Explainers

വെടിയൊച്ചയും ചോരപുരണ്ട ബാലറ്റും ?: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ചരിത്രം അറിയുമോ ?; കുഞ്ഞാലിയില്‍ തുടങ്ങി അന്‍വറിലൂടെ ഇനി ഷൗക്കത്തോ സ്വരാജോ ?; നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലൂടെ

നിലമ്പൂര്‍ തേക്ക് ലോകപ്രശസ്തമാണ്. നിലമ്പൂരിലാണ് കേരളത്തിന്റെ തേക്ക് മ്യൂസിയം. അതുപോലെത്തന്നെ പ്രശസ്തമായിരിക്കുകയാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പും. ഇടത് സ്വതന്ത്രനമായി വിജയിച്ച പി.വി അന്‍വര്‍ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച് രാജി വെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ആസന്നമായത്. അതിപ്പോള്‍ ഇടത് വലത് രാഷ്ട്രീയ പോരാട്ടത്തിലേക്ക് നേരിട്ട് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരിക്കുന്നു. നിലമ്പൂരില്‍ ഇത്തവണ സി.പി.എം സ്വന്തം സ്ഥാനാര്‍ഥിയെ ആണ് ഇറക്കിയിരിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ തൃപ്പൂണിത്തുറ എം.എല്‍.എയുമായിരുന്ന എം. സ്വരാജാണ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് സ്ഥാനാര്‍ഥി നിലമ്പൂരിന്റെ സ്വന്തം ആര്യാടന്‍ മുഹമ്മദിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തും.

ഉപതെരഞ്ഞെടുപ്പ് എന്നതിനുപരി ഈ മണ്ഡലത്തിന്റെ ചരിത്രം കൂടിയാണ് തെരഞ്ഞെടുപ്പിനെ ആവേശത്തിലാക്കുന്നത്. നിലമ്പൂര്‍ നിയമസഭാ മണ്ഡല തിരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത് 1965 മുതലാണ്. 60 വര്‍ഷത്തെ ചരിത്രത്തില്‍ ആകെ 16 നിയമസഭാ തിരഞ്ഞെടുപ്പുകളാണ് മണ്ഡലത്തില്‍ നടന്നിരിക്കുന്നത്. 14 പൊതു തെരഞ്ഞെടുപ്പുകളും രണ്ട് ഉപതെരഞ്ഞെടുപ്പുകളും. ഇപ്പോള്‍ നടക്കാന്‍ പോകുന്നത് മണ്ഡലത്തിലെ മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാണ്. കേരള രാഷ്ട്രീയത്തില്‍ നിലമ്പൂര്‍ മണ്ഡലം പലപ്പോഴും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അവിടുത്തെ ഉപതിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പ് പോലെ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ഇവിടെ നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ വളരെയധികം പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റ് ഉപതിരഞ്ഞെടുപ്പുകള്‍ നടന്ന മണ്ഡലങ്ങളേക്കാള്‍ വ്യത്യസ്തമായ ചരിത്രമാണുള്ളത്.

ചോരയുടെയും പകയുടെയും ത്യാഗത്തിന്റെയും വിട്ടുവീഴ്ചയുടെയും വെടിയൊച്ചകളുടെയും കലഹത്തിന്റെയും ഒക്കെ കഥകള്‍ ഇവിടുണ്ട്. കഴിഞ്ഞ രണ്ട് ഉപതിരഞ്ഞെടുപ്പുകളും കേരള ചരിത്രത്തില്‍ ഇടം പിടിച്ചവയുമാണ്. മണ്ഡലം രൂപീകരിച്ച് അഞ്ച് വര്‍ഷമാകുമ്പോള്‍ ആദ്യ ഉപതിരഞ്ഞെടുപ്പിനെ നേരിട്ട മണ്ഡലമാണ് നിലമ്പൂര്‍. അതിനു പുറമെ കേരള ചരിത്രത്തില്‍ ഒരു എം.എല്‍.എ വെടിയേറ്റ് കൊല്ലപ്പെടുന്നതും ആദ്യത്തേ സംഭവമായിരുന്നു. നിലമ്പൂര്‍ മണ്ഡലത്തിലെ ആദ്യ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നു വജയിച്ചത് സി.പിഎമ്മിലെ കെ. കുഞ്ഞാലിയായിരുന്നു. തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ആര്യാടന്‍ മുഹമ്മദിനെയും. എന്നാല്‍, ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നിയമസഭാ പിരിച്ചു വിട്ടു. 2 വര്‍ഷംകഴിഞ്ഞ് 1967ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പിലും കുഞ്ഞാലി ആര്യാടനെ തോല്‍പ്പിച്ചു.

