അന്ധവിശ്വാസവും അനാചാരവും—മനുഷ്യജീവിതത്തിന്റെ താളം തെറ്റിക്കാൻ ഈ രണ്ട് വാക്കുകൾ മാത്രം മതി. എത്ര സമ്പത്തും പ്രശസ്തിയും നേടിയാലും തൃപ്തി വരാത്ത മനുഷ്യന്റെ ആർത്തിയും, ‘എല്ലാം എനിക്ക് മാത്രം വേണം’ എന്ന സ്വാർത്ഥതയുമാണ് പലപ്പോഴും ഇത്തരം വിനാശകരമായ വഴികളിലേക്ക് വിരൽ ചൂണ്ടുന്നത്.
മറ്റുള്ളവരുടെ വളർച്ചയിൽ അസൂയപ്പെടുന്നതും, തനിക്ക് എന്ത് സംഭവിച്ചാലും വേണ്ടില്ല മറ്റുള്ളവർ നശിക്കണമെന്ന് ചിന്തിക്കുന്നതുമായ വികൃതമായ ചില മനസ്സുകൾ നമുക്കിടയിലുണ്ട്. ഈയൊരു മനോഭാവം എങ്ങനെയൊക്കെ ഒരു മനുഷ്യായുസ്സിനെ നശിപ്പിക്കും എന്നതിന്റെ നേർച്ചിത്രമായിരുന്നു നടി പവിത്ര ഗൗഡയുടെ ജീവിതം.
ബാംഗ്ലൂരിലെ ആഡംബര ഫ്ലാറ്റിലെ വെളിച്ചങ്ങൾക്കും ഗ്ലാമർ ലോകത്തെ വർണ്ണപ്പകിട്ടിനും പവിത്രയുടെ ഉള്ളിലെ തീയണയ്ക്കാൻ സാധിച്ചില്ല. പുറമെനിന്ന് നോക്കുന്നവർക്ക് ഒരു സ്വപ്നം പോലെ സുന്ദരമായിരുന്ന അവരുടെ ജീവിതം, യഥാർത്ഥത്തിൽ ആ ചുവരുകൾക്കുള്ളിൽ അന്ധവിശ്വാസത്തിന്റെയും കൂടോത്രത്തിന്റെയും കറുത്ത പുകയാൽ മൂടപ്പെട്ടിരിക്കുകയായിരുന്നു.
പ്രണയവും പകയും അന്ധവിശ്വാസവും കെട്ടുപിണഞ്ഞു കിടന്നിടത് ഒടുവിൽ എത്തിനിന്നത് ഒരു പാവം യുവാവിന്റെ ജീവനെടുത്ത ക്രൂരകൃത്യത്തിലായിരുന്നു. ഏതൊരു ക്രൈം ത്രില്ലറിനെയും വെല്ലുന്ന പവിത്രയുടെ ഈ ജീവിതകഥ, അധികാരവും പ്രശസ്തിയും അന്ധവിശ്വാസവുമായി ചേരുമ്പോൾ സംഭവിക്കുന്ന ഭീകരമായ സത്യത്തിന്റെ നേർ ചിത്രമാണ്.
കന്നഡ സൂപ്പർതാരം ദർശൻ തൂഗുദീപയുമായുള്ള പവിത്രയുടെ പത്തുവർഷത്തിലേറെ നീണ്ട ബന്ധമാണ് ഈ കഥയുടെ പ്രധാനം. ദർശനെ തന്റെ ജീവിതത്തിൽ എന്നും നിലനിർത്താനും, അയാളുടെ കുടുംബബന്ധങ്ങളിൽ അസ്വസ്ഥതയുണ്ടാക്കി അയാളെ പൂർണ്ണമായും തന്റേതാക്കാനും പവിത്ര ആഗ്രഹിച്ചു. ആ ആഗ്രഹം ഒടുവിൽ ഒരു ഭ്രാന്തായി മാറി.
ഇതിനായി പവിത്ര കൂട്ടുപിടിച്ചത് ദൈവത്തെയല്ല, മറിച്ച് അന്ധവിശ്വാസത്തിന്റെ ഇരുണ്ട വഴികളാണ്. അയൽസംസ്ഥാനങ്ങളിൽ നിന്ന് മന്ത്രവാദികളെ എത്തിച്ച് പവിത്രയുടെ ഫ്ലാറ്റിൽ നിഗൂഢമായ പൂജകൾ നടത്തി. ദർശനെ വശീകരിക്കാനും ശത്രുക്കളെ തളയ്ക്കാനുമുള്ള മന്ത്രവാദങ്ങളായിരുന്നു ആ നാലുചുവരുകൾക്കുള്ളിൽ പുകഞ്ഞുകൊണ്ടിരുന്നത്.
