ഏകദേശം 2.5 ലക്ഷം രൂപ വിലവരുന്ന തൻ്റെ അപൂർവ്വ ഇനം വളർത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബംഗളൂരുവിൽ യുവാവിന് ദാരുണാന്ത്യം. ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിൽ നിന്ന് തത്തയെ മാറ്റാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ലൈനിൽ തട്ടി ബിസിനസുകാരനായ അരുൺ കുമാർ മരണപ്പെടുകയായിരുന്നു.
സംഭവം വെള്ളിയാഴ്ച ബംഗളൂരുവിലെ ഗിരിനഗർ ഭാഗത്താണ് നടന്നത്. മക്കാവു ഇനത്തിൽപ്പെട്ട, വലിയ വിലമതിപ്പുള്ള തത്തയെയാണ് അരുൺ കുമാർ വീട്ടിൽ വളർത്തിയിരുന്നത്. കൂട്ടിൽ നിന്ന് പറന്നുപോയ തത്ത സമീപത്തെ വൈദ്യുതി ലൈനിന് സമീപം അപകടകരമായ നിലയിൽ ഇരിക്കുകയായിരുന്നു. ഇത് കണ്ട അരുൺ കുമാർ തത്തയെ തിരികെ കൊണ്ടുവരാൻ സ്വയം രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.
തത്തയെ രക്ഷപ്പെടുത്താനായി അരുൺ കുമാർ ഒരു സ്റ്റീൽ പൈപ്പുമായി കോമ്പൗണ്ട് ഭിത്തിയിൽ കയറി. തത്തയുടെ അടുത്തേക്ക് പൈപ്പ് നീട്ടുന്നതിനിടെ അവിചാരിതമായി അത് ഉയർന്ന വോൾട്ടേജുള്ള വൈദ്യുതി ലൈനിൽ തട്ടി. ഉടൻ തന്നെ അരുൺ കുമാറിന് ശക്തമായ വൈദ്യുതാഘാതമേൽക്കുകയും ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോമ്പൗണ്ട് മതിലിൽ നിന്ന് താഴേക്ക് വീഴുകയും ചെയ്തു.
അപകടം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നിർമ്മിക്കുന്ന ബിസിനസ് നടത്തുകയായിരുന്നു മരണപ്പെട്ട അരുൺ കുമാർ. സംഭവത്തിൽ ഗിരിനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















