തൃശൂർ എരുമപ്പെട്ടിയിൽ കിടപ്പുരോഗിയായ എൺപത്തിനാലുകാരി കാർത്യായനിയെ കടിച്ചുകൊന്ന തെരുവുനായയെ അർധരാത്രിയോടെ വന്യജീവി സംരക്ഷകർ പിടികൂടി.
ഇന്നലെ വൈകിട്ട് വീട്ടിൽ അതിക്രമിച്ചുകയറിയ നായ കാർത്യായനിയെയും മകൻ ദേവദാസനെയും ക്രൂരമായി ആക്രമിക്കുകയും തുടർന്ന് സമീപവാസികളായ മൂന്നുപേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
കാർത്യായനിയുടെ മൃതദേഹം മുഖമടക്കം വികൃതമാക്കപ്പെട്ട നിലയിൽ മറ്റൊരു മകൻ മണിയാണ് ആദ്യം കണ്ടത്. നിലവിൽ പിടികൂടിയ നായക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കാനുള്ള നടപടികൾ കടങ്ങോട് പഞ്ചായത്ത് അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന കാർത്യായനിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
















