ആരെങ്കിലും എന്തെങ്കിലും സഹായങ്ങള്‍ ചെയ്യുന്നതില്‍ ആര്‍ക്കാണിത്ര അസഹിഷ്ണുത എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അങ്ങനെ, ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാനുള്ള ഇടമല്ല ആശുപത്രി പരിസരമെന്ന് ആരോഗ്യ മന്ത്രിയും. ഡി.വൈ.എഫ്.ഐ കാലങ്ങളായി നല്‍കു്‌ന പൊതിച്ചോറ് വിതരണം രാഷ്ട്രീയമായി കണ്ടതാണ് മന്ത്രി. പൊതിച്ചോറിനുള്ളില്‍ രാഷ്ട്രീയമില്ലെങ്കിലും, അവിടെ കെട്ടുന്ന ബാനറും കൊടിയും രാഷ്ട്രീയം പറയുന്നുണ്ട്. അതാണ് മന്ത്രിക്കു പ്രശ്‌നം. ഉടന്‍ കമ്യൂണിറ്റി കിച്ചണ്‍ എന്ന ആശയം പൊട്ടി മുളച്ചു. ചോദിച്ചു വരുന്നവര്‍ക്കെല്ലാം പൊതിച്ചോറ് നല്‍കുന്ന, അതും സൗജന്യമായി നല്‍കുന്ന ഡി.വൈ.എഫ്.ഐയുടെ രാഷ്ട്രീയത്തിന് ബദലൊരുക്കുന്ന മന്ത്രി, അറിയുന്നോ, നാളെ കമ്യൂണിറ്റി കിച്ചണ്‍ എന്നത് വലിയരു കച്ചവട കേന്ദ്രമാകുമെന്ന്.
കമ്യൂണിറ്റി കിച്ചണ്‍ നടത്താന്‍ ടെന്റര്‍ വരെ വിളിക്കും. പിന്നെ, അവിടുന്ന് കൊടുക്കുന്ന ഭക്ഷണ്തിന് തുച്ഛമായ പൈസ നല്‍കണമെന്നു വെയ്ക്കും. പിന്നെ, നേരത്തെ തന്നെ ബുക്ക് ചെയ്യണമെന്നു വെയ്ക്കും. നിശ്ചിത ആള്‍ക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തും. പിന്നെ, കിച്ചണ്‍ നടത്താന്‍ സ്റ്റാഫുകളെ വെയ്ക്കും. അതൊരു സ്ഥാപനമായി മാറും. നിയമനം എം.പ്ലോയ്‌മെന്റ് വഴിയോ, പി.എസ്.സി വഴിയോ വെയ്ക്കും. ഇതാണ് കമ്യൂണിറ്റി കിച്ചന്റെ ഭാവി. ഇത് മന്ത്രിക്കും സംഘടനകള്‍ക്കും എല്ലാമറിയാം. എങ്കിലും നല്ലതു ചെയ്യുന്നവരെ രാഷ്ട്രീയമായി എതിരിടാന്‍ ഇങ്ങനെയൊരു തന്ത്രം. അല്ലാതെ മറ്റൊന്നുമല്ല. കെ. മുരളീധരന്‍ നല്ല ഉദ്ദേശത്തോടെയല്ല ഇത് പറഞ്ഞതെന്ന് വ്യക്തം. അതുകൊണ്ടാണ്, രണ്ടാമതും മൂന്നാമതും പ്രതികരിച്ചപ്പോള്‍ പറഞ്ഞതില്‍ നിന്നും മാറിയത്.
ഡി.വൈ.എഫ്.ഐ മാത്രമല്ല, നിരവധി സന്നദ്ധ സംഘടനകള്‍ ആസുപത്രികളില്‍ ഭക്ഷണം സൗജന്യമായി നല്‍കുന്നുണ്ട്. അത് എത്രത്തോളം ആശ്വാസമാണെന്ന് ഒരു പ്രിവലേജും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രി വരാന്തകളില്‍ കഴിയുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും അറിയാം. അവര്‍ക്ക് ഒരു നേരത്തെ ആഹാരം നല്‍കുന്നത് അത്രവലിയ തെറ്റുമല്ല. മന്ത്രിക്ക് അത് സഹിക്കുന്നില്ലെങ്കില്‍, അവരുടെ പ്രവര്‍ത്തനം അത്ര സുഖിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് നല്ലതുപോലെ ഇഷ്ടപ്പെടുന്നുണ്ട്. അതുകൊണ്ടാണ് അതിനെതിരേ പറഞ്ഞപ്പോള്‍ പൊതു സമൂഹം മന്ത്രിയെ ചോദ്യം ചെയ്തത്. പിന്നാലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള പൊതിച്ചോര്‍ വിതരണം അനുവദിക്കില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനം വന്‍വിവാദമായതും.
