മുഖ്യമന്ത്രി പിണറായി വിജയനാണോ നിലമ്പൂരിലെ രക്തസാക്ഷിയായ കുഞ്ഞാലിയോണോ യഥാര്‍ഥ ഇരട്ടച്ചങ്കന്‍ എന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം കുഞ്ഞാലി ആണെന്ന്. തന്നെ കൊല്ലാന്‍, കൂരിരുട്ടില്‍ മുഖത്ത് ടോര്‍ച്ചടിച്ച് ആളെ കാട്ടിക്കൊടുത്തവനോട് ഗര്‍ജ്ജിച്ചത്, “മുഖത്ത് ടോര്‍ച്ചടിക്കുന്നത് ആരാടാ” എന്നായിരുന്നു. നേര്‍ക്കുനേര്‍ നിന്നാല്‍ നിലംപൊത്തുമെന്നുറപ്പുള്ള എതിരാളികള്‍ കുഞ്ഞാലിയോട് ചതി പ്രയോഗിക്കുകയായിരുന്നു. പ്രതിയോഗികള്‍ പോലും ഭയക്കുന്ന കുഞ്ഞാലിയുടെ ചോദ്യത്തോട് പ്രതികരിച്ചത് തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടയായിരുന്നു.
ഇരുട്ടിനെ കീറിമുറിച്ച് തീയുണ്ട നെഞ്ചു തുളയ്ച്ചപ്പോഴും കുഞ്ഞാലി നിലത്തു വീണില്ല. തന്നെ വെടിവെച്ചത് ആരെന്നായിരുന്നു നോക്കിയത്. പിന്നീടാണ് കുഞ്ഞാലിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മരണത്തിനു മുമ്പില്‍ പോലും ആരാടാ എന്നു ചോദിക്കാന്‍ ധൈര്യമുണ്ടായിരുന്ന, കൂടെയുള്ള സഖാക്കള്‍ക്ക് മനോധൈര്യവും, കായിക ധൈര്യവും ആത്മബലവും നല്‍കിയിരുന്ന കുഞ്ഞാലിയേക്കാള്‍ ധീരനായ കമ്യൂണിസ്റ്റുകള്‍ ഇന്ന് ചുരുക്കം. അതുകൊണ്ടാണ് കേരളത്തിലെ എം.എല്‍.എ ആയിരിക്കെ ആദ്യ രക്തസാക്ഷിയായ കുഞ്ഞാലിയെ ഇന്നും ഓര്‍ക്കുന്നത്.
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ ചൂടും ചൂരും വര്‍ദ്ധിച്ചു വരികയാണ്. സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി നേതൃത്വങ്ങളും നിലമ്പൂരിന്റെ പഴയകാല ചരിത്രം പറഞ്ഞും വോട്ടുറപ്പിക്കാന്‍ ശ്രമിക്കുന്നു. അപ്പോഴും നിലമ്പൂരിന്റെ കമ്യൂണിസ്റ്റ് ചരിത്രം എന്നും ഓര്‍ക്കുന്ന കുഞ്ഞാലി എന്ന കമ്യൂണിസ്റ്റുകാരന്റെ പേര് ജ്വലിച്ചു നില്‍ക്കുന്നുണ്ട്. മുറിച്ചിട്ടാല്‍ മുറി കൂടുന്ന ഇനമായിരുന്നു കുഞ്ഞാലി. നിലമ്പൂര്‍ തോക്കിന്‍ കാടുകളിലെ വെട്ടേല്‍ക്കാത്ത കാതല്‍മരം. അടി മുടി കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നു കുഞ്ഞാലി. 1924ല്‍ മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടിയിലാണ് കുഞ്ഞാലിയുടെ ജനനം.
