ഗവര്‍ണര്‍മാരും അവരുടെ അധികാരങ്ങളും അവകാശങ്ങളും എവിടെവരെ എന്നുള്ള വാദപ്രതിവാദങ്ങള്‍ സുപ്രീംകോടതി വിധിയോടെ വീണ്ടും ചര്‍ച്ചയില്‍ നിറയുമ്പോഴാണ് ഭരണഘടനാ ശില്‍പ്പിയായ ഡോക്ടര്‍ ബി.ആര്‍.അംബേദ്ക്കറുടെ 134-ാം ജന്‍മവാര്‍ഷിക ദിനം ആഘോഷിക്കുന്നത്. അദ്ദേഹം എഴുതി വെച്ച ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള അധികാരാവകാശങ്ങള്‍ക്കപ്പുറം ഒന്നും ഗവര്‍ണര്‍ക്കില്ല. അത് അംബേദ്ക്കര്‍ തന്നെ ഭരണഘടനാ അസംബ്ലിയില്‍ സംസാരിക്കുന്നുമുണ്ട്. അംബേദ്ക്കര്‍ അന്ന് ഭരണഘടനാ അസംബ്ലിയില്‍ ‘എന്താണ് ഗവര്‍ണര്‍’ എന്നതിനെ കുറിച്ച് വിശദീകരിച്ചത് നിയമമന്ത്രി പി. രാജീവ് ഇന്ന് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുകയാണ്.
‘എന്താണ് ഗവര്‍ണര്‍ ?’ എന്ന തലക്കെത്തിലാണ് അംബേദ്ക്കറുടെ ഫോട്ടോയുമായി പോസ്റ്റ്. ഈ പോസ്റ്റിലൂടെ കേരളാ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് നല്‍കുന്ന മറുപടി കൂടിയാണിത്. സ്വന്തം വാക്കുകളോ, വരികളോ ഉള്‍പ്പെടുത്താതെ, ഭരണഘടനാ ശില്‍പ്പിതന്നെ ഗവര്‍ണര്‍ എന്താണെന്ന് വിവരിക്കുന്നതിലൂടെ കാര്യങ്ങള്‍ വ്യക്തമാക്കുകയാണ് മന്ത്രി ചെയ്തിരിക്കുന്നത്. മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെയാണ്.
ആരാണ് ഗവര്‍ണര്‍?
”അതു ഞാന്‍ വ്യക്തമാക്കാം. ഗവര്‍ണര്‍ എന്നത് അങ്ങേയറ്റം ആലങ്കാരികമായ പദവി മാത്രമാണ്. ഗവര്‍ണര്‍ക്ക് നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലെന്ന് ഈ ഭരണഘടന അസംബ്ലിയിലെ എല്ലാവര്‍ക്കും അറിയാമെന്ന് ഞങ്ങള്‍ കരട് തയ്യാറാക്കിയ കമ്മിറ്റി കരുതുന്നത്. ഒരു പ്രശസ്തമായ പ്രയോഗം കടമെടുക്കുകയാണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരത്തോടെയോ സ്വന്തം തീരുമാനത്തിന്റെ അടിസ്ഥാനത്തിലോ നിര്‍വഹിക്കേണ്ട ഒരു ചുമതലയും ഇല്ലയെന്നതാണ്. പുതിയ ഭരണഘടനയുടെ തത്വമനുസരിച്ച് എല്ലാ കാര്യങ്ങളിലും മന്ത്രിസഭയുടെ ഉപദേശത്തെ പിന്തുടരേണ്ടതുണ്ട്. ‘ ഭരണഘടന അസംബ്ലിയില്‍ ഗവര്‍ണറെ എങ്ങനെ നിശ്ചയിക്കണമെന്ന ചര്‍ച്ചകളില്‍ ഇടപ്പെട്ടുകൊണ്ടാണ് അംബേദ്കര്‍ ഈ വിശദീകരണം നടത്തുന്നത്. ഏറെക്കുറെ സമാനമായ ഒരു വിധി സുപ്രീംകോടതി പ്രസ്താവിച്ചിരിക്കുന്ന ഘട്ടത്തിലാണ് ഈ വര്‍ഷത്തെ അംബേദ്കര്‍ ജയന്തി നാം ആചരിക്കുന്നത്. ഭരണഘടന സംരക്ഷിച്ച് നമുക്ക് മുന്നോട്ടുപോകാം. അംബേദ്കറിനെ സ്മരിക്കാം.
ഇതാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഗവര്‍ണറും ഗവര്‍ണര്‍മാരുടെ അധികാരങ്ങളും സംബന്ധിച്ച തര്‍ക്കവും, ചര്‍ച്ചകളും കേരളത്തിലും തമിഴ്‌നാട്ടിലും പിരിമുറുക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, സുപ്രീംകോടതിയുടെ 140ഓളം പേജുള്ള വിശദമായ വിധി വന്നതോടെ ഇന്ത്യന്‍ പ്രസിഡന്റിനും അത് ബാധകമാകുന്ന തലത്തിലേക്കെത്തി. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ നിയമമാക്കാന്‍ സമയപരിധി നിശ്ചയിച്ചു കൊണ്ടാണ് വിധി പ്രസ്താവന. ബില്ലുകള്‍ ഒപ്പിടാനും, മടക്കി അയയ്ക്കാനും സമയപരിധി നിശ്ചയിച്ചു. ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ മുതിരരുത് എന്നതാണ് കോടതി ചൂണ്ടിക്കാട്ടിയത്.
പ്രസിഡന്റ് തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി കൂടിയായിട്ടും ബില്ലുകള്‍ ഒപ്പിടാന്‍ സമയ പരിധി നിശ്ചയിച്ചു. അവിടെയും നിയമസഭ പാര്‍ലമെന്റ് എന്ന ജനാധിപത്യ സ്ഥാപനങ്ങള്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍, ഗവര്‍ണര്‍മാര്‍ അങ്ങനെയല്ല, പ്രധാനമന്ത്രി നിശ്ചയിക്കുന്നവരാണ് ഗവര്‍ണറാവുക. അത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമല്ല. ആലങ്കാരികമായ പദവിയില്‍ ഇരിക്കുന്നവര്‍ ജനപ്രാതിനിധ്യ സഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടുക എന്നതിനപ്പുറം ജനകീയ വിഷയങ്ങളില്‍ ഇടപെടാതിരിക്കുകയാണ് ചെയ്യേണ്ടത്. പ്രത്യേകിച്ച് നിയമസഭുടെ അധികാരങ്ങളില്‍.
ഗവര്‍ണറുടെ റോളും അധികാരങ്ങളും ഒരിക്കല്‍ കൂടി വിവാദ വിഷയമായി മാറിയിരിക്കുന്നു. കേരളത്തില്‍ തിരുത്തല്‍ ശക്തിയെന്ന പരിവേഷവുമായി നില്‍ക്കുന്ന ഗവര്‍ണ്ണര്‍മാര്‍ കേന്ദ്രത്തില്‍ അധികാരത്തിലുള്ള ഏറ്റവും വലിയ കക്ഷിയുടെ പ്രതിനിധി കൂടിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബി.ജെ.പി ഇതര കക്ഷികള്‍ സംസ്ഥാനത്ത് അധികാരത്തില്‍ എത്തിയപ്പോഴൊക്കെ കര്‍ണാടക, മധ്യപ്രദേശ്, കേരളം, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലൊക്കെ ഗവര്‍ണര്‍മാരുടെ റോളുകള്‍ വിവാദത്തിലായിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഈ ഉരസലുകള്‍ സ്വാഭാവികമാണ്. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത്.
സ്വാതന്ത്ര്യാനന്തര കാലത്തു തന്നെ ഈ വിവാദവും തുടങ്ങിയിരുന്നു. 1960 കളിലും 1970 കളിലും ഗവര്‍ണര്‍മാരുടെ നടപടികളുടെ ഭരണഘടനാ സാധുതയെ ചുറ്റിപ്പറ്റിയുള്ള മൂര്‍ച്ചയുള്ള വിവാദങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ‘കേന്ദ്രത്തിന്റെ ഒരു ഏജന്റ്’ എന്ന സംസ്ഥാന ഗവര്‍ണര്‍മാരുടെ പ്രതിച്ഛായ മായ്ക്കാന്‍ കഴിയില്ല. ഭരണപ്രതിസന്ധിയുണ്ടാകുന്ന രീതിയോളം ഈ വിവാദങ്ങള്‍ പലപ്പോഴും വളരുന്നിട്ടുമുണ്ട്. സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രി തിരഞ്ഞെടുക്കല്‍, സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം നിര്‍ണയിക്കല്‍, നയപ്രഖ്യാപനം, സര്‍വ്വകലാശാലാ പ്രവര്‍ത്തനം, ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കല്‍, ഏതെങ്കിലും വിവരങ്ങള്‍ കൂടുതലായി ആവശ്യപ്പെടല്‍, പ്രതികൂലമായി അഭിപ്രായം പറയുക തുടങ്ങിയ സ്ഥിരം മേഖലകളിലാണ് ഗവര്‍ണ്ണറുമായുള്ള വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്.
