Explainers

മനുഷ്യരെ കൊല്ലുന്ന ‘വിഷം’ കലക്കി മലബാര്‍ ഗോള്‍ഡ് : അതിജീവനത്തിനായി സമരം തുടങ്ങി ജനങ്ങള്‍; പരസ്യക്കണ്ണുള്ള മാധ്യമങ്ങള്‍ വാര്‍ത്ത മുക്കി; പിന്തുണ നല്‍കി സര്‍ക്കാരും സംവിധാനങ്ങളും

ഓര്‍മ്മയുണ്ടോ കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തം. ഇന്നും അതില്‍ നിന്നും മോചിതരല്ലാത്ത ഒരു ജനത മലയാളികള്‍ക്കു മുമ്പിലുണ്ട്. ഴിഷലിപ്തമായ എന്‍ഡോ സള്‍ഫാന്‍ അടിച്ചതു വഴി തലമുറകള്‍ കൈമാറിക്കിട്ടിയ വൈകല്യങ്ങളുമായി കേരളത്തില്‍ അവരുണ്ട്. ഓര്‍മ്മയുണ്ടോ പാലക്കാട് പ്ലാച്ചിമടയിലെ കോക്കകോള സമരം. ഉറവകളും കിണറുകളുമെല്ലാം ഊറ്റിയെടുത്ത് കോളയുണ്ടാക്കി മലയാളികളെ കുടിപ്പിക്കാന്‍ വന്ന കമ്പനിയെ പൂച്ചിച്ച മയിലമ്മയെ മറക്കാറായിട്ടില്ല. അങ്ങനെ കേരളത്തിന് ഗുണകരമല്ലാത്ത ഓരോ വ്യവസായത്തിനും എതിരേ നടന്ന ജനകീയ സമരങ്ങളെയെല്ലാം മുന്നില്‍ നിര്‍ത്തിക്കൊണ്ടാണ് മനുഷ്യരെ കൊല്ലുന്ന വിഷം കലക്കി കോടികള്‍ സമ്പാദിക്കാന്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡമണ്ട്‌സ് മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ സ്വര്‍ണ്ണനിര്‍മ്മാണ യൂണിറ്റ് നിര്‍മ്മിക്കുന്നു.

പെട്ടെന്നു നോക്കിയാല്‍ വ്യവസായം വരുന്നതില്‍ എന്താണ് കുഴപ്പമെന്നു തോന്നാം. അതും സ്വര്‍ണ്ണമല്ലേ. അതിന് എന്താണ് ഇത്ര വിഷമെന്ന് ചിന്തിക്കാം. എന്നാല്‍, സ്വര്‍ണ്ണം വേര്‍തിരിക്കല്‍, മറ്റു തരത്തിലേക്ക് മാറ്റപ്പെടുത്തല്‍, ആഭരണങ്ങള്‍ നിര്‍മ്മിക്കല്‍ എന്നിവയ്‌ക്കെല്ലാം സ്വര്‍ണ്ണം മാത്രം പോര. അതിനോടൊപ്പം വിവിധ തരം കെമിക്കലുകള്‍ വേണം. എന്തിന് ശുദ്ധ ജലം പോലും ലക്ഷംക്കണക്കിന് ലിറ്റര്‍ വേണ്ടി വരും. ഇത് ഉയര്‍ത്തുന്ന പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാണ്. ആഭരണ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം 48 ലീറ്റര്‍ ആസിഡ് മാലിന്യങ്ങളും, 15 ഗ്രാം പൊട്ടാസ്യം സൈനേഡ്, 11 കിലോ ഗ്രാം ചെമ്പ് 1064 ഡിഗ്രിയില്‍ ചൂടാക്കുമ്പോഴുണ്ടാകുന്ന കോപ്പര്‍ ഓക്സൈഡ്, മൂന്ന് ലക്ഷം ലീറ്റര്‍ ജലം, സോഡിയം സൈനേഡ്, കാഡ്മിയം, മെര്‍ക്കുറി തുടങ്ങി നിരവധി ഉഫയോഗ ശൂന്യവും എന്നാല്‍, പ്രകൃതിക്കും മനുഷ്യനും ദോഷം ചെയ്യുന്ന വിഷ മാലിന്യങ്ങളാണ് പുറന്തള്ളുന്നത്.

