പണത്തിനും പ്രതാപത്തിനുമായി മനുഷ്യൻ ചെയ്യാത്ത ക്രൂരതകളില്ല. കൈപ്പറ്റുംതോറും ആർത്തി കൂടുന്ന, ആരെയും അന്ധനാക്കുന്ന ഒരു ലഹരിയാണത്. അധികാരത്തിന്റെ അഹങ്കാരവും പണത്തിന്റെ ഹുങ്കും ചേരുമ്പോൾ അവിടെ മനുഷ്യത്വം വഴിമാറുന്നു. ഈ ആർത്തിയുടെയും ചതിയുടെയും നടുക്കുന്ന ഉദാരണമാണ് ഭൻവാരി ദേവിയെന്ന സാധാരണ നഴ്സിന്റെ ജീവിതം.
ഒരു ചെറിയ സിഡിക്ക് ഒരു സംസ്ഥാന സർക്കാരിനെത്തന്നെ പിടിച്ചുലയ്ക്കാൻ കഴിയുമെന്ന് ലോകം തിരിച്ചറിഞ്ഞത് ഭൻവാരിയുടെ കഥയിലൂടെയാണ്. രാജസ്ഥാൻ രാഷ്ട്രീയത്തിലെ അതികായന്മാരെയും മന്ത്രിപുംഗവന്മാരെയും തന്റെ വിരൽത്തുമ്പിൽ നിർത്തിയ ഭൻവാരിയുടെ ജീവിതം കേവലം പ്രശസ്തിക്ക് വേണ്ടിയുള്ള ഒന്നായിരുന്നില്ല. മറിച്ച്, ചതിയുടെയും ബ്ലാക്ക് മെയിലിംഗിന്റെയും അപകടം പിടിച്ച ഒരു ചൂതാട്ടമായിരുന്നു അത്.
അജ്മീറിലെ കിഷൻഗഡിലെ പൊടിപിടിച്ച തെരുവുകളിൽ നിന്ന് ജോധ്പൂരിലെ അധികാരകേന്ദ്രങ്ങളിലേക്കുള്ള ഭൻവാരിയുടെ വളർച്ച അവിശ്വസനീയമാംവിധം വേഗത്തിലായിരുന്നു. ഒരു സാധാരണ മിഡ്‌വൈഫ് നഴ്സായി ജോലി തുടങ്ങിയ അവൾക്ക് പക്ഷേ മോഹങ്ങൾ ആകാശത്തോളമായിരുന്നു. ഗ്രാമീണ നിഷ്കളങ്കതയ്ക്കപ്പുറം ഗ്ലാമറിന്റെയും പ്രശസ്തിയുടെയും അധികാരത്തിന്റെയും ലോകമായിരുന്നു ഭൻവാരി സ്വപ്നം കണ്ടത്.
ആ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടികളായി അവൾ തിരഞ്ഞെടുത്തതാകട്ടെ രാഷ്ട്രീയത്തിലെ കരുത്തരായ പുലികളെയും. ആശുപത്രിയിലെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട ഒരു തർക്കമാണ് ഭൻവാരിയെ എം.എൽ.എ മൽഖാൻ സിംഗ് ബിഷ്ണോയിയുടെ അടുത്തെത്തിച്ചത്. ആ സൗഹൃദം പിന്നീട് രാജസ്ഥാൻ മന്ത്രിസഭയിലെ ശക്തനായ മഹിപാൽ മഡേണയിലേക്കും വളർന്നു.
അധികാരത്തിന്റെ തണലിൽ ഭൻവാരി ആഡംബര ജീവിതം നയിച്ചു. നഴ്സിംഗ് ജോലിയിൽ നിന്നുള്ള വരുമാനത്തേക്കാൾ വലിയ തുകകൾ രാഷ്ട്രീയ ഇടപാടുകളിലൂടെ അവൾ സമ്പാദിച്ചു. വീടുകളും കാറുകളും സ്വന്തമാക്കി. പക്ഷേ, അവളുടെ മോഹങ്ങൾ അവിടെയും അവസാനിച്ചില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തനിക്ക് എം.എൽ.എ സീറ്റ് വേണമെന്ന ഭൻവാരിയുടെ ആവശ്യം രാഷ്ട്രീയ യജമാനന്മാരെ ഞെട്ടിച്ചു.
