ജാതി എന്തെന്ന് ചോദിച്ചാൽ അത് ഒരു മരത്തിൻ്റെ പേരല്ലേ എന്ന് സമൂഹം തിരിച്ചു ചോദിക്കുന്ന ഒരു കാലം വരുമെന്നാണ് നമ്മളെല്ലാം കരുതിയിരുന്നത്. കാലം മാറുന്നതിനനുസരിച്ച് മനുഷ്യരുടെ ചിന്താഗതികളും മാറും എന്ന വിശ്വാസമായിരുന്നു ഇതിന് പിന്നിൽ. സാക്ഷരതകൊണ്ടും വിദ്യാഭ്യാസംകൊണ്ടും നമ്മുടെ രാജ്യം ഒട്ടേറെ പുരോഗമിക്കുന്നുണ്ടെങ്കിലും, മനുഷ്യരുടെ ചിന്താഗതികൾക്ക് മാത്രം ഇന്നും ഒരു മാറ്റവുമില്ല. അതിന് തെളിവാണ് നമുക്ക് ചുറ്റും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ജാതിയുടെയും മതത്തിൻ്റെയും പേരിൽ പരസ്പരം തല്ലുന്നതും കൊല്ലുന്നതും നമുക്ക് കാണാൻ സാധിക്കുന്നു. ജാതിയിൽ താഴ്ന്നവർ ആയതിൻ്റെ പേരിൽ പൊതുവഴിയിലൂടെ നടക്കാൻ അനുവദിക്കാത്തതും, താഴ്ന്നവർ ഉയർന്നവരുടെ കാൽ കഴുകിയ വെള്ളം കുടിപ്പിക്കുന്നതുമൊക്കെയാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഇതൊക്കെ പണ്ടുകാലങ്ങളിൽ മാത്രമല്ല, ഇന്നും ഒരുപാട് മനുഷ്യർ ജാതിയുടെയും മതത്തിൻ്റെയും പേരിൽ വിവേചനം കാണിക്കുന്നു എന്നതിൻ്റെ നേർചിത്രമാണ്. ‘ജാതിയിൽ താഴ്ന്നവൻ’, ‘ഉയർന്നവൻ’ – ഈ വേർതിരിവുകൾ ആരുടെ സൃഷ്ടിയാണ്? എല്ലാവരും മനുഷ്യരാണ് എന്ന് ചിന്തിക്കുന്ന ഒരു കാലം എന്നാണ് നമുക്ക് മുന്നിൽ വരിക?
- തഞ്ചാവൂർ മുതൽ ഉത്തരേന്ത്യ വരെ:
ഇന്ത്യയുടെ ആധുനികവൽക്കരണത്തിൻ്റെയും സാക്ഷരതയുടെയും അവകാശവാദങ്ങൾക്കിടയിലും, രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ജാതീയ വിവേചനത്തിൻ്റെ ഇരുണ്ട യാഥാർത്ഥ്യം ഇപ്പോഴും നിലനിൽക്കുന്നു. ഏതാനും മാസങ്ങൾ മാത്രം മുൻപ്, 2025 ഒക്ടോബർ മാസത്തിൽ തഞ്ചാവൂരിനടുത്തുള്ള കൊല്ലംകരയിൽ നടന്ന സംഭവം ഇതിന് വ്യക്തമായ ഉദാഹരണമാണ്. പൊതുവഴി ഉപയോഗിച്ച് സ്കൂളിലേക്ക് പോയതിൻ്റെ പേരിൽ താഴ്ന്ന ജാതിയിൽപ്പെട്ട വിദ്യാർത്ഥികളെ ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ചുവെന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഈ സംഭവം ഒരിടത്ത് മാത്രം ഒതുങ്ങിനിൽക്കുന്നില്ല. തമിഴ്നാട്ടിലെ മധുര, നാഗപട്ടണം തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ പ്രശ്നങ്ങൾ സജീവമാണ്. ദക്ഷിണേന്ത്യയിൽ ആന്ധ്ര, കർണാടക, എന്തിന് 100% സാക്ഷരതയിൽ അഭിമാനിക്കുന്ന കേരളത്തിൽ പോലും ജാതീയതയുടെ വേരുകൾ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു.
ചില ഗ്രാമങ്ങളിൽ ഇപ്പോഴും മനുഷ്യത്വരഹിതമായ നിയമങ്ങളാണ് നിലനിൽക്കുന്നത്. ഉദാഹരണത്തിന്, മധുരയിലെ ഒരു ഗ്രാമത്തിൽ താഴ്ന്ന ജാതിക്കാർക്ക് ചെരിപ്പ് ധരിച്ച് നടക്കാൻ അനുവാദമില്ല. അവർ ചെരിപ്പ് കൈയ്യിൽ പിടിച്ചുകൊണ്ട് നടക്കണം. ഇത് പഴക്കമേറിയ ആചാരങ്ങളല്ല, മറിച്ച് 21-ാം നൂറ്റാണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യങ്ങളാണ്.
സമീപകാലത്ത് ഉത്തരേന്ത്യയിൽ നിന്നുള്ള മറ്റൊരു സംഭവം, ഈ വിവേചനം എത്രത്തോളം ഭീകരമാണെന്ന് വ്യക്തമാക്കുന്നു. ദളിത് സമുദായത്തിൽപ്പെട്ട ഒരു അധ്യാപകനെ ഗ്രാമമുഖ്യൻ മർദ്ദിക്കുകയും, നിർബന്ധിച്ച് ചെരിപ്പ് നക്കിക്കുകയും, കാൽ കഴുകിയ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്ന അതിക്രൂരമായ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു വ്യക്തിയുടെ തൊഴിലോ വിദ്യാഭ്യാസമോ പരിഗണിക്കാതെ, ജാതിയുടെ പേരിൽ ഇത്രയും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നത് നമ്മുടെ സമൂഹത്തിന് തന്നെ അപമാനകരമാണ്.
സമൂഹത്തിൻ്റെ അടിത്തട്ടിൽ ഇപ്പോഴും നീതി നിഷേധിക്കപ്പെടുന്ന ഒരു വിഭാഗമുണ്ട് എന്നതിൻ്റെ തെളിവാണ് ഈ സംഭവങ്ങൾ. കാലഹരണപ്പെട്ടതെന്ന് നാം വിശ്വസിക്കുന്ന ജാതീയത ഇപ്പോഴും ജീവിക്കുകയും, സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നു. ഇത്തരം വിവേചനങ്ങളെ ശക്തമായി നേരിടേണ്ടതും, നിയമവാഴ്ച ഉറപ്പാക്കേണ്ടതും, ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഇനി വരുന്ന തലമുറയെങ്കിലും ജാതിയുടെയും മതത്തിൻ്റെയും കെണിയിൽ വീഴാതെ മനുഷ്യനെ മനുഷ്യനായി കാണുന്നവർ ആകട്ടെ എന്ന് നമുക്ക് ഇപ്പോൾ ആഗ്രഹിക്കാനെ സാധിക്കു.ഓരോ മാതാപിതാക്കളും ജാതി മതം എന്ന വിഷം കുഞ്ഞുങ്ങളിൽ കുത്തി വെക്കാതിരിക്കുക.
