നമുക്കു കാണാന്‍ കഴിയുന്നതും കഴിയാത്തതുമായ വിഷ മലിനീകരണങ്ങളുടെ പട്ടിക ഇനിയും നീളും. കാഡ്മിയവും മെര്‍ക്കുറിയുമെല്ലാം സ്വര്‍ണ്ണാഭരണ നിര്‍മ്മാണത്തില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത പദാര്‍ത്ഥങ്ങളാണ്. ഇത്തരം പദാര്‍ത്ഥങ്ങള്‍ മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ വലുതുമാണ്. മനുഷ്യ ശരീരത്തിലെ എല്ലുകള്‍ ദ്രവിക്കാന്‍ പ്രഹര ശേഷിയുള്ളവതും മാരക രോഗങ്ങള്‍ വിതക്കുന്നതുമായ ചേരുവകള്‍ ഇക്കൂട്ടത്തിലുണ്ട്. രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടേ കാല്‍ ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്ത് 2675 തൊഴിലാളികളാണ് ഇവിടെ പണിയെടുക്കാന്‍ പോകുന്നത്. അപ്പോള്‍ത്തന്നെ ഈ കമ്പനിയുടെ വലിപ്പം മനസ്സിലാക്കാം. ഇവിടെ നിന്നുള്ള ഹ്യൂമണ്‍ വേസ്റ്റ്, ഫുഡ് വേസ്റ്റ് തുടങ്ങിയവ വേറെയും പുറം തള്ളേണ്ടി വരും. ഈ മാലിന്യങ്ങളെല്ലാം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനെ കുറിച്ച് സര്‍ക്കാരോ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പുകാരോ മിണ്ടുന്നില്ല.

മാലിന്യങ്ങളെല്ലാം പുറന്തള്ളപ്പെടുന്നത് സാധാരണ ജനങ്ങള്‍ വസിക്കുന്ന ഇടത്തേക്കാണ്. ചെറുകിട സ്വര്‍ണാഭരണ കേന്ദ്രങ്ങള്‍ നിലനിന്നിരുന്ന പ്രദേശങ്ങളിലെ പിരിസരത്തുള്ള കിണറുകളില്‍ നിന്ന് ലഭിക്കുന്നത് മലിന ജലമാണ്. അപ്പോള്‍ രണ്ടായിരം കോടി രൂപ ചെലവിട്ട് നിര്‍മ്മിക്കുന്ന ഈ വന്‍കിട പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ എന്തായിരിക്കും അവസ്ഥ. 2003ല്‍ ഫുഡ് പാര്‍ക്കായി ഇന്ത്യന്‍ പ്രസിഡന്റ് പ്രഖാപിച്ച കിന്‍ഫ്രയില്‍, ആസിഡ് പോലുള്ള മാരകമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണം നടത്താന്‍ പാടില്ലെന്നിരിക്കെയാണ് മലബാര്‍ ഗോള്‍ഡിന് ഭൂമി അനുവദിച്ചത്. ഇരുപത് കോടിയിലധികം വില വരുന്ന ഭൂമി മൂന്ന് കോടി രൂപക്ക് മലബാര്‍ ഗ്രൂപ്പിന് നല്‍കിയതിന് പിന്നിലും ദുരൂഹതയുണ്ട്.