ഈ നിഗൂഢമായ അന്തരീക്ഷത്തിലേക്കാണ് രേണുകാസ്വാമി എന്ന യുവാവ് അറിഞ്ഞോ അറിയാതെയോ കടന്നുവരുന്നത്. ദർശന്റെ ഒരു സാധാരണ ആരാധകനായിരുന്ന അയാൾ, തന്റെ പ്രിയതാരത്തിന്റെ കുടുംബജീവിതം തകർക്കുന്നത് പവിത്രയാണെന്ന് ഉറച്ചുവിശ്വസിച്ചു. സോഷ്യൽ മീഡിയയിലൂടെ പവിത്രയ്ക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുകൊണ്ട് അയാൾ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചു.
എന്നാൽ സാധാരണക്കാരുടെ വികാരങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അഹങ്കാരവും അന്ധവിശ്വാസവും പവിത്രയുടെ കണ്ണുകളെ മറച്ചിരുന്നു. താൻ നടത്തുന്ന നിഗൂഢ പൂജകളുടെ ശക്തി പരീക്ഷിക്കാനും, തന്നെ ചോദ്യം ചെയ്തവനെ എന്നെന്നേക്കുമായി ഇല്ലാതാക്കാനും അവർ തീരുമാനിച്ചു. ഈ തീരുമാനം എത്തി നിന്നത് ഒരു പാവം യുവാവിന്റെ ജീവൻ ഇല്ലാതാകുന്നതിലായിരുന്നു. ഇതിൽ ഏറ്റവും വിഷമം കൊല്ലാനായി പവിത്രക്കൊപ്പം നിന്നത് താൻ ഏറെ ആരാധിച്ച തന്റെ ഇഷ്ട നടൻ ആയിരുന്നു എന്നതാണ്.
പവിത്രയുടെ വാശിക്കു മുന്നിൽ ദർശനും അയാളുടെ കൂട്ടാളികളും ആയുധങ്ങളായി മാറി. ചിത്രദുർഗയിൽ നിന്ന് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവന്ന് ബാംഗ്ലൂരിലെ ഒരു ഷെഡിലെത്തിച്ചു. അവിടെ നടന്നത് വിവരണാതീതമായ ക്രൂരതകളായിരുന്നു. താൻ ആരെയാണോ ആരാധിച്ചത്, ആ നടന്റെയും അയാളുടെ കാമുകിയുടെയും ക്രൂരമായ മർദ്ദനമേറ്റ് ആ യുവാവ് പ്രാണനുവേണ്ടി കേണു.
മന്ത്രവാദത്തിലൂടെ ശത്രുക്കളെ നശിപ്പിക്കാൻ തുനിഞ്ഞ പവിത്രയുടെ മുന്നിൽ വെച്ച് ആ ജീവൻ പൊലിഞ്ഞു. ഒരു മനുഷ്യജീവനേക്കാൾ വില തങ്ങളുടെ ഈഗോയ്ക്കും അന്ധമായ വിശ്വാസങ്ങൾക്കും നൽകിയതിന്റെ പരിസമാപ്തിയായിരുന്നു ആ കൊലപാതകം.
കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിയമത്തിന്റെ കൈകളിൽ നിന്ന് അവർക്ക് രക്ഷപ്പെടാനായില്ല. പവിത്രയുടെ ഫ്ലാറ്റിൽ പോലീസ് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. പൂജാമുറിയിൽ നിന്ന് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന തകിടുകൾ, വിചിത്രമായ രൂപങ്ങൾ, ദർശന്റെ വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.
ഒരു നടിയുടെ ആഡംബര ജീവിതം എങ്ങനെയാണ് അന്ധവിശ്വാസത്തിന്റെയും കുറ്റകൃത്യത്തിന്റെയും ഇരുളിലേക്ക് വഴിമാറിയത് എന്നതിന് ആ ഫ്ലാറ്റ് സാക്ഷിയായി. ഇന്ന്, പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേണ്ടവർ അന്ധവിശ്വാസത്തിന്റെ കെണിയിൽ പെട്ട് അഴിക്കുള്ളിലാണ്. മറ്റുള്ളവരുടെ നാശത്തിനായി നടത്തിയിരുന്ന അന്ധവിശ്വാസവും അനാചാരവും ഒക്കെ സ്വന്തം ജീവിതം തകർത്തതിന്റെ നേർ ചിത്ര കൂടിയായിരുന്നു ഈ സംഭവം.
