അന്ന് വ്യവസായ ശാലകളില്‍ നിലനിന്നിരുന്ന അനീതികളെല്ലാം കണ്ടും കേട്ടും അനുഭവിച്ചുമാണ് കുഞ്ഞാലിയുടെ ഉള്ളിലെ കമ്യൂണിസ്റ്റുകാരന്‍ പരുവപ്പെട്ടത്. വളരെ ചെറിയ പ്രായത്തിലേ പിതാവ് മരിച്ചതോടെ ഉമ്മയെ സഹായിക്കാന്‍ ബീഡിക്കമ്പനിയില്‍ ജോലിക്കു പോയിത്തുടങ്ങി. ഒപ്പം പഠനവും. അന്നത്തെ ബീഡിത്തൊഴിലാളികള്‍ ഏറെയും പാര്‍ട്ടി അനുഭാവികളാണ്. പാര്‍ട്ടിയോടുള്ള അനുഭാവം അന്നേ മനസില്‍ കയറിക്കൂടി. പഠനം കഴിഞ്ഞു വീട്ടില്‍ നില്‍ക്കുന്ന കാലത്ത് കമ്യൂണിസ്റ്റു ചിന്തകള്‍ തലയ്ക്കു പിടിച്ചു. പക്ഷെ, പ്രത്യക്ഷമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തപ്പെട്ടു.
1934 മുതല്‍ 1942 വരെയുള്ള എട്ടു വര്‍ഷം രാജ്യത്തു കമ്യൂണിസ്റ്റു പാര്‍ട്ടിക്കു നിരോധനമായി. ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയില്‍ കുഞ്ഞാലി 1942ല്‍ സൈന്യത്തില്‍ ചേര്‍ന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ജര്‍മനിക്കെതിരെ ബ്രിട്ടന്‍ സോവിയറ്റ് യൂണിയനൊപ്പം ചേര്‍ന്ന് സഖ്യകക്ഷിയായി നിലകൊള്ളുന്ന കാലം. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റുകള്‍ നാസിപടയ്‌ക്കെതിരെ അണിനിരക്കാനും ആഹ്വാനം നിലനില്‍ക്കുന്നു. പട്ടാളത്തില്‍ ചേരുന്നതും ജര്‍മ്മനിക്കെതിരേ പൊരുതുന്നതും ഒരു കമ്യണിസ്റ്റു പ്രവര്‍ത്തനമെന്ന് കുഞ്ഞാലി ഉറപ്പിച്ചു. പല രാജ്യങ്ങളിലും സഖ്യസേനയുടെ ഭാഗമായി. 1945 ആയപ്പോഴേയ്ക്ക് നിലകളും നിലപാടുകളും മാറിമറിഞ്ഞു.
കുഞ്ഞാലി കമ്യൂണിസ്റ്റുകാരനാണെന്നു തിരിച്ചറിഞ്ഞതോടെ സൈന്യത്തില്‍ നിന്നും പരിച്ചു വിട്ടു. നാട്ടില്‍ തിരിച്ചെത്തിയ കുഞ്ഞാലി വീണ്ടും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. 22-ാം വയസ്സില്‍ മൈസൂരില്‍ ബീഡിത്തൊഴിലാളികള്‍ക്കിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കുഞ്ഞാലി നിയോഗിക്കപ്പെട്ടു. ചെറിയ പ്രായത്തിലേ പല ഭാഷകള്‍ കൈകാര്യം ചെയ്യുമെന്നതും ലോക പരിചയവും അതിലേറെ പാര്‍ട്ടിയോടുള്ള കൂറും കുഞ്ഞാലിയെ തെരഞ്ഞെടുക്കാന്‍ കാരണമായി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെയും മൈസൂരില്‍ ആയിരുന്നു. വെള്ളക്കാര്‍ക്കും ജന്മിമാര്‍ക്കും നിലമ്പൂരില്‍ നിരവധി തോട്ടങ്ങളുണ്ട്. പണ്ട് കാടു വെട്ടിത്തെളിച്ച് തോട്ടങ്ങള്‍ ആക്കിയതാണ്.
ഇവിടുത്തെ തൊഴിലാളികളെ സംഘടിപ്പിക്കാനായിരുന്നു മൈസൂരില്‍ നിന്നും മടങ്ങിയെത്തിയ കുഞ്ഞാലിയുടെ അടുത്ത നിയോഗം. അങ്ങനെ ഏറനാടിന്റെ ചുമതലയേറ്റ് അദ്ദേഹം കാളികാവുകാരനായി മാറി. ഉമ്മയെയും കാളികാവിലേയ്ക്കു കൊണ്ടു വന്നു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയാണ് കുഞ്ഞാലിയുടെ പ്രവര്‍ത്തന മേഖല. അവസാനം വരെ പ്രവര്‍ത്തിച്ചതും ഇതിലായിരുന്നു. പിന്നീടാണ് പാര്‍ട്ടി പിളര്‍ന്നതും സി.ഐ.ടി.യു രൂപീകരിക്കപ്പെട്ടതും. ജന്മിത്ത വിരുദ്ധ സമരം രൂക്ഷമായിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്.