മലബാര്‍ ഗ്രൂപ്പ് സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രം മനുഷ്യ ജീവനും ജനവാസ കേന്ദ്രത്തിനും ഭീഷണിയാകുന്ന നിരവധി കാരണങ്ങളുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രദേശ വാസികളുടെ സമരം പോലും നടക്കുന്നത്. വന്‍കിട കുത്തകകള്‍ക്കു മുന്നില്‍ അധികൃതര്‍ മാനദണ്ഡങ്ങളും വ്യവസ്ഥകളും കാറ്റില്‍ പറത്തുന്ന കാഴ്ചയാണിവിടെ. ജനവാസ കേന്ദ്രത്തില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായിരിക്കണം ഇത്തരത്തില്‍ ആരംഭിക്കുന്ന റെഡ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങള്‍ എന്നിരിക്കെയാണ് വീടുകളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമുള്‍പ്പടെയുള്ളവ വ്യവസായത്തിന്റെ പേരില്‍ കണ്ടില്ലെന്ന് നടിക്കുന്നത്. അടുത്ത ജില്ലകളില്‍ സമാനമായ ഫാക്ടറികള്‍ വന്നത് മൂലം സംഭവിച്ച ജല മലിനീകരണ പ്രശ്നങ്ങളും മറ്റു മലിനീകരണങ്ങളും കാരണം ഇന്നും ജനങ്ങള്‍ ദുരിദത്തിലാകുന്നുമുണ്ട്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു സമീപം കാക്കഞ്ചേരിയില്‍ ദേശീയ പാതയോരത്ത് കിന്‍ഫ്രക്ക് അഭിമുഖമായി നടക്കുന്ന സമരം ദിവസങ്ങള്‍ പിന്നിട്ടെങ്കിലും സ്ഥലം എംഎല്‍എയോ മറ്റു നേതാക്കളോ അധികൃതരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. മലബാര്‍ ഗോള്‍ഡിനെതിരില്‍ നടക്കുന്ന സമരമായതു കൊണ് തന്നെ മുഖ്യധാരാ മധ്യമങ്ങളും കണ്ണടച്ചു. ജനകീയ പ്രശ്നങ്ങള്‍ക്കപ്പുറം മലബാര്‍ ഗോള്‍ഡിന്റെ പരസ്യങ്ങളിലാണ് അവരുടെ കണ്ണ്. സ്വര്‍ണ്ണാഭരണ കേന്ദ്രം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ വീടും നാടും ഉപേക്ഷിച്ച് പോകേണ്ടി വരുമെന്ന ഭീതിയിലാണ് കാക്കഞ്ചേരി നിവാസികള്‍. ഇതാണ് പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിനെതിരെ അനിശ്ചിത കാല സമരവുമായി നാട്ടുകാര്‍ രംഗത്തിറങ്ങാന്‍ കാരണം. വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ ഫാക്ടറിക്കായുള്ള അനുരജ്ഞന ചര്‍ച്ചകളും ഇപ്പോള്‍ നടക്കുന്നുണ്ട്. അത് ജനങ്ങള്‍ക്കു വേണ്ടിയല്ല, ഫാക്ടറിക്കു വേണ്ടിയണെന്നു മാത്രം.

മലബാര്‍ ഗ്രൂപ്പ് ഫാക്ടറി ആരംഭിക്കാന്‍ നല്‍കിയ അപേക്ഷ റെഡ് കാറ്റഗറിയിലാണ്. എന്നാല്‍, അത് ഗ്രീന്‍ കാറ്റഗറി നല്‍കി നൂറ് മീറ്റര്‍ ദൂരമെന്നത് കുറഞ്ഞ ദൈര്‍ഘ്യമാക്കാനാണ് മന്ത്രിയും വ്യവസായ വകുപ്പും ശ്രമിക്കുന്നത്. സമരക്കാര്‍ ഇതിന് വഴങ്ങിയിട്ടില്ല. ഫാക്ടറി വന്നാലുണ്ടാകുന്ന ദുരിതം തലമുറകള്‍ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍ ആഭരണ നിര്‍മ്മാണ കേന്ദ്രം പൂട്ടും വരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. 12 ദിവസം പിന്നിട്ട സമരം കൂടുതല്‍ ശക്തമാക്കാനാണ് നീക്കം. സര്‍ക്കാരും ഭരണകൂടങ്ങളും മലബാര്‍ ഗോള്‍ഡിന് വേണ്ടി സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ജനവാസ കേന്ദ്രത്തില്‍ സ്വര്‍ണാഭരണ നിര്‍മ്മാണ ഫാക്ടറി വന്നാലുണ്ടാകുന്ന മാലിന്യ പ്രശിനവും ജലമലിനീകരണവും വിഷമയമുള്ള അന്തരീക്ഷവുമാണ് നാട്ടുകാരെ അനിശ്ചിത കാല സമരത്തിന് പ്രേരിപ്പിച്ചത്.

