ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലോകത്തിനെ മാറ്റിമറിച്ചിരിക്കുന്നു എന്നതാണ് വസ്തുത. കാരണം, ഇന്ത്യയുടെ പ്രഹരശേഷി എത്ര എന്നതാണ് ചര്‍ച്ചാ വിഷയം. പാക്കിസ്ഥാന്റെ ഇടങ്ങളില്‍ ഇന്ത്യയിലിരുന്നു കൊണ്ട് തകര്‍ക്കാന്‍ പറ്റുന്ന സാങ്കേതികതയിലേക്ക് ഉയര്‍ന്നിട്ടുണ്ടെങ്കില്‍ ഇന്ത്യ അത്ര ചെറുതല്ല എന്ന് സമ്മതിക്കുകയാണ് ലോക ശക്തികള്‍. പാക്കിസ്ഥാനെ നാലു ദിവസം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ത്യയുടെ മിസൈലുകളുടെ പ്രഹശേഷിതൊട്ട് വ്യോമപ്രതിരോധവും, നയതന്ത്ര നിലപാടുകളും, ജലബോംബിന്റെ പ്രയോഗവുമെല്ലാം ലോകത്തിന് അത്ഭുതമായിരിക്കുകയാണ്. ഇതോടെ ലോകരാജ്യങ്ങള്‍ പോലും സ്വന്തം രാജ്യങ്ങളുടെ മിസൈല്‍ ശക്തിയും, വ്യോമ പ്രതിരോധ ശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു.
ഇതിനുദാഹരണമാണ് അമേരിക്കയുടെ ഗോള്‍ഡന്‍ ഡോം നിര്‍മ്മാണം. ഇന്ത്യയുടെ വ്യോമ പ്രതിരോധവും, ഇസ്രയേലിന്റെ വ്യോമ പ്രതിരോധവും കണ്ടാണ് അമേരിക്ക ഗോള്‍ഡന്‍ ഡോമിലേക്ക് എത്തുന്നത്. വരും കാലത്തെ യുദ്ധങ്ങള്‍ ആദുനിക രീതിയിലായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. അതിന് ഇന്നേ ഒരുക്കുകയാണ് ആയുധങ്ങള്‍. ലോകം കൂടുതല്‍ മികച്ച വ്യോമ പ്രതിരോധ സാങ്കേതികവിദ്യയിലേക്ക് അതിവേഗം കുതിച്ച് ഉയരുമ്പോള്‍, ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത മിസൈലുകളും വന്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഒരു രാജ്യത്തിന്റെ മിസൈല്‍ സാങ്കേതികവിദ്യ ആ രാജ്യത്തിന്റെ സൈനിക ശക്തിയുടെ പ്രധാന സൂചകമായി കാണുന്ന ഒരു ലോകത്താണ് ജീവിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂരിലൂടെ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈലിലൂടെ നൂറിലധികം ഭീകരരെ ഇന്ത്യ വധിച്ചു. ചൈന നല്‍കിയ വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി. അങ്ങനെ പാകിസ്ഥാനെയും ചൈനയെയും അപേക്ഷിച്ച് തങ്ങളുടെ വ്യോമ മേധാവിത്വം ഇന്ത്യ തെളിയിച്ചു. എന്നാല്‍, ലോകത്ത് അതിലും വേഗതയേറിയ മിസൈലുകള്‍ ഉണ്ട്. ആ കൂട്ടത്തില്‍ ലോകത്തിലെ ഏറ്റവും ശക്തവും വേഗതയേറിയതുമായ മിസൈലുകളില്‍ ഒന്നാണ് റഷ്യ വികസിപ്പിച്ചെടുത്ത അവാന്‍ഗാര്‍ഡ് ഹൈപ്പര്‍സോണിക് ഗ്ലൈഡ് വെഹിക്കിള്‍. 2002ല്‍ എബിഎം ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെയാണ് റഷ്യ ഹൈപ്പര്‍സോണിക് ആയുധങ്ങള്‍ വികസിപ്പിക്കാന്‍ തുടങ്ങിയത്. റോയിട്ടേഴ്‌സിന്റെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2018 മാര്‍ച്ച് 1 ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അനാച്ഛാദനം ചെയ്ത ആറ് പുതിയ റഷ്യന്‍ തന്ത്രപരമായ ആയുധങ്ങളില്‍ ഒന്നാണ് അവാന്‍ഗാര്‍ഡ്.
പുതിയ തലമുറ ആയുധങ്ങളുടെയും തുളച്ചുകയറാന്‍ കഴിയുന്ന യുഎസ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെയും യുഎസ് വികസനത്തോടുള്ള പ്രതികരണമാണിതെന്നുമാണ് പുടിന്‍ അഭിപ്രായപ്പെട്ടത്. പരമ്പരാഗത ബാലിസ്റ്റിക് മിസൈല്‍ വാര്‍ഹെഡുകളില്‍ നിന്ന് HGVകള്‍ വ്യത്യസ്തമാകുന്നത്, താഴ്ന്ന ഉയരങ്ങളില്‍ കൈകാര്യം ചെയ്യാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവുകൊണ്ടാണ്. അവാന്‍ഗാര്‍ഡ് ഗ്ലൈഡ് വാഹനം റോക്കറ്റില്‍ നിന്ന് വേര്‍പെടുകയും ശബ്ദത്തിന്റെ 27 മടങ്ങ് ഹൈപ്പര്‍സോണിക് വേഗതയില്‍ റോക്കറ്റിന്റെ പാതയ്ക്ക് പുറത്ത് ലംബമായി സഞ്ചരിക്കാന്‍ കഴിയുമെന്നും റഷ്യന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. ഒരു ഉദാഹരണം എടുക്കുകയാണെങ്കില്‍, കശ്മീരില്‍ നിന്ന് കന്യാകുമാരിയിലേക്ക് ഏകദേശം 3,400 കിലോമീറ്റര്‍ ദൂരമുണ്ട്. എന്നാല്‍ മിസൈല്‍ ഈ ദൂരം പിന്നിടാന്‍ വെറും 5 മുതല്‍ 6 മിനിറ്റ് വരെ മാത്രമേ എടുക്കൂ.
2019ല്‍ റഷ്യ തങ്ങളുടെ ആദ്യത്തെ അവാന്‍ഗാര്‍ഡ് സജ്ജീകരിച്ച മിസൈല്‍ അതെ ഒറെന്‍ബര്‍ഗ് സൗകര്യത്തില്‍ സ്ഥാപിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ചൈനയില്‍ നിന്നുള്ള റഷ്യന്‍ മിസൈലുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചൈനീസ് DF-41 മിസൈലിന് മാക് 25 വേഗതയുണ്ട്. ഇതിന് 10 മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്ലി ടാര്‍ഗെറ്റബിള്‍ റീ-എന്‍ട്രി വെഹിക്കിള്‍സ് വരെ വഹിക്കാന്‍ കഴിയും. മറുവശത്ത്, ഇന്ത്യയുടെ ഏറ്റവും നൂതനമായ മിസൈലുകളില്‍ ഒന്നായ അഗ്നി-V മിസൈലിന് മാക് 24 വേഗതയുണ്ട്. 8,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഇതിന് 3-6 MIRV വാര്‍ഹെഡുകള്‍ വഹിക്കാന്‍ കഴിയും. സമാനമായി, മുപ്പതു മിനുറ്റുകൊണ്ട് അമേരിക്കയില്‍ നിന്നും റഷ്യന്‍ ആസ്ഥാനമായ മോസ്‌കോയിലേക്കെത്താന്‍ കഴിവുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്ന ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ ആണ് മിനുട്ട്മാന്‍ III.
ഭൂമിയിലെ ഏതു നഗരത്തിലേക്കും അരമണിക്കൂറില്‍ എത്തി ആക്രമണം നടത്താന്‍ സാധിക്കുന്ന അമേരിക്കയുടെ വജ്രായുധമാണ് മിനുട്ട്മാന്‍ III. കാലിഫോര്‍ണിയയില്‍ നിന്നും 5,900 മൈല്‍ അകലെയാണ് മോസ്‌കോയെങ്കില്‍ ബീജിങ് 6,000 മൈല്‍ ദൂരത്തിലാണ്. ഈ രണ്ട് നഗരങ്ങളിലേക്കും അമേരിക്ക തീരുമാനമെടുത്താല്‍ അരമണിക്കൂറിനുള്ളില്‍ മിനുട്ട്മാന്‍ III പറന്നെത്തി സര്‍വനാശം വിതക്കും. ഭൂഖണ്ഡാന്തര മിസൈലിനു പുറമേ മുങ്ങിക്കപ്പലുകളില്‍ നിന്നും വിക്ഷേപിക്കുന്ന സബ്മറീന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകളും(SLBM) അമേരിക്ക ഉപയോഗിക്കുന്നുണ്ട്. ഇത്തരം മിസൈലുകള്‍ കടലിനടിയിലെ മുങ്ങിക്കപ്പലുകളില്‍ നിന്നാണ് ലക്ഷ്യസ്ഥാനത്തേക്ക് പറന്നുയരുക. 1963 മുതല്‍ 1987 വരെ അമേരിക്കയുടെ കൈവശമുണ്ടായിരുന്ന ടൈറ്റന്‍ മിസൈലിനാണ് വേഗതയുടെ കാര്യത്തില്‍ റെക്കോഡുള്ളത്. മണിക്കൂറില്‍ 16,000 മൈല്‍(ഏകദേശം 25,749 കിമി) വരെ വേഗതയില്‍ സഞ്ചരിക്കാന്‍ ടൈറ്റന് സാധിച്ചിരുന്നു.
6,000 മൈല്‍ (9,656 കിമി) ദൂരത്തുള്ള ലക്ഷ്യം വരെ 30 മിനുറ്റിനുള്ളില്‍ തകര്‍ക്കുന്ന മിസൈലായിരുന്നു ടൈറ്റന്‍. കൂടുതല്‍ ആധുനിക സംവിധാനങ്ങളുള്ള എംഎക്‌സ് പേസ്‌കീപ്പര്‍ പോലുള്ള മിസൈലുകള്‍ക്കുവേണ്ടി ടൈറ്റന്‍ വഴി മാറുകയായിരുന്നു. അമേരിക്കന്‍ ആണവശേഷിയുടെ പ്രധാന ആയുധങ്ങളിലൊന്നാണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍. അമേരിക്കയുടെ ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ആണവ മിസൈലായ എല്‍ജിഎം-35എ സെന്റിനല്‍ 2029 ആവുമ്പോഴേക്കും സൈന്യത്തിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2075 വരെ സെന്റിനല്‍ മിസൈലുകള്‍ അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായി തുടരും. കഴിഞ്ഞ 50 വര്‍ഷമായി അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായുള്ള 400 മിനുട്ട്മാന്‍ III ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ പകരക്കാരനാണ് സെന്റിനല്‍ മിസൈലുകള്‍.
CONTENT HIGH LIGHTS;’Operation Sindoor’ changed the world powers?: What is Russia’s Avangard Hypersonic Glide Vehicle?; Countries’ competition to acquire modern weapons