മനുഷ്യൻ മൃഗമാകുന്നു എന്ന് നമ്മൾ പലപ്പോഴും പറയാറുണ്ട്. എന്നാൽ മൃഗങ്ങൾ പോലും ലജ്ജിച്ചു തലതാഴ്ത്തുന്ന തരത്തിലുള്ള ക്രൂരതയ്ക്ക് ഒരു മനുഷ്യൻ ഇരയായാലോ? കേവലം ഒരു പീഡനവാർത്തയെന്നോ കൊലപാതകമെന്നോ വിളിച്ചാൽ ജുങ്കോ ഫുറൂട്ട എന്ന പതിനേഴുകാരി അനുഭവിച്ച നരകയാതനയുടെ ആഴം അളക്കാനാവില്ല.
അത് മനുഷ്യൻ എന്ന പദത്തിന് തന്നെ കളങ്കമുണ്ടാക്കിയ, 44 ദിവസങ്ങൾ നീണ്ടുനിന്ന ഒരു പൈശാചിക താണ്ഡവമായിരുന്നു. 1988-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന ആ സംഭവം, പതിറ്റാണ്ടുകൾക്കിപ്പുറവും ലോകത്തിലെ ഏറ്റവും ഭയാനകമായ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ ഒന്നാമതായി തുടരുന്നു.
17 വയസ്സുകാരിയായ ജുങ്കോ ഫുറൂട്ട തികച്ചും സാധാരണക്കാരിയായ ഒരു വിദ്യാർത്ഥിനിയായിരുന്നു. വിനോദയാത്രയ്ക്കായി സ്വയം പണം കണ്ടെത്താൻ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന അവൾ കഠിനാധ്വാനിയായിരുന്നു. 1988 നവംബർ 25-ന് ജോലി കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വിധി ചതിയുടെ രൂപത്തിൽ അവളെ തേടിയെത്തിയത്.
വഴിയിൽ തടഞ്ഞുനിർത്തിയ ഒരുകൂട്ടം കൗമാരക്കാർ അവളെ തട്ടിക്കൊണ്ടുപോയി സംഘത്തലവന്റെ വീട്ടിലെത്തിച്ചു. തടവിലാക്കപ്പെട്ട ആ പെൺകുട്ടിയുടെ നിലവിളി പുറംലോകം അറിയാതിരിക്കാൻ ‘യാക്കൂസ’ എന്ന അധോലോക ബന്ധത്തിന്റെ പേര് പറഞ്ഞ് അവർ വീട്ടുകാരെപ്പോലും ഭീഷണിപ്പെടുത്തിയിരുന്നു.
വീട്ടുകാർ അന്വേഷിക്കുന്നത് തടയാൻ പ്രതികൾ അവളെക്കൊണ്ട് നിർബന്ധിച്ച് ഫോൺ ചെയ്യിപ്പിച്ചു. “ഞാൻ സുരക്ഷിതയാണ്, സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടിറങ്ങിയതാണ്” എന്ന് തകർന്ന മനസ്സോടെ അവൾക്ക് തന്റെ മാതാപിതാക്കളോട് കള്ളം പറയേണ്ടി വന്നു. ഈ ഒരു ഫോൺ കോൾ പോലീസിനെ പോലും അന്വേഷണത്തിൽ നിന്ന് പിന്തിരിപ്പിച്ചു. അതോടെ പുറംലോകത്തിന് മുന്നിൽ ജുങ്കോ അദൃശ്യയായി. ആ നാലു ചുവരുകൾക്കുള്ളിൽ അവളുടെ അവസാനമില്ലാത്ത നരകയാതനകൾ ആരംഭിച്ചു.
അടുത്ത 44 ദിവസങ്ങൾ അവൾ അനുഭവിച്ചത് വിവരണാതീതമായ പൈശാചികതകളായിരുന്നു. 100-ലധികം തവണ അവൾ മൃഗീയമായി പീഡിപ്പിക്കപ്പെട്ടു. തിളച്ച മെഴുക് ശരീരത്തിൽ ഒഴിച്ചും, സിഗരറ്റ് കുറ്റികൾ കൊണ്ട് പൊള്ളിച്ചും ആ നരാധമന്മാർ ആനന്ദം കണ്ടെത്തി. ദാഹിക്കുമ്പോൾ മൂത്രം കുടിക്കാനും വിശക്കുമ്പോൾ പ്രാണികളെ ഭക്ഷിക്കാനും അവൾ നിർബന്ധിതയായി.
അവളുടെ ശരീരത്തിനുള്ളിൽ പടക്കങ്ങൾ വെച്ച് പൊട്ടിക്കുന്ന ക്രൂരത പോലും ആ പിശാചുക്കൾ ചെയ്തു. മരണത്തിനായി ഓരോ നിമിഷവും അവൾ പ്രാർത്ഥിച്ചിരിക്കണം, എന്നാൽ മരണം പോലും അത്ര വേഗം അവളോട് കരുണ കാണിച്ചില്ല.
ക്രൂരമായ മർദ്ദനമേറ്റ് അവളുടെ ആന്തരികാവയവങ്ങൾ ഓരോന്നായി തകർന്നു. ഒടുവിൽ 1989 ജനുവരി 4-ന്, മണിക്കൂറുകളോളം വേദനകൊണ്ട് പുളഞ്ഞ ശേഷം ജുങ്കോ ഈ ലോകത്തോട് വിടപറഞ്ഞു. ആ ക്രൂരന്മാർ അവളുടെ മൃതദേഹത്തോടും ബഹുമാനം കാണിച്ചില്ല. മൃതദേഹം ഒരു വലിയ ഡ്രമ്മിനുള്ളിലാക്കി സിമന്റ് നിറച്ച് ടോക്കിയോയിലെ ഒരു നിർമ്മാണ സ്ഥലത്ത് അവർ ഉപേക്ഷിച്ചു.
മാസങ്ങൾക്ക് ശേഷം മറ്റൊരു കേസുമായി ബന്ധപ്പെട്ട് പ്രതികൾ പിടിയിലായപ്പോൾ അവരിലൊരാൾ നൽകിയ വെളിപ്പെടുത്തലാണ് ലോകത്തെ ഞെട്ടിച്ച ഈ ക്രൂരത പുറം ലോകം അറിയുന്നത്.
ജപ്പാൻ നിയമസംഹിതയിലെ പോരായ്മകൾ കാരണം പ്രതികൾക്ക് ലഭിച്ച ശിക്ഷ കേവലം തുച്ഛമായിരുന്നു. പ്രായപൂർത്തിയാകാത്തവർ എന്ന പരിഗണനയിൽ മുഖ്യപ്രതിക്ക് 20 വർഷവും മറ്റുള്ളവർക്ക് കുറഞ്ഞ കാലയളവിലുമുള്ള തടവുശിക്ഷയാണ് ലഭിച്ചത്. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുവെങ്കിലും ജുങ്കോയുടെ നീതി ഇന്നും പൂർണ്ണമായിട്ടില്ല.
ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതികളിൽ പലരും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു എന്നത് മനുഷ്യത്വമില്ലാത്ത ക്രൂരത ആവർത്തിക്കപ്പെടും എന്നതിന്റെ തെളിവാണ്. പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജുങ്കോ ഫുറൂട്ട എന്ന പേര് ലോകത്തിന് മുന്നിൽ ഒരു തീരാനോവായി അവശേഷിക്കുന്നു.
















