പണത്തിനും സ്വത്തിനും ലൈംഗിക താല്പര്യങ്ങൾക്കും വേണ്ടി മനുഷ്യൻ മനുഷ്യനെ കൊല്ലുന്ന വാർത്തകൾ ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ നിത്യസംഭവമാണ്. എന്നാൽ ഇതിനിടയിൽ വേറിട്ടു നിൽക്കുന്നതാണ് 2003-ൽ തൃശ്ശൂരിലെ വെള്ളിക്കുളങ്ങരയിൽ നടന്ന ആ സംഭവം. എല്ലാവരും ഒരു സാധാരണ ‘അപകടമരണം’ എന്ന് വിധിയെഴുതി തള്ളിയ ഒരു ഫയൽ, പത്തു വർഷങ്ങൾക്ക് ശേഷം ഒരു കൊലപാതകത്തിന്റെ ചുരുളഴിച്ച കഥയാണിത്. വെറുമൊരു ക്രൈം സ്റ്റോറി എന്നതിലുപരി, മരണത്തിന് ശേഷവും തന്റെ പ്രിയതമയ്ക്ക് വേണ്ടി ഒരു ഭർത്താവ് നടത്തിയ നിയമപോരാട്ടത്തിന്റെ കഥ കൂടിയാണിത്.
ഭാര്യയെ ഒഴിവാക്കാൻ കൊലപാതകം നടത്തുന്ന ഭർത്താക്കന്മാരുടെ വാർത്തകൾക്കിടയിൽ, തന്റെ ഭാര്യയുടേത് അപകടമരണമല്ലെന്ന് ലോകത്തോട് വിളിച്ചുപറയാൻ ആ മനുഷ്യൻ കാണിച്ച ആർജ്ജവം വിസ്മയിപ്പിക്കുന്നതാണ്. നീതി തേടി അദ്ദേഹം ഹൈക്കോടതിയുടെ വാതിലുകൾ മുട്ടി. തന്റെ പ്രിയതമയോടുള്ള അടങ്ങാത്ത സ്നേഹവും സത്യം തെളിയണമെന്ന വാശിയുമാണ് ആ പാവം മനുഷ്യനെ നയിച്ചത്. ആ സ്നേഹത്തിന് കരുത്തായി കേരള പോലീസിലെ ദീർഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഒപ്പം ചേർന്നു.
പത്തു വർഷം മുൻപ് മണ്ണടിഞ്ഞുപോയ തെളിവുകൾ തേടി അവർ വീണ്ടും ആ മലയോര ഗ്രാമത്തിലെത്തി. ‘ഒരു കുറ്റവാളിയും രക്ഷപ്പെടരുത്’ എന്ന നിശ്ചയദാർഢ്യത്തോടെയുള്ള അന്വേഷണം, കാലം മറച്ചുപിടിച്ച ആ ക്രൂരതയെ വെളിച്ചത്തുകൊണ്ടുവന്നു. എത്ര വർഷങ്ങൾ കഴിഞ്ഞാലും എത്ര ആഴത്തിൽ കുഴിച്ചുമൂടിയാലും സത്യം ഒരുനാൾ പുറത്തുവരുമെന്നും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും ഈ സംഭവം നമ്മെ വീണ്ടും ഓർമ്മിപ്പിക്കുന്നു.
തൃശ്ശൂരിലെ ചാലക്കുടിക്കടുത്ത് വെള്ളിക്കുളങ്ങര എന്ന ഗ്രാമം. വനമേഖലയോട് ചേർന്നുകിടക്കുന്ന ഈ മലയോര ഗ്രാമത്തിന്റെ ശാന്തതയെ തകർത്തത് 2003-ലെ ആ ഉച്ചസമയമായിരുന്നു. റോസ്‌ലി എന്ന പാവപ്പെട്ട വീട്ടമ്മ, തന്റെ ഉപജീവനമായ പശുവിനെ മേയ്ക്കാൻ പോയതായിരുന്നു. എന്നാൽ പ്രകൃതിയുടെ ആ ശാന്തതയെ ഭേദിച്ച് ഉയർന്നു കേട്ട ഒരൊറ്റ നിലവിളി ആ നാടിനെയാകെ നടുക്കി.
