വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന പ്രാസംഗികര്‍ കേരളത്തില്‍ വിരളമാണ്. വിരലിലെണ്ണാവുന്ന വാഗ്മികളില്‍ മുമ്പനാണ് എം. സ്വരാജ് എന്ന യുവ രാഷ്ട്രീയക്കാരന്‍. ആഴത്തിലുള്ള വായനയെ വാക്കുകളിലൂടെ പ്രസരിപ്പിക്കാന്‍ സ്വരാജിനോളം പ്രാഗത്ഭ്യം ഈ തലമുറയില്‍ മാറ്റൊരു നേതാവിലും കണ്ടിട്ടില്ല. നിയമസഭയിലെ പ്രസംഗങ്ങള്‍ നിശബ്ദം കേട്ടിരിക്കുന്ന പ്രതിപക്ഷ ബെഞ്ചിനെ ഇന്നും ഓര്‍ക്കുന്നുണ്ട്. ലോക രാഷ്ട്രീയവും ഇന്ത്യന്‍ രാഷ്ട്രീയവും കേരളാ രാഷ്ട്രീയവും ചരിത്ര സംഭവങ്ങളും വ്യക്തികളും പ്രധാന സംഭവങ്ങളുമെല്ലാം സ്വരാജിന്റെ പ്രസംഗത്തില്‍ അനര്‍ഗ നിര്‍ഗളമായി പ്രവഹിക്കാറുണ്ട്. പ്രസംഗത്തിനു പിന്നാലെ ഉണ്ടായിട്ടുള്ള വിവാദങ്ങളും ചര്‍ച്ചകളും കുറവുമല്ല.
എങ്കിലും സ്വരാജിന്റെ പ്രസംഗത്തിന് കാതോര്‍ക്കുന്ന പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ വരെയുണ്ടെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്തുകൊണ്ടും കേരള രാഷ്ട്രീയത്തില്‍ സ്വരാജെന്ന വ്യക്തിയുടെ അറിവും ശേഷിയും ആത്യാവശ്യമാണ്. എന്നാല്‍, ജനാധിപത്യ വഴിയില്‍ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സ്വരാജിന്റെ ഈ കഴിവും ജ്ഞാനവും വിജയം കാണുമോ എന്നതാണ് പ്രശ്‌നം. വലിയ വാഗ്മിയും വഴുതി വീഴുന്നൊരിടമാണ് ജനാധിപത്യം. അങ്ങനെ എത്രയോ സംഭവങ്ങള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ഇവിടെയും അതാവര്‍ത്തിക്കുമോ അതോ സ്വരാജ് അതിനെ മറികടന്ന് നിലമ്പൂരില്‍ വെന്നിക്കൊടി പറിക്കുമോ.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സി.പി.എം അവരുടെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂര്‍ ഉഫതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ചുമതലയും നല്‍കിയിരുന്ന എം സ്വരാജിനെ തന്നെ സ്ഥാനാര്‍ത്ഥി ആക്കിയിരിക്കുകയാണ്. മലപ്പുറത്ത് പാര്‍ട്ടി സ്വതന്ത്രന്‍ എന്നൊരു സംവിധാനത്തെ കുറിച്ചു മാത്രമേ സി.പി.എം എപ്പോഴും ചിന്തിച്ചിരുന്നുള്ളൂ. ഇത്തവണയും അങ്ങനെയുള്ള അന്വേഷണങ്ങള്‍ നടന്നെങ്കിലും അതെല്ലാം പരാജയപ്പെട്ടു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചെങ്കിലും അന്‍വര്‍ വിഷയം തലവേദനയായി നില്‍ക്കുകയാണ്. എങ്കിലും ആര്യാടന്‍ ഷൗക്കത്തിന്റെ ജനകീയതയും മതപരമായ സാധ്യതയും മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നതില്‍ തര്‍ക്കമില്ല.
ഈ ഘടകങ്ങള്‍ നോക്കി വേണം ഇടതു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍. അതിനുള്ള നെട്ടോട്ടമായിരുന്നു ഇതുവരെ. പലരിലേക്കും ചര്‍ച്ചകള്‍ നീണ്ടു. ആത്മഹത്യാപരമായ സ്ഥാനാര്‍ത്ഥിത്വം എന്നതിനപ്പുറം വിജയം ഉറപ്പിച്ചുള്ള സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിക്കാന്‍ സി.പി.എമ്മിന് കഴിയില്ല. അങ്ങനെയൊരു സ്ഥാനാര്‍ത്ഥിയെ കിട്ടുകയുമില്ല. പാര്‍ട്ടി അനുഭാവികളെയെല്ലാം തെരഞ്ഞെങ്കിലും എല്ലാ ചര്‍ച്ചകളും സ്വരാജിലെത്തി നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്. മാത്രമല്ല, ജയപരാജയങ്ങള്‍ നോക്കേണ്ടതില്ല എന്നും, ആരുമാസം കഴിഞ്ഞാല്‍ സുരക്ഷിതമായ മണ്ഡലത്തില്‍ നിര്‍ത്താമെന്നുമുള്ള സമവാക്യമായിരിക്കും സ്വരാജിനു മുമ്പില്‍ പാര്‍ട്ടി വെച്ചത്.
ഒരു കാരണവശാലും മത്സരിക്കാനില്ല എന്നതായിരുന്നു സ്വരാജിന്റെ നിലപാട്. മത്സരിക്കാനില്ല, എന്നല്ല, തോല്‍ക്കാനില്ല എന്നാണ് സ്വരാജ് ഉദ്ദേശിച്ചിരുന്നത്. സാധ്യതയുള്ള മണ്ഡലത്തില്‍ മത്സരിച്ച് തോറ്റാലും കിട്ടുന്ന വോട്ടിന്റെ പിന്‍ബലത്തോടെ പോരാടിയാണ് തോറ്റതെന്നു പറയാമല്ലോ. പക്ഷെ, മലപ്പുറത്ത്, നിലമ്പൂരില്‍ അത് പറയാനൊക്കില്ലെന്ന് എന്തുകൊണ്ടോ സ്വരാജ് മനസ്സിലാക്കിയതു പോലെയായിരുന്നു പിന്‍മാറ്റം. എന്നാല്‍, ആരെയും കിട്ടാതെ വന്നതോടെ സ്വരാജ് മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിക്കുകയാണ് ചെയ്തത്. ആരുമില്ലെങ്കില്‍ ഞാന്‍ തന്നെ മത്സരിക്കാമെന്ന് സ്വരാജും തീരുമാനിച്ചു. അങ്ങനെ എല്‍.ഡി.എഫിന് സ്ഥാനാര്‍ത്ഥിയായി.
ഇനി ജയപരാജയങ്ങള്‍ ജനം തീരുമാനിക്കേണ്ടതാണ്. എന്തായാലും, നിലമ്പൂരിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണോ സ്വരാജ് എന്നു ചോദിച്ചാല്‍, അത് അവിടുത്തെ വോട്ടര്‍മാരുടെ മനസ്സിലാണ്. പക്ഷെ, സ്വരാജ്, കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിച്ചു പറയാനാകും. ആ രീതിയില്‍ നോക്കിയാല്‍ സ്വരാജ് കേരളത്തിലെ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ യോഗ്യതയുള്ള സ്ഥാനാര്‍ത്ഥി തന്നെയാണ്. എന്നാല്‍, രാഷ്ട്രീയ പ്രവര്‍ത്തനം എന്നത്, പ്രാസംഗികന്‍ ആയതു കൊണ്ടോ, ജ്ഞാനം കൊണ്ടോ ആകണമെന്നില്ല. ജനങ്ങളുടെ ആവശ്യങ്ങള്‍ രാഷ്ട്രീയത്തിനതീതമായി നിറവേറ്റാന്‍ കഴിയുന്ന വ്യക്തിയാണോ എന്നതാണ് മാനദണ്ഡം. അത് സ്വരാജില്‍ ഉണ്ടാകമണെന്നില്ല. കാരണം, അദ്ദേഹം സി.പി.എം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിധേയനും പ്രവര്‍ത്തകനുമണ്.
നിലമ്പൂരിലെ മത്സരം എന്തുകൊണ്ടും ശ്രദ്ധിക്കപ്പെടുമെന്നതില്‍ തര്‍ക്കമില്ല. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സല്‍ പോലെയണിത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും, പ്രതിപക്ഷത്തിന്റെ സര്‍ക്കാര്‍ വിരുദ്ധ പ്രചാരണവും തമ്മിലായിരിക്കും മത്സരം നടക്കുക. തൃപ്പൂണിത്തുറയില്‍ 2016ല്‍ മുന്‍മന്ത്രി കെ. ബാബുവിനെ തോല്‍പ്പിച്ചാണ് എം. സ്വരാജ് നിയമസഭയില്‍ അംഗമാകുന്നത്. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷവും നിയമസഭയില്‍ സ്വരാജ് തീപ്പൊരിയായി മാറി. അദ്ദേഹത്തിന്റെ ചര്‍ച്ചകള്‍ കേള്‍ക്കാന്‍ പ്രതിപക്ഷത്തെ അംഗങ്ങളെല്ലാം കാതോര്‍ത്ത് ഇരുന്നിട്ടുണ്ട്. എന്നാല്‍, രണ്ടാം വട്ടം തൃപ്പൂണിത്തുറയില്‍ സ്വരാജ് തോറ്റു. അതും കെ. ബാബുവിനോടാണ്. ഇതാ വീണ്ടും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നു.
നിലമ്പൂര്‍ മണ്ഡലത്തിലെ ഇടതു സ്വതന്ത്രനായിരുന്ന പി.വി. അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജി വെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആസന്നമായത്. ഇടതുപക്ഷത്തോട് ഇടഞ്ഞ അന്‍വര്‍ സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീടതില്‍ നിന്നും പിന്‍മാറി. ഒരു സന്നദ്ധ സംഘഠനയെന്ന രീതിയില്‍ തുടക്കമിട്ട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. പിന്നീട്, കോണ്‍ഗ്രസില്‍ ചേരാന്‍ നീക്കം നടത്തി പരാജയപ്പെട്ടു. ഇതോടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനൊപ്പം ചേരാന്‍ തീരുമാനിച്ചു. എന്നാല്‍, പിണറായി വിജയന്റെ ഇടപെടല്‍ നടന്നതോടെ അതും പാളി. തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. യു.ഡി.എപിന്റെ ഘടകകക്ഷിയാകാനുള്ള നീക്കം നടത്തി. അവിടെയും പരാജയപ്പെട്ടു നില്‍ക്കുകയാണ്.
അന്‍വര്‍ പറഞ്ഞ സ്ഥാനാര്‍ത്ഥിയെ യു.ഡി.എഫ് നിര്‍ത്തിയതുമില്ല. അന്‍വറിനെ പാര്‍ട്ടിയില്‍ എടുത്തതുമില്ല. ഈ സാഹചര്യത്തില്‍ അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്നാണ് അറിയേണ്ടത്. ഇതാണ് യു.ഡി.എഫിന്റെ നിലവിലുള്ള പ്രശ്‌നവും. ഈ പ്രശ്‌നം സജീവമായി നില്‍ക്കുകയാണെങ്കില്‍ സ്വരാജിന് വിജയിക്കാന്‍ കഴിയുമെന്ന നേരിയ പ്രതീക്ഷ സി.പി.എമ്മിനുണ്ട്. മാത്രമല്ല, ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നാല്‍ ആ വോട്ടുകളും സ്വരാജിന് കിട്ടുമെന്ന് കണക്കു കൂട്ടുന്നുണ്ട്.
-
എം. സ്വരാജ്
നിലമ്പൂര്‍ പോത്തുകല്ല് പതാര്‍ ഭൂദാന്‍ കോളനി സുമാനിവാസില്‍ പി.എന്‍ മുരളീധരന്‍ നായരുടെയും പി.ആര്‍ സുമാംഗിയമ്മയുടേയും മകനായി 1979 മെയ് 27നാണ് എം. സ്വരാജ് ജനിച്ചത്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ. മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുള്ള സ്വരാജ് പിന്നീട് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി. മുന്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും നിലവില്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമാണ്.
2004ല്‍ കേരള യൂണിവേര്‍സിറ്റിയില്‍ നിന്ന് എല്‍.എല്‍.ബിയും. 2007ല്‍ അണ്ണാമലൈ യൂണിവേര്‍സിറ്റിയില്‍ നിന്നും എം.എ. ബിരുദവും കരസ്ഥമാക്കി.
2016ല്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ച് വിജയിച്ചു. പതിനാലാം കേരള നിയസഭയില്‍ അംഗമായി. എതിരാളി മുന്‍മന്ത്രി കെ. ബാബു. 2021ല്‍ തൃപ്പൂണിത്തുറയില്‍ നിന്നു തന്നെ വീണ്ടും മത്സരിച്ചെങ്കിലും കെ ബാബുവിനോട് പരാജയപ്പെട്ടു. ഇക്കഴിഞ്ഞ സി.പി.എം സംസ്ഥാന സമ്മേളനത്തോടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായി. അതിനു മുമ്പ് പാര്‍ട്ടി സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു.
കവി, കഥാകൃത്ത്, മികച്ച പ്രസംഗകന്‍ എന്നീ നിലകളിലും അറിയപ്പെടുന്ന വ്യക്തിത്വമാണ് സ്വരാജിന്റേത്. ഒരു കവിതാ സമാഹാരവും മൂന് യാത്രാ വിവരണങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഭാര്യ: സരിത
CONTENT HIGH LIGHTS; Leaving Tripunithura and reaching Nilambur?: This is the third time for M. Swaraj from Bhoodan Colony, Malappuram; Did he end up with the CPM in the lurch, unable to find anyone to contest?