ചതിക്കപ്പെടുമെന്ന തിരിച്ചറിവിൽ നിന്നാണ് ഭൻവാരി തന്റെ ‘ബ്ലാക്ക്മെയിലിംഗ്’ തന്ത്രം മെനഞ്ഞത്. മഹിപാൽ മഡേണയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കി സ്വന്തം സഹോദരനെ പ്രതിഷ്ഠിക്കാൻ ലക്ഷ്യമിട്ട ഇന്ദിര ബിഷ്ണോയി കൂടി ഭൻവാരിക്കൊപ്പം ചേർന്നതോടെ കളം ഒരുങ്ങി. മഹിപാൽ മഡേണയും ഭൻവാരിയും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ 52 മിനിറ്റ് ദൈർഘ്യമുള്ള ഒരു സി.ഡിയിൽ അവൾ രഹസ്യമായി പകർത്തി.
ഈ സി.ഡി പിന്നീട് രാജസ്ഥാൻ രാഷ്ട്രീയത്തിലെ ഒരു അറ്റോമിക് ബോംബായി മാറി. 50 ലക്ഷം രൂപയ്ക്കും എം.എൽ.എ സീറ്റിനുമായി അവൾ അവരെ ഭീഷണിപ്പെടുത്തി. ഇതിനിടയിൽ മൽഖാൻ സിംഗുമായുള്ള ബന്ധത്തിലെ മകൾ തന്റെയാണെന്നും ഡി.എൻ.എ പരിശോധനയ്ക്ക് തയ്യാറാണെന്നും അവൾ പ്രഖ്യാപിച്ചതോടെ അധികാരികൾ ഭയന്നു. രാഷ്ട്രീയ ജീവിതം തകരുമെന്ന് ഉറപ്പായതോടെ മഡേണയും മൽഖാൻ സിംഗും ചേർന്ന് ഭൻവാരിയെ ഇല്ലാതാക്കാൻ തീരുമാനിച്ചു.
അങ്ങനെ 2011 സെപ്റ്റംബർ ഒന്നിന്, ബാക്കി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് സോഹൻലാൽ ബിഷ്ണോയ് എന്നയാൾ ഭൻവാരിയെ വിളിച്ചുവരുത്തി. അവിടെ അവൾക്കായി കാത്തിരുന്നത് ക്രൂരരായ ക്രിമിനൽ സംഘമായിരുന്നു. കാറിനുള്ളിൽ വച്ച് സി.ഡി കണ്ടു ബോധ്യപ്പെട്ട ശേഷം അവർ അവളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി.
കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ അവർ വലിയ ക്രൂരതയാണ് കാണിച്ചത്. ജലോറിലെ വിജനമായ ഒരിടത്ത് വച്ച് ഭൻവാരിയുടെ ശരീരം ചുട്ടുകരിക്കുകയും അവശിഷ്ടങ്ങൾ അടുത്തുള്ള കനാലിൽ ഒഴുക്കുകയും ചെയ്തു. ഭൻവാരിയെ കാണാതായതോടെ രാജസ്ഥാൻ ഇളകി. സ്വന്തം ഭാര്യയുടെ കാണാതാകലിന് പിന്നിൽ മന്ത്രി മഡേണയാണെന്ന് ഭർത്താവ് അമർചന്ദ് പരാതി നൽകി.
എന്നാൽ അന്വേഷണം പുരോഗമിച്ചതോടെ കേസിൽ ഞെട്ടിക്കുന്ന മറ്റൊരു സത്യം സി.ബി.ഐ കണ്ടെത്തി; സ്വന്തം ഭാര്യയുടെ മരണത്തിൽ ഭർത്താവ് അമർചന്ദിനും പങ്കുണ്ടായിരുന്നു. ഭൻവാരിക്ക് ബ്ലാക്ക്മെയിലിംഗിലൂടെ ലഭിക്കുന്ന പണത്തിൽ കണ്ണുനട്ടാണ് അയാൾ കൊലയാളികൾക്കൊപ്പം ചേർന്നത്.
അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ സഹായത്തോടെ കനാലിൽ നിന്ന് ലഭിച്ച അസ്ഥികൾ ഭൻവാരിയുടേതാണെന്ന് സ്ഥിരീകരിച്ചു. 17 പ്രതികളുള്ള ഈ കേസ് ഇന്നും നിയമപോരാട്ടത്തിലാണ്. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള ആർത്തി ഭൻവാരിയെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ചപ്പോൾ, അതേ ആർത്തി രാഷ്ട്രീയത്തിലെ വൻ തോക്കുകളെ അഴികൾക്കുള്ളിലാക്കി. ചതിയുടെയും വഞ്ചനയുടെയും ഒടുങ്ങാത്ത കഥയായി ഭൻവാരി ദേവി കേസ് ഇന്നും ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ബാക്കിയുണ്ട്.
