“എന്നെ രക്ഷിക്കണേ…” എന്ന ദീനമായ ആ വിളി കേട്ട് ഓടിയെത്തിയവർ കണ്ടത് പശുവിനെ കെട്ടുന്ന കയർ കഴുത്തിൽ കുരുങ്ങി ശ്വാസം മുട്ടി മരിച്ചു കിടക്കുന്ന റോസ്‌ലിയെയായിരുന്നു. പശു വിരണ്ടോടിയപ്പോൾ കയർ കുരുങ്ങി വലിച്ചിഴയ്ക്കപ്പെട്ടതാണെന്ന നിഗമനത്തിൽ പോലീസ് അന്ന് ആ ഫയൽ ‘അപകടമരണം’ എന്ന് എഴുതി ക്ലോസ് ചെയ്തു.
എന്നാൽ തന്റെ ഭാര്യയുടെ മരണം ഒരു അപകടമാണെന്ന് വിശ്വസിക്കാൻ റോസ്‌ലിയുടെ ഭർത്താവിന് കഴിഞ്ഞില്ല. തെളിവുകളില്ലാത്ത, സാക്ഷികളില്ലാത്ത ആ രാത്രികളിൽ അദ്ദേഹം നീതിക്കായി പോരാടി. നീതിക്കായി ഒരുപാട് പോലീസ് സ്റ്റേഷനിൽ എത്തിയെക്കിലും ഫലം ഒന്നും ഉണ്ടായില്ല. ഒടുവിൽ റോസ്‌ലിയുടെ ഭർത്താവ് ഹൈക്കോടതി സമീപിക്കുകയും കേസ് വീണ്ടും തുറക്കുകയും ചെയ്തു.
അങ്ങനെ അഞ്ചു വർഷത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ചിന്റെ കൈകളിലെത്തി. തുടക്കത്തിൽ അന്വേഷണം വളരെ പതിയെ പോയെങ്കിലും 2012-ൽ അന്നത്തെ എ.ഡി.ജി.പി വിൻസെന്റ് പോളിന്റെ കൈകളിൽ എത്തിയപ്പോൾ അന്വേഷണം ഊർചിതമായി. വിൻസെന്റ് പോളിന്റെ നിർദ്ദേശപ്രകാരം എസ്.പി സൈമണും സി.ഐ വി.കെ. രാജുവും കേസ് ഏറ്റെടുത്തതോടെയാണ് വഴിത്തിരിവുണ്ടായത്. പത്തുവർഷങ്ങൾക്ക് ശേഷം ആ കുന്നിൻചെരിവിൽ വീണ്ടും അന്വേഷണ സംഘമെത്തി. മരണം പുനഃസൃഷ്ടിച്ച ഉദ്യോഗസ്ഥരെ ഞെട്ടിച്ചത് അന്ന് സാക്ഷി പറഞ്ഞ ആ വാചകമായിരുന്നു: “എന്നെ രക്ഷിക്കണേ…”
ഒരു പശു വലിച്ച് ഒരാൾ ശ്വാസം മുട്ടി മരിക്കണമെങ്കിൽ കയർ കഴുത്തിന്റെ മുൻഭാഗത്ത് മുറുകണം. എന്നാൽ അങ്ങനെ സംഭവിച്ചാൽ ഒരാൾക്ക് ഒരിക്കലും ഉച്ചത്തിൽ നിലവിളിക്കാൻ കഴിയില്ല. ശബ്ദനാളത്തിൽ സമ്മർദ്ദം അനുഭവപ്പെടുന്നതിനാൽ വാക്കുകൾ പുറത്തു വരില്ല. റോസ്‌ലി നിലവിളിച്ചു എങ്കിൽ, ആ സമയം അവൾ ശ്വാസം മുട്ടുകയല്ലായിരുന്നു എന്ന് പോലീസ് തിരിച്ചറിഞ്ഞു.