വിഷയത്തില്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി വരെയും പ്രതിപക്ഷ നേതാവിനും മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായ വകുപ്പ് എന്നിവരെയെല്ലാം സമരസമിതി സമീപിച്ചു. എന്നാല്‍ ഇതിനൊന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. മലപ്പുറം കാക്കഞ്ചേരിയിലെ കിന്‍ഫ്രയുടെ വ്യവസായ പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡിനു സ്വര്‍ണ്ണനിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ സ്ഥലം അനുവദിച്ചതും വലിയ വിവാദത്തിനിടെയാണ്. ഭക്ഷ്യ അനുബന്ധ വ്യവസായങ്ങള്‍ക്കു വേണ്ടിയുള്ള കേരളത്തിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയ കാക്കഞ്ചേരിയിലെ കിന്‍ഫ്ര പാര്‍ക്കിന്റെ തുടക്കത്തില്‍ ഹൈവേയോടു ചേര്‍ന്നുള്ള രണ്ടേക്കര്‍ മിച്ചം വരുന്ന പ്ലോട്ടില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണ്ണാഭരണ നിര്‍മ്മാണശാല വരുന്നതിനെയാണ് നാട്ടുകാരും പാര്‍ക്കിലെ ഭക്ഷ്യവ്യവസായികളുടെ അസോസിയേഷനും ഒരേപോലെ എതിര്‍ക്കുന്നത്.

മലബാര്‍ ഗോള്‍ഡ് കിന്‍ഫ്രയില്‍ രണ്ട് ഏക്കര്‍ ഭൂപ്രദേശത്താണ് ആഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം നടത്തിയിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ഫാക്ടറിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇത് വക വെയ്ക്കാതെ നിര്‍മ്മാണ പ്രവര്‍ത്തിയുമായി മലബാര്‍ ഗോള്‍ഡ് മുന്നോട്ട് പോകുകയായിരുന്നു. ഈ മാസം 19ന് സ്വര്‍ണാഭരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം തകൃതിയായി നടക്കുന്നതിനിടെയുണ്ടായ അന്താരീക്ഷ മലിനീകരണം മൂലം പ്രദേശവാസികള്‍ ബുദ്ധിമുട്ടിയതോടെയാണ് സമരസമിതിയുടെ നേതൃത്വത്തില്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങിയത്. എന്നാല്‍ മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയും നിര്‍മ്മാണത്തിനാവശ്യമായ സമാഗ്രികളും തൊഴിലാളികളെയും പൊലീസ് സംരക്ഷണത്തില്‍ അകത്തേക്ക് കയറ്റുകയുമാണ് ചെയ്തത്. ഇതോടെ സമര സമിതി അനിശ്ചിത കാലത്തേക്ക് സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തിലേക്ക് നാട്ടുകാരുടെയും മുഴുവന്‍ പാര്‍ട്ടികളുടെയും സഹകരണം ഒന്നിച്ചതോടെ സമരത്തിന് ശക്തി കൂടുകയായിരുന്നു. സമരക്കാര്‍ കിന്‍ഫ്രാ കോമ്പൗണ്ടിലേക്ക് നിര്‍മ്മാണ തൊഴിലാളികളെ കടത്തിവിടാതായതോടെ മാലബാര്‍ ഗ്രൂപ്പ് തല്‍ക്കാലം നിര്‍മ്മാണം നിറുത്തിവെയ്ക്കുകയായിരുന്നു.