വാശിയും വീറുമുള്ള രാഷ്ട്രീയ പോരാട്ടം തെരഞ്ഞെടുപ്പില്‍ മാത്രമല്ല, നിലമ്പൂര്‍ മണ്ണിലും നടന്നിരുന്നു. കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നിലമ്പൂരില്‍ വലിയ തോതില്‍ ആക്രമണങ്ങള്‍ക്ക് വേദിയായി. 1969 ജൂലൈ 26ന് എതിരാളികളുടെ വെടിയേറ്റ് കുഞ്ഞാലി വീണു. മൂന്നു ദിവസത്തെ ആസുപത്രി വാസത്തിനു ശേഷം ജൂലൈ 28 ന് കുഞ്ഞാലി മരണമടഞ്ഞു. ഈ കേസില്‍ ആര്യാടന്‍ മുഹമ്മദ് പ്രതിസ്ഥാനത്ത് വന്നു. കുഞ്ഞാലി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് 1970ല്‍ ആദ്യ ഉപതിരഞ്ഞെടുപ്പ് വരുന്നത്. കുഞ്ഞാലി കൊല്ലപ്പെട്ട് ആറ് മാസം കഴിഞ്ഞ് നടന്ന ഉപതെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.പി ഗംഗാധരന്‍ വിജയിച്ചു. സി.പി.എമ്മിലെ സി.പി അബൂബക്കറിനെ തോല്‍പ്പിച്ചാണ് ഗംഗാധരന്‍ കന്നിയങ്കം ജയിച്ചത്.

പിന്നീട് ഒരു ഉപതെരഞ്ഞെടുപ്പ് വരുന്നത് പത്ത് വര്‍ഷത്തിന് ശേഷമാണ്. 1980ല്‍ അതിന് പിന്നിലുള്ള കഥയിലും കുഞ്ഞാലി വിടാതെ പിന്തുടരുന്നുണ്ട്. 1970 ലെ ഉപതെരഞ്ഞെടുപ്പില്‍ അതിന് മുന്നില്‍ രണ്ട് തെരഞ്ഞടുപ്പുകളിലും മത്സരിച്ച ആര്യാടന്‍ മുഹമ്മദിനെ മാറ്റി എം.പി ഗംഗാധരനെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചതും സീറ്റ് പിടിച്ചെടുത്തതും. 1977ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്യാടന്‍ ആദ്യമായി നിലമ്പൂരില്‍ നിന്നും ജയിച്ചു. എന്നാല്‍ കോണ്‍ഗ്രസിലെ പിളര്‍പ്പിന് ശേഷം 1980 ല്‍ നിലമ്പൂരില്‍ നിന്ന് മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി.കെ ഹംസയായിരുന്നു. കോണ്‍ഗ്രസിനെ ഇടതുമുന്നണിക്ക് വേണ്ടി എതിര്‍ത്തത് ആര്യാടനൊപ്പം കോണ്‍ഗ്രസില്‍ നിന്നും വിട്ട് കോണ്‍ഗ്രസ് (യു) വില്‍ ചേര്‍ന്ന സി. ഹരിദാസ് ആയിരുന്നു. സി. ഹരിദാസിനായിരുന്നു ജയം.

