1981 വരെ, ഐ.ഒ.സിയില്‍ വനിതാ അംഗങ്ങളേ ഉണ്ടായിരുന്നില്ല എന്നതും ചരിത്രമാണ്. അവിടെ നിന്നുമാണ്, നാലു പതിറ്റാണ്ടു താണ്ടി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ തലപ്പത്ത് ഒരു വനിത അധ്യക്ഷയാകുന്നത്.

  • ആരാണ് കിര്‍സ്റ്റി കവെന്‍ട്രി ?

സിംബാബ്വെയുടെ കായികമന്ത്രിയും അതിനു മുമ്പ് ഓളപ്പരപ്പിലെ സ്വര്‍ണ്ണ മത്സ്യവുമായിരുന്നു കിര്‍സ്റ്റി കര്‍വെന്‍ട്രി. കായിക താരങ്ങളില്‍ കറുപ്പും വെളുപ്പുമെന്ന് വ്യത്യാസമില്ല. അവര്‍ കായിക താരങ്ങള്‍ മാത്രമാണ്. മികവും കഴിവുമാണ് അവരുടെ നിറം. സിംബാബ്‌വേയുടെ കായിക മന്ത്രിയായ കിര്‍സ്റ്റി കവെന്‍ട്രി പറഞ്ഞ വാക്കുകളാണിത്. സിംബാംബവെയില്‍ നിന്ന് ആദ്യ കറുത്തവര്‍ഗക്കാരി ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കിര്‍സ്റ്റിയുടെ മറുപടി. കായികമന്ത്രിയാവും മുമ്പ് നീന്തലില്‍ താരമെന്ന നിലയില്‍ ഒളിംപിക് മെഡല്‍ നേടിയ താരമാണ് കിര്‍സ്റ്റി കവെന്‍ട്രി. സിംബാബ്‌വേ എന്ന ആഫ്രിക്കന്‍ രാജ്യം ഒളിംപിക്‌സില്‍ നേടിയ എട്ടുമെഡലുകളില്‍ ഏഴും ക്രിസ്റ്റി കവെന്‍ട്രി നീന്തിയെടുത്തതാണ്. ബാക്‌സ്‌ട്രോക്കാണ് ഇഷ്ട ഇനം.

2000ത്തിലെ സിഡ്‌നി ഒളിംപിക്‌സ് മുതല്‍ 2016ലെ റിയോ ഒളിംപിക്‌സ് വരെ നീന്തല്‍ക്കുളത്തില്‍ സിംബാബ്‌വേയുടെ സ്വപ്നവും പ്രതീക്ഷയും കാത്തു, 2004ലെ ഏഥന്‍സ് ഒളിംപിക്‌സിലാണ് ആദ്യമെഡല്‍ നേട്ടം. 200മീറ്റര്‍ ബാക്‌സ്‌ട്രോക്കില്‍ സ്വര്‍ണം നേടി. 2008ലെ ബീജിങ് ഒളിംപിക്‌സിലും മെഡല്‍ നേട്ടം കൈവരിച്ച കിര്‍സ്റ്റി ഒളിംപിക്‌സിലാകെ രണ്ട് സ്വര്‍ണവും നാല് വെള്ളിയും ഒരുവെങ്കലവും നേടി. 2012ല്‍ പരുക്കും ന്യുമോണിയയും കിര്‍സ്റ്റിയ്ക്ക് തിരിച്ചടിയായി. 2016ലെ റിയോ ഒളിമ്പിക്‌സില്‍ സിംബാബ്‌വേയുടെ പതാക ഏന്തിയത് കിര്‍സ്റ്റി കവന്‍ട്രിയായിരുന്നു. ഒളിംപിക്‌സില്‍ ക്രിസ്റ്റി നേടിയ ഏഴ് മെഡലിന് മുമ്പ് സിംബാംബ്‌വേയുടെ ഏകമെഡല്‍ നേട്ടം 1980ല്‍ വനിത ഹോക്കി ടീം നേടിയ സ്വര്‍ണമെഡല്‍ ആണ്. ആഫ്രിക്കന്‍ ഗെയിംസിലും ലോകകപ്പിലും സിംബാംബ്വേക്കായി മെഡല്‍ നേടിയിട്ടുണ്ട്.

