കേരനിരകളുടെ നാട് കേരളം…എന്നാൽ ഇന്ന് കഥ മാറുകയാണ്. ഇന്ന് വീട്ടിലെ കറിയ്ക്കരക്കയ്ക്കാൻ തേങ്ങ പുറത്ത് നിന്ന് വാങ്ങണം. വിപണിയിലെത്തുന്നതും അന്യസംസ്ഥാനങ്ങലിൽ നിന്നാണ്.തെങ്ങ് കൃഷി ചെയ്യുന്ന കൃഷിയിടത്തിന്‍റെ വിസ്‌തൃതിയില്‍ മുന്നിലെങ്കിലും തേങ്ങ ഉത്‌പാദനത്തില്‍ കേരളത്തില്‍ വര്‍ഷം തോറും ഇടിവ് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നാളികേര വികസന ബോര്‍ഡിന്‍റെ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് കേരളത്തെ കാത്തിരിക്കുന്ന ആ അപകടത്തിലേക്കാണ്.
നാളികേര ഉത്‌പാദനം ഗണ്യമായി കുറയുന്നതിന് കാരണമായി വിദഗ്‌ധര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ പലതാണ്. തെങ്ങിൻ തോട്ടങ്ങളുടെ വ്യാപ്‌തി കുറഞ്ഞതും കൊമ്പൻ ചെല്ലി, ചെമ്പൻ ചെല്ലി എന്നിവയുടെ ആക്രമവും കൂമ്പുചീയലും കാറ്റു വീഴ്‌ചയുമെല്ലാം കർഷകർ നാളികേര കൃഷിയിൽ നിന്നും പിൻവലിയാൻ കാരണമാകുന്നു. ഇതെല്ലാം ഉത്‌പാദനത്തേയും സാരമായി ബാധിക്കുന്നതായി കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
ഉത്‌പാദനം കുറഞ്ഞതോടെ വിപണിയില്‍ തേങ്ങക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചു കയറി. താല്‍ക്കാലികമായി കര്‍ഷകര്‍ക്ക് ഇത് ഗുണകരമാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ കേരളത്തിന് ഇത് ദോഷം ചെയ്യുമെന്ന് പ്ലാനിങ് ബോര്‍ഡും സൂചന നല്‍കുന്നു. രോഗബാധ കാരണം തെങ്ങു കൃഷിയിലുള്ള താല്‍പര്യം നഷ്‌ടമാകുന്നുണ്ടെന്നാണ് കേര കര്‍ഷകര്‍ തന്നെ പറയുന്നത്.
2023- 24 വര്‍ഷം 765840 ഹെക്‌ടര്‍ സ്ഥലത്താണ് കേരളത്തില്‍ തെങ്ങ് കൃഷി ചെയ്‌തത്. ഇതില്‍ വിളഞ്ഞത് 5522.71 മില്യണ്‍ തേങ്ങയായിരുന്നു. ഹെക്‌ടര്‍ ഒന്നിന് 7211 തേങ്ങ എന്ന തോതിലായിരുന്നു ലഭിച്ച വിളവ്. തെങ്ങിന്‍ തോട്ടങ്ങളുടെ വിസ്‌തീര്‍ണം അല്‍പം കുറവായിരുന്നെങ്കിലും തൊട്ടു മുന്‍ വര്‍ഷം 760350 ഹെക്‌ടറില്‍ കൃഷി ചെയ്‌തപ്പോള്‍ 5628.42 മില്യണ്‍ തേങ്ങയായിരുന്നു കേരളത്തില്‍ വിളയിക്കാനായത്. പ്രതി ഹെക്‌ടറില്‍ ഉത്‌പാദനം 7402 ഉണ്ടായിരുന്നു.
2021-2022 വര്‍ഷത്തില്‍ 765440 ഹെക്‌ടറില്‍ കൃഷി നടത്തി കേരളം 5522.66 മില്യണ്‍ തേങ്ങ ഉത്‌പാദിപ്പിച്ചു. ഹെക്‌ടറൊന്നിന് 7215 എന്ന തോതിലായിരുന്നു ഉത്‌പാദനം. 2020-2021 വര്‍ഷത്തില്‍ 768810 ഹെക്‌ടറില്‍ തെങ്ങ് കൃഷി നടത്തിയപ്പോള്‍ വിളവ് 6942.60 മില്യണ്‍ തേങ്ങയായിരുന്നു. പ്രതി ഹെക്‌ടറില്‍ 9030 തേങ്ങ എന്ന തോതില്‍ വിളവ് ലഭിച്ചു.
2019-2020 വര്‍ഷം 760780 ഹെക്‌ടറില്‍ കൃഷി ചെയ്‌ത് 6980.30 മില്യണ്‍ തേങ്ങ ലഭിച്ചു. ഹെക്‌ടറൊന്നിന് 9175 തേങ്ങയെന്ന തോതിലായിരുന്നു ഉത്‌പാദനം. 2018-2019 വര്‍ഷം കൃഷി ഭൂമി 760950 ഹെക്‌ടറും ഉത്‌പാദിപ്പിച്ച തേങ്ങ 7683.55 മില്യണുമായിരുന്നു. ഹെക്‌ടറൊന്നിലെ ഉത്‌പാദനം 10097. 2017-18 ല്‍ തെങ്ങിന്‍ തോപ്പുകള്‍ 807130 ഹെക്‌ടറുണ്ടായിരുന്നു. ഉത്‌പാദനം 8452.05 മില്യണ്‍ തേങ്ങയായിരുന്നു. പ്രതി ഹെക്‌ടറില്‍ വിളവ് 10472 തേങ്ങ.
ഏറ്റവും കൂടുതല്‍ ഭൂമിയില്‍ നാളികേരക്കൃഷി നടത്തുന്ന സംസ്ഥാനം ഇന്നും കേരളമാണ്. വിസ്‌തൃതിയില്‍ മുന്നിലാണെങ്കിലും ഉത്‌പാദനത്തില്‍ മുന്നിലുള്ളത് കര്‍ണാടകയാണ്. 6151 മില്യണ്‍ തേങ്ങയാണ് 564620 ഹെക്‌ടറില്‍ നിന്ന് കര്‍ണാടകം 2023-24 വര്‍ഷത്തില്‍ ഉത്‌പാദിപ്പിച്ചത്. ഹെക്‌ടര്‍ ഒന്നിന് ലഭിച്ച വിളവ് 10894 തേങ്ങ.
വിളവില്‍ മുന്നില്‍ നില്‍ക്കുന്നത് തമിഴ്‌നാടാണ്. 492610 ഹെക്‌ടറില്‍ തെങ്ങ് കൃഷി ചെയ്‌ത തമിഴ്‌നാട് 6091.98 മില്യണ്‍ തേങ്ങ ഉത്‌പാദിപ്പിച്ചു. പ്രതി ഹെക്‌ടറില്‍ ഉത്‌പാദനം 12367 തേങ്ങ. കൃഷി ഭൂമി കുറവാണെങ്കിലും ആന്ധ്രാ പ്രദേശ് ഉത്‌പാദനത്തില്‍ ഏറെ മുന്നിലെത്തി. 107370 ഹെക്‌ടറില്‍ തെങ്ങ് കൃഷി ചെയ്‌ത ആന്ധ്ര 1707.08 മില്യണ്‍ തേങ്ങ വിളയിച്ചു. ഉത്‌പാദനം ഹെക്‌ടര്‍ ഒന്നിന് 15 899 തേങ്ങ.
തേങ്ങ മുഖ്യഘടകമായ കറികളും പലഹാരങ്ങളും പായസവും ശീലിച്ചവരാണ് കേരളീയർ. തേങ്ങയും വെളിച്ചെണ്ണയും പ്രധാന ഘടകങ്ങളായ വിഭവങ്ങൾ ശീലിച്ച കേരളീയർക്ക്, ഉത്‌പാദനക്കുറവ് കാരണം ഇവ രണ്ടിനും താങ്ങാനാവാത്ത വില നൽകേണ്ടി വരികയാണ്. തേങ്ങയ്ക്ക് ബദലായി മറ്റൊരു വസ്‌തു ഉപയോഗിക്കാൻ കഴിയില്ലെങ്കിലും, വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ പാം ഓയിൽ പകരക്കാരനായി കടന്നുവരുന്നുണ്ട്. ഹോട്ടലുകളിലും വീടുകളിലും എണ്ണ പലഹാരങ്ങൾക്കായി പാം ഓയിലിൻ്റെ സാന്നിധ്യം വർധിച്ചുവരികയാണ്.
കൂടുതല്‍ കൃഷിയിടങ്ങളില്‍ തെങ്ങ് കൃഷി ചെയ്‌തിട്ടും വിളവ് കൂട്ടാനാവാത്തത് ഗവേഷകര്‍ക്കൊപ്പം കര്‍ഷകരേയും ചിന്തിപ്പിക്കുകയാണ്. മുന്‍ കാലങ്ങളില്‍ ചെയ്‌തത് പോലെ ജൈവ കൃഷിരീതികളും ജൈവ കീടനിയന്ത്രണ മാര്‍ഗങ്ങളും പിന്തുടരുന്നതാണ് ഉത്‌പാദനം കൂട്ടാന്‍ ഏറ്റവും മികച്ച പോംവഴിയെന്ന് പ്രയോഗിക ജ്ഞാനം ഏറെയുള്ള കര്‍ഷകര്‍ പറയുന്നു.