ഇ.കെ നായാനാര്‍ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് യുവിന് ( കേരളത്തിലെ എ ഗ്രൂപ്പായി രൂപാന്തരപ്പെട്ട വിഭാഗം) മന്ത്രിസ്ഥാനം നല്‍കി. ആര്യാടന്‍ മുഹമ്മദ് അതിലൊരു മന്ത്രിയായി. ആര്യാടന് മത്സരിച്ച് എം.എല്‍.എ ആകാന്‍ ഹരിദാസ് പത്ത് ദിവസത്തിനകം രാജിവച്ചു. ആ രാജിയിലൂടെ ഹരിദാസ് കേരള ചരിത്രത്തില്‍ പ്രത്യേകത കൂടി നേടി. ഏറ്റവും കുറച്ചുകാലം എം.എല്‍.എ ആയിരുന്ന വ്യക്തി എന്നതാണ് ആ പ്രത്യേകത. അതിന് പിന്നാലെ അദ്ദേഹം രാജ്യാസഭാംഗമായി. ആര്യാടന്‍ 1980ല്‍ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനാലാണ് നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്. ലോകസഭയില്‍ തോറ്റ ആര്യാടനെയാണ് മന്ത്രിസഭയിലെടുത്തത്. ആര്യാടനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയത് അന്നത്തെ യുവതുര്‍ക്കിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലുള്ള പരിവേഷത്തോടെ മത്സരിക്കാനെത്തിയ മുല്ലപ്പള്ളി പക്ഷേ, ആര്യാടനോട് തോല്‍ക്കാനായിരുന്നു വിധി. കുഞ്ഞാലിയോട് രണ്ട് തവണ തോല്‍ക്കുകയും സി.പി.എമ്മിനോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന നേതാവായിരുന്നു അതുവരെ ആര്യാടന്‍ മുഹമ്മദ്. സി.പി.എമ്മിനും തിരിച്ച് അങ്ങനെ തന്നെയായിരന്നു. കുഞ്ഞാലി വധക്കേസില്‍ പ്രതിസ്ഥാനത്ത് വന്ന ആര്യാടനെതിരെ സി.പി.എം അതിശക്തമായ എതിര്‍പ്പും ഉയര്‍ത്തിയിരുന്നു. ആ ആര്യാടന്‍ സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി അതേ മണ്ഡലത്തില്‍ മത്സരിച്ച് ജയിച്ച കാഴ്ചയായിരുന്നു അന്നത്തേത്.

ആദ്യ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ പത്ത് വര്‍ഷത്തെ ഇടവേളയായിരുന്നുവെങ്കില്‍ മൂന്നാം ഉപതെരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ അത്, ഏകദേശം 45 വര്‍ഷത്തിന് ശേഷമാണ്. ഇങ്ങനെ, ചരിത്രത്തില്‍ ഇടം പിടിച്ച പ്രത്യേകതകളുള്ള രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്കാണ് ഇതിന് മുന്‍പ് നിലമ്പൂര്‍ സാക്ഷ്യം വഹിച്ചത്. രണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഒന്നില്‍ യു.ഡി.എഫിനും ഒന്നില്‍ എല്‍.ഡി.എഫിനും അനുകൂലമായി വിധിയെഴുതിയതാണ് നിലമ്പൂരിന്റെ ചരിത്രം. 2025 ജനുവരി 13 നാണ് പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവച്ചത്. സി.പി.എം നേതൃത്വവും ഭരണ നേതൃത്വവുമായി തെറ്റിയ അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് എം.എല്‍.എ സ്ഥാനം രാജിവച്ചത്. സ്വതന്ത്രനായി ജയിച്ച ശേഷം അയോഗ്യനാക്കാനാകുമെന്നും അത്തരമൊരു തീരുമാനം ഉണ്ടായേക്കാമെന്നും കരുതിയാണ് അന്‍വര്‍ രാജിവച്ചതെന്ന് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2016 ലും 2021ലും അന്‍വറായിരുന്നു നിലമ്പൂരില്‍ നിന്നും ജയിച്ചത്.