തൊഴിലാളികളെ മര്‍ദ്ദിക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്ന തോട്ടം മുതലാളിമാരും മാനേജര്‍മാരുമായിരുന്നു അന്നുണ്ടായിരുന്നത്. മാനേജര്‍മാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനു സമീപം സ്ത്രീകള്‍ക്കു പോകാന്‍ പോലും പറ്റാത്ത കാലം. കുഞ്ഞാലിയുടെ വരവോടെയാണ് തോട്ടം മാനേജര്‍മാര്‍ക്ക് അല്‍പമെങ്കിലും ഭയം ഉണ്ടായിതുടങ്ങിയത്. തൊഴിലാളിയെ അടിച്ചാല്‍ കുഞ്ഞാലി തിരിച്ചടിച്ചിരിക്കും എന്ന ഘട്ടമെത്തി. നല്ല തൊഴില്‍ വശമാക്കിയ അഭ്യാസിയും കരുത്തനുമായിരുന്നു കുഞ്ഞാലി. അതുകൊണ്ടുതന്നെ എതിരാളികളുടെ എണ്ണം എത്രയാണെങ്കിലും അടിച്ചു വീഴ്ത്താന്‍ കുഞ്ഞാലി ഒറ്റയ്ക്കു മതിയായിരുന്നു. അങ്ങനെ പെണ്ണുങ്ങളുടെ ദേഹത്തു കൈ വെച്ചാല്‍ ചോദിക്കാന്‍ ഒരു നേതാവുണ്ടായി തൊഴിലാളികള്‍ക്ക്. പാട്ടം കുറയ്ക്കണം എന്നു പറയുന്ന
കുടിയാനെതിരെ കള്ളക്കേസ് കൊടുത്ത് കുടുക്കുന്നതും അന്നു പതിവായിരുന്നു. ഇതിനെല്ലാം എതിരെ ജന്മിമാരുടെ വീടു വളയല്‍ ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത് കുഞ്ഞാലിയായിരുന്നു. ഈ ഇടപെടലുകളെല്ലാം പാര്‍ട്ടിക്ക് തൊഴിലാളികള്‍ക്കിടയില്‍ പെട്ടെന്നു വേരോട്ടമുണ്ടാക്കിക്കൊടുത്തു. ഒരു സംഘം തല്ലാന്‍ നില്‍ക്കുന്നുവെങ്കിലും കുഞ്ഞാലി ഒറ്റയ്ക്ക് അവിടെ പോകും. ചിലപ്പോള്‍ തല്ലുകൊള്ളും, അല്ലെങ്കില്‍ അവരെയെല്ലാം തല്ലി താഴെയിടും. പലപ്പോഴും അതു ദോഷമാണെന്ന് അദ്ദേഹം മാത്രം മനസിലാക്കിയില്ല. വെടിവയ്പ് ഉണ്ടായ ദിവസവും അതു തന്നെയാണ് സംഭവിച്ചത്. പുല്ലങ്ങോട് ചില സംഘര്‍ഷങ്ങള്‍ നടക്കുന്ന വിവരം അറിഞ്ഞ്
കുഞ്ഞാലി അവിടേയ്ക്കു പോകേണ്ട എന്നായിരുന്നു പാര്‍ട്ടിയുടെ തീരുമാനം. പകരം വെള്ളക്കട്ടത്ത് മറ്റൊരു മീറ്റിങ്ങിനു പറഞ്ഞു വിട്ടു. പി.സി. മുഹമ്മദിനായിരുന്നു പുല്ലങ്ങോട്ടെ ദൗത്യം. താന്‍ അവിടെ പോകാമെന്നു കുഞ്ഞാലി കമ്മിറ്റിയില്‍ വാദിച്ചിട്ടും സമ്മതിച്ചില്ല. വെള്ളക്കട്ടത്തെ മീറ്റിങ്ങില്‍ പെട്ടെന്നു പോയി അവിടെ നേതാക്കളെ കാര്യങ്ങള്‍ ഏല്‍പിച്ചു തിടുക്കത്തില്‍ മടങ്ങുകയായിരുന്നു. ചുങ്കത്തറ എത്തി കുറച്ചു പ്രവര്‍ത്തരെ സംഘടിപ്പിച്ച് ചുള്ളിയോട്ടേയ്ക്കു വരണമെന്നു പറഞ്ഞ് അദ്ദേഹം അവിടേയ്ക്കു പുറപ്പെട്ടു. അങ്ങനെയാണ് അന്ന് അവിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തുന്നതും.
