രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിലെ ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക്. ഇടതുപക്ഷത്തിന്റെ നാവായി, പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാഴ്ത്തു പാട്ടുകളുടെ നായകനായി, എതിരളികളെയും പ്രതിപക്ഷ നിരയെയും സര്‍ക്കാരിനു വേണ്ടി ഘോരഘോരം വാദിച്ച നിലമ്പൂരിലെ തോക്കുമരക്കാട്ടിലെ ഒറ്റയാന്‍. അതായിരുന്നു പി.വി. അന്‍വറെന്ന ഇടതു സ്വതന്ത്രന്റെ ലേബല്‍. ഒന്നിനും ഒളിയും മറയുമില്ല, എല്ലാം നേര്‍ക്കുനേര്‍ മാത്രം. വാര്‍ട്ടര്‍ തീം പാര്‍ക്കും, വിദേശത്ത് വൈഡൂര്യം കുഴിച്ചെടുക്കലുമായി വിവാദങ്ങളില്‍ പെട്ടപ്പോഴൊക്കെയും കോടീശ്വരനായ അന്‍വറിനെ സി.പി.എം പൊന്നുപോലെ സൂക്ഷിച്ചു. ജപ്പാനില്‍ മഴപെയ്യുന്നത് ഇവിടുത്തെ നീരാവി കാറ്റടിച്ചു കൊണ്ടുപോകുന്നതു കൊണ്ടാണെന്ന ശാസ്ത്രീയ വിശകലത്തോടെ ജനശ്രദ്ധ പിടിച്ചുപറ്റി.
സോഷ്യല്‍ പ്ലാറ്റ് ഫോമുകളില്‍ അന്‍വറിന്റെ ഇടതു സ്‌നേഹവും പ്രതിരോധവുമെല്ലാം ആരാധകരെ ഉണ്ടാക്കി. മാധ്യമങ്ങള്‍ക്കെതിരേ സി.പി.എം നേതാക്കള്‍ നടത്തുന്ന ആരോഗ്യകരമായ പോരാട്ടത്തിനെ അന്‍വറും പിന്തുണച്ചു. പക്ഷെ, അന്‍വറിന്റേത് അതിരു കടന്നതായിപ്പോയി എന്നൊരു പരാതി അപ്പോഴും സി.പി.എമ്മിനുള്ളില്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത. പാര്‍ട്ടിക്കാരനല്ലാത്ത സ്വതന്ത്രനായ അന്‍വറെ അദികമൊന്നും തിരുത്താന്‍ സി.പി.എമ്മും തയ്യാറായില്ല എന്നതാണ് സത്യം. ഇത് അന്‍വര്‍ ദുരുപയോഗം ചെയ്തു കൊണ്ടേയിരുന്നു. രാഷ്ട്രീയക്കാരെയും, രാഷ്ട്രീയ പാര്‍ട്ടികളെയും മാധ്യമങ്ങള്‍ എന്നും നിശിതമായി വിമര്‍ശിക്കുന്ന നിലയാണുള്ളത്. ഇതിനെതിരേ രാഷ്ട്രീയക്കാരും പ്രതികരിക്കും. ചിലര്‍ അതിശക്തമായി തന്നെ വിമര്‍ശിക്കാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരം ശഖ്തമായ വിമര്‍ശനങ്ങള്‍ പറയുന്ന കൂട്ടത്തിലുമാണ്.
സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ വര്‍ദ്ധിച്ചതോടെ വാര്‍ത്തകളും വിശകലനങ്ങളും സ്വാഭാവിക സംഭവങ്ങളായി. ഇതോടെ വിമര്‍ശനങ്ങള്‍ക്കു മൂര്‍ച്ചയും വന്നു. മറുനാടന്‍ മലയാളി എന്ന യൂട്യൂബ് വാര്‍ത്താ ചാനല്‍ ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നേരെ നിരന്തരം വാര്‍ത്തകള്‍ ചെയ്തതോടെ പി.വി അന്‍വര്‍ രക്ഷാകവചമൊരുക്കി രംഗത്തെത്തി. തുടര്‍ന്ന് മറുനാടന്‍ എഡിറ്റര്‍ ഷാജന്‍സ്‌ക്കറിയയും, അന്‍വറും തമ്മിലായി യുദ്ധം. വ്യാജവാര്‍ത്തകളാണ് മറുനാടന്‍ പ്രചരിപ്പിക്കുന്നതെന്നും അതിനെതിരേ സന്ധിയില്ലാ യുദ്ധമാണ് നടത്തുന്നതെന്നം അന്‍വര്‍ പ്രഖ്യാപിച്ചു. ഷാജന്‍സ്‌ക്കറിയ മറുനാടന്‍ മലയാളി ചാനലിലൂടെ അന്‍വറിനെതിരേയും സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനങ്ങളും കൂടുതല്‍ കൂടുതല്‍ പുറത്തു വിട്ടുകൊണ്ടിരുന്നു.