ആ വൈരുദ്ധ്യം കേവലം ഒരപകടമെന്ന വാദത്തെ പൊളിച്ചു. അതൊരു കൊലപാതകമാണെന്ന് ഉറപ്പിച്ച ക്രൈംബ്രാഞ്ച് ആ നാട്ടിലെ ഓരോരുത്തരെയും നിരീക്ഷിക്കാൻ തുടങ്ങി. പത്തുവർഷത്തിനിടെ എട്ടുപേർ നാടുവിട്ടതായും നാലുപേർ ആത്മഹത്യ ചെയ്തതായും കണ്ടെത്തിയത് പോലീസിനെ കൂടുതൽ സംശയത്തിലാക്കി.
നാടുവിട്ടവരിലും സംശയാസ്പദമായ രീതിയിൽ പെരുമാറിയവരിലും പ്രധാനി ‘കൊങ്ങണി സതീഷ്’ ആയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെ വിഷം കഴിച്ച് മരിച്ച അയ്യപ്പൻ എന്നയാളെക്കുറിച്ചും പോലീസിന് സംശയം തോന്നി. സതീഷിനെ ചോദ്യം ചെയ്തപ്പോൾ താൻ അന്നേ ദിവസം നാട്ടിലില്ലായിരുന്നുവെന്നും പിള്ളപ്പാറയിലെ ഉത്സവത്തിന് അമ്മായിയുടെ വീട്ടിലായിരുന്നുവെന്നും അയാൾ വാദിച്ചു.
എന്നാൽ, വർഷങ്ങളായി ആ വീടുമായി ബന്ധമില്ലെന്ന അമ്മായിയുടെ മൊഴി സതീഷിന്റെ നുണക്കോട്ടകൾ തകർത്തു. ചോദ്യം ചെയ്യലിൽ തകർന്ന സതീഷ് ഒടുവിൽ ആ പത്തുവർഷത്തെ രഹസ്യം വെളിപ്പെടുത്തി. റോസ്‌ലിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതും അവർ ബഹളം വെച്ചപ്പോൾ കഴുത്തിൽ തോർത്തും കയറും മുറുക്കി കൊലപ്പെടുത്തിയതും അയാൾ ഏറ്റുപറഞ്ഞു.
അറസ്റ്റിലായ സതീഷ് വെളിപ്പെടുത്തിയ മറ്റൊരു കാര്യം പോലീസിനെ ഞെട്ടിച്ചു. റോസ്‌ലിയുടെ കൊലപാതകത്തിൽ പങ്കാളിയായിരുന്ന അയ്യപ്പൻ, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയപ്പോൾ സത്യം വെളിപ്പെടുത്തുമെന്ന് സതീഷ് ഭയപ്പെട്ടിരുന്നു. ആ രഹസ്യം എന്നും രഹസ്യമായിരിക്കാൻ വേണ്ടി സതീഷ് തന്റെ കൂട്ടുകാരനായ അയ്യപ്പന് മദ്യത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു.
ശൂന്യതയിൽ നിന്ന് തുടങ്ങിയ ഒരു അന്വേഷണം പത്തുവർഷങ്ങൾക്ക് ശേഷം രണ്ട് കൊലപാതകങ്ങളുടെ ചുരുളഴിച്ചപ്പോൾ, അത് കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായി മാറി. നീതി വൈകിയെങ്കിലും, റോസ്‌ലിയുടെ ആത്മാവിനും ആ കുടുംബത്തിനും പത്തു വർഷത്തിന് ശേഷം സമാധാനം ലഭിച്ചു.
