വിവാദം കത്തിയതോടെ നിലപാട് മയപ്പെടുത്തി. എന്നാല്‍, അധികം വൈകാതെ വീണ്ടും സ്വരം കടുപ്പിച്ചു. ആശുപത്രികളിലെ ഭക്ഷണവിതരണത്തിനു സര്‍ക്കാര്‍ എതിരല്ലെന്നും ആലപ്പുഴ മെഡിക്കല്‍ കോളജിലെ പ്രത്യേകസാഹചര്യം മാത്രമാണ് ചൂണ്ടിക്കാട്ടിയതെന്നുമാണ് മന്ത്രി ആദ്യം വിശദീകരിച്ചത്. എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറില്‍ ആശുപത്രികളിലെ ഭക്ഷണവിതരണം അനുവദിക്കില്ലെന്ന നിലപാട് പിന്നീട് ആവര്‍ത്തിക്കുകയും ചെയ്തു.
ആശുപത്രികളില്‍ കൊടിയും ബാനറും കെട്ടിയുള്ള ഭക്ഷണവിതരണം തടയുമെന്നും കമ്യൂണിറ്റി കിച്ചണ്‍ വഴിയല്ലാതെ ഭക്ഷണവിതരണം അനുവദിക്കില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഇതിനെതിരേ ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും ഉള്‍പ്പെടെ പ്രതിപക്ഷസംഘടനകളും പൊതുജനങ്ങളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
വര്‍ഷങ്ങളായി രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമാകുന്ന പൊതിച്ചോര്‍ വിതരണം തുടരുമെന്നു ഡി.വൈ.എഫ്.ഐ. പ്രഖ്യാപിച്ചു. വിമര്‍ശനം ശക്തമായതോടെയാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്. ആഹാരത്തിനു രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നും പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ താത്പര്യമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കവേ, തന്റെ അടിസ്ഥാനനിലപാടില്‍ മാറ്റമില്ലെന്നും വ്യക്തമാക്കി. ഡി.വൈ.എഫ്.ഐയുടെയല്ല, യൂത്ത് കോണ്‍ഗ്രസിന്റെയോ സേവാഭാരതിയുടെയോ മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെയോ ബാനറുകളുയര്‍ത്തിയുള്ള പ്രവര്‍ത്തനം ആശുപത്രി വളപ്പില്‍ അനുവദിക്കില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. മന്ത്രി മുരളീധരന്റെ നിലപാടിനെതിരേ ഭരണപക്ഷത്തും വിമര്‍ശനമുയര്‍ന്നു.
പൊതിച്ചോര്‍ വിതരണത്തില്‍ ഈഗോ കാണിക്കരുതെന്നും സംഘടനകളുമായി ചര്‍ച്ച നടത്താതെയുള്ള തീരുമാനം ശരിയല്ലെന്നും സി.പി.എം. നേതാവ് പി.എ. മുഹമ്മദ് റിയാസ് എം.എല്‍.എ. പ്രതികരിച്ചു. രാജാവിനെപ്പോലെ മന്ത്രി പെരുമാറരുത്. ഡി.വൈ.എഫ്.ഐയുടെ മേല്‍ കുതിരകയറാനും വരരുത്. പരാതിയില്ലാത്ത വിഷയത്തില്‍ ഇത്തരമൊരു തീരുമാനം വേണ്ടിയിരുന്നില്ല- റിയാസ് പറഞ്ഞു. സി.പി.എം. നേതാക്കളായ എം. സ്വരാജ്, ജോണ്‍ ബ്രിട്ടാസ് എം.പി, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരും മന്ത്രിയുടെ നിലപാടിനെതിരേ രംഗത്തെത്തി.
