നിലമ്പൂര്‍ മണ്ഡലം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2,32,384 വോട്ടര്‍മാരാണ് ഉള്ളത്. മണ്ഡലത്തില്‍ ആകെ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരുമുണ്ട്.
2011 ലെ സെന്‍സസ് പ്രകാരം നിലമ്പൂര്‍ നിയമസഭയില്‍ ഏകദേശം 15,986 പട്ടികജാതി വോട്ടര്‍മാരുണ്ട്. ഇത് ഏകദേശം 7.72 ശതമാനം ആണ്. നിലമ്പൂരില്‍ 90,907 മുസ്ലിം വോട്ടര്‍മാരുണ്ട്. ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 43.9 ശതമാനം ആണ്. മണ്ഡലത്തില്‍ 22,364 ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത്. ഇത് ഏകദേശം 10.8 ശതമാനം ആണ്. മണ്ഡലത്തില്‍ 93,806 ഹിന്ദു വോട്ടര്‍മാരാണുള്ളത്. ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 45.3ശതമാനം ആണ്. മണ്ഡലത്തില്‍ 2021ല്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതു സ്വതന്ത്രന്‍ പി.വി അന്‍വര്‍ വിജയിച്ചത് 2700 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.വി പ്രകാശിനെയാണ് പരാജയപ്പെടുത്തിയത്.

  • പി.വി. അന്‍വറിനു (ഇടത് സ്വതന്ത്രന്‍) ലഭിച്ചത് 81,227 വോട്ടുകളാണ്. (46.9 ശതമാനം).
  • അഡ്വ: വി.വി. പ്രകാശിന് (ഐ.എന്‍.സി) ലഭിച്ചത് 78,527 വോട്ടുകളും. (45.34 ശതമാനം)
  • അഡ്വ. ടി. കെ. അശോക് കുമാറിന് (ബി.ജെ.പി) ലഭിച്ചത് 8,595 വോട്ടുകളും (4.97 ശതമാനം)
  • കെ. ബാബു മണിക്ക് (എസ്.ഡി.പി.ഐ) ലഭിച്ചത് 3,281 വോട്ടുകള്‍ (1.9 ശതമാനം)

അന്‍വര്‍ ഫാക്ടര്‍ ?

ഈ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ ഫാക്ടര്‍ നിര്‍ണായകമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ജനകീയ മുഖമുള്ള അന്‍വറിനെ മണ്ഡലത്തിലെ ഒരു വോട്ട് ബാങ്കായാണ് കണക്കാക്കുന്നത്. എന്തിനും തയ്യാറായി അന്‍വറിന്റെ കൂടെ നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങള്‍ മണ്ഡലത്തിലുണ്ട്. ഇടതു ബന്ധം ഉപേക്ഷിച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും അന്‍വറിനെ പിന്തുണയ്ക്കാന്‍ അദ്ദേഹത്തിന്റെ ഒരുകൂട്ടം വിശ്വസ്തര്‍ കൂടെ ഉണ്ടായിരുന്നു.

ഈ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേരത്തെ അന്‍വര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുഡിഎഫ് ഉറപ്പായാലും വിജയിക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. താന്‍ മത്സരിക്കാനില്ലെന്നും യുഡിഎഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അന്‍വറിനെ മുന്നില്‍ നിര്‍ത്തി വോട്ട് തേടാനുള്ള ശ്രമത്തിലാണ് യുഡിഎഫും. അന്‍വറിനെ ഒപ്പം കൂട്ടി പരമാവധി വോട്ട് തേടി മണ്ഡലത്തില്‍ വിജയിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം.

CONTENT HIGH LIGHTS;Gunshots and bloody ballots?: Do you know the history of Nilambur elections?; Starting with Kunjali, through Anwar, and now Shaukat or Swaraj?; Through Nilambur assembly constituency

Latest News