എ.ഐ.ടി.യു.സിയില്‍ സഹകരിക്കാന്‍ തീരുമാനിച്ച തോട്ടം മുതലാളിക്കും ചില തൊഴിലാളികള്‍ക്കും എതിരെ ഐ.എന്‍.ടി.യു.സി നേതാക്കള്‍ തിരിഞ്ഞതായിരുന്നു സംഘര്‍ഷത്തിലേക്കു നയിച്ച പ്രധാന കാരണം. ചുള്ളിയോട്ടെ കമ്യൂണിസ്റ്റ് പാര്‍ട്ടിഓഫീസും കോണ്‍ഗ്രസ് പാര്‍ട്ടി ഓഫിസും റോഡിന് ഇരുവശവും മുഖാമുഖമാണ് എന്നത് വലിയ സാമൂഹിക വിഷയം കൂടിയായിരുന്നു അന്ന്. പരസ്പരം സംഘര്‍ഷം നിലനിലനില്‍ക്കുന്നുണ്ടെങ്കിലും അത് പ്രകടമായിരുന്നില്ല. രണ്ടു പാര്‍ട്ടി ഓഫിസുകളിലും അന്ന് പ്രവര്‍ത്തകര്‍ നിരവധിയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍ ആര്യാടന്‍ മുഹമ്മദും കമ്യൂണിസ്റ്റു പാര്‍ട്ടി ഓഫീസില്‍ കുഞ്ഞാലിയുമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരെ
അടിക്കും എന്നുള്ള വിവരം ലഭിച്ച അടിസ്ഥാനത്തിലായിരുന്നു സംഘടിച്ചത്. തിരിച്ചടിക്കാന്‍ എതിരാളികളും സംഘം ചേര്‍ന്നു. പക്ഷെ, പ്രത്യക്ഷത്തില്‍ ഒരു ഭീതി നിലനിന്നുവെന്നതല്ലാതെ സംഘര്‍ഷം ഉണ്ടായില്ല. രാത്രി പത്തുമണി കഴിഞ്ഞിട്ടും കാര്യമായി ഒന്നും സംഭവിക്കുന്നില്ല. നേര്‍ക്കുനേര്‍ ആരും ആക്രമിക്കാന്‍ തയ്യാറാകാതെയുള്ള പടയൊരുക്കം മാത്രം. ഇതോടെ കുഞ്ഞാലി സഖാക്കളോട് യാത്രപറഞ്ഞ് പാര്‍ട്ടി ഓഫിസില്‍ നിന്ന് ഇറങ്ങി. നേര്‍ക്കുനേര്‍ കായികമായി ഏറ്റുമുച്ചും എന്നല്ലാതെ ആയുധങ്ങള്‍ ഉപയോഗിക്കുമെന്ന ചിന്ത (അതും തോക്കുകള്‍) ആര്‍ക്കുമില്ല. ഈ സമയം കോണ്‍ഗ്രസ് ഓഫിസില്‍ നിന്ന് ഒരു ടോര്‍ച്ച് ലൈറ്റ് കുഞ്ഞാലിയുടെ നേര്‍ക്ക്
പായിക്കുന്നു. മുഖത്ത് ടോര്‍ച്ചടിച്ചതോടെ പ്രകോപിതനായ കുഞ്ഞാലി ‘ ആരാടാ മുഖത്ത് ടോര്‍ച്ചടിക്കുന്നത്’ എന്ന് ദേഷ്യത്തോടെ ചോദിച്ചു. ഞൊടിയിടയില്‍ ഇരുട്ടിന്റെ മറവില്‍ നിന്നും തോക്കു ശബ്ദിച്ചു. തീയുണ്ട കുഞ്ഞാലിയുടെ നെഞ്ചു തുളച്ചു. ആ ‘ടോര്‍ച്ചടി’ ഒരടയാളമായിരുന്നു. കൊല്ലേണ്ടതാരെ എന്ന് കൊലയാളിക്ക് കാട്ടിക്കൊടുത്ത ടോര്‍ച്ച് വെളിച്ചം. ആര്യാടന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സുകാരാണ് തന്നെ വെടിവച്ചതിനു പിന്നില്‍ എന്ന് അദ്ദേഹം മരണമൊഴി നല്‍കി. എന്നാല്‍, കുഞ്ഞാലിയുടെ മുറിവു പരിശോധിച്ച ഡോക്ടര്‍മാര്‍ വെടിയേറ്റത് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഓഫിസില്‍ നിന്നല്ല എന്നു സ്ഥിരീകരിച്ചു. താഴെ നിന്ന ആരോ വെടിവച്ചതായിരുന്നു.