സഹികെട്ടും, ആക്രമിച്ചും അന്‍വര്‍ രംഗത്തിറങ്ങി. മറുനാടന്‍ ഓഫീസില്‍ പോലീസ് കയറി. കമ്പ്യൂട്ടറുകളും മറ്റു വസ്തുക്കളും എടുത്തു. ഷാജനെതിരേ കേസു കൊടുത്തു. അത് സുപ്രീംകോടതി വരെ പോയി. ഒടുവില്‍ ഷാജന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിരവധി കേസുകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷെ, അന്‍വര്‍ ഷാജനെതിരേ നടത്തിയ പോരാട്ടത്തിന് അടിത്തറയില്ലായിരുന്നു എന്ന് പിന്നീടാണ് കേരളത്തിനു ബോധ്യമായത്. ഷാജന്‍സ്‌ക്കറിയ പോലീസ് വയര്‍ലെസ് ചോര്‍ത്തിയെന്നതായിരുന്നു അടുത്ത ആരോപണം. അതിനെ തുടര്‍ന്ന് അന്വേഷണങ്ങള്‍ നടന്നു. അന്‍വര്‍ വിടാതെ പിന്തുടര്‍ന്നെങ്കിലും ആ കേസിലും നടപടികളുണ്ടായില്ല.
ഷാജനുമായുള്ള തുറന്ന പോരിന് അയവുവരുത്തണമെന്ന് ഇടയ്ക്ക് പാര്‍ട്ടി നേതാക്കളും ഉപദേശിച്ചിരുന്നു. എന്നാല്‍, താന്‍ ഒരു ഇടതു സ്വതന്ത്രനായതു കൊണ്ട് എന്തും ചെയ്യാനാകുമല്ലോ, അതൊന്നും പാര്‍ട്ടിക്ക് ദോഷം ചെയ്യില്ലല്ലോ എന്നായിരുന്നു അന്‍വറിന്റെ മറുപടി. ഇത് അന്‍വറിന്റെ രാഷ്ട്രീയത്തിനു തന്നെ ദോഷം ചെയ്തു. സ്വര്‍ണ്ണക്കടത്ത് കേസിലെ പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടല്‍, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിന്റെ വിഷയത്തിലെ ഇടപെടല്‍ അങ്ങനെ വിഷയങ്ങള്‍ ഓരോന്നായി അന്‍വര്‍ പുറത്തെടുത്തു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പി. ശശിയുമായി ഇടഞ്ഞു. ഇതോടെ പിണറായി വിജയന്‍ അന്‍വറിനെതിരേ തിരിഞ്ഞു. പിന്നെ കൈവിട്ട കളിയായിരുന്നു അന്‍വറിന്റേത്. സമൂഹത്തിലെ തെറ്റായ നടപടികള്‍ക്കെതിരേ വാളെടുത്തവന്‍ എന്ന ലേബലിലേക്ക് അന്‍വര്‍ മാറുകയായിരുന്നു.
അജിത്കുമാറിനെയും പി. ശശിയെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു എന്നായി. അവിടുന്ന്, സി.പി.എമ്മുമായി ഇടയുന്നു. പിന്നെ, ഒറ്റയ്ക്കു നിന്നുള്ള പോരാട്ടമായി. ഷാജന്‍സ്‌ക്കറിയയുമായുള്ള പോരാട്ടമെല്ലാം ഉപേക്ഷിച്ച് ഇടതുപക്ഷം സംരക്ഷിക്കുന്നവര്‍ക്കെതിരേയായി. അത് ചെന്നെത്തി നിന്നത് എം.എല്‍.എ സ്ഥാനം രാജി വെക്കലിലേക്കാണ്. നിലമ്പൂരിലെ മലയോര മേഖലയില്‍ വന്യജീവി പ്രശ്‌നത്തില്‍ ഇടപെട്ട് ജയിലിലുമായി. പിന്നെ, പുതിയ പാര്‍ട്ടിയെ കുറിച്ചുള്ള ചിന്തയായി. തമിഴ്‌നാട്ടില്‍ എം.കെ സ്റ്റിലിനുമായി ചേരാന്‍ തീരുമാനിച്ചു. അവിടെയും വെട്ടു വന്നതോടെ ബേംഗാളിലേക്കു വണ്ടി കയറി. തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമായി. ചേലക്കരയിലും, പാലക്കാടും സ്വതന്ത്രരെ നിര്‍ത്തി തോറ്റു. ഒടുവില്‍ യു.ഡി.എഫ് ഘടകകക്ഷിയാകാനുള്ള നീക്കമായി.