വിവാദമാകുന്നതോടെ ഗര്‍ണറുടെ അധികാരം വിനിയോഗിക്കുന്നതിനെക്കുറിച്ചും, ചിലപ്പോള്‍ ഗവര്‍ണ്ണര്‍ പദവി വേണമോ എന്ന രീതിയിലുമൊക്കെ അഭിപ്രായമുയരും. ഫെഡറല്‍ രീതിയിലുള്ള ജനാധിത്യക്രമം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഗവര്‍ണ്ണറുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നേരത്തേയും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്ന് ഉദ്ദേശ്യവും അതിനുണ്ടായിരുന്നു. 1968ലെ ഭരണപരിഷ്‌കാര കമ്മീഷന്‍ മുതല്‍ 1988ലെ സര്‍ക്കറിയ കമ്മീഷന്‍ വരെ ഈ രംഗത്തെ പരിഷ്‌ക്കാരങ്ങള്‍ നിര്‍ദ്ദേശിച്ച കമ്മിറ്റികളായിരുന്നു. 1971ലെ ഗവര്‍ണര്‍മാരുടെ ഒരു സമിതി തന്നെ ഈ വിഷയത്തില്‍ ശുപാര്‍ശകള്‍ നല്‍കി. കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത പാര്‍ട്ടികള്‍ വരുമ്പോള്‍ ആ ഭരണത്തെ അട്ടിമറിക്കാന്‍ ഗവര്‍ണ്ണര്‍മാര്‍ ഉപകരണമായി നില്‍ക്കരുതെന്ന് കമ്മിറ്റികള്‍ എല്ലാം നിര്‍ദ്ദേശങ്ങള്‍ നല്‍കി.
രാജഭരണത്തിലോ കൊളോണിയല്‍ ഭരണരീതിയിലോ ഉള്ള പ്രവിശ്യാ ഗവര്‍ണര്‍മാരില്‍ നിന്ന് തികച്ചും വ്യത്യസ്തമായ അധികാര വികേന്ദ്രീകരമാണ് ഇന്ത്യയുടെ ഭരണഘടനയ്ക്ക് കീഴിലുള്ളത്. കേന്ദ്രത്തിലെന്ന പോലെ സംസ്ഥാനങ്ങളിലും ‘ഉത്തരവാദിത്തമുള്ള ഗവണ്‍മെന്റ്’ സൃഷ്ടിക്കുക എന്നതാണ് ഭരണഘടനാ ശില്പികള്‍ ലക്ഷ്യമിട്ടത്. അതായത്, സംസ്ഥാനങ്ങള്‍ അവരുടെ സ്വന്തം അതിര്‍ത്തികള്‍ക്കുള്ളിലെ പരമാധികാരികളാണ്. ഗവര്‍ണ്ണറുടെ വിവേചനാധികാരം ഉത്തരവാദപ്പെട്ട ഗവണ്‍മെന്റിന്റെ നിഷേധമല്ല എന്ന് ഡോ. അംബദ്കര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കറിയ കമ്മീഷന്‍ ഇതു കൂടുതല്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ് , ‘ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നത് കാണുകയാണ്, ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കരുത്’, അതാണ് ഗവര്‍ണ്ണറുടെ ചുമതല. മിക്ക ഗവര്‍ണര്‍മാരും ഇന്നും ചെയ്തുകൊണ്ടിരിക്കുന്നത് പക്ഷേ ഇതാണോ..?
ഒരു ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി മാറ്റിവെക്കാന്‍ ഭരണഘടന ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നുണ്ട്. എന്നാല്‍ സംസ്ഥാന നിയമസഭ ന്യായമായി പാസാക്കിയ ബില്ലിനെ ‘കോള്‍ഡ് സ്റ്റോറേജ്’ ആയി ദുരുപയോഗം ചെയ്യരുതെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഭരണപരമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിയോട് വിവരങ്ങള്‍ ചോദിക്കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. ഈ വ്യവസ്ഥ ഭരണഘടനാ അസംബ്ലിയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. ചിലപ്പോള്‍ വളരെ അപകടകരമായ സാഹചര്യം ഇതു സൃഷ്ടിക്കുമെന്ന് ചിലര്‍ അന്നു തന്നെ വാദിച്ചു. എന്നാല്‍ ഗവര്‍ണ്ണര്‍ക്കും ചില കടമകള്‍ നിര്‍വഹിക്കാനുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ‘മന്ത്രാലയത്തെ ഉപദേശിക്കാനും മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കാനുമുള്ള ചട്ടങ്ങളാണ്. കൂടുതല്‍ മെച്ചപ്പെട്ട ബദല്‍ നിര്‍ദ്ദേശിക്കാനും പുനഃപരിശോധന ആവശ്യപ്പെടാനുമുള്ള അവസരവും ഇതുവഴി ഗവര്‍ണ്ണര്‍ക്ക് ഒരുക്കാനാവും. പക്ഷെ, അതൊന്നും ജനാധിപത്യ സംവിധാനത്തിനു മുകളില്‍ അല്ല എന്നതാണ് വസ്തുത.
CONTENT HIGH LIGHTS;Who is the Governor?: Minister P. Rajiv says we should remember what B.R. Ambedkar said in the Constituent Assembly; Today is Ambedkar’s 134th birth anniversary