അതുകൊണ്ടു തന്നെ പാര്‍ട്ടി ഓഫിസിലുണ്ടായിരുന്ന, കേസില്‍ ഒന്നാം പ്രതിയായ ആര്യാടന്‍ മുഹമ്മദ് ഉള്‍പ്പടെയുള്ളവരെ കോടതി വെറുതെ വിടുന്ന സാഹചര്യമുണ്ടായി. പക്ഷെ, ആ ടോര്‍ച്ചടിച്ചതാര് ? കുഞ്ഞാലിയെ വെടിവെട്ടതാര് എന്നതായി പിന്നെയും സംശയം. അതിന്നും നീളുകയാണ്. എന്നാല്‍, 1971ല്‍ കുഞ്ഞാലിയെ വെടിവച്ചു എന്നു കരുതുന്ന കോണ്‍ഗ്രസ് അനുഭാവി ഗോപാലന്‍ എന്നയാളെ ഒരുപറ്റം പാര്‍ട്ടി പ്രവര്‍ത്തകര്‍ കുത്തികൊലപ്പെടുത്തി. ഇയാളെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തിരുന്നില്ല. കൊലപാതക കേസില്‍ ആര്യാടന്‍ മുഹമ്മദ് ഒരു വര്‍ഷം റിമാന്‍ഡ് പ്രതിയായി തടവില്‍ കഴിഞ്ഞിട്ടുണ്ട്.
1969 ജൂലൈ 26 നാണ് കുഞ്ഞാലി വെടിയേറ്റു വീണത്. 28ന് ആശുപത്രിയില്‍ വെച്ച് മരിച്ചു. രാജ്യത്തു തന്നെ എം.എല്‍.എ ആയിരിക്കെ വെടിയേറ്റു മരിച്ച ആദ്യത്തെ ആള്‍ കുഞ്ഞാലിയാണ്. 1964ലാണ് കമ്യൂണിസ്റ്റു പാര്‍ട്ടി പിളരുന്നത്. സി.പി.എമ്മുകാരെ ചൈനീസ് ചാരന്‍മാരായി മുദ്രകുത്തി തടവറയിലാക്കി സര്‍ക്കാര്‍. റിമാന്‍ഡ് തടവുകാരനായാണ് 1965ല്‍ കുഞ്ഞാലി മല്‍സരിച്ച് എം.എല്‍.എ ആയത്. അന്ന് സി.പി.എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാതെ പിരിച്ചു വിട്ടു. വീണ്ടും 1967ല്‍ നടന്ന തിരഞ്ഞെടുപ്പിലും ജയിച്ച് എം.എല്‍.എ ആയിരിക്കെയാണ് കുഞ്ഞാലിയെ വെടിവെച്ചു കൊല്ലുന്നത്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പു നടക്കുമ്പോള്‍ കുഞ്ഞാലിയുടെ തോരവീണ ഈ ചരിത്രവും ഓര്‍ക്കാതെ പോകാനാവില്ല.