പിതാവ് നീന്തല്‍ താരങ്ങളുടെ വീഡിയോ കാണിച്ച് പ്രചോദനമേകി. ഒന്‍പത് വയസുമുതലാണ് നീന്തല്‍ പരിശീലനം ഗൗരവമായി തുടങ്ങിയത്. അങ്ങനെയാണ് ഒളിംപിക്‌സ് മെഡല്‍ എന്ന സ്വപ്നത്തിലേക്ക് കിര്‍സ്റ്റി എത്തിയത്. പുലര്‍ച്ചെ നാലരക്ക് തുടങ്ങുമായിരുന്നു പരിശീലനം. മണിക്കൂറുകള്‍ പരിശീലനത്തിനായി മാറ്റിവച്ചു. സ്‌കൂള്‍തലത്തിലും കോളജ് തലത്തിലും മികവ് കാണിച്ച കിര്‍സ്റ്റി 17-ാം വയസില്‍ സിബാംബ്‌വേയുടെ വനിത കായികതാരമായി തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സ് സ്വര്‍ണം നേടിയതോടെ സിംബാംബ്‌വേയുടെ ഗോള്‍ഡന്‍ ഗേളുമായി. 2016ലെ ഒളിമ്പിക്‌സിന് ശേഷം കായിക രംഗത്തോട് വിടപറഞ്ഞ അവര്‍ി സ്വന്തമായി നീന്തല്‍ അക്കാദമി തുടങ്ങി.

പിന്നാലെ രാഷ്ട്രീയ രംഗത്തെത്തി. 2018ല്‍ സ്വതന്ത്രയായി തിരഞ്ഞെടുക്കപ്പെട്ടു. ടെലിവിഷനിലൂടെയാണ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് കിര്‍സ്റ്റി അറിയുന്നുത്. രാജ്യത്തിന്റെ കായികയുവജന ക്ഷേമ മന്ത്രിയായി. 2018സെപ്റ്റംബറിലായിരുന്നു മന്ത്രിയായത്. മന്ത്രിസ്ഥാനം അറിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഗര്‍ഭണിയാണെന്നത് അറിഞ്ഞതും. മന്ത്രിയെന്ന നിലയിലുള്ള തിരക്കുകള്‍ക്കൊപ്പം ഗര്‍ഭകാലശുശ്രൂഷയും കിര്‍സ്റ്റി കവന്‍ട്രി ഫലപ്രദമായി ചെയ്തു. 2019മേയില്‍ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. സിംബാബ്‌വേയുടെ ഒളിമ്പിക് കമ്മിറ്റി അംഗമായി. ലോക അക്വാറ്റിക് അസോസിയേഷന്റെ ഭാരവാഹിയുമായി. അതിനെല്ലാംമുപരി മന്ത്രിയമ്മയുമായി.

  • കിര്‍സ്റ്റി IOCയുടെ എത്രാമത്തെ പ്രസിഡന്റ് ?

രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ പത്താമത്തെ പ്രസിഡന്റാണ് കിര്‍സ്റ്റി കവന്‍ട്രി. ഗ്രീസിലെ കോസ്റ്റ നവറിനോയില്‍ മാര്‍ച്ച് 18 മുതല്‍ 21 വരെ നടക്കുന്ന ഐ.ഒ.സിയുടെ 144-ാമത് സെഷനില്‍ ഇന്നലെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. കിഴക്കന്‍ യൂറോപ്യന്‍ സമയം വൈകുന്നേരം നാലിന് വോട്ടെടുപ്പ് നടന്നു. ഏഴുമണിക്ക് നിയുക്ത പ്രസിഡന്റ് ഉള്‍പ്പെട്ട വാര്‍ത്താ സമ്മേളനവും പൂര്‍ത്തിയാക്കി. ഏഴു സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇത്രയും സ്ഥാനാര്‍ത്ഥികള്‍ ചരിത്രത്തില്‍ ആദ്യമായാണ് മത്സരിച്ചിട്ടുള്ളത്. അമേരിക്കയില്‍ നിന്ന് ആരും മത്സരിച്ചില്ലെങ്കിലും ആകാംക്ഷയോടെയാണ് യു.എസ്. തിരഞ്ഞെടുപ്പിനെ കണ്ടത്.

കാരണം പുതിയ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരിക്കും 2028 ലെ ലോസാഞ്ചലസ് ഒളിമ്പിക്സ് സംഘടിപ്പിക്കുക. നിലവിലെ പ്രസിഡന്റ്, ജര്‍മ്മനിയുടെ തോമസ് ബാക്ക് ജൂണ്‍ 23ന് സ്ഥാനമൊഴിയും. പുതിയ പ്രസിഡന്റ് അന്നു തന്നെ സ്ഥാനമേല്‍ക്കും. തോമസ് ബാക്ക് 2013ലാണ് പ്രസിഡന്റായത്. എട്ടു വര്‍ഷമാണ് ആദ്യ കാലാവധി. അതു കഴിഞ്ഞാല്‍ നാലു വര്‍ഷത്തേക്കു ദീര്‍ഘിപ്പിക്കാം. ബാക്ക് 12 വര്‍ഷം പൂര്‍ത്തിയാക്കി. ജോര്‍ദാനിലെ ഫെയ്സല്‍ അല്‍ ഹുസൈന്‍ രാജകുമാരന്‍(മോട്ടോര്‍ സ്പോര്‍ട്, വോളിബോള്‍), ഒളിംപ്യന്‍ സെബാസ്റ്റ്യന്‍ കോ(ബ്രിട്ടന്‍, അത് ലറ്റിക്‌സ്),

കിര്‍സ്റ്റി കവെന്‍ട്രി( സിംബാബ്‌വേ-അക്വാറ്റിക്സ്), ജോണ്‍ ഇലിയാഷ് (സ്വീഡന്‍, സ്‌കീ, സ്നോബോര്‍ഡ്), ഡേവിഡ് ലപ്പാര്‍ടിയന്റ് (ഫ്രാന്‍സ്, സൈക്ക്ളിങ്), ജുവാന്‍ അന്റോണിയോ സമറാഞ്ച് ജൂനിയര്‍ (സ്പെയിന്‍, സാമ്പത്തിക വിദഗ്ധന്‍), മോരിനാരി വതാനബെ(ജപ്പാന്‍, ജിംനാസ്റ്റിക്സ്) എന്നിവരാണ് മത്സരിച്ചത്. സെബാസ്റ്റ്യന്‍ കോയും കിര്‍സ്റ്റി കവെന്‍ട്രിയും ഒളിമ്പിക് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളാണ്. മത്സര രംഗത്തുള്ള ഏക വനിതയുമായിരുന്നു കിര്‍സ്റ്റി. സെബാസ്റ്റ്യന്‍ കോ മൂന്നാം തവണയും വേള്‍ഡ് അത്ലറ്റിക്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2027 വരെയാണു കാലാവധി. 2012 ലെ ലണ്ടന്‍ ഒളിംപിക്സിന്റെ മുഖ്യ സംഘാടനകനായിരുന്നു.

ജുവാന്‍ അന്റോണിയോ സമറാഞ്ച് ജൂനിയര്‍ മുന്‍ ഐ.ഒ.സി. പ്രസിഡന്റിന്റെ പുത്രനാണ്. സ്ഥാനാര്‍ത്ഥികള്‍ ഏഴുപേരും ഒളിംപിക്സ് സംബന്ധിച്ച തങ്ങളുടെ ലക്ഷ്യവും കാഴ്ചപ്പാടുമൊക്കെ കഴിഞ്ഞ ജനുവരി 30ന് സ്വിറ്റ്സര്‍ലന്‍ഡിലെ ലൊസാനില്‍ നടന്ന ഐ.ഒ.സി. യോഗത്തില്‍ അംഗങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചിരുന്നു. രഹസ്യ ബാലറ്റിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. 110 പേര്‍ക്കാണ് വോട്ട് ചെയ്യാന്‍ അവകാശം. ഇതില്‍ 97 പേര്‍ വോട്ട് രേഖപ്പെടുത്തി.

  • IOCയുടെ ആദ്യകാല പ്രസിഡന്റുമാര്‍ ?

ഗ്രീസിലെ ഡെമിട്രിയസ് വികെലാസ് ആണ് ഐ.ഒ.സി.യുടെ സ്ഥാപക പ്രസിഡന്റ്(1894-96). അദ്ദേഹത്തെ തുടര്‍ന്ന് സാരഥ്യമേറ്റ ഫ്രാന്‍സിന്റെ പിയെര്‍ ഡെ കുബെര്‍ട്ടിന്‍ ആണ് ആധുനിക ഒളിമ്പിക്സിന്റെ പിതാവ്. ഒളിമ്പിക്സ് പുനര്‍ജീവിപ്പിച്ചത് അദ്ദേഹമാണ്. 1925 വരെ, 29 വര്‍ഷവും 48 ദിവസവും അദ്ദേഹം പ്രസിഡന്റ് ആയിരുന്നു. കുബെര്‍ടെന്‍ കഴിഞ്ഞാല്‍ കൂടുതല്‍ കാലം സാരഥിയായിരുന്നത് അമേരിക്കയുടെ ഏവെരി ബ്രുണ്ടേജും (1952-72) സമറാഞ്ച് സീനിയറും (1980-2001) ആണ്. ഐ.ഒ.സി. അംഗമാകാനുള്ള പ്രായപരിധി 70 വയസാണ്. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സീനിയര്‍ ആയ ഐ.ഒ.സി. അംഗം സമറാഞ്ച് ജൂനിയര്‍ ആണ് (2001 മുതല്‍). രണ്ടാമത് ജോര്‍ദാന്‍ രാജകുമാരനാണ് (2010 മുതല്‍). ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ സഹോദരനാണ് ഫെയ്സല്‍ രാജകുമാരന്‍.

  • തെരഞ്ഞെടുപ്പിനു ശേഷം കിര്‍സ്റ്റി കവെന്‍ട്രിയുടെ വാക്കുകള്‍ ?

ഇത് ഒരു വലിയ ബഹുമതി മാത്രമല്ല, ഈ സംഘടനയെ വളരെയധികം അഭിമാനത്തോടെ നയിക്കുമെന്നത് നിങ്ങളില്‍ ഓരോരുത്തരോടുമുള്ള എന്റെ പ്രതിബദ്ധതയുടെ ഓര്‍മ്മപ്പെടുത്തലാണ്,’ ഐ.ഒ.സി സെഷന് ആതിഥേയത്വം വഹിച്ച ഗ്രീസിലെ തെക്കുപടിഞ്ഞാറന്‍ പെലോപ്പൊന്നീസിലെ ആഡംബര കടല്‍ത്തീര റിസോര്‍ട്ടില്‍ വെച്ച് കവന്‍ട്രി തന്റെ സഹ ഐ.ഒ.സി അംഗങ്ങളോട് പറഞ്ഞു. ‘നിങ്ങള്‍ ഇന്ന് എടുത്ത തീരുമാനത്തില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും വളരെയധികം അഭിനന്ദിക്കുന്നു.

വളരെ ആത്മവിശ്വാസത്തോടെയും, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നന്ദി പറയുന്നു. ഐ.ഒ.സിയെയും നമ്മുടെ ഒളിമ്പിക് പ്രസ്ഥാനത്തെയും കുടുംബത്തെയും നോക്കുക, ഭാവിയില്‍ നമ്മള്‍ എങ്ങനെ മുന്നോട്ട് പോകണമെന്ന് കൃത്യമായി തീരുമാനിക്കുക. ആദ്യത്തെ ആറ് മാസങ്ങളില്‍ നമ്മള്‍ എന്താണ് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നത്? എനിക്ക് ചില ആശയങ്ങളുണ്ട്, പക്ഷേ എന്റെ പ്രചാരണത്തിന്റെ ഒരു ഭാഗം ഐ.ഒ.സി അംഗങ്ങളെ ശ്രദ്ധിക്കുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ഞങ്ങള്‍ എങ്ങനെ ഒരുമിച്ച് നീങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് കേള്‍ക്കുകയും ചെയ്യുകയായിരുന്നു.

CONTENT HIGH LIGHTS;She is extremely beautiful and incredibly talented?: The International Olympic Committee has its first female president in history: Zimbabwe’s goldfish; Who is Kirsty Coventry?

Latest News