അവിടെയും ശ്രമം പാളിയതോടെ കോണ്‍ഗ്രസില്‍ ഉപാധികളില്ലാതെ കേരാനുള്ള ശ്രമമായി. എന്നാല്‍, വി.ഡി. സതീശന്റെ എതിര്‍പ്പ് അന്‍വറിനെ തകര്‍ത്തു. കോണ്‍ഗ്രസിലും യു.ഡി.എഫിലും കയറാനാകാതെ അഞ്ചുമാസം പുറത്തു നിന്നു. ഒറ്റയ്ക്കു മത്സരിക്കാന്‍ കോടികള്‍ വേണം. നിലമ്പൂരില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശേഷി തനിക്കില്ലെന്ന് പി.വി അന്‍വര്‍ പറയുന്നു. തന്റെ കൈയ്യില്‍ നയാപൈസയില്ല. കോടികളുണ്ടായിരുന്ന തന്റെ കൈയ്യില്‍ ഇപ്പോള്‍ ഒന്നുമില്ല. ഒരു മുതലാളിയും തനിക്കൊപ്പമില്ല. മൂന്ന് തവണ ഡ്രസ് മാറ്റിയ എനിക്ക് ഇന്ന് രണ്ട് ഷര്‍ട്ട് തേച്ച് എടുക്കാനുള്ള 60രൂപ പോലും കൈയ്യിലില്ല. കൈയ്യിലുള്ള കാശെല്ലാം തീര്‍ന്നു. എല്ലാവരും ചേര്‍ന്ന് എന്നെ മുക്കി കൊന്നു. ഇനി ഞാന്‍ യുഡിഎഫിലേക്ക് ഇല്ല. മത്സരിക്കാന്‍ എനിക്ക് ശേഷിയില്ല.
പിണറായിസത്തിനെതിരായ പോരാട്ടം തുടരും. താന്‍ വലിയ ജപ്തി ഭീഷണിയിലാണെന്നും ഹൈക്കോടതിയില്‍ നിരവധി കേസുകളുണ്ടെന്നും അന്‍വര്‍ പറയുന്നു. ഇനി ആരും തന്നെ ബന്ധപ്പെടരുത്. ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം. ഇനി താന്‍ പെരയിലുണ്ടാകും(വീട്ടില്‍). അങ്ങാടിയില്‍ കാണും. മറുനാടനെ വെല്ലുവിളിച്ച് രംഗത്തെത്തിയ അന്‍വറിന്റെ ഇപ്പോഴത്തെ അവസ്ഥയാണ് അദ്ദേഹം തന്നെ പറയുന്നത്. യുഡിഎഫിനെതിരായ വിമര്‍ശനം തുടര്‍ന്ന അന്‍വര്‍ പിണറായിസത്തിനെതിരെ പോരാടിയ തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ അതിനു തയാറായില്ലെന്നാണ് പറയുന്നത്. ആരെയും കണ്ടല്ല താന്‍ എല്‍ഡിഎഫില്‍നിന്ന് ഇറങ്ങിവന്നത്. ദൈവത്തെയും ജനത്തെയും കണ്ടാണ് ഇറങ്ങിവന്നത്. അവരിലാണ് പ്രതീക്ഷ.
സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്നും അന്‍വര്‍ വ്യക്തമാക്കി. അന്‍വര്‍ ഇല്ലാതെ യുഡിഎഫ് ജയിക്കില്ലെന്നും സതീശന്റെ വാശിക്ക് യു.ഡി.എഫ് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു. തന്നെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാം. യുഡിഎഫിലെ ചില നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അന്‍വര്‍. പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറില്ല. സിപിഐഎം വര്‍ഗീയ നിലപാടിലേക്ക് മാറി. സോഷ്യലിസം പാര്‍ട്ടി കൈവിട്ടു. സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിച്ചപ്പോഴാണ് താന്‍ അധിക പ്രസംഗി ആയതെന്നും അന്‍വര്‍ പറയുമ്പോള്‍ ഒന്നുറപ്പിക്കാം, അന്‍വറെന്ന രാഷ്ട്രീയക്കാര്‍ ഇല്ലാതായിരിക്കുന്നു. ഇടതു സ്വതന്ത്രനായി മത്സരിച്ചു ജയിച്ച അന്‍വര്‍ ഇനി ഇല്ല. നിലമ്പൂരില്‍ അന്‍വറെന്ന വന്‍മരം വീണു. ഇനിയാര്. സ്വരാജോ അതോ ഷൗക്കത്തോ.
CONTENT HIGH LIGHTS; arunadan Malayali editor Shajan Kariya started and ended with opposition leader V.D. Satheesan?: PV. Anwar’s big tree fell?; Now it will be at home and in the market; I don’t